Connect with us

Video Stories

സ്വാഗതസംഘം രൂപീകരിച്ചിട്ട് ഒന്നര മാസം; ഒരു യോഗം പോലും വിളിച്ചില്ല അണ്ടര്‍-17 ലോകകപ്പിന് ഇനി 78 ദിവസം മുന്നൊരുക്കങ്ങള്‍ തുടങ്ങാതെ കേരളം

Published

on

 
അഷ്‌റഫ് തൈവളപ്പ്

കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ ടൂര്‍ണമെന്റായ അണ്ടര്‍-17 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും അധികൃതരുടെ നിസംഗതക്ക് മാറ്റമില്ല. ലോകകപ്പിന് പന്തുരുളാന്‍ ഇനി 78 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൗണ്‍ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാന്‍ കേരളത്തിനായിട്ടില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങള്‍ നടക്കുന്നത്. കരുത്തരായ ബ്രസീല്‍, സ്‌പെയിന്‍, കൊറിയ, നൈജര്‍ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ജര്‍മനിയുടെ ഒരു യോഗ്യത മത്സരത്തിനും ഒരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൂടി കൊച്ചി വേദിയൊരുക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റിന്റെ പ്രാധാന്യം ഉള്‍കൊള്ളാന്‍ ഇതുവരെ കേരളത്തിലെ പ്രാദേശിക സംഘാടക സമിതിക്കായിട്ടില്ല. കഴിഞ്ഞ മെയ് 30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി ലോകകപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചത്. കായിക മന്ത്രി എ.സി മൊയ്തീനാണ് 45 അംഗ സംഘാടക സമിതിയുടെ വര്‍ക്കിങ് ചെയര്‍മാന്‍. ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജനറല്‍ കണ്‍വീനറാണ്. മേയര്‍ സൗമിനി ജെയിന്‍, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാ കളക്ടര്‍ വൈ.മുഹമ്മദ് സഫീറുല്ല, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനനാണ് വെന്യൂ ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരടക്കം 36 പേരാണ് ഉപദേശക സമിതിയിലുള്ളത്. അഞ്ചു ഫിഫ പ്രതിനിധികളെയും സംഘാടക സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമിതി രൂപീകരിച്ചിട്ട് ഇന്നലെ അമ്പത് ദിവസം പിന്നിട്ടു. ഇതുവരെ ഒരു യോഗം പോലും വിളിച്ചിട്ടില്ല. ടൂര്‍ണമെന്റിന് നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങേണ്ട സബ് കമ്മിറ്റി, കോര്‍ കമ്മിറ്റി രൂപീകരണവും ഇതുവരെ നടന്നിട്ടില്ല. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങുകള്‍, സമാപന ചടങ്ങുകള്‍, പ്രചാരണം, മറ്റു പ്രമോഷന്‍ പരിപാടികള്‍ തുടങ്ങിയവയെല്ലാം പ്രാദേശിക സംഘാടക സമിതിയാണ് ആസൂത്രണം ചെയ്യേണ്ടതും നടത്തേണ്ടതും. ഇക്കാര്യങ്ങളിലൊന്നും ഇന്നേ വരെ തീരുമാനമെടുക്കാന്‍ സംഘാടക സമിതിക്കായിട്ടില്ല. ടൂര്‍ണമെന്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും മിഷന്‍ ഇലവന്‍ മില്യണ്‍ എന്ന പേരില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ സമാനമായ രീതിയില്‍ ഒരു പരിപാടിയും ഇതുവരെ ആവിഷ്‌ക്കരിച്ചിട്ടില്ല.
നേരത്തെ സ്റ്റേഡിയം നവീകരണങ്ങളില്‍ കാണിച്ച അലംഭാവത്തെ തുടര്‍ന്ന് ഫിഫ അധികൃതര്‍ കൊച്ചിയില്‍ നേരിട്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സര്‍ക്കാരിനെയും പ്രാദേശിക സംഘാടകരെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവീകരണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായത്. പ്രധാന സ്റ്റേഡിയത്തിന്റെയും നാലു പരിശീലന ഗ്രൗണ്ടുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെങ്കിലും മറ്റു ഒരുക്കങ്ങളില്‍ മുന്നോട്ടു പോവാനും അധികൃതര്‍ക്കായിട്ടില്ല. അതേസമയം കൊച്ചിയിലെ മത്സരങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ രണ്ടു ഘട്ടത്തില്‍ വില്‍പനക്ക് വച്ച ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. മാത്രമല്ല, വോളണ്ടിയര്‍ പ്രോഗ്രാമിന് ടൂര്‍ണമെന്റ് നടക്കുന്ന ആറു വേദികളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചതും കൊച്ചിക്കായിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending