Connect with us

main stories

എസ്‌ഐആര്‍; ‘പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന്’: പി കെ കുഞ്ഞാലിക്കുട്ടി

ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

നീതിപൂര്‍ണമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം സുതാര്യമായ വോട്ടര്‍പട്ടികയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ന് മുതല്‍ മുസ്ലിം ലീഗ് ബൂത്ത് തലങ്ങളില്‍ വോട്ടര്‍പട്ടികയുടെ സുതാര്യത ഉറപ്പ് വരുത്താന്‍ താഴേതട്ടിലേക്ക് ഇറങ്ങുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ കേവല വോട്ടര്‍ പട്ടിക ശുദ്ധീകരണം മാത്രമല്ല ലക്ഷ്യം വെക്കുന്നതെന്നും പൗരത്വപരിശോധന കൂടി നടപ്പിലാക്കുന്നുണ്ടെന്നും നാം മനസ്സിലാക്കിയാതാണെന്നും അദ്ദേഹം പറഞ്ഞു.

‘ഈ അവസരത്തില്‍ 18 വയസ്സ് തികഞ്ഞ എല്ലാ വോട്ടര്‍മാരും എസ്.ഐ.ആര്‍ പട്ടികയിലുണ്ടാവുമെന്ന് ഉറപ്പ് വരുത്താന്‍ നാം വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തലങ്ങളില്‍ പ്രത്യേക ജാഗ്രതാ ക്യാമ്പുകളും വോട്ടര്‍ പട്ടിക പരിശോധനയും ഇന്ന് സംഘടിപ്പിക്കപ്പെടുന്നു. ഇതില്‍ നല്‍കപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ബൂത്ത് തലങ്ങളില്‍ മുഴുവന്‍ വോട്ടര്‍മാരെയും പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അടുത്ത 10 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. പൗരാവകാശം ഉറപ്പുവരുത്താനുള്ള ഈ മഹത്തായ ഉദ്യമത്തില്‍ ജാതി മത ഭേദമന്യേ മുഴുവന്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകളുടെയും സഹകരണം ഉറപ്പുവരുത്താന്‍ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ആപ്പും ഡിജിറ്റില്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്,’ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

kerala

എസ്.ഐ.ആര്‍; ‘പ്രവാസികളുടെ പേര് ചേര്‍ക്കുന്നതിലെ സാങ്കേതിക പ്രശ്‌നം പരിഹരിക്കണം’

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് പി.കെ കുഞ്ഞാലിക്കുട്ടി

Published

on

എസ്.ഐ.ആറില്‍ പ്രവാസികള്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ക്ക് അടിയന്തര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ കത്ത്. 1955-ലെ പൗരത്വ നിയമ ത്തിലെ സെക്ഷന്‍ നാല് പ്രകാരം, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരനാണെങ്കില്‍ വിദേശത്ത് ജനിച്ച വ്യക്തിയും പിന്തുടര്‍ച്ചാവകാശം വഴി ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയില്‍ സ്ഥിരതാമ സക്കാരായ ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫോം 6-ഉം, പ്രവാസികള്‍ ഫോം 6എയുമാണ് സമര്‍പ്പിക്കേണ്ടത്. ഇത്തരം അപേക്ഷകള്‍ ജനുവരി 22ന് മുന്‍പ് സമര്‍പ്പിക്കുകയും വേണം. അതേ സമയം വിദേശ വോട്ടര്‍മാര്‍ ജനനസ്ഥലം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഫോം 6 എയിലും ഓണ്‍ ലൈന്‍ പോര്‍ട്ടലിലും ഗുരുതരമായ പോരായ്മ നിലനില്‍ക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഫോം 6 എയിലെ കോളം എഫില്‍ ജനിച്ച സംസ്ഥാനം, ജില്ല, ഗ്രാമം എന്നിവ രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ട്. എന്നാല്‍ നിലവിലെ ഫോമിലോ ഓണ്‍ലൈന്‍ പോര്‍ട്ടലിലോ ഇന്ത്യയ്ക്ക് പുറത്തുള്ള ജനനസ്ഥലം രേഖപ്പെടുത്താന്‍ വ്യവസ്ഥയില്ലാത്തത് വിദേശത്ത് ജനിച്ച വ്യക്തികളെ വലയ്ക്കുകയാണ്. സംസ്ഥാനത്ത് എസ്.ഐ.ആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചത് 2025 ഡിസംബര്‍ 23നാണ്. ചട്ടപ്രകാരം, പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നതിനായി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കരട് പ്രസിദ്ധീകരിച്ച് 15 ദിവസം പിന്നിട്ടിട്ടും പ്രവാസികളുടെ ഈ പ്രശ്നം പരിഹരിച്ചിട്ടില്ല. പ്രവാസികളുടെ ഈ ആശങ്ക നേരത്തെ തന്നെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ മുസ്ലിംലീഗ് പ്രതിനിധി അഡ്വ. പി.എ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആശങ്കകള്‍ യോഗത്തിന്റെ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസറും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഒബ്സര്‍വറും അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പ്രവാസികളുടെ ഭരണഘടനാപരമായ അവകാശം കേവലം സാങ്കേതിക കാരണങ്ങളാല്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Continue Reading

kerala

‘തന്ത്രി മാത്രമല്ല, മന്ത്രിയടക്കമുള്ളവര്‍ പിടിയിലാകും’:രമേശ് ചെന്നിത്തല

എസ്ഐടി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ചെന്നിത്തല പറഞ്ഞു.

Published

on

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരും നിയമത്തിന് മുകളിലല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ലെന്നും തന്ത്രി മാത്രമല്ല, മന്ത്രിയടക്കമുള്ളവര്‍ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ മുഖ്യമന്ത്രിയും സിപിഎമ്മും സംരക്ഷിക്കുകയാണ്. എസ്ഐടി പ്രതികളാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും ചെന്നിത്തല പറഞ്ഞു. കേസിനാധാരമായ കാര്യങ്ങള്‍ ശക്തമായത് കൊണ്ടാണ് പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

നിലവില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ ഇടതു ഭരണത്തില്‍ മടുത്തിരിക്കുകയാണെന്നും അവര്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിന്റെ പ്രതിഫലനമാണ് സമീപകാല തെരഞ്ഞെടുപ്പുകളിലെ യുഡിഎഫിന്റെ പ്രകടനമെന്നും ചെന്നിത്തല പറഞ്ഞു.

മോദിയെയും അമിത്ഷായെയും മുഖ്യമന്ത്രി പേരെടുത്ത് വിമര്‍ശിക്കുന്നില്ലെന്നും അവര്‍ തമ്മില്‍ വലിയ അന്തര്‍ധാരയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി നമ്മുടെ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമത്തിലാണെന്നും മാറാട് കേരളത്തിന്റെ ചരിത്രത്തിലെ ദുഖകരമായ മുറിവാണ്. ആ മുറിവിനെ വീണ്ടും ഓര്‍മിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ന്യൂനപക്ഷ വര്‍ഗീയത പരത്തുകയാണ്. ലോക്സഭ പരാജയത്തിന് ശേഷം മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതയിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എകെ ബാലന്റെ മാറാട് കലാപത്തെ കുറിച്ചുള്ള പ്രസ്താവന വളരെ മോശമായെന്നും മാറാട് ആവര്‍ത്തിക്കുമെന്ന് പറഞ്ഞത് അത്യന്തം അപകടകരമാണെന്നും ചെന്നിത്തല പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ ശക്തമായി സംസാരിക്കുകയും കേസെടുക്കുകയും ചെയ്ത ആഭ്യന്തര മന്ത്രിയായിരുന്നു താനെന്നും ചചെന്നിത്തല ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് എല്ലാ കാലത്തും മതേതര സ്വഭാവം പുലര്‍ത്തുന്നവരാണെന്നും വര്‍ഗീയത ആര് നടത്തിയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശങ്ങളെ അംഗീകരിക്കുകയില്ലെന്നും തികച്ചും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ് അവിടുത്തെ ജനങ്ങളെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത എപ്പോഴും കൊണ്ടുനടക്കുന്നത് സിപിഎമ്മാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading

kerala

എസ്.ഐ.ആര്‍: മുസ്‌ലിംലീഗ് ജാഗ്രതാ ക്യാമ്പുകള്‍ ഇന്ന്

മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്.

Published

on

കോഴിക്കോട്: എസ്.ഐ.ആര്‍ പ്രകാരം പുറത്ത് വന്ന കരട് പട്ടിക സംബന്ധമായി വിശദമായ പരിശോധന നടത്താന്‍ മുസ്‌ലിംലീഗ് പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികള്‍ ഇന്ന് വൈകുന്നേരം 7 മണി മുതല്‍ പ്രത്യേക ജാഗ്രതാ ക്യാമ്പ് ചേരും. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റിയിലെയും നിശ്ചിത കേന്ദ്രങ്ങളില്‍ എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടിക പരിശോധന നടത്തുന്നത്. ഓരോ ബൂത്തിലെയും പാര്‍ട്ടി പ്രതിനിധികളും ബി.എല്‍.എമാരും ഒരുമിച്ച് കൂടി വോട്ടര്‍ പട്ടികയിലില്ലാത്ത പതിനെട്ട് വയസ്സ് തികഞ്ഞവരെ ചേര്‍ക്കാനും അനധികൃതകമായി കയറിപ്പറ്റിയവരെ പുറത്താക്കാനുമുള്ള വിശദമായ ബൂത്ത് തല പദ്ധതികള്‍ തയ്യാറാക്കുകയാണ് ഉദ്ദേശ്യം. ജാഗ്രതാ പരിശോധനാ സദസ്സില്‍ പാര്‍ട്ടിയുടെ എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ അവരവരുടെ പഞ്ചായത്തുകളില്‍ പങ്കെടുക്കണം.

എസ്.ഐ.ആര്‍ സംബന്ധിച്ച ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ആപ്പ് വഴി നിരീക്ഷിക്കും. ഇതിനുള്ള വിശദമായ റിപ്പോര്‍ട്ടിംങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ ബൂത്ത്, പഞ്ചായത്ത്, മണ്ഡല കോ-ഓര്‍ഡിനേറ്റര്‍മാര്‍ ദിവസവും അപ്‌ഡേറ്റ് ചെയ്യണം. ഓരോ വീട്ടിലും കയറി വോട്ടവകാശമുള്ളവരെ കണ്ടെത്തി ജനകീയ വോട്ടര്‍ പട്ടിക കൂടി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള മാതൃകാ ഫോമുകളും വിശദമായ നിര്‍ദേശങ്ങളും ജില്ലാ കമ്മറ്റികള്‍ വഴി വിതരണം ചെയ്തിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങിലെ നേതാക്കള്‍ അതീവ ഗൗരവത്തോടെ ക്യാമ്പ് സംഘടിപ്പിക്കുകയും വോട്ടര്‍ പട്ടിക പരിശോധനയും ആവശ്യമായ തീരുമാനങ്ങളും എടുത്ത ശേഷം മാത്രം ക്യാമ്പ് അവസാനിപ്പിക്കുകയും വേണം. തീവ്രപരിശോധനകള്‍ക്ക് ശേഷം വരുന്ന വോട്ടര്‍ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുക എന്നതിനാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം എന്ന നിലയില്‍ എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കമ്മിറ്റികളും ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.

 

Continue Reading

Trending