Connect with us

Video Stories

മോദിയുടെ അച്ഛാദിന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി പതിന്മടങ്ങ് വര്‍ധിച്ചതായ കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷനും മുന്‍ ഗുജറാത്ത് മന്ത്രിയുമായ അമിത്ഷായുടെ മകന്‍ ഉടമസ്ഥനായ വ്യവസായ സ്ഥാപനത്തിന്റെ വിറ്റുവരവും ലാഭവും വന്‍തോതില്‍ വര്‍ധിച്ചതായി അന്വേഷണാത്മക വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനമായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളനുസരിച്ച് പതിനാറായിരം ഇരട്ടിയാണ് അമിത്ഷായുടെ മകന്റെ കമ്പനിക്ക് ലാഭം വര്‍ധിച്ചിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അതിനുമുമ്പുള്ള കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനം പൊടുന്നനെ കുത്തനെയുള്ള കയറ്റത്തിലേക്ക് കുതിച്ചിരിക്കുന്നതെന്നാണ് വയര്‍ ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുംനാളുകളില്‍ കോളിളക്കം സൃഷ്ടിക്കുന്നതായിരിക്കും ഇതെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന പ്രതികരണങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഒറ്റവര്‍ഷം കൊണ്ടാണ് അമിത്ഷായുടെ പുത്രന്‍ ജയ് ഷായുടെ കമ്പനി അമ്പതിനായിരത്തില്‍ നിന്ന് എണ്‍പതു കോടി രൂപയിലേക്ക് വിറ്റുവരവ് വര്‍ധിപ്പിച്ചിരിക്കുന്നത്. 2013 മാര്‍ച്ചിലും 2014 മാര്‍ച്ചിലും, അതായത് മോദി ഭരണകൂടം അധികാരത്തില്‍ വരുന്നതിന് മുമ്പ് യഥാക്രമം സര്‍ക്കാര്‍ രേഖകളില്‍ 6230, 1724 രൂപയുടെ നഷ്ടമാണ് കാണിച്ചിരുന്നതെങ്കില്‍ 2014-15ല്‍ 18728 രൂപയുടെ ലാഭവും 2015-16ല്‍ 80.5 കോടിയുടെ ലാഭവുമാണ് ഉണ്ടാക്കിയതെന്നാണ് രേഖകള്‍ തന്നെ പുറത്തുവിടുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നാണ് ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനെ രേഖകളില്‍ കാണിച്ചിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉദ്യോഗസ്ഥനും രാജ്യസഭാ എം.പിയുമായ പരിമള്‍ നാഥ്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയുടെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തില്‍ നിന്ന് 15.78 കോടി രൂപ വായ്പയെടുത്തുവെന്ന് കാണിച്ചിരിക്കുന്ന അതേ സമയത്തുതന്നെ ഇത്രയധികം ലാഭം കമ്പനിക്കുണ്ടായത് തീര്‍ച്ചയായും സര്‍ക്കാരിലെയും അതിന് ചുക്കാന്‍ പിടിക്കുന്നവരിലെയും കമ്പനിയുടെ ആളുകള്‍ക്കുള്ള അവിഹിത ബന്ധമാണ് വ്യക്തമാക്കിയിരിക്കുന്നത്. 2004ലാണ് ജയ്ഷായും കുടുംബ സുഹൃത്ത് ജിതേന്ദ്രഷായും ഡയറക്ടര്‍മാരായി കമ്പനി തുടങ്ങിയത്. 2016 ഒക്ടോബറില്‍ കമ്പനി പൊടുന്നനെ നിര്‍ത്തിവെച്ചതായാണ് രേഖകളില്‍ കാണുന്നത്. 1.4 കോടി നഷ്ടമുണ്ടായെന്നാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പൂട്ടലിന് കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും പരസ്യമായോ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനത്തിന്റെ ചോദ്യങ്ങളോടോ പ്രതികരിക്കാന്‍ അജയ് ഷായോ അമിത്ഷായോ തയ്യാറായിട്ടില്ല.
അമിത്ഷാ ബി.ജെ.പി അധ്യക്ഷനായി ചുമതലയേല്‍ക്കുകയും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും ചെയ്തതിനുശേഷമുള്ള കാലത്തെ ഈ വരുമാന വ്യതിയാനം തീര്‍ച്ചയായും സംശയിക്കപ്പെടുക തന്നെ ചെയ്യും. സ്വദേശി മുദ്രാവാക്യവും അഴിമതി വിരുദ്ധതയും പറയുന്ന ബി.ജെ.പിയും സംഘ്പരിവാറും പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും ആണെന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നത്. കേന്ദ്രഭരണത്തിന്റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ കൊട്ടിഘോഷിച്ചത് സര്‍ക്കാരിനെ അഴിമതി തൊട്ടുതീണ്ടിയിട്ടില്ലെന്ന ഗീര്‍വാണം മുഴക്കലായിരുന്നു. എന്നാലിതാ സര്‍ക്കാരില്‍ നേരിട്ടല്ലെങ്കിലും സര്‍ക്കാരിലെ ചിലരുടെ ഒത്താശയോടെയാണ് ഇത്രയും വലിയ കുംഭകോണം നടന്നിരിക്കുന്നതെന്ന് വേണം തിരിച്ചറിയാന്‍.
രാജ്യത്താകമാനം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് റെയ്ഡുകള്‍ നടത്തി പീഡിപ്പിക്കുകയും ജനങ്ങളുടെ മുന്നില്‍ നേതാക്കളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്യുന്ന ബി.ജെ.പി ഭരണകൂടത്തിനും പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമെതിരെ ചെറുവിരലനക്കാന്‍ അഴിമതി വിരുദ്ധര്‍ക്ക് ധൈര്യമുണ്ടോ എന്നാണ് ജനം ചേദിക്കുന്നത് . സി.ബി.ഐ അന്വേഷണം നടത്തുമോ എന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍സിബല്‍ നടത്തിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് മോദി ചെയ്യേണ്ടത്. ആര്‍.ജെ.ഡി നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരെ സി.ബി.ഐ കേസെടുത്തതിനെതുടര്‍ന്ന് അദ്ദേഹത്തെ ഈ പ്രായത്തിലും സി.ബി.ഐ കാര്യാലയങ്ങളിലേക്ക് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും തുടരുന്നതിനിടെയാണ് അമിത്ഷാ പുത്രന്റെ ഈ കുംഭകോണം. ഒരു വായ്പയെടുത്തതിന്റെ പേരില്‍ രാജ്യത്തെ വന്‍കിട മാധ്യമ സ്ഥാപനമായ ന്യൂഡല്‍ഹി ടി.വിയുടെ സ്ഥാപകനും മികച്ച മാധ്യമ പ്രവര്‍ത്തകനുമായ പ്രണോയ് റോയിയെ റെയ്ഡ് ചെയ്ത് ഭീഷണിപ്പെടുത്തിയ സര്‍ക്കാരാണിതെന്നുകൂടി ഓര്‍ക്കണം. ജയ്ഷാ വാങ്ങിയ കോടികളുടെ വായ്പ നല്‍കിയ സ്ഥാപനം ഇന്ന് രേഖകളില്‍ പോലും പ്രവര്‍ത്തിക്കുന്നില്ല.
രാജ്യവും ജനങ്ങളും കൊടിയ പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ നോട്ടു നിരോധനം മൂലം ജനങ്ങള്‍ക്കാകെ നേട്ടമുണ്ടായെന്നാണ് തുടര്‍ച്ചയായി പ്രധാനമന്ത്രി വീമ്പിളക്കിവരുന്നത്. രാഹുല്‍ഗാന്ധി പരിഹസിച്ചതുപോലെ ഇപ്പോഴെങ്കിലും നോട്ടു റദ്ദാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്താനായല്ലോ. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര സാമ്പത്തിക മാധ്യമമായ ഫോബ്‌സ് മാസിക ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടായതായി കണക്കുകള്‍ സഹിതം വിവരം പുറത്തുവിട്ടത്. മോദിയുടെ ഗുജറാത്തിലെ അതിസമ്പന്നരായ മുകേഷ് അംബാനിയും ഹിന്ദുജയും അസിം പ്രേജിയും അദാനിയുമൊക്കെയാണ് ആദ്യ പത്ത് അതിസമ്പന്നരില്‍ മുമ്പരെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവരുടെയൊക്കെ ലാഭവും ആസ്തിയും വന്‍തോതില്‍ വര്‍ധിക്കാനിടയായതിലും അവരുടെ അടുത്തയാളായ നരേന്ദ്രമോദിക്കും അമിത്ഷാക്കുമുള്ള പരോക്ഷ പങ്ക് എത്ര മായ്ക്കാന്‍ ശ്രമിച്ചാലും മായുന്നതാവില്ല. കേന്ദ്ര ഭരണകക്ഷിയുടെ കേരളത്തിലെ നേതാക്കള്‍ ലക്ഷങ്ങള്‍ കോഴ കൈപ്പറ്റി മെഡിക്കല്‍ കോളജിന് അനുമതി വാങ്ങിക്കൊടുക്കാന്‍ ശ്രമിച്ചതും പിടികൂടപ്പെട്ടപ്പോള്‍ തടിയൂരിയതും നാം കണ്ടതാണ്. ഗുജറാത്തില്‍ തന്നെ ടെലികോം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ പങ്ക് ആരോപണവിധേയമായിട്ടുള്ളതാണ്. വസ്തുതകള്‍ സൂര്യപ്രഭ പോലെ പുറത്തിരിക്കവെ നൂറുകോടി നഷ്ടപരിഹാരമെന്ന ഭീഷണിയെ വെറും രാഷ്ട്രീയ പോരാട്ടമായേ കാണാന്‍ കഴിയൂ. മോദിയും ബി.ജെ.പിയും ജനങ്ങള്‍ക്ക് നല്‍കിയ അച്ഛാദിന്‍ അഥവാ നല്ലദിനങ്ങള്‍ ആര്‍ക്കാണ് യഥാര്‍ഥത്തില്‍ ലഭിച്ചിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയയുടെ മരുമകന്റെ ബിസിനസുമായി ബന്ധപ്പെട്ട് കോളിളക്കമുയര്‍ത്തിയ ബി.ജെ.പിക്ക് ഇപ്പോള്‍ മുണ്ടുമുറുക്കിയുടുത്തിരിക്കുന്ന ജനങ്ങളോട് എന്താണ് പറയാനുള്ളതെന്നറിഞ്ഞാല്‍ കൊള്ളാം.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending