X

വിഘടനവാദികളുമായി ഇനി ചര്‍ച്ചയില്ല; കാശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് രാജ്‌നാഥ്‌സിംഗ്

ശ്രീനഗര്‍: കാശ്മീര്‍ വിഘടനവാദികളോട് നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. വിഘടനവാദികളുമായി ഇനി ചര്‍ച്ചക്കില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് മന്ത്രി നിലപാട് അറിയിച്ചത്. കാശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം അദ്ദേഹം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തും. കരസേനാ മേധാവിയുമായി ചേര്‍ന്ന് കാശ്മീരിലെ സ്ഥിതിഗതികളും വിലയിരുത്തും.
 
രാജ്‌നാഥ്‌സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷിസംഘം സമാധാന ചര്‍ച്ചകള്‍ക്കായി കാശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സംഘത്തിന്റെ സന്ദര്‍ശനം വിജയം കണ്ടില്ല. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ 20 പാര്‍ട്ടികളില്‍ നിന്നുള്ള 26എംപിമാരാണ് കാശ്മീര്‍ സന്ദര്‍ശിച്ചത്. എംപിമാരുമായി കൂടിക്കാഴ്ച്ചക്ക് വിസമ്മതിച്ച വിഘടനവാദി നേതാക്കളുടെ പ്രവൃത്തി ജനാധിപത്യത്തിനും മാനവികതക്കും എതിരാണെന്ന് രാജ്‌നാഥ്‌സിംഗ് പറഞ്ഞു. ശ്രീനഗറില്‍ വിഘടനവാദി നേതാക്കളുടെ വീടുകളിലെത്തിയിട്ടും എംപിമാരുടെ സംഘത്തെ മടക്കി അയക്കുകയായിരുന്നു. 
 
എന്നാല്‍ പാക്കിസ്താനെ ഉള്‍പ്പെടുത്താതെ കാശ്മീര്‍ ചര്‍ച്ചക്കില്ലെന്നാണ് വിഘടനവാദി സംഘടനകളുടെ നിലപാട്. ന്യൂഡല്‍ഹിയില്‍ നിന്ന് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും എംപിമാരുടെ സംഘത്തെ തിരിച്ചയച്ച നടപടി ന്യായീകരിച്ച വിഘടനവാദികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Web Desk: