Connect with us

Video Stories

ഗാലറി നിറച്ച് മഞ്ഞക്കടല്‍; ഫൈനല്‍ പന്തുരുളാന്‍ ഇനി മിനിറ്റുകള്‍ മാത്രം

Published

on

രണ്ടരമാസക്കാലം നീണ്ട രാജ്യത്തെ ഏറ്റവും വലിയ കാല്‍പന്ത് പൂരത്തിന് അവസാന വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. വൈകിട്ട് ഏഴിനാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ കിക്കോഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫാന്‍സെന്ന് വിശേഷണം നേടിയ കേരളത്തിന്റെ ആരാധകര്‍ക്ക് കന്നി ഐ.എസ്.എല്‍ കിരീടം സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇതിലും വലിയ സുവര്‍ണാവസരം ഇനി ലഭിച്ചെന്ന് വരില്ല.

രാവിലെ മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് അണമുറിയാതെ ആരാധകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വൈകീട്ട് ആറിന് മുമ്പായി ആരാധകര്‍ ഗാലറിയിലെത്തണമെന്നാണ് നിര്‍ദേശം. ഇരുടീമുകളും ഗ്രൗണ്ടിലെത്തി പരിശീലനം തുടങ്ങി. ടീം ബസുകളില്‍ നിന്നിറങ്ങിയ ഓരോ താരത്തിനും വമ്പന്‍ സ്വീകരണങ്ങളാണ് ആരാധകരൊരുക്കിയത്. കേരളാ താരങ്ങള്‍ക്ക് ലഭിച്ച അതേസ്വീകരണം കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിനും ആരാധകര്‍ നല്‍കി.

എട്ടു ടീമുകള്‍ അണിനിരന്ന കിരീട പോരാട്ടത്തില്‍ അവശേഷിക്കുന്നത് രാജ്യത്തിന്റെ ഫുട്‌ബോള്‍ ഫാക്ടറികളെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ദേശങ്ങളിലെ ടീമുകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ എന്ന് വിളിപ്പേരുള്ള സൗരവ് ഗാംഗുലിയുടെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്തയും. കഴിഞ്ഞ സീസണില്‍ കൈവിട്ടു പോയ കിരീടം തിരികെ പിടിക്കാമെന്ന കിനാക്കളുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്.

സീസണില്‍ രണ്ടു വട്ടം മാത്രം തോല്‍വിയറിഞ്ഞ ദാദയുടെ സംഘത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയുടെ മണ്ണില്‍ തോല്‍പിക്കാന്‍ കഴിഞ്ഞത്. പക്ഷേ ചരിത്രത്തില്‍ കാര്യമില്ലെന്ന് ഇരു പരിശീലകരും സമ്മതിക്കുന്നു. ഇന്നത്തെ ഉത്സവ രാത്രിയില്‍ താരങ്ങള്‍ കളത്തിലിറങ്ങുമ്പോള്‍ കിരീടം മാത്രമാണ് ലക്ഷ്യം.

ജൈത്രയാത്ര തുടരാന്‍
മോശമായിരുന്നു സീസണില്‍ കേരളത്തിന്റെ തുടക്കം, ആദ്യ ജയത്തിനും ഗോളിനും ഏറെ കാത്തിരിക്കേണ്ടി വന്നു, തുടര്‍ച്ചയായി ടീം ലൈനപ്പില്‍ മാറ്റം വരുത്തിയ കോച്ച് കോപ്പല്‍ ഏറെ വിമര്‍ശനങ്ങളേറ്റു വാങ്ങി, പക്ഷേ ചാരത്തില്‍ നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു ടീം. അതിന് ഊര്‍ജ്ജമായത് കോപ്പലെന്ന ഇംഗ്ലീഷ് ചാണക്യന്റെ തന്ത്രങ്ങളും. കിരീടത്തിനൊപ്പം കൊച്ചിയില്‍ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്ക് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പെരുങ്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താനായത്. അതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ തോറ്റിട്ടില്ല. ഇതുവരെ ആകെ നാല് ഗോള്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് ഇവിടെ വഴങ്ങിയത്. അടിക്കാനും തടുക്കാനും അറിയുന്ന ഒന്നാന്തരം കളിക്കാരാണ് കൊല്‍ക്കത്തയുടെ കരുത്ത്. ഹൊസെ മൊളീനയെന്ന സ്പാനിഷുകാരന്‍ കോച്ചിന്റെ മൂര്‍ച്ചയേറിയ തന്ത്രങ്ങളും കൂട്ടിനുണ്ട്. അതിനാല്‍ കൊച്ചിയില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ ആര്‍പ്പുവിളികളെ കൊല്‍ക്കത്ത ഭയക്കുന്നില്ല.

തീരുമോ ആ കടം

കഴിഞ്ഞതിലൊന്നും കാര്യമില്ലെന്ന് പറയുമ്പോഴും ഉള്ളില്‍ പ്രതികാരത്തിന്റെ തീക്കനല്‍ അവശേഷിക്കുന്നുണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളില്‍. 2014ലെ ആദ്യപതിപ്പില്‍ മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണീര്‍ വീഴ്ച്ചയോടെയായിരുന്നു കൊല്‍ക്കത്തയുടെ പട്ടാഭിഷേകം. ഫൈനലില്‍ കൊല്‍ക്കത്തക്കായി വിജയ ഗോള്‍ നേടിയ മുഹമ്മദ് റഫീഖാണ് ബുധനാഴ്ച്ച ഡല്‍ഹിക്കെതിരായ രണ്ടാം സെമിയില്‍ കേരളത്തിനായി വിജയ ഗോള്‍ (പെനാല്‍റ്റി) നേടിയത്. കൊല്‍ക്കത്ത നിരയിലുണ്ടായിരുന്ന മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനാല്‍ ഫൈനലില്‍ റാഫിക്ക് പകരം റഫീഖിന് അവസരം ലഭിക്കാനാണ് സാധ്യത. അന്ന് കേരളത്തിനായി കളിച്ച ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്, 2014ല്‍ ചെന്നൈയിനെതിരായ രണ്ടാം സെമിയുടെ എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ ഗോള്‍ നേടിയ പ്രതിരോധ താരം പിയേഴ്‌സണ്‍ കൊല്‍ക്കത്തയുടെ ജഴ്‌സിയിലാണ് ഇന്ന് ഇറങ്ങുക. 2014ല്‍ കേരളത്തിനായി ഫൈനല്‍ കളിച്ച ഏഴു താരങ്ങള്‍ ഇന്നും ടീമിനൊപ്പമുണ്ട്. മെഹ്താബ് ഹുസൈന്‍, സന്ദേശ് ജിങ്കന്‍, ഇഷ്ഫാഖ് അഹമ്മദ്, ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് നന്ദി, മൈക്കല്‍ ചോപ്ര, സെഡ്രിക് ഹെങ്ബാര്‍ത്ത് എന്നീ താരങ്ങള്‍ ആദ്യ സീസണിലും കേരളത്തിനൊപ്പമുണ്ടായിരുന്നു. ചോപ്രയും ഹെങ്ബാര്‍ത്തും ആദ്യ സീസണിന് ശേഷം മൂന്നാം സീസണിലാണ് വീണ്ടും കേരളത്തിനൊപ്പം ചേര്‍ന്നത്.

ഹോസു, തീരാനഷ്ടം

ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ആര്‍ക്കും പരിക്കില്ലെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കുന്നു. സെമിയുടെ രണ്ട് പാദത്തിലും മഞ്ഞക്കാര്‍ഡ് വാങ്ങിയ ഹോസുവിന് സസ്‌പെന്‍ഷനുള്ളതിനാല്‍ ഇന്ന് കളിക്കാനാകില്ല. പകരം റിനോ ആന്റോയോ ദിദിയര്‍ കാദിയോയോ ഇറങ്ങിയേക്കും. മുന്നേറ്റത്തില്‍ കൊപ്പല്‍ വലിയ അഴിച്ചുപണിക്ക് മുതിരില്ല. കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ അണിനിരക്കും. ഒപ്പം സി കെ വിനീതും. മുഹമ്മദ് റാഫി ഇന്ന് ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍-അസ്‌റാക്ക് മഹ്മത് സഖ്യം തന്നെയായിരിക്കും. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും ആരോണ്‍ ഹ്യൂസും സെഡ്രിക് ഹെങ്ബര്‍ട്ടും നാലാമനായി റിനോ, കാദിയോ എന്നിവരില്‍ ഒരാളെത്തും. ഡല്‍ഹിക്കെതിരെ ഷൂട്ടൗട്ടില്‍ തിളങ്ങിയെങ്കിലും കളിയുടെ നിശ്ചിത സമയത്ത് തികഞ്ഞ പരാജയമായിരുന്ന സന്ദീപ് നന്ദിക്ക് പകരം ഗ്രഹാം സ്റ്റാക്കിനാണ് ബാറിന് കീഴില്‍ കൂടുതല്‍ സാധ്യത. കൊല്‍ക്കത്ത നിരയില്‍ പരിക്കേറ്റ പ്രതിരോധ താരം അര്‍ണബ് മൊണ്ടല്‍ കളിക്കില്ല. മുംബൈ സിറ്റിക്കെതിരായ രണ്ടാംപാദ സെമിയില്‍ വിശ്രമിച്ച മുന്‍നിര താരങ്ങളെല്ലാം ഇന്ന് തിരിച്ചെത്തും.

വിജയികള്‍ക്ക് എട്ടു കോടി

കൊച്ചി: ട്രോഫിക്ക് പുറമേ ഐ.എസ്.എല്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് എട്ടു കോടി രൂപ. റണ്ണേഴ്‌സ് അപിന് നാലു കോടി രൂപയും സെമി ഫൈനലിസ്റ്റിന് ഒന്നരക്കോടിയും സമ്മാനമായി ലഭിക്കും. ആകെ 15 കോടി രൂപയാണ് വിജയികള്‍ക്ക് നല്‍കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending