ഇസ്‌ലാമാബാദ്: പാകിസ്താൻ–ശ്രീലങ്ക ഏകദിന പരമ്പരയെ ചുറ്റിപ്പറ്റിയിരുന്ന അനിശ്ചിതത്വം അവസാനിച്ചു. സുരക്ഷാ ആശങ്കകളെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ലങ്കൻ താരങ്ങൾക്ക് പകരം പുതിയ താരങ്ങൾ എത്തും.
ഇസ്‌ലാമാബാദിലുണ്ടായ സ്‌ഫോടനത്തെ തുടർന്ന് പരമ്പരയിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങളും പുനക്രമീകരിച്ചു. വ്യാഴാഴ്ച നടത്താനിരുന്ന മത്സരം വെള്ളിയാഴ്ചയും, ശനിയാഴ്ച നിശ്ചയിച്ചിരുന്നത് ഞായറാഴ്ചയും നടക്കും. രണ്ടും റാവൽപിണ്ടിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ഇസ്‌ലാമാബാദിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ഈ വേദി.
മത്സരങ്ങൾ പുനക്രമീകരിച്ചതായി പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മുഹ്‌സിൻ നഖ്‌വി സ്ഥിരീകരിച്ചു. ശ്രീലങ്കൻ ടീമിന്റെ പര്യടനം തുടരാനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. “മാന്യതയുടെയും ഐക്യദാർഢ്യത്തിന്റെയും ഉദാഹരണമാണ് ലങ്കൻ ടീമിന്റെ തീരുമാനം,” നഖ്‌വി കൂട്ടിച്ചേർത്തു.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എല്ലാ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ടീമിനൊപ്പം തുടരാനുള്ള നിർദേശം നൽകിയിരുന്നു. നിർദേശത്തെ ലംഘിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്കു പകരം പുതിയ താരങ്ങളെ അയക്കും എന്നും ബോർഡ് അറിയിച്ചു. ലങ്കൻ താരങ്ങൾക്ക് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും നഖ്‌വി വ്യക്തമാക്കി.
ഏകദിന പരമ്പരക്ക് പിന്നാലെ സിംബാബ്‌വെയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയും നടക്കും. അഫ്ഗാനിസ്ഥാൻ രാഷ്ട്രീയ കാരണങ്ങളാൽ പിന്മാറിയതിനെ തുടർന്ന് സിംബാബ്‌വെയാണ് പകരം എത്തിയിരിക്കുന്നത്. നവംബർ 18 മുതൽ 29 വരെ റാവൽപിണ്ടിയിലാണ് ഈ പരമ്പര നടക്കുക.
തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ജില്ലാ കോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ പാകിസ്താൻ നിലവിൽ 1-0ന് മുന്നിലാണ്.