kerala
സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭം: പി.കെ ഫിറോസ്
കോഴിക്കോട്: കഴിഞ്ഞ പത്ത് വർഷമായി തദ്ദേശസ്ഥാപനങ്ങളിൽ കരാർ നിയമനം വഴി ജോലി നേടിയ സി.ഐ.ടി.യു പ്രവർത്തകരെ സ്ഥിരപ്പെടുത്തിയാൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉണ്ടാവില്ലെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ വ്യാപകമായ രീതിയിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുകയാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

പി.എസ്.സി വഴി ജോലിക്ക് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. പാർട്ടി പ്രവർത്തകരും ദേശാഭിമാനി വരിക്കാരുമായവരെ തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായി നിയമിക്കണമെന്നാണ് സി.പി.എമ്മിൻ്റെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും സി.ഐ.ടി.യു അംഗങ്ങളാണെന്നും ദേശാഭിമാനി പത്രത്തിൻ്റെ വരിക്കാരാണെന്നും വ്യക്തമാക്കുന്ന കത്താണ് സി.ഐ.ടി.യു കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി എളമരം കരീമിന് നൽകിയത്. ഒരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഫിറോസ് വ്യക്തമാക്കി.

ഇതോടൊപ്പം അംഗനവാടികളിലും പബ്ലിക് ലൈബ്രറികളിലും നടത്തിയ പാർട്ടി നിയമനങ്ങളെ സ്ഥിരപ്പെടുത്താനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചതായറിയുന്നു. സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയത്. അതിനാൽ തന്നെ പി.എസ്.സി നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയും സംവരണ സമുദായങ്ങളെയും ബാധിക്കുന്നതിനാൽ പി.എസ്.സി യെ നോക്കുകുത്തിയാക്കി നടത്തുന്ന നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
kerala
‘ഇസ്ലാമോഫോബിയ ഉപയോഗിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്’
സിപിഎമ്മിനെതിരെ സാമൂഹിക – സാംസ്കാരിക പ്രവര്‍ത്തകര്‍
തിരഞ്ഞെടുപ്പിനെ ഇസ്ലാമോഫോബിയ പ്രചാരണത്തിലൂടെ നേരിടാനുള്ള സി.പി.എം ശ്രമം തിരുത്തണമെന്ന സംയുക്ത പ്രസ്താവനയുമായി സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍. വിദ്വേഷ രാഷ്ട്രീയത്തിലൂടെ അധികാരം നേടുക എന്നത് സംഘ്പരിവാര്‍ കാലങ്ങളായി ഇന്ത്യയിലുടനീളം പയറ്റുന്ന തിരഞ്ഞെടുപ്പ് തന്ത്രമാണ്. എന്നാല്‍, മുസ്ലിം സമുദായത്തെയും സമുദായ സംഘടനകളെയും മുന്‍നിര്‍ത്തി സംഘ്പരിവാര്‍ നടത്തുന്ന അതേ വംശീയ പ്രചാരണ തന്ത്രങ്ങള്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. വംശീയ ഉന്മൂലനത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കേണ്ടവര്‍, ആ രാഷ്ട്രീയത്തിന്റെ ഇരകളായ മുസ്ലിം സമുദായത്തിലെ സംഘടനകളെ ഭീകരവല്‍ക്കരിക്കുന്നത് ഇസ്ലാമോഫോബിയക്ക് കരുത്തുപകരാന്‍ മാത്രമേ സഹായിക്കൂ. ഒരു വിമര്‍ശനത്തില്‍ വംശീയത അടങ്ങിയിട്ടുണ്ടോ എന്നതാണ് അത് ഇസ്ലാമോഫോബിയ ആണോ എന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം. ‘ഞങ്ങള്‍ സംഘടനകളെയാണ് വിമര്‍ശിച്ചത്’ എന്ന കേവല ന്യായീകരണം കൊണ്ട് വംശീയ വിദ്വേഷ പ്രചാരണങ്ങളെ കഴുകിക്കളയാനാവില്ല.- പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂനപക്ഷ രാഷ്ട്രീയത്തെ ദേശവിരുദ്ധതയായും സമുദായങ്ങളുടെ അവകാശ ചോദ്യങ്ങളെ വര്‍ഗീയതയായും ചിത്രീകരിക്കുന്നത് വലതുപക്ഷ ശൈലിയാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ മുസ്ലിം – ഈഴവ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ ആസൂത്രിത ശ്രമങ്ങള്‍ക്ക് ഭരണകൂടവും പാര്‍ട്ടിയും മൗനാനുവാദം നല്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫ് ഭരണത്തില്‍ ആഭ്യന്തര വകുപ്പ് കൈയാളുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന ഇസ്ലാമോഫോബിയയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഗുജറാത്തില്‍ അഹമ്മദ് പട്ടേല്‍ ആഭ്യന്തരമന്ത്രിയാകുമെന്ന് പറഞ്ഞ് ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ കേരള പതിപ്പാണിത്. മാറാട് കലാപത്തില്‍ യാതൊരു പങ്കുമില്ലാത്ത ഒരു സംഘടനയെ അനാവശ്യമായി വലിച്ചിഴക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും കലാപാഹ്വാനം നടത്താനും മാത്രമേ ഉപകരിക്കൂ.
കേരളത്തിലെ സാമുദായിക സഹവര്‍ത്തിത്വത്തെ തകര്‍ക്കാന്‍ സംഘ്പരിവാര്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍, കേവലം തിരഞ്ഞെടുപ്പ് വിജയത്തിനായി ‘തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന’ ഈ സമീപനം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തകര്‍ച്ചയ്ക്കേ വഴിതെളിക്കൂ. ഇസ്ലാമോഫോബിയ പ്രചാരണങ്ങളുടെ ആത്യന്തിക ഗുണഭോക്താക്കള്‍ സംഘ്പരിവാര്‍ ആയിരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ട്, കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഇടതുപക്ഷം പിന്തിരിയണം. വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യകരമായ സംവാദങ്ങളിലേക്ക് കേരളീയ പൊതുസമൂഹത്തെ നയിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.- പ്രസ്താവന വ്യക്തമാക്കി. എം.എന്‍ കാരശ്ശേരി, സുദേഷ് എം.രഘു, കെ.കെ ബാബുരാജ്, എന്‍ മാധവന് കുട്ടി, ബാബുരാജ് ഭഗവതി തുടങ്ങി അമ്പതോളം പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
Film
പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി.
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന മോഹന്‍ലാലിനെതിരായ പരാതിയില്‍, കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിന് സ്വര്‍ണവായ്പ എന്നായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാല്‍, വായ്പ തിരിച്ചടച്ച് പണയ സ്വര്‍ണം എടുക്കാന്‍ എത്തിയപ്പോള്‍ മണപ്പുറം ഫിനാന്‍സ് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.
മോഹന്‍ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാല്‍ സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരും മോഹന്‍ലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്‍ലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൂര്‍ണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തില്‍ ബ്രാന്‍ഡ് അംബാസഡര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവിലുണ്ട്.
തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും നേരത്തെ മോഹന്‍ലാലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരളീധരന്
തന്ത്രിയും കൂടെ കുടുങ്ങിയതോടെ കേസ് കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാന്‍ നോക്കേണ്ടെന്ന് കെ.മുരീധരന്. തന്ത്രിയും കൂടെ കുടുങ്ങിയതോടെ കേസ് കഴിഞ്ഞു എന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
‘സ്വന്തം പാര്ട്ടിക്കാര് സ്വര്‍ണം കടത്തിയത്, സിപിഎമ്മും അതിന്റെ തലപ്പത്തുള്ളവരും മന്ത്രിയും അടക്കം അറിഞ്ഞില്ല എന്നുപറഞ്ഞാ അതങ്ങനെ ശരിയാകുമെന്നും കെ.മുരളീധരന് ചോദിച്ചു.
ശബരിമലയില്‍ നടന്ന തിരിമറികള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ ഇവരൊക്കെ മന്ത്രിമാരായി ഇരിക്കുന്നതില്‍ കാര്യമില്ലെന്നും സ്വന്തം വകുപ്പിന്റെ കീഴില്‍ കൊള്ള നടക്കുമ്പോള്‍ കണ്ടുപിടിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ലെന്നുള്ളത് ആരും വിശ്വസിക്കില്ലെന്നും കെ.മുരളീധരന് പറഞ്ഞു.
കേസില്‍ തന്ത്രി എങ്ങനെ ഉള്‍പ്പെട്ടുവെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാവു. ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയേണ്ടതാണ്. ദേവസ്വം ബോര്‍ഡ് ഭരണകര്‍ത്താക്കള്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയൊരു കൊള്ള നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
kerala3 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala3 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala3 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാല്‍
-
india3 days agoമണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി
-
india3 days agoഹിജാബ്, നിഖാബ് ധരിച്ച ഉപഭോക്താക്കളെ സ്വര്‍ണം വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീഹാര്‍
-
kerala3 days agoദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ വനാവകാശം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം: കേരള സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി
-
india3 days ago‘മോദി ട്രംപിന്റെ അനുയായി, ഇന്ത്യന്‍ ജനാധിപത്യത്തിനും ബിജെ.പിക്കും ഭീഷണി’; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
