Connect with us

Video Stories

കുത്തഴിഞ്ഞു വീഴുന്ന പുരോഗമന നാട്യങ്ങള്‍

Published

on

ഇന്നേക്ക് അഞ്ചുമാസം തികയുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നുവെങ്കില്‍, ആദിവാസികളെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് മറ്റൊരാള്‍ കടുത്ത ആരോപണം നേരിടുകയാണ്. കേരള സാംസ്‌കാരിക, പട്ടികജാതി-വര്‍ഗക്ഷേമ-നിയമ വകുപ്പു മന്ത്രിയാണ് ആരോപണ മധ്യത്തില്‍. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലെ അത്യപൂര്‍വമായ ദലിത് പ്രതിനിധി കൂടിയായ എ.കെ ബാലന്‍ നിയമസഭയില്‍ കഴിഞ്ഞ പത്തൊമ്പതിനാണ് ആദിവാസിക്കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് ‘എണ്ണ’മെന്നും ‘ഗര്‍ഭ’മെന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചത്.

മണ്ണാര്‍ക്കാട്ടെ മുസ്‌ലിം ലീഗ് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു നാലു തവണ എം.എല്‍.എയും ഒരു തവണ എം.പിയുമായ ബാലന്റെ ഭാഗത്തുനിന്ന് വിമര്‍ശനവിധേയമായ പരാമര്‍ശമുണ്ടായത്. മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും തന്റെ ഭാഗം ന്യായീകരിക്കുന്നതിനുമായിരുന്നു ബാലന്റെ പരാമര്‍ശങ്ങള്‍. പ്രസംഗം കേട്ട് മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളും കുലുങ്ങിച്ചിരിക്കുന്നതും പ്രതിപക്ഷം എഴുന്നേറ്റ് പ്രതിഷേധിക്കുന്നതും സ്പീക്കര്‍ ഇടപെട്ട് ശാന്തമാക്കുന്നതും നിയമസഭയുടെ വീഡിയോയിലും രേഖയിലുമുണ്ട്.

സംഭവം കഴിഞ്ഞ് രണ്ടാം ദിവസമാണ് പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങള്‍ വിഷയം ഏറ്റുപിടിച്ചത്. പ്രതിപക്ഷം കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കി. നോട്ടീസ് സംബന്ധിച്ച് സ്പീക്കര്‍ പരിശോധിച്ച് തെറ്റ് ചൂണ്ടിക്കാണിക്കട്ടെ എന്ന നിലപാടാണ് ബാലന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. രാജിവെച്ച മന്ത്രി ഇ.പി ജയരാജന്റെ കാര്യത്തിലെന്നപോലെ പ്രകടമായിരിക്കുന്ന തെറ്റ് തിരുത്താനോ മാപ്പുപറയാനോ ബാലനും ഒരുക്കമല്ലെന്നര്‍ത്ഥം. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പുമന്ത്രിയാണ് സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെന്ന് കേള്‍ക്കുന്നതുതന്നെ മലയാളിക്ക് അപമാനകരമാണ്. ആദിവാസികളെയും പിന്നാക്ക ജനതയെയും സംബന്ധിച്ചുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെയും ഉത്തരവാദപ്പെട്ട സി.പി.എം നേതാവിന്റെയും സമീപനമെന്തെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്

പോഷകാഹാരക്കുറവുകൊണ്ട് ആദിവാസികള്‍ സംസ്ഥാനത്ത് പ്രത്യേകിച്ചും പാലക്കാട്ടെ അട്ടപ്പാടി മേഖലയില്‍ മരണപ്പെടുന്നത് പുതിയ കാര്യമല്ല. ഇതിനെതിരെ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ഞൂറ് കോടി രൂപയുടെ കേന്ദ്ര-സംസ്ഥാന പാക്കേജാണ് പ്രഖ്യാപിച്ചു നടപ്പാക്കിയത്. കേരളത്തിലാകെ ശിശുമരണനിരക്ക് (ആയിരത്തില്‍) 12 ഉള്ളപ്പോള്‍ അട്ടപ്പാടിയിലത് 66 ആണ്. ഇന്ത്യയിലിത് 44 ആണെന്ന് ഓര്‍ക്കുക. ഏറെക്കാലമായുള്ള ഈ ദു:സ്ഥിതിക്ക് ഇടതുപക്ഷ സര്‍ക്കാരും ഉത്തരവാദിയാണെന്ന് പറഞ്ഞത് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഇടതുപക്ഷ അനുഭാവി കൂടിയായ ഡോ. ബി. ഇഖ്ബാല്‍ ആണ്.

ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മതിയായ പോഷകാഹാരം ലഭിക്കുന്നില്ലെന്നത് കണക്കിലെടുത്ത് അതിനായി അട്ടപ്പാടിയിലെ 192 ഊരുകളിലും സാമൂഹിക അടുക്കളകള്‍ തുറക്കാനും അവരുടെ പരമ്പരാഗത കൃഷി രീതികള്‍ വീണ്ടെടുക്കാനും യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും ആസ്പത്രികളുടെ സൗകര്യം വര്‍ധിപ്പിക്കാനും മറ്റുമുള്ള പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ഇതിനായി പ്രത്യേക ഓഫീസറെ നിയോഗിക്കുകയുമുണ്ടായി. അങ്ങനെ ആദിവാസി കുഞ്ഞുങ്ങളുടെ മരണം ഇല്ലാതായപ്പോഴാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലു മാസങ്ങള്‍ക്കകം നാല് ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കുഞ്ഞുങ്ങളുടെ ഗര്‍ഭത്തിനുത്തരവാദി താനല്ലെന്നും പ്രതിപക്ഷത്തിന്റെ ഭരണ കാലത്താണ് ഗര്‍ഭമുണ്ടായതെന്നുമായിരുന്നു മന്ത്രി ബാലന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം പാലക്കാട് എം.പി എം.ബി രാജേഷ് അട്ടപ്പാടിയില്‍ നിരാഹാരം കിടന്നിട്ടും ഇപ്പോള്‍ ഇതേക്കുറിച്ച് മൗനമാണ്. ആദിവാസി ഭൂമി പ്രശ്‌നങ്ങളായ മുത്തങ്ങയും ചെങ്ങറയും അരിപ്പയും പരിഹരിക്കാന്‍ ഇടതു സര്‍ക്കാരുകള്‍ക്കായതുമില്ല.

ആദിവാസികളുടെ ക്ഷേമത്തിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒന്നും ചെയ്തിട്ടില്ലെന്നതിന്റെ തെളിവാണ് അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി വസിക്കുന്ന മുപ്പതിനായിരത്തോളം വരുന്ന ആദിവാസികളുടെ ജീവിത നിലവാരം ഇന്നും അതേപടി തുടരുന്നത്. സി.പി.എമ്മിനേക്കാള്‍ സി.പി.ഐക്കാണ് ഇവിടെ അല്‍പമെങ്കിലും സ്വാധീനമുള്ളത്. ഈ ദുരവസ്ഥ മുതലെടുക്കുന്നതിന് അടുത്തിടെ മാവോയിസ്റ്റുകളും ഇവിടം താവളമാക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ആദിവാസികളുടെയും പിന്നാക്കക്കാരുടെയും കാര്യത്തില്‍ തങ്ങളാണ് മുന്നിലെന്ന് സ്ഥാപിക്കാന്‍ സി. പി.എം എന്നും ആവേശം കാട്ടാറുണ്ട്.

എന്നാല്‍ വോട്ടിനപ്പുറം ഇതിലൊന്നും ആത്മാര്‍ഥമായ താല്‍പര്യമില്ലെന്ന് പലപ്പോഴും ആ പാര്‍ട്ടി തെളിയിച്ചിട്ടുള്ളതാണ്. സി.പി.എമ്മിന്റെ പി.ബിയില്‍ എണ്‍പത് കൊല്ലമായിട്ടും ഒരൊറ്റ ദലിതന്‍ പോലുമില്ല. കണ്ണൂരില്‍ ദലിത് യുവതികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി പിഞ്ചുകുഞ്ഞുള്‍പ്പെടെ ജയിലിട്ടതും അടുത്തിടെ ദലിത് യുവാക്കളെ പൊലീസിനെകൊണ്ട് ക്രൂരമായി മര്‍ദിച്ചതും നാം അറിഞ്ഞതാണ്. സംഘ്പരിവാറിന്റെ ദലിത് വേട്ടക്കെതിരെ പ്രചണ്ഡപ്രചാരണം നടത്തുമ്പോഴും തങ്ങളുടെ ഭരണത്തിന്‍ കീഴിലും ദലിതര്‍ക്ക് രക്ഷയില്ലെന്ന് നാള്‍ക്കുനാള്‍ തെളിയിക്കുന്നതാണ് മന്ത്രിയുടേതടക്കമുള്ള മേല്‍നിലപാടുകള്‍.

ആടും കോഴിയും കൈക്കോട്ടും വെച്ചുനീട്ടി പാര്‍ട്ടി പ്രകടനത്തിനും സമ്മേളനത്തിനും അധികാരലബ്ധിക്കുംവേണ്ടി ആളെക്കൂട്ടാനേ സി.പി.എം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടിക്ക് ദലിതുകളെയും ആദിവാസികളെയും ആവശ്യമുള്ളൂ. ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഉന്നമനം പറയുന്ന കേന്ദ്ര ഭരണക്കാര്‍ സവര്‍ണ താല്‍പര്യ സംരക്ഷണത്തിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന് തെളിയിച്ചുകഴിഞ്ഞതാണ്. ഇതിന്റെ ചുവടുപിടിക്കുകയാണോ സി.പി.എമ്മും കേരളത്തിന്റെ പട്ടികജാതി-വര്‍ഗവകുപ്പുമന്ത്രിയുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗുജറാത്തില്‍ ദലിത് ചരിത്രമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ജാതിയും മതവും ഇല്ലാതാക്കി തൊഴിലാളി- മുതലാളി വര്‍ഗത്തിലധിഷ്ഠിതമായ സാമൂഹിക-സാമ്പത്തിക ക്രമമാണ് കമ്യൂണിസ്റ്റുകള്‍ ലക്ഷ്യം വെക്കുന്നത്.

ഇന്ത്യയില്‍ ജാതീയതയുടെ അടിവേരുകള്‍ എത്രയോ ആഴത്തിലാണെന്ന ്തിരിച്ചറിഞ്ഞ് അതിനെ അടിസ്ഥാനമാക്കിയുള്ള നയസമീപനങ്ങളാണ് അഭികാമ്യമെന്ന് പല സാമൂഹിക വിശാരദന്മാരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണ്യത്തിന്റെയും ആര്യന്മാരുടെയും നുകങ്ങളില്‍ പിടയേണ്ടിവരുന്ന ദലിത്-ആദിവാസി -പിന്നാക്ക സമുദായങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ തങ്ങള്‍ക്കാവില്ലെന്നും മനസ്സില്‍ അടിഞ്ഞുകിടക്കുന്ന ബ്രാഹ്മണ്യമാണ് തങ്ങളെ ഇന്നും നയിക്കുന്നതെന്നും തുറന്നുപ്രഖ്യാപിക്കുകയുമാണ് മന്ത്രി ബാലനും അതിന് ചൂട്ടുപിടിക്കുന്ന സി.പി.എമ്മും ഇപ്പോള്‍ ചെയ്തിട്ടുള്ളത്. അത്താഴപ്പട്ടിണിക്കാരായ ആദിവാസികളുടെ കൂരയില്‍ ചെന്ന് ഒരുനേരം ചാനല്‍ കാമറകള്‍ക്കുമുന്നില്‍ ഓണസദ്യ ഒരുമിച്ചുണ്ടതുകൊണ്ടു സാക്ഷാല്‍കരിക്കാനാവില്ല ശാസ്ത്രീയ രീതിയിലുള്ള ആദിവാസി ക്ഷേമവും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending