main stories
സുരക്ഷ മറന്ന ദേശീയപാത ഇനിയെത്ര ബലികള്‍?
EDITORIAL
അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ വീണ്ടുമൊരു ജീവന്‍ പൊലിഞ്ഞിരിക്കുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ ഗര്‍ഡര്‍ പിക്കപ്പ് വാനിനു മുകളിലേക്ക് തകര്‍ന്നു വീണ് ഡ്രൈവര്‍ രാജേഷ് ദാരുണമായി മരണമടഞ്ഞ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇത് വെറുമൊരു അപകടമരണമായി എഴുതിത്തള്ളാനാവില്ല. വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷക്ക് പുല്ലുവില കല്‍പ്പിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെയും ഭീകരവുമായ ഉദാഹരണമാണിത്. അധികാരികളുടെയും നിര്‍മ്മാണക്കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ കുറ്റകൃത്യമായിത്തന്നെ ദുരന്തത്തെ കാണേണ്ടതുണ്ട്.
ഏറ്റവും ഞെട്ടിക്കുന്ന വസ്തുത, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നതാണ്. 80 ടണ്‍ വീതം ഭാരമുള്ള ഭീമന്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തുകയും സ്ഥാപിക്കുകയും ചെയ്യുന്ന അതീവ അപകടകരമായ ജോലി നടക്കുന്ന സമയത്തുതന്നെ, അതിനടിയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു എന്നതാണ് ആക്ഷേപം. പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഈ സമയത്ത് ഗതാഗതം പൂര്‍ണ്ണമായി തടയുകയോ, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടത് നിര്‍മ്മാണച്ചുമതലയുള്ളവരുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഗര്‍ഡറുകള്‍ ജാക്കിയില്‍നിന്ന് തെന്നി മാറിയത് സാങ്കേതികപ്പിഴവാകാം, എന്നാല്‍ അത്തരമൊരു പിഴവ് സംഭവിച്ചാല്‍ അത് ഒരു ദുരന്തമായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നിടത്താണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രസക്തി. ആ സുരക്ഷാവലയാണ് ഇവിടെ പൂര്‍ണ്ണമായും ഇല്ലാതായത്.
ദുരന്തത്തെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇതേ പാതയില്‍ അന്‍പതോളം ജീവനുകളാണ് അപകടങ്ങളില്‍ പൊലിഞ്ഞത് എന്ന കണക്ക് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. വികസനം നാടിന് അനിവാര്യമാണ്. 12.75 കിലോമീറ്റര്‍ വരുന്ന ഈ ഉയരപ്പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് നാടിന്റെ യാത്രാക്ലേശത്തിന് വലിയൊരളവില്‍ പരിഹാരമാകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വികസനത്തിന്റെ ഇരകളായി പൗരന്മാര്‍ മാറേണ്ടി വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. നിര്‍മ്മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായി എന്ന് അധികാരികള്‍ അവകാശപ്പെടുമ്പോള്‍, അവിടേക്കെത്താന്‍ നഷ്ടമായ ജീവനുകളുടെ കണക്കുകൂടി അവര്‍ പറയേണ്ടതുണ്ട്.
ഇവിടെ ഉയരുന്നത് ഗൗരവതരമായ ചില ചോദ്യങ്ങളാണ്. ഇത്രയും അപകടകരമായ ജോലി നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാതിരുന്നത് ആരുടെ വീഴ്ചയാണ്? നിര്‍മ്മാണക്കമ്പനിയുടെ സുരക്ഷാ വീഴ്ചകള്‍ പരിശോധിക്കാനും തിരുത്താനും ബാധ്യതപ്പെട്ട മേല്‍നോട്ട ഏജന്‍സികള്‍ എ വിടെയായിരുന്നു? രാത്രിയുടെ മറവില്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് ധൈര്യം നല്‍കുന്നത്? അന്‍പതോളം പേര്‍ മരിച്ചിട്ടും എന്തുകൊണ്ട് ഈ പാതയിലെ സുരക്ഷാ ഓഡിറ്റ് കര്‍ശനമാക്കിയില്ല?
ഈ അപകടങ്ങളെ കേവലം ‘അനിവാര്യമായ ദുരന്തങ്ങള്‍’ ആയി കാണാന്‍ സാധ്യമല്ല. നിരത്തില്‍ പൊ ലിയുന്ന ജീവനുകളില്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്. രാജേഷിനെപ്പോലെ, തങ്ങളുടെ കുടുംബത്തെ പോറ്റാന്‍ വേണ്ടി വെയിലും മഴയും രാത്രിയും പകലും ഇല്ലാതെ അധ്വാനിക്കുന്നവര്‍. അവരുടെ വിയര്‍പ്പും ഈ നാടിന്റെ വികസനത്തിനുള്ള ഇന്ധനമാണ്. ഒരപകടത്തില്‍ ഒരു വ്യക്തി മരിക്കുമ്പോള്‍, ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ അത്താണി കൂടിയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സ, വീട്ടുചെലവുകള്‍, വായ്പാ തിരിച്ചടവുകള്‍ തുടങ്ങി കുടുംബത്തിന്റെ മുഴുവന്‍ ഭാവിയുമാണ് വഴിമുട്ടുന്നത്. ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ അനാഥമാവുകയാണ്. അതുകൊണ്ട് തന്നെ, ഈ നിര്‍മ്മാണ വീഴ്ചകളെ സാങ്കേതികപ്പിഴവായി മാത്രം ലഘൂകരിക്കാനാവില്ല. ഇത് ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനികളും അതിന് മൗനാനുവാദം നല്‍കുന്ന മേല്‍നോട്ട സംവിധാനങ്ങളുമാണ് ഈ അനാഥത്വത്തിന് ഉത്തരം പറയേണ്ടത്.
രാജേഷിന്റെ മരണം അനാസ്ഥ മൂലമുണ്ടായ കൊലപാതകത്തിന് തുല്യമാണ്. ഈ ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥരും നിര്‍മ്മാണക്കമ്പനിയും അതിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയപാത അതോറിറ്റിയും ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണം. കേവലം സാങ്കേതികപ്പിഴവ് എന്നതിലുപരി, ക്രിമിനല്‍ അനാസ്ഥ എന്ന നിലയില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണം. മരണമടഞ്ഞ രാജേഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.
വികസനത്തിന്റെ വേഗത മാത്രം പോരാ, അതിന് മനുഷ്യ ജീവന്റെ വിലയുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടാകണം. ഇനിയൊരു ജീവന്‍ കൂടി ഈ പാതയില്‍ പൊലിയാതിരിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രം മതി ബാക്കി നിര്‍മ്മാണം.
kerala
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന് പത്മരാജന് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്കൂള്‍ അധ്യാപകനായ പത്മരാജന് പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
kerala
പാലത്തായി പീഡനക്കേസ്: ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്
ബലാത്സംഗവും പോക്സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.
തലശ്ശേരി : പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ബലാത്സംഗവും പോക്സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ജഡ്ജി എം.ടി. ജലജ പ്രതിയെ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയതോടെ പത്മരാജന്റെ ജാമ്യം റദ്ദാക്കി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2020 ജനുവരിയില്‍ അധ്യാപകനായിരുന്ന പത്മരാജന് മൂന്നുതവണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസിന്റെ ആവിഷ്കാരം. സംഭവസമയത്ത് സ്കൂളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവും ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് പ്രോസിക്യൂഷന് തള്ളി; പീഡനക്കേസുകളില്‍ തീയതി നിര്‍ണായകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ മാറിയതുകൊണ്ട് വിചാരണ നീണ്ടുനിന്നു. വിദ്യാര്‍ത്ഥിനിയൂം ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് പത്മരാജനെതിരെ കേസ് എടുത്തിരുന്നു. ഏപ്രില്‍ 15ന് അറസ്റ്റിലായ പ്രതിക്കു മൂന്നു മാസത്തിന് ശേഷം ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണത്തിന്റെ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം സംഘത്തില്‍ മാറ്റങ്ങളും നടന്നു. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ കേസില്‍ അവസാന തീരുമാനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറത്തുവരും.
kerala
ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം
തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്. നവമാധ്യമങ്ങളില്‍ പോസ്റ്ററുകളുള്‍പ്പെടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടി.വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ പ്രതിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയില്‍ തുടങ്ങിയിരുന്നു.
കഴിഞ്ഞദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന് ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന് ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുണ്ടായത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരനെതിരെ സി.ബി.ഐ ചുമത്തിയത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

