india
ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻവലിച്ച് അധികൃതർ
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു
മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.
ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.
പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.
ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
india
തമിഴ്‌നാട്-പുതുച്ചേരി: ഡിസംബര്‍ 9 വരെ ശക്തമായ മഴ; ചെന്നൈയിലെ വടക്ക്-തെക്ക് മേഖലകള്‍ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു
ന്യൂനമര്‍ദ്ദം ഒരേയിടത്ത് തുടരുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിസംബര്‍ 9 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തി.
ചെന്നൈ: ന്യൂനമര്‍ദ്ദം ഒരേയിടത്ത് തുടരുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിസംബര്‍ 9 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ ഉള്‍പ്പെടുത്തി. ചെന്നൈ, പുതുച്ചേരി, ചെങ്കല്‍പ്പെട്ട്, കന്യാകുമാരി, ധര്‍മപുരി, തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം തുടങ്ങി നിരവധി ജില്ലകളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ മൈലാപ്പൂര്‍, നുങ്കമ്പാക്കം, അഡയാര്‍, മണലി, രാജഅണ്ണാമലൈപുരം, തിരുവാണ്‍മിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തു.
ചെന്നൈയിലെ എന്നൂരിലായിരുന്നു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ മഴ (15 സെന്റീമീറ്റര്‍). ചെട്ട്‌പ്പെട്ടില്‍ 13 സെ.മീ. തിരുമയം, താമരൈപ്പാക്കം എന്നിവിടങ്ങളില്‍ 12 സെ.മീ. ഷോളിങ്കനല്ലൂര്‍, മണലി പുതുനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 11 സെ.മീ. മഴ ലഭിച്ചു. തുടര്‍ച്ചയായ ശക്തമായ മഴയുടെ സാഹചര്യത്തില്‍ വടക്കന്‍ ചെന്നൈയിലെ എര്‍ണാവൂര്‍, കത്തിവാക്കം, തിരുവട്ടിയൂര്‍, മാധവരം എന്നിവിടങ്ങളില്‍ വെള്ളം കയറി ജനജീവിതം സ്തംഭിച്ചു. കത്തിവാക്കം ഹൈറോഡും മാധവരം-റെഡ്ഹില്‍സ് റോഡും ഗതാഗതയോഗ്യമല്ലാതായി. മഴവെള്ളം ഒഴുകാനുളള ഓടകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതും എന്നൂര്‍ താപനിലയത്തിന് മതില്‍ ഇല്ലാത്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ എന്നൂരില്‍ മാത്രം 60 സെന്റീമീറ്റര്‍ മഴ പെയ്തതോടെ സമീപത്തെ 200ലധികം വീടുകളില്‍ വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിംകോനഗര്‍ മെട്രോ റെയില്‍വേ സ്‌റ്റേഷന്റെ പാര്‍ക്കിങ് മുതല്‍ മാധവരം വടപെരുമ്പാക്കം ഭാഗം വരെ വെള്ളം കയറി. വെള്ളം നീക്കം ചെയ്യാന്‍ നടപടി എടുക്കാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. മഴ അവസാനിച്ചാല്‍ മാത്രമേ വെള്ളം പമ്പ് ചെയ്ത് മാറ്റാന്‍ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു. ആവഡി, ചെങ്കുണ്ട്രം മേഖലകളിലെ വീടുകളിലും മലിനവെള്ളം കയറി. പമ്പ് സെറ്റുകളും മണ്ണുമാന്തിയും ഉപയോഗിച്ചു വെള്ളം നീക്കം ചെയ്യ്തു.
കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്തുവരുന്നതായി ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ അറിയിച്ചു. പുഴല്‍, പൂണ്ടി ജലസംഭരണികളില്‍ നിന്നുള്ള ജലതുറന്നുവിട്ടതും തിരുവള്ളൂര്‍ ജില്ലയിലെ ദുരിതം വര്‍ധിപ്പിച്ചതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. മഴയും ഇടിമിന്നലും തുടരുമെന്നും തീരപ്രദേശങ്ങളില്‍ ജാഗ്രത വേണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.
india
രസഗുളയുടെ കുറവിനെ തുടര്‍ന്ന് ബോധ്ഗയയിലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്; സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറല്‍
ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.
പട്ന: രസഗുളയെ ചൊല്ലിയുണ്ടായ വിവാദം ബിഹാറിലെ ഒരു വിവാഹവേദിയില്‍ വലിയ സംഘര്‍ഷമായി മാറി. ബോധ്ഗയയിലെ ഹോട്ടലില്‍ നവംബര്‍ 29ന് നടന്ന വിവാഹത്തിലാണ് സംഭവം. വരനും വധുവും കുടുംബാംഗങ്ങളുമടക്കം ഒരേ ഹോട്ടലില്‍ താമസിക്കുകയായിരുന്നു.
വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഭക്ഷണപന്തലില്‍ രസഗുളയുടെ കുറവുണ്ടെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഭക്ഷ്യഹാളില്‍ വാക്കുതര്‍ക്കം കൂട്ടത്തല്ലിലേക്ക് മാറ്റിയത്. ചെയറുകളും പ്ലേറ്റുകളും ഉപയോഗിച്ച് ആളുകള്‍ പരസ്പരം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ഫൂട്ടേജിലുണ്ട്. എക്‌സ് വഴി പുറത്തുവന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. രസഗുള കിട്ടാത്തതില്‍ നിന്നാണ് തര്‍ക്കം തുടങ്ങിയതെന്ന് വരന്റെ പിതാവ് മഹേന്ദ്ര പ്രസാദ് പറഞ്ഞു. തങ്ങള്‍ക്കെതിരെ വധുവിന്റെ ബന്ധുക്കള്‍ വ്യാജ സ്ത്രീധനപീഢന പരാതി നല്‍കിയിട്ടുണ്ടെന്നും വരന്റെ കുടുംബം ആരോപിച്ചു.
സംഭവത്തിന് ശേഷവും വിവാഹം മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ തയാറായിരുന്നുവെന്നും, എന്നാല്‍ വധുവിന്റെ ബന്ധുക്കള്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചു വരന്റെ മാതാവ് മുന്നി ദേവി വ്യക്തമാക്കി. വധുവിന് നല്‍കാനായി തങ്ങള്‍ ഒരുക്കിയിരുന്ന സ്വര്‍ണം കൊണ്ടുപോയതായും അവര്‍ ആരോപിച്ചു.
health
ആശുപത്രികളെ വിദേശ കുത്തകകള്‍ക്ക് വിട്ടുകൊടുക്കരുത്: പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.
കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala15 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

