Connect with us

Video Stories

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പറയുന്ന കണ്ണീര്‍ക്കഥ

Published

on

പട്ടാള അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് രക്ഷപ്പെട്ടോടി വരുന്ന റോഹിങ്ക്യന്‍ മുസ്‌ലിംകളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഞങ്ങള്‍. അവരുടെ ദുരിത കഥ കേട്ടറിയുകയായിരുന്നു ലക്ഷ്യം. മ്യാന്‍മറിലെ കിയേരിപാര ഗ്രാമത്തില്‍ നിന്നും വരുന്നവരാണ് തങ്ങളെന്നാണ് അവരില്‍ പലരും തങ്ങളോട് പറഞ്ഞത്. ആ ഗ്രാമം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടതായി അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു.

എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒരേ കഥകള്‍ തന്നെ; സ്വന്തം കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നത് കണ്‍ മുന്നില്‍ കാണേണ്ടി വന്നവരായിരുന്നു അവരിലധികവും. അന്നപാനീയങ്ങള്‍ കഴിക്കാതെ ദിവസങ്ങളോളം ഒളിവില്‍ കഴിച്ചുകൂട്ടിയവര്‍, വീടുകള്‍ കത്തിച്ചാമ്പലാക്കപ്പെട്ടവര്‍. ബംഗ്ലാദേശിലേക്ക് സുരക്ഷിതമായി കടക്കുന്നതിന് വേണ്ടി കൈയ്യിലുള്ളതെല്ലാം വില്‍ക്കേണ്ടി വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. സ്വരുക്കൂട്ടിവെച്ച ആഭരണങ്ങള്‍ മുതല്‍ തുച്ഛമായ അവരുടെ സമ്പാദ്യങ്ങള്‍ വരെ അവര്‍ യാത്രക്കായി ചെലവഴിച്ചു. ബംഗ്ലാദേശിലേക്കു രക്ഷപ്പെടാനുള്ള മാര്‍ഗം പലപ്പോഴും ബുദ്ധിമുട്ടേറിയതും ഏറെ അപകടം പിടിച്ചതുമാണ്. മരണം വരെ സംഭവിക്കാവുന്നതാണ് ഈ യാത്ര. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വഴി വളരെ ഭയാനകമായി തീര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പകുതിയോടെ തെക്കന്‍ തായ്‌ലാന്റിന്റെ തീരത്തോട് ചേര്‍ന്ന് കടലില്‍ ആയിരക്കണക്കിന് റോഹിങ്ക്യകളെ പട്ടിണി കിടന്ന് അവശരായി ബോട്ടില്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയതിന് ശേഷമാണ് റോഹിങ്ക്യന്‍ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലെത്തുന്നതും എല്ലാം നഷ്ടപ്പെട്ട ആശയറ്റ ആ അഭയാര്‍ത്ഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന മനുഷ്യകടത്ത് ശൃംഖലക്കെതിരെ നടപടിയെടുക്കാന്‍ മേഖലയിലെ ഭരണകൂടങ്ങള്‍ തയ്യാറാവുന്നതും.

പക്ഷെ പ്രസ്തുത മനുഷ്യകടത്തുകാര്‍ മാത്രമാണ് ബുദ്ധമത ഭൂരിപക്ഷ മ്യാന്‍മറില്‍ നിന്നും പുറത്ത് കടക്കാന്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കുള്ള ഏക ആശ്രയം എന്നത് വിരോധാഭാസമായി അവശേഷിക്കുന്നു. ഈ മനുഷ്യകടത്തുകാരാണ് ബംഗ്ലാദേശും തായ്‌ലാന്റും താണ്ടി മലേഷ്യയിലെ താരതമ്യേന സുരക്ഷിതമായ ഒരിടത്ത് റോഹിങ്ക്യകളെ എത്തിക്കുന്നത്. ഇപ്പോള്‍, ബംഗ്ലാദേശ് അതിര്‍ത്തി കടന്നു കിട്ടുക എന്നത് റോഹിങ്ക്യകളെ സംബന്ധിച്ചിടത്തോളം കഠിനപ്രയത്‌നം തന്നെയാണ്.

നെല്‍പ്പാടങ്ങളില്‍ ദിവസങ്ങളോളം ഒളിച്ച് കഴിഞ്ഞ അനുഭവങ്ങള്‍ അഭയാര്‍ത്ഥികള്‍ ഞങ്ങളുമായി പങ്കുവെച്ചു. ചിലര്‍ ഒന്നും കഴിച്ചിരുന്നില്ല. മറ്റു ചിലരാകട്ടെ അതിര്‍ത്തിയെ വലംവെച്ച് നില്‍ക്കുന്ന കാടുകളിലെ മരങ്ങളില്‍ നിന്നും ഇലകള്‍ പറിച്ചു തിന്ന് ജീവന്‍ നിലനിര്‍ത്തി. ഒരു തവണ കുറച്ച് ദൂരം മാത്രമേ അവര്‍ മുന്നോട്ട് പോകുമായിരുന്നുള്ളു. ഓരോ നൂറ് മീറ്റര്‍ പിന്നിടുമ്പോഴും നടത്തം നിര്‍ത്തി മ്യാന്‍മര്‍ സൈന്യമോ, അതിര്‍ത്തി രക്ഷാസേനയോ തങ്ങളെ കാത്ത് നില്‍ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ദീര്‍ഘ ദൂര യാത്ര കാല്‍നടയായി പോകുന്നതും ക്ഷീണവും വിശപ്പുമെല്ലാം അവരുടെ ലക്ഷ്യത്തിലേക്കുള്ള ദൂരം പിന്നെയും കൂട്ടി.

ബംഗ്ലാദേശില്‍ എത്തി എന്നതിനര്‍ത്ഥം ഈ ദുരിതങ്ങള്‍ അവസാനിച്ചു എന്നല്ല. ബംഗ്ലാദേശ് അധികൃതരുടെ കൈകളിലകപ്പെട്ടാലും രക്ഷപ്പെടണമെന്നില്ല. ചിലരെ അതിര്‍ത്തി രക്ഷാ സൈനികര്‍ ബംഗ്ലാദേശില്‍ പ്രവേശിക്കാന്‍ അനുവദിക്കും, ബാക്കിയുള്ളവരെ മ്യാന്‍മറിലേക്ക് തന്നെ മടക്കി അയക്കും.

സായുധ സൈനികര്‍ പട്രോള്‍ നടത്തുന്ന ചെക്‌പോസ്റ്റുകള്‍ ഓരോ നൂറ് മീറ്ററിലും ഉണ്ടാകും. അതിനിടക്കെല്ലാം ബംഗ്ലാദേശ് അധികൃതരാല്‍ പിടിക്കപ്പെട്ട ഒന്നോ രണ്ടോ റോഹിങ്ക്യന്‍ കുടുംബങ്ങളുമുണ്ടാകും. പട്ടാളക്കാര്‍ അവരോട് ദയാവായ്പും കാരുണയും കാണിക്കുമോ? അതോ അവര്‍ രക്ഷപ്പെട്ടോടി വരുന്ന ദുരിതങ്ങളിലേക്ക് തന്നെ അവരെ മടക്കി അയക്കുമോ? തങ്ങളുടെ വിധിയെന്താകുമെന്ന് അറിയാതെ ആ പാതയോരത്ത് അവരങ്ങിനെ ഇരിക്കും.

പതിനായിരക്കണക്കിന് ആളുകള്‍ക്ക് ബംഗ്ലാദേശിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും വിനോദ സഞ്ചാര പട്ടണമായ കോക്‌സ് ബസാറിനടുത്തുള്ള അനൗദ്യോഗിക റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് കഴിയുന്നത്. എല്ലാം നഷ്ടപ്പെട്ട അഭയാര്‍ത്ഥികള്‍ മാത്രമാണ് പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാനായി ആ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളത്. പക്ഷെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി അവര്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.

തങ്ങള്‍ക്ക് ലഭിക്കുന്നത് എന്തുതരം സഹായത്തിലും പുതുതായി വന്ന് ചേരുന്ന അഭയാര്‍ത്ഥികള്‍ കൃതജ്ഞരാണെങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളോട് കാണിക്കുന്ന അവഗണനയില്‍ അവരുടെ ഉള്ളം നീറി പുകയുന്നുണ്ട്. റോഹിങ്ക്യകളെ അവഗണിച്ച് പുറംകടലില്‍ തള്ളാന്‍ തന്നെയാണ് ലോകം തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഓരോ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയും ഇപ്പോള്‍ കരുതുന്നത്. മ്യാന്‍മറില്‍ വംശഹത്യാ കാമ്പയിന്‍ നടക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര രാഷ്ട്രസഭയുടെ വെളിപ്പെടുത്തലിനെ ശക്തിപ്പെടുത്തുന്ന തെളിവുകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നും ഒരുപാട് ലഭിക്കും. എല്ലാ വസ്തുതകളും പുറത്ത് വരുന്നതു വരെ ആരുടെ മേലും പഴിചാരാന്‍ കഴിയില്ലെന്നായിരുന്നു ഓങ് സാങ് സൂകിയുടെ പ്രതികരണം.

പക്ഷെ, വന്‍ തോതില്‍ അക്രമ സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തരെയും സ്വതന്ത്രാന്വേഷകരെയും മ്യാന്‍മര്‍ സര്‍ക്കാര്‍ കടത്തി വിടുന്നില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. മ്യാന്‍മര്‍ സര്‍ക്കാറിന് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ പിന്നെന്തിനാണ് മാധ്യമപ്രവര്‍ത്തകരെ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഓങ് സാങ് സൂകിയും കൂട്ടരും തടയുന്നത്?
(കടപ്പാട്: അല്‍ജസീറ)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

kerala

‘ധനസ്ഥിതി മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു’: ധനമന്ത്രി ബാലഗോപാലിന്‍റെ അവകാശവാദം

പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.

Published

on

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. വിചിത്ര അവകാശവാദം ഉന്നയിച്ചത് ഇന്നത്തെ ബജറ്റ് അവതരണത്തിലായിരുന്നു. കേരളം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ് യാത്രചെയ്യുന്നതെന്നും സംസ്ഥാനത്തെ ധനകാര്യ സാഹചര്യം സ്ഥിരതയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായിരിക്കുകയാണെന്നും ധനമന്ത്രി അവകാശപ്പെട്ടു. “കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോയെങ്കിലും ഇനി ടേക്ക് ഓഫ് ഘട്ടത്തിലാണ്” ഇതായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇന്നും പരിഹരിക്കപ്പെടാത്ത നിരവധി സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കേരള ജനത കടന്നുപോകുന്നത്. എന്നിട്ടും എന്ത് ആത്മവിശ്വാസത്തിലാണ് മന്ത്രിയുടെ അവകാശവാദം എന്നതാണ് അദ്ഭുതം നല്‍കുന്നത്.

സംസ്ഥാനത്ത് കടുത്ത ധന ക്ഷാമം തുടരുന്നുവെന്നും, ജീവനക്കാർക്കും പെൻഷൻദാരർക്കുമുള്ള സമയബന്ധിത പണം വിതരണം പോലും അനിശ്ചിതമാവുന്നതുമാണ് യഥാർത്ഥ സ്ഥിതി. കുടിശ്ശിക ഇല്ലാത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തില്‍ ഉണ്ടാകുമോ എന്നതാണ് ഇന്ന് ഭരണപക്ഷം അന്വേഷിക്കേണ്ടത്. വളർച്ചയുടെ വാചകങ്ങൾ ആവർത്തിച്ചുകൊണ്ടാണ് സർക്കാർ യഥാർത്ഥ സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കുന്നത് എന്ന് തന്നെ പറയാന്‍ സാധിക്കും. ബജറ്റ് പ്രസംഗത്തിന്‍റെ ആരംഭത്തിലേ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്കെതിരെ ധനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് ലഭിച്ച നികുതി വിഹിതം വെട്ടിക്കുറച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉയര്‍ത്തുന്നതിൽ മാത്രം കേന്ദ്രഭരണകക്ഷി പരിമിതമാവുകയാണ്. സ്വന്തം ധനകാര്യ വീഴ്ചകള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉപയോഗിക്കുന്നത് എന്ന് പോലും കരുതാം.

മാധ്യമങ്ങളോട് രാവിലെ സംസാരിക്കുമ്പോഴും ധനമന്ത്രി സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെട്ടതായി ആവർത്തിച്ചു. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക ഉറവിടങ്ങൾ എവിടെയാണ് എന്ന് വ്യക്തമല്ല. പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം. കിഫ്ബി പദ്ധതികളിൽ നിന്ന് പണം കണ്ടെത്തുന്നതിനായി ടോൾ ഫീസ് അടക്കമുള്ള അധിക ഭാരം പൊതുജനങ്ങൾക്ക് മേൽ തള്ളുന്നതിനെതിരായ പ്രതികരണങ്ങളും ഇനി ശക്തമാകും. സർവീസ് പെൻഷൻ വർദ്ധന സംബന്ധിച്ച കാര്യങ്ങളിലും സർക്കാരിന്‍റെ നിലപാട് കൃത്യമായി ഇല്ലെന്നാണ് വിമർശനം.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ഗുണമാകുന്നതിന്‍റെ പേരിൽ വലിയ വാഗ്ദാനങ്ങൾ നടത്തുമ്പോഴും, ഭൂരിഭാഗം ജനങ്ങൾക്ക് അതിന്‍റെ ഫലങ്ങൾ യഥാർത്ഥത്തിൽ ലഭിക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.  “വികസനത്തിന്‍റെ ടേക്ക് ഓഫിന്” തുടക്കം കുറിച്ചെന്ന് സർക്കാരിന്‍റെ അവകാശം ആവർത്തിക്കുമ്പോഴും, യഥാർത്ഥത്തിൽ പൊതു ജനങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Continue Reading

News

ട്രംപ് ഇതെന്ത് ഭാവിച്ചാണ്

അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

on

അധികാരത്തിലേറിയശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ലോകത്തെ അമ്പരപ്പിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് പദവിയിലേറിയ അന്നുതന്നെ പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ രണ്ടാമൂഴത്തില്‍ തന്റെ നയം എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. കുടിയേറ്റ വിരുദ്ധനയങ്ങളുടെ ഭാഗമായുള്ള നടപടികള്‍ ആരംഭിച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ തലങ്ങുംവിലങ്ങും സഞ്ചരിക്കുകയാണ്. അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിര ത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. സൈനിക വിമാനമായ സി 17 യില്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് എത്തിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് പറന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. ട്രംപിന്റെ കണക്കുപ്രകാരം അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യക്കാര്‍.

ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇസ്രാഈല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് അടുത്തവെടി പൊട്ടിക്കുന്നത്. ഗസ്സയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യു.എസ് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭി ച്ചതിനു തൊട്ടു പിന്നാലെയാണ് സമാധാന കാംക്ഷികളെയെല്ലാം നിരാശപ്പെടുത്തുന്ന പ്രസ്താവന വന്നിരിക്കുന്നത്. ‘ഗസ്സയെ യു.എസ് ഏറ്റെടുക്കും. അതിന്റെ പുനര്‍നിര്‍മാണം നടത്തും. തൊഴിലുകളും പുതിയ ഭവനങ്ങളും യു.എസ് ഗസ്സയില്‍ സൃഷ്ടിക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍ ഈ ആശയം പങ്കുവച്ച എല്ലാ വര്‍ക്കും ഇത് വലിയ ഇഷ്ടമായി. ഗസ്സയുടെ സുരക്ഷയ്ക്കായി യു.എസ് സൈനികരെ അവിടേക്ക് അയയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും’. എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ഫലസ്തീന്‍ പൗരന്മാര്‍ ഗസ്സയില്‍ നിന്ന് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ പോകണമെന്ന തന്റെ മുന്‍ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കാനും അദ്ദേഹം മറന്നില്ല. ട്രംപിന്റെ തീരുമാനം തീര്‍ച്ചയായും ചിന്തി ക്കേണ്ടതാണെന്ന് കുട്ടിച്ചേര്‍ത്ത് നെതന്യാഹുവും തന്റെ ആവേശം പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഫലസ്തീനില്‍ നിന്നുമാത്രമല്ല, അമേരിക്കയില്‍ നിന്നുതന്നെ പരസ്യപ്രതിഷേധം രൂപപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്.

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം യു.എസ് പുനരാരംഭിക്കില്ലെന്ന തീരുമാനവും ട്രംപ് കൈക്കൊണ്ടു കഴിഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രാഈലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത ഹമാസ് തീവ്രവാദികള്‍ക്ക് ഫലസ്തീന്‍ അഭയം നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുഎന്നിന്റെ പതിവ് പ്രവര്‍ത്തന ബജറ്റിന്റെ 22 ശതമാനം നല്‍കുന്നുണ്ടായിരുന്നു. ഗസ്സ, അധിനിവേശ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം എന്നിവിടങ്ങളിലെ 2.5 ദശലക്ഷം ഫലസ് തീനികള്‍ക്കും സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവിട ങ്ങളിലെ മൂന്നു ദശലക്ഷം പേര്‍ക്കും യു.എന്‍ റിലീഫ് വര്‍ക്ക് ഏജന്‍സി വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, തുടങ്ങിയ സേവനങ്ങള്‍ എന്നിവ നല്‍കിവരുന്നുണ്ട്. എന്നാല്‍ അമേരിക്ക ബൈഡന്റെ കാലത്തുതന്നെ കൗണ്‍സിലില്‍ നിന്ന് പുറത്തുവന്നതിനാല്‍ ട്രംപിന്റെ ഉത്തരവ് കാര്യമായ ചലനം ഉണ്ടാക്കില്ലെന്ന് കൗണ്‍സില്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രിയമായ നീക്കങ്ങള്‍ക്കു പുറമെ ചൈന, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവയില്‍ വന്‍വര്‍ധന നടത്തി സാമ്പത്തിക രംഗത്തേക്കുകൂടി തന്റെ നയങ്ങളെ ട്രംപ് വ്യാപിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അതേനാണയത്തില്‍ തിരിച്ചടിച്ചതോടെ ഈ തീ രുമാനത്തില്‍ നിന്ന് അദ്ദഹം ഏതാണ്ട് പിന്മാറിയിരിക്കുകയാണ്.

അമേരിക്ക ആദ്യം അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി കണ്ണില്ലാത്ത തീരുമാനങ്ങളുമായി ട്രംപ് മുന്നോട്ടുപോകുമ്പോള്‍ ഒരു ഏകധ്രുവലോകത്തിലേക്ക് മടങ്ങിപ്പോവുകയെന്നതാണ് അദ്ദേഹം ലക്ഷ്യംവെക്കുന്നത്. എന്നാല്‍ തന്റെ നീക്കങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ അതേ പൊലെ തിരിച്ചടി നല്‍കുമ്പോള്‍ ചൂളിപ്പോകുന്നതിലൂടെ പുതിയ നയങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിയുന്ന ലോകസാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹത്തിനു തന്നെ സ്വയം ബോധ്യമാവുകയാണ്. ഏതായാലും ആഗോള യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള അന്താ രാഷ്ട്ര നയങ്ങളുമായി മുന്നോട്ടുപോകാന്‍ നിലവില്‍ അമേരിക്കക്ക് സാധ്യമല്ലെന്നുറപ്പാണ്. അതുള്‍ക്കൊള്ളാന്‍ ആ രാഷ്ട്രം തയാറാകാത്ത പക്ഷം പ്രത്യാഘാതങ്ങള്‍ ഊഹങ്ങള്‍ക്കുമപ്പുറത്തായിരിക്കും.

Continue Reading

Trending