Article
കണ്ടില്ലെന്ന് നടിക്കുന്ന നിലപാടുകള്‍

ജോസഫ് എം. പുതുശ്ശേരി
സത്യപ്രതിജ്ഞാവാചകത്തില്‍ ‘മുഖ്യമന്ത്രി’ എന്ന പദം ചൊല്ലിയാണ് പിണറായി വിജയന് ഇത്തവണ അധികാരമേറ്റത്. ഭരണഘടനയിലെ മൂന്നാം ഷെഡ്യൂളിലാണ് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്കും സഭാംഗങ്ങള്‍ക്കും ജഡ്ജിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലാനുള്ള മാതൃകയുള്ളത്. ഇതില്‍ മുഖ്യമന്ത്രിമാര്‍ക്ക് പ്രത്യേക മാതൃകയില്ല. അതിനാല്‍ ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിമാരും മന്ത്രി എന്ന നിലയിലാണ് സത്യപ്രതിജ്ഞ ചൊല്ലാറുള്ളത്. 2016 ല്‍ പിണറായി വിജയന് അടക്കം ഇതുവരെയുള്ള മുഴുവന്‍ മുഖ്യമന്ത്രിമാരും അധികാരമേറ്റത് ഈ സത്യവാചകം ചൊല്ലിയായിരുന്നു. നിയമവകുപ്പുമായും രാജ്ഭവനുമായും ആലോചിച്ച് മന്ത്രി എന്നതിനുപകരം ‘മുഖ്യമന്ത്രി’ എന്ന് ഉള്‍പ്പെടുത്തി സത്യവാചകം തയ്യാറാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചരിത്രം സ്വയം പിറവിയെടുത്തതോ സൃഷ്ടിക്കപ്പെട്ടതോ എന്ന സത്യാന്വേഷണം മാത്രം ബാക്കി.
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഏറെയെന്നത് കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്. പക്ഷേ അത് ചരിത്രമാവുന്നില്ല. 57 ല്‍ എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നല്ലോ. മന്ത്രിസഭയുടെ ‘യുവത്വം’ വാനോളം വാഴ്ത്തിപാടുന്നുണ്ടെങ്കിലും ആ പ്രകമ്പനത്തിനൊത്തതല്ല വസ്തുത. 2016 ലെ പിണറായി മന്ത്രിസഭയേക്കാള്‍ യുവത്വം അവകാശപ്പെടാം. 16 ല്‍ ശരാശരി പ്രായം 62 ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 59 ആണ്. 2004 ലേയും 2011 ലേയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ശരാശരി പ്രായം 59 തന്നെയായിരുന്നു. 2006 ലെ വി.എസ് മന്ത്രിസഭയുടേത് 57 ഉം 2001 ലെ ആന്റണി മന്ത്രിസഭയുടേത് 56 ഉം ആയിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അപ്പോള്‍ ‘യുവത്വം’ ബോധപൂര്‍വം കെട്ടി ഉയര്‍ത്തുന്ന ഭാവനാസൃഷ്ടി മാത്രം.
കെ. രാധാകൃഷ്ണന് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി എന്ന് വിശേഷിപ്പിച്ചു ‘ചരിത്രം കുറിക്കാന്‍’ ശ്രമം ഉണ്ടായെങ്കിലും വെള്ള ഈച്ചരനും കെ.കെ ബാലകൃഷ്ണനും ദാമോദരന്‍ കാളാശ്ശേരിയും എം.കെ കൃഷ്ണനും നേരത്തെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു എന്ന വസ്തുത പ്രകാശിതമായതോടെ ആ ‘ചരിത്ര വിക്ഷേപണം’ അലസി. ഇതിനെല്ലാമുപരി കോടതി കയറിയ ചരിത്രവും ഈ സത്യപ്രതിജ്ഞാചടങ്ങിനു സ്വന്തം. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്ക്കുമ്പോള് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാചടങ്ങ് നടത്തുന്നതിനെതിരെയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി.
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ചടങ്ങ് നടത്തണമെന്ന് ഹൈക്കോടതിക്കു നിര്‍ദ്ദേശിക്കേണ്ടിയുംവന്നു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്കുവേണ്ടി നിയന്ത്രണങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. ചടങ്ങ് നടത്തുന്നത് സ്റ്റേഡിയത്തില്‍ ആയതിനാല്‍ അകലം പാലിക്കാന്‍ ആകുമെന്നും ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കിയെന്നുമാണ് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കില്‍ കോവിഡ് പരിശോധനയും തുറസ്സായ സ്ഥലവും വലിയ ഹാളുമുണ്ടെങ്കില് വിവാഹചടങ്ങില്‍ 500 പേരെ അനുവദിക്കുമോ? സമാനമായ മരണാനന്തര ചടങ്ങിലും ആളെക്കൂട്ടാന്‍ അനുവദിക്കുമോ?
വീട്ടിലിരുന്ന് വീക്ഷിച്ചാലും സത്യപ്രതിജ്ഞ ചടങ്ങിന്റെ അന്തസ്സ് കെടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തേക്കാള്‍ കൂടുതല്‍ നിയമസഭാംഗങ്ങളുള്ള പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇതില്‍ കുറവ് എണ്ണം അനുവദിച്ചാണ് സത്യപ്രതിജ്ഞ നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞക്കായി തയ്യാറാക്കിയ വിശാലമായ പന്തല്‍ ഇന്ന് കോവിഡ് വാക്സിനേഷന് സെന്ററാണ്. ഡോക്ടര്‍ എസ്.എസ് ലാല്‍ ആണ് ആദ്യമായി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. നിലവിലുണ്ടായിരുന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ സ്ഥലപരിമിതിമൂലം സാമൂഹിക അകലം പാലിക്കാനാവാതെ തിക്കിത്തിരക്കുന്ന അവസ്ഥയില്‍നിന്ന് ഒരു മോചനം. പന്തലിന് ആ നിലയില്‍ രൂപാന്തരം സംഭവിക്കുമ്പോള്‍ അതും ചരിത്രം. നേരിട്ട് പന്തലില്‍ പ്രവേശനം ഇല്ലാതെ തല്‍സമയ സംപ്രേക്ഷണത്തെയും പി.ആര്. ഡിയുടെ ദൃശ്യങ്ങളേയും വിവരങ്ങളെയും ആശ്രയിച്ച് മാധ്യമങ്ങള്‍ക്ക് സത്യപ്രതിജ്ഞാചടങ്ങിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടിവന്നതും ഇതാദ്യം. ജനാധിപത്യക്രമത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റായ പ്രസിന് എവിടെയും കയറി ചെല്ലാനുള്ള പ്രിവിലേജ് വേണ്ടെന്നുവെ ക്കുന്ന അപൂര്‍വ സന്ദര്‍ഭം. കോവിഡ് നിയന്ത്രണത്തില്‍ അവര്‍ സ്വയം പാലിക്കുകകൂടി ചെയ്യുന്ന സംയമനം. അതും ചരിത്രം.
ഇതൊക്കെ മന്ത്രിസഭാസത്യപ്രതിജ്ഞയെ ചുറ്റിപ്പറ്റി ഉള്ളതാണെങ്കില്‍ മന്ത്രിമാരുടെ സെലക്ഷനുമായി ബന്ധപ്പെട്ടാണ് ചരിത്ര വിവാദമുണ്ടായത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ച കെ.കെ ശൈലജ യെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതായിരുന്നു വിവാദത്തിന് അടിസ്ഥാനം. ഇടതുപക്ഷ സഹയാത്രികരും സിനിമക്കാരും സമൂഹത്തിലെ വിവിധ ഇടങ്ങളിലെ പ്രമുഖരുമൊക്കെ പ്രതിഷേധവുമായി രംഗത്തുവന്നു. മഹാവ്യാധികളില്‍നിന്ന് കേരളത്തെ കാത്തുപിടിച്ച ‘ടീച്ചര്‍ അമ്മയെ’ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി സാമൂഹ്യമാധ്യമങ്ങളിലും പ്രചാരണം കൊഴുത്തു. ഇടതുപക്ഷത്തിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ‘കൊല്ലും കൊലയുമായി’ നിറയുന്ന പോരാളി ഷാജി പോലും പ്രതിഷേധവുമായി രംഗത്തുവന്നു. ‘ഒരാള്‍ക്കു മാത്രമായി ഇളവ് നല്‍കാനാവില്ല. എല്ലാ മന്ത്രിമാരും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എല്ലാ മന്ത്രിമാരും മാറണമെന്ന് പാര്‍ട്ടി കൂട്ടായി ആലോചിച്ച് എടുത്ത തീരുമാനമാണ്’ ഈ മറുപടിയോടെ മുഖ്യമന്ത്രിയാണ് ആ വിവാദം ശമിപ്പിച്ചത്. പാര്‍ട്ടി നയത്തിലും തീരുമാനത്തിലും ശൈലജ ടീച്ചര്‍ക്ക് മാത്രമായി ഒഴിവില്ലെന്നര്ത്ഥം. ഒരാള്‍ക്കു മാത്രമായി ഇളവ് നല്കാന് ആവാത്തതിനാലാണ് ഷൈലജയെ ഉള്‍പ്പെടുത്താത്തത് എന്നു പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചു. അവിടെയാണ് മറ്റൊരു സംശയം ഉയരുന്നത്.
ശൈലജ ടീച്ചര്‍ക്ക് പകരമായി ആരോഗ്യമന്ത്രിയായി ചുമതലയേറ്റത് വീണാ ജോര്‍ജ്. സത്യപ്രതിജ്ഞയാവട്ടെ ദൈവനാമത്തിലും. 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച ഐഷാപോറ്റിയും എം.എം മോനായിയും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ച് അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് 4/2006 നമ്പരായ പാര്‍ട്ടി കത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ഏറെ പ്രസക്തമാവുകയാണ്. ‘പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍: എം.എം മോനായി, ഐഷാ പോറ്റി എന്നിവര്‍ എം.എല്‍. എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ വരുത്തിവച്ച അപമാനം ആയിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദത്തില്‍ ഉറച്ചു നില്ക്കുന്ന ഒരാളാണു പാര്‍ട്ടി അംഗത്വത്തിലേക്കുവരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്.
പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം’. നയം ഇതാവുമ്പോള്‍ സംഭവിച്ചത് നയവ്യതിയാനമോ വീഴ്ചയോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഐഷാ പോറ്റി പിന്നീട് രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ദൃഢപ്രതിജ്ഞയാണെടുത്തത്. ധിക്കരിച്ച പാര്‍ട്ടി നിലപാട് തിരുത്തിച്ചു പാര്‍ട്ടി ലൈനിലേക്ക് അവരെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് പാര്‍ട്ടിക്ക് അഭിമാനകരം തന്നെ. അപ്പോള്‍ ഇപ്പോഴത്തെ കാര്യത്തിലുള്ള ഉത്തരവാദിത്വം വര്‍ധിക്കുന്നു. ശൈലജ ടീച്ചര്‍ക്കും ഐഷാപോറ്റിക്കുമില്ലാത്ത ഇളവ് പുതിയ ആരോഗ്യമന്ത്രിക്ക് ലഭിച്ചുവെന്നാണോ?. പത്തനംതിട്ട ഏരിയാകമ്മിറ്റി അംഗത്തിന്റെ പാര്‍ട്ടി നിലപാടിനെ ധിക്കരിക്കുന്ന സമീപനം കണ്ടില്ലെന്നാണോ?. ‘കണ്ടില്ലെന്ന് നടിക്കരുത്’ എന്ന പാര്ട്ടിക്കത്തിലെ ജാഗ്രതാനിര്‍ദേശം അപ്രസക്തമായോ?. അതോ പാര്‍ട്ടി നിലപാടിലും നയത്തിലും വ്യതിയാനം സംഭവിച്ചതോ?. അതോ അടവുനയമോ?. ഇതില്‍ ഏതായാലും അതു വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമുണ്ട്. അങ്ങനെയും ഈ സത്യപ്രതിജ്ഞ ചരിത്രം കുറിക്കുകയാണ്.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവില്‍ ലക്ഷദ്വീപിലെ സ്കൂളുകളില്‍ നിന്ന് അറബി, മഹല്‍ ഭാഷകള്‍ ഒഴിവാക്കാനുള്ള നീക്കവുമായി ദ്വീപ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. പുതിയ അധ്യയന വര്‍ഷം കേരള സിലബസും സി.ബി.എസ്.ഇ സിലബസും പിന്തുടരുന്ന സ്കൂളു കളില്‍ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന ത്രിഭാഷാ നയം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയരക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രമായിരിക്കും ഇനിമുതല്‍ ദ്വീപിലെ സ്കൂളുകളില്‍ പഠിപ്പിക്കപ്പെടുക. അതോടെ അറബിയും മിനിക്കോയ് ദ്വീപ് നിവാസികള്‍ക്ക് അവരുടെ തനതുഭാഷയായ മഹലും പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുക.
ലക്ഷദ്വീപില്‍ ലിപിയുള്ള ഏക ഭാഷയാണ് മഹല്‍. മിനിക്കോയ് ദ്വീപില്‍ ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയാണ് മഹല്‍ ഭാഷ ഒരു വിഷയമായി പഠിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ/തദ്ദേശീയ ഭാഷ എന്ന നിലയ്ക്ക് മലയാള ഭാഷയും അതോടൊപ്പം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളുമാണ് ഇനി സ്കൂളുകളില്‍ പഠിപ്പിക്കുകയെന്ന് കഴിഞ്ഞ മാസം ഇറക്കിയ ഉത്തരവില്‍ വിദ്യാഭ്യാസ ഡയരക്ടര്‍ വ്യക്തമാക്കിയിരുന്നു. മാതൃഭാഷ/ തദ്ദേശീയ ഭാഷ എന്ന നിലയില്‍ മലയാളത്തിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്നായിരുന്നു ഉത്തരവിലെ വിശദീകരണം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെറെ ഭാഗമായാണ് അറബിക്, മഹല്‍ ഭാഷകളിലെ പഠനം ഒഴിവാക്കുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നുണ്ടെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കിക്കൊണ്ടരിക്കുന്ന ദ്വീപിന്റെ സംസ്കാരം തകര്‍ക്കുന്ന നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പുതിയ നീക്കത്തെയും കാണാന്‍ സാധിക്കൂ. ദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കാനുള്ള ഭരണകൂട നീക്കം നേരത്തെ സുപ്രിംകോടതി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരുന്നു.
2020 ലെ കേന്ദ്ര വിദ്യാഭ്യാസ നയം ഏതുവിധേനയും നടപ്പിലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒരുവെടിക്ക് ഒന്നിലധികം പക്ഷികള്‍ എന്ന കണക്കെ തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ഇതുവഴി വിഭാവനം ചെയ്യുന്നത്. ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കി എല്ലാം കേന്ദ്രത്തിന്റെ പരിധിയില്‍കൊണ്ടുവരികയെന്ന മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം വിദ്യാഭ്യാസ മേഖലയിലും നടപ്പില്‍ വരുത്തുകയെന്നതാണ് അതില്‍ പ്രധാനം. സംഘ്പരിവാറിന്റെ ആശയങ്ങളെ പുതുതലമുറയില്‍ സന്നിവേശിപ്പിക്കാനും രാജ്യത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കടക്കല്‍ ആശയപരമായി കത്തിവെക്കാനും ഇതു വഴി എളുപ്പത്തില്‍ സാധിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ കേന്ദ്രത്തിനു കീഴിലുള്ള സി.ബി.എസ്.ഇ സംവിധാനത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ വക്രീകരണവും വസ്തുതകളുടെ വളച്ചൊടിക്കലുമെല്ലാം രാജ്യത്തിന്റെ എല്ലാകോണുകളിലും നിമിഷ നേരം കൊണ്ട് വ്യാപിപ്പിക്കാന്‍ ഇതിലും മികച്ചൊരു മാര്‍ഗമില്ലെന്നത് സംഘ്പരിവാറിന്റെ ഗവേഷണ ഫലമായിട്ടു വേണം വിലയിരുത്താന്‍. ഈ നീക്കങ്ങളുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറിയിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന വിദ്യാഭ്യാസ ഫണ്ടിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന നിബന്ധന വെച്ചാല്‍ രാഷ്ട്രീയമായി അഭിപ്രായവെത്യാസങ്ങളുള്ള സംസ്ഥാനങ്ങളില്‍ പോലും വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ അജണ്ടകള്‍ നിഷ്പ്രയാസം നിവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ത്രിഭാഷാ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാദേശിക ഭാഷകളെ ക്ഷീണിപ്പിക്കാനും ഹിന്ദി അടിച്ചല്‍പ്പിക്കാനും അതുവഴി സംസ്ഥാനങ്ങളെ രാഷ്ട്രീയമായി അടുപ്പിക്കാനും കഴിയുമെന്നുള്ളതും അവര്‍ ലക്ഷ്യംവെക്കുന്നു.
എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ താല്പര്യങ്ങള് ആഗ്രഹിച്ചതുപോലെ നടപ്പില്‍ വരുത്തുന്നതിന് രാഷ്ട്രീയമായും നിയമപരമായും കടമ്പകള്‍ ഏറെയുണ്ടെന്നതിന്റെ തെളിവുകള്‍ നിരന്തരമായി പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠം ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം ഇതിന്റെ ഉദാഹരണമാണ്. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ വിസമ്മതിക്കുന്ന ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് അതിന് നിര്‍ബന്ധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളുക മാത്രമല്ല പ്രസ്തുത നയത്തെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ സുപ്രീംകോടതി നടത്തുകയുമുണ്ടായി.
വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ ഒരു സംസ്ഥാനത്തെയും നിര്‍ബന്ധിക്കാനാവില്ലെന്നും ഭരണഘടനയുടെ ഖണ്ഡിക 32 ന്റെ പരിധിയില്‍ ഈ അപേക്ഷ വരില്ലെന്നും പൗരാവകാശങ്ങള്‍ ഹിനിക്കുന്ന ഒന്നും ഇക്കാര്യത്തില്‍ ഇല്ലെന്നുമാണ് കോടതി വ്യക്തമാക്കിയിരുന്നത്. തമിഴ്നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ത്ത ശക്തമായ പ്രതിരോധമാണ് സര്‍ക്കാറിനുള്ള രാഷ്ട്രീയതിരിച്ചടി. വിദ്യാഭ്യാസ നയം നടപ്പിലാക്കിയെലേ പണം തരൂ എന്നാണെങ്കില്‍ കേന്ദ്രത്തിന്റെ ആ രണ്ടായിരംകോടി വേണ്ടെന്നാണ് അവര്‍ നിലപാടെടുത്തത്. വിദ്യാഭ്യാസം കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സംയുക്ത അധികാര പരിതിയിലാണ് വരുന്നതെന്നിരിക്കെ സംസ്ഥാനങ്ങളുടെ മേല്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നതും മോദി സര്‍ക്കാറിന് തിരിച്ചടിയാണ്. വിദ്യാഭ്യാസ നയങ്ങളും മുന്‍ ഗണനകളും നിര്‍ണയിക്കാന്‍ അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും നടത്തുന്നതെന്ന ചോദ്യവും പ്രസക്തമായി നിലകൊള്ളുന്നുണ്ട്.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ മുങ്ങിയത് തീരമേഖലയേയും സംസ്ഥാനത്തെ ഒന്നടങ്കവും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊച്ചിയിലേക്കു വന്ന എം.എ സ്.സി എല്‍.സ 3 എന്ന ലൈബീരിയന്‍ കപ്പലായിരുന്നു തീരത്തു നിന്നു 38 നോട്ടിക്കല്‍ മൈല്‍ (70.3 കിലോമീറ്റര്‍) തെക്കു പടിഞ്ഞാറായി ചെരിഞ്ഞത്. കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളുള്ള ഇന്ധനമടക്കം ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ആദ്യഘട്ടത്തിലും, മുങ്ങുമെന്നുറപ്പായതോടെ കപ്പിത്താന് ഉള്‍പ്പെടെ മൂന്നുപേരെ പിന്നീടും രക്ഷപ്പെടുത്തിയിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കൊളംബോ, തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, പനമ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചു ചരക്കു കടത്തുന്ന കപ്പലില്‍ റഷ്യന്‍ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീന്‍സ് സ്വദേശികളും യുക്രെയ്നില്‍ നിന്നുള്ള 2 പേരും ഒരു ജോര്‍ജിയന്‍ സ്വദേശിയുമാണുണ്ടായിരുന്നത്.
കപ്പല്‍ച്ചേതം മൂലം 700 – 1,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എം.എസ്.സിയുടെ (മെഡിറ്ററേ നിയന് ഷിപ്പിങ് കമ്പനി) കണ്ടെയ്നര്‍ ഫീഡറില്‍ ഏകദേശം 600 കോടി രൂപയിലേറെ മൂല്യമുള്ള വിവിധ ഇനംചര ക്കുകളാണ് 550 കണ്ടെയ്നറുകളില്‍ നിറച്ചിരുന്നത്. ഇവയ്ക്കു പുറമേ, ഒഴിഞ്ഞ 73 കണ്ടെയ്നറുകളുമുണ്ടായിരുന്നു. ഒട്ടേറെ കണ്ടെയ്നറുകളിലായി ഏകദേശം 25 ടണ്‍ അസംസ്കൃത കശുവണ്ടി കപ്പലിലുണ്ടായിരുന്നുവെന്നാണു സൂചന. കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസ വസ്തുക്കളുമുണ്ടായിരുന്നു. കപ്പലിന് ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ നഷ്ടപരിഹാരത്തുക ലഭിക്കും. എന്നാല്‍, ചരക്കിന്റെ കാര്യത്തില്‍ ഈ ഉറപ്പില്ല. മിക്കവാറും അസംസ്കൃത വസ്തുക്കള്‍ (റോ മെറ്റീരിയല്‍സ്) ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് അയയ്ക്കുന്നതെന്നാണു സൂചന. സിമന്റും അസംസ്കൃത ഭക്ഷ്യവസ്തുക്കളുമൊക്കെ എല്ലാ വ്യാപാരികളും ഇന്‍ഷുര്‍ ചെയ്യണമെന്നില്ല. ചെലവു കൂടുമെന്നതിനാലാണ് അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്‍പന്നനാലാണ് അസംസ്കൃത വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യാതെ അയയ്ക്കുന്നത്. ഇന്‍ഷുറന്‍സ് ബാധ്യത കൂടി വരുമ്പോള്‍ അന്തിമ ഉല്പന്നങ്ങള് (ഫിനിഷ്ഡ് പ്രോഡക്ട്സ്) ഇന്‍ഷുര്‍ ചെയ്തതായാണ് അയക്കാറ്.
സാമ്പത്തിക നഷ്ടത്തേക്കാള്‍ ഈ ദുരന്തം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഏറ്റവും ഭീതിതവും നഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയാത്തതും. 13 ഹാനികരമായ വസ്തുക്കളടങ്ങിയ കണ്ടെയ്നറുകളും 12 കാല്‍ഷ്യം കാര്‍ബൈഡ് കണ്ടെയ്നറുകളും അടക്കം 643 കണ്ടയ്നറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളത്തോട് ചേര്‍ന്നാല്‍ തീ പിടിക്കുന്ന കാല്‍ഷ്യം കാര്‍ബൈഡിന്റെ സാന്നിധ്യം കൂടുതല്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. കപ്പല്‍ മുങ്ങിയിടത്തു നിന്ന് മൂന്നു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുള്ളതായാണ് കണക്കാക്കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ സക്ഷം, വിക്രം, സമര്‍ഥ് എന്നീ മൂന്ന് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ പടരുന്നത് തടയാന്‍ സാധിച്ചത് ആശ്വാസകരമാണ്. ഇന്‍ഫ്രാറെഡ് ക്യാമറയുടെ സഹായത്തോടെ എണ്ണ പടര്‍ന്നിട്ടുള്ളത് കണ്ടെത്തുകയും അവയെ നശിപ്പിച്ചു കളയുന്ന ‘ഓയില്‍ സ്പില്‍ ഡിസ്പേഴ്സന്റ’ ഡ്രോണിയര്‍ വിമാനം ഉപയോഗിച്ച് കലര്‍ത്തുകയുമാണ് ചെയ്യുന്നത്. 60 മണിക്കൂറോളം നടന്ന ഈ പ്രവൃത്തി ഏറെക്കുറെ വിജയകരമായിത്തീര്‍ന്നിട്ടുണ്ട്.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ തീരങ്ങളില്‍ കണ്ടെയ്നറുകള്‍ അടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഇവയിലുണ്ടായിരുന്നത്. നൂറു ക്കണക്കിന് കണ്ടെയ്നറുകള്‍ കടലിലൂടെ ഒഴുകിനടക്കുന്ന ത് ഗുരുതരമായ സുരക്ഷാപ്രശ്നമാണ് സൃഷ്ടിക്കുന്നത്. മറ്റു കപ്പലുകളുടെ പ്രൊപ്പല്ലറുകള്‍ ഇതിലിടിച്ചാല്‍ വലിയ അപകടമുണ്ടാകും. തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെങ്കിലും തീര നിവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കയും ഏറ്റവും ഗൗരവതരമായ വിഷയമാണ്. ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനം ട്രോളിങ് നിരോധനത്തിലേക്ക് നീങ്ങാനിരിക്കെയാണ് ഇടിത്തീപോലെ ഈ ദുരന്തം കടലിന്റെ മക്കളുടെ മേല്‍ വന്നുപതിച്ചിരിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ വന്നതിന് പുറമെ ശാരീരകമായ പ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും ഇവരെ അലട്ടുകയാണ്. അതിനിടെ കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങള്‍ കഴിക്കെരുതെന്നുള്ള വ്യാപകമായ പ്രചരണങ്ങളും മത്സ്യമേഖലക്ക് ഇരുട്ടടിയായിത്തീര്‍ന്നിട്ടുണ്ട്. നിലവില്‍ ഔദ്യോഗികമായ ഒരു നിര്‍ദ്ദേശവുമില്ലാതിരിക്കെയാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രചരണം. ഇക്കാര്യത്തിലും സര്ക്കാറിന്രെ ഇടപെടല്‍ അനിവാര്യമാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.
കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര് ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.
യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.
എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്പറേഷന് ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.
കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്നിബാധയില്‍ പ്രകടമായിരുന്നു.
നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.
നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്റ്റേഷന് ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്പറേഷന് ഭരണകൂടം തയാറാകേണ്ടതുണ്ട്.
-
kerala19 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍
-
india2 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
film2 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്
-
india2 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
kerala3 days ago
റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് നിരക്ക് കൂട്ടി; പ്രതിസന്ധിയിലായി യാത്രക്കാർ