kerala
ഇബ്രാഹിം കുഞ്ഞ് ജനകീയ രാഷ്ട്രീയത്തിന്റെ അടയാളം -കെ.എം.സി.സി
. കേരള രാഷ്ട്രീയത്തിനും മുസ്ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ദുബൈ: മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ കെ.എം.സി.സി കാസറകോട് ജില്ല കമ്മിറ്റി. കേരള രാഷ്ട്രീയത്തിനും മുസ്ലീം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമാണെന്ന് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൊതുജീവിതത്തില്‍ സജീവമായിരുന്ന അദ്ദേഹം, ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടും ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചും ശ്രദ്ധേയനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ആത്മാര്‍ഥതയും അര്‍പ്പണബോധവും നിറഞ്ഞതായിരുന്നു. മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ ശക്തമായ നേതൃത്വവും എന്നും ഓര്‍മിക്കപ്പെടും.
പ്രവര്‍ത്തകരോടുള്ള സ്നേഹവും കരുതലും അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്, ട്രഷറര്‍ ഡോ. ഇസ്മായില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
kerala
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന്
കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദിൽ നടക്കും. കളമശേരി ഞാലകം കൺവെൻഷൻ സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നലെ രാത്രി പത്തുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടിലും അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നും നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി പി. രാജീവ്, രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഇന്നലെ അന്തിമോപചാരം അർപ്പിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിരുന്ന ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ജനകീയ മുഖമായിരുന്നു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം, ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.
2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്നും 2011ലും 2016ലും കളമശേരിയിൽ നിന്നുമാണ് നിയമസഭാംഗമായത്. 2005–06, 2011–16 കാലഘട്ടങ്ങളിൽ ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വ്യവസായ, പൊതുമരാമത്ത് മന്ത്രിയായി സേവനമനുഷ്ഠിച്ചു.
എംഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച ഇബ്രാഹിംകുഞ്ഞ് യൂത്ത് ലീഗ് നേതാവായും ദീർഘകാലം മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി പുരസ്കാരം, കേരള രത്ന പുരസ്കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 – കേളീ കേരള പുരസ്കാരം, യുഎസ്എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഫോറസ്റ്റ് ഇൻഡസ്ട്രീസ് (ട്രാവൻകൂർ) ലിമിറ്റഡ് ചെയർമാൻ, ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയ നിലകളും വഹിച്ചു.
1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്. മറ്റു മക്കൾ: വി.ഇ. അബ്ബാസ്, വി.ഇ. അനൂപ്.
kerala
യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകട നാടകം; രണ്ട് പേര് അറസ്റ്റില്‍
സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്.
പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ മതിപ്പു നേടാന്‍ വാഹനാപകടം നാടകീയമായി സൃഷ്ടിച്ച യുവാവിനെയും അപകടമുണ്ടാക്കിയ സുഹൃത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സംഭവം ആസൂത്രിതമാണെന്ന് വ്യക്തമായത്.
കോന്നി മാമ്മൂട് സ്വദേശി രഞ്ജിത് രാജന് (24) ആണ് ഒന്നാം പ്രതി. അപകടം സൃഷ്ടിച്ച കാറോടിച്ച കോന്നി പയ്യനാമണ്‍ സ്വദേശി അജാസ് (19) രണ്ടാം പ്രതിയാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനാപകടക്കേസ് നരഹത്യാശ്രമത്തിനുള്ള കേസായി മാറ്റി.
ഡിസംബര്‍ 23ന് വൈകീട്ട് പത്തനംതിട്ടയ്ക്കടുത്ത് വാഴമുട്ടം ഈസ്റ്റില്‍ സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ അജാസ് കാറില്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടം നടന്ന ഉടന്‍ മറ്റൊരു കാറില്‍ സ്ഥലത്തെത്തിയ രഞ്ജിത് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഈ സമയത്ത് താന്‍ യുവതിയുടെ ഭര്‍ത്താവാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
കൃത്യസമയത്ത് രഞ്ജിത് സ്ഥലത്തെത്തിയതില്‍ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് കാര്‍ ഓടിച്ചയാളുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചതോടെയാണ് നാടകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. അപകടത്തില്‍ യുവതിയുടെ വലതുകൈക്കുഴ തെറ്റുകയും ചെറുവിരലിന് പൊട്ടലുണ്ടാകുകയും ചെയ്തു.
kerala
മഡൂറോയെ പിടികൂടാനുള്ള ശ്രമം: രക്ഷപ്പെടാൻ ശ്രമത്തിനിടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യക്കും പരുക്ക്
നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിക്കവേ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്കും ഭാര്യ സീലിയ ഫ്ളോറസിനും തലയ്ക്ക് പരുക്കേറ്റതായി അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോടതിയിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
മുറിക്കുള്ളിലെ ഉരുക്ക് കവാടത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും തല കവാടത്തിലിടിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. കവാടത്തിന്റെ ഉയരക്കുറവാണ് അപകടത്തിന് കാരണമായതെന്നും ഉദ്യോഗസ്ഥർ വാദിച്ചു.
കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മഡൂറോയ്ക്കും സീലിയ ഫ്ളോറസിനും പരുക്കുകളുള്ളതായി വ്യക്തമായത്. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ കോടതിക്ക് മുമ്പാകെ വിശദീകരണം നൽകിയത്. സീലിയ ഫ്ളോറസിന്റെ വാരിയെല്ലിന് ഒടിവോ ഗുരുതരമായ ചതവോ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തലയിൽ ബാൻഡേജുകളോടെയാണ് സീലിയ കോടതി മുറിയിൽ ഇരുന്നത്. മഡൂറോയ്ക്കും പരുക്കേറ്റിട്ടുണ്ടെങ്കിലും അവ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
മഡൂറോയെ പിടികൂടാനുള്ള അമേരിക്കൻ സൈന്യത്തിന്റെ ശ്രമത്തിനിടെ 32 ക്യൂബൻ സൈനികരും 23 വെനസ്വേലൻ സൈനികരും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസ്, മിറാണ്ട, അര്വാഗ, ലാ ഗ്വെയ്റ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടി ലോക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഈ നീക്കത്തിൽ ഐക്യരാഷ്ട്രസഭയും ലിയോ മാർപ്പാപ്പയും ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
gulf11 hours agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
News3 days agoവെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ്; സുപ്രീംകോടതി ഉത്തരവ്
-
kerala3 days agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala2 days agoകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
-
kerala3 days ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
