News
ഐ.എസ്.എല്ലിന്റെ അനിശ്ചിതത്വത്തിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് വീണ്ടും വിടവ്; നോഹ സദോയി ക്ലബ് വിടുന്നു
സ്റ്റാർ സ്ട്രൈക്കറായ മൊറോക്കൻ താരം നോഹ സദോയിയാണ് ഏറ്റവും പുതിയതായി മഞ്ഞപ്പടയെ വിട്ടത്.
കൊച്ചി: ഐ.എസ്.എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായതോടെ സ്വന്തം കരിയറിനെ മുൻനിർത്തി കൂടുതൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്ലബ് വിടുന്നു. സ്റ്റാർ സ്ട്രൈക്കറായ മൊറോക്കൻ താരം നോഹ സദോയിയാണ് ഏറ്റവും പുതിയതായി മഞ്ഞപ്പടയെ വിട്ടത്. ലോൺ അടിസ്ഥാനത്തിൽ വിദേശ ക്ലബിലേക്കാണ് നോഹയുടെ നീക്കം.
കഴിഞ്ഞ വ്യാഴാഴ്ച ടീം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും സമാനമായി ലോൺ അടിസ്ഥാനത്തിൽ ഇന്തോനേഷ്യൻ ക്ലബിലേക്കു ചേക്കേറിയിരുന്നു. നോഹയും ക്ലബും തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് താരത്തിന്റെ പുറത്തേക്കുള്ള നീക്കമെന്നും, 2025–26 സീസണിൽ വിദേശ ക്ലബിനുവേണ്ടി കളിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
2024 ജൂലൈയിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന നോഹ, കഴിഞ്ഞ സീസണിൽ മാത്രം 19 മത്സരങ്ങളിൽ ഇറങ്ങി ഏഴ് ഗോളുകൾ സ്വന്തമാക്കിയിരുന്നു. ടീമിന്റെ ആക്രമണ നിരയിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ വിടവ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
തീരുമാനം ഹൃദയഭാരത്തോടെയാണെന്ന് നോഹ സദോയി പ്രതികരിച്ചു. തന്റെ ജീവിതം സമർപ്പിച്ച കായിക വിനോദത്തിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും, ഐ.എസ്.എൽ നിർത്തിവെച്ച സാഹചര്യമാണ് പോകാനുള്ള കാരണമെന്നും താരം വ്യക്തമാക്കി. ഇത് എന്നെന്നേക്കുമായുള്ള വിടപറയൽ അല്ലെന്നും, ‘ഉടൻ കാണാം’ എന്ന വാഗ്ദാനത്തോടെയാണ് യാത്രയെന്നും നോഹ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടുതൽ സ്നേഹത്തോടെയും പ്രതീക്ഷയോടെയും ശക്തിയായി തിരിച്ചുവരുമെന്നും താരം ആരാധകർക്ക് ഉറപ്പുനൽകി.
Film
ദളപതി വിജയ്‌യുടെ ‘ജനനായകൻ’ ട്രെയ്‌ലർ പുറത്ത്; റീമേക്കാണോ അല്ലയോ എന്ന ചർച്ച വീണ്ടും സജീവം
സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.
ചെന്നൈ: ദളപതി വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെ എത്തുന്ന ട്രെയ്‌ലറിന് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.
തെലുങ്കിൽ ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ‘ജനനായകൻ’ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ നിലനിന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ഈ വിഷയത്തിൽ സംവിധായകൻ എച്ച്. വിനോദ് പ്രതികരിച്ചിരുന്നു. “ഇത് റീമേക്കാണോ, പകുതി റീമേക്കാണോ എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ – ഇതൊരു ദളപതി വിജയ് ചിത്രം തന്നെയാണ്” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ചിത്രം റീമേക്കാണോ അല്ലയോ എന്ന കാര്യത്തിൽ വ്യക്തത അദ്ദേഹം നൽകിയിരുന്നില്ല.
ഇപ്പോൾ പുറത്തിറങ്ങിയ ട്രെയ്‌ലർ കണ്ട ആരാധകർ പറയുന്നത്, ചിത്രത്തിന്റെ വലിയൊരു ഭാഗം ‘ഭഗവന്ത് കേസരി’യിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതെന്നാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ സൂചിപ്പിക്കുന്ന ഒരു ഉപകഥ കൂടി ആ കഥയോട് ചേർത്തിട്ടുണ്ടെന്നും ഫാൻസ് ചൂണ്ടിക്കാട്ടുന്നു. ട്രെയ്‌ലറിന്റെ അവസാനം പ്രത്യക്ഷപ്പെടുന്ന റോബോട്ട് ദൃശ്യങ്ങൾ ചിത്രത്തിൽ സയൻസ് ഫിക്ഷൻ ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചന നൽകുന്നതായും ആരാധകർ വിലയിരുത്തുന്നു.
അനിരുദ്ധ് രവിചന്ദ്രൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സത്യൻ സൂര്യനാണ്. എഡിറ്റിങ് പ്രദീപ് ഇ. രാഘവാണ് കൈകാര്യം ചെയ്യുന്നത്. ശിവകാർത്തികേയൻ നായകനായ ‘പരാശക്തി’യോടൊപ്പം ക്ലാഷ് റിലീസായാണ് ‘ജനനായകൻ’ തിയേറ്ററുകളിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
News
ഹാര്‍ദിക് പാണ്ഡ്യയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തത് പരിക്ക് കാരണം; വിശദീകരണവുമായി ബി.സി.സി.ഐ
ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.
ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.
ഹാര്‍ദിക്കിനെ ഉടന്‍ നടക്കുന്ന ടി20 ലോകകപ്പിനായി പൂര്‍ണമായി സജ്ജമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അതിന് മുന്നോടിയായി അനാവശ്യമായ ജോലി ഭാരം ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും ബി.സി.സി.ഐയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, നീണ്ട കാലത്തെ പരിക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹാര്‍ദിക് മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങിയ താരം ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.
ഇന്ന് വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറിയും നേടി. 68 പന്തില്‍ ആറ് ഫോറും എട്ട് സിക്‌സറുകളുമടക്കമാണ് താരം മൂന്നക്കം തൊട്ടത്. തുടര്‍ന്ന് 92 പന്തില്‍ 133 റണ്‍സ് നേടി പുറത്തായ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറുകളും 11 കൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെട്ടിരുന്നു.
പരിക്ക് പൂർണമായി മാറിയ ശേഷം മാത്രമേ ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കൂ എന്ന നിലപാടിലാണ് ബി.സി.സി.ഐ. ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യയുടെ പ്രധാന ആയുധമാകുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് ലോകം പങ്കുവയ്ക്കുന്നു.
kerala
തൊണ്ടിമുതല്‍ തിരിമറി കേസ് ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ
ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കോടതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇതോടെ ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി. കേസിലെ ഒന്നാം പ്രതിക്കും കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. നിലവിലെ നിയമവ്യവസ്ഥ പ്രകാരം ഇനി ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.
നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈല്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.
പൊതുസേവകനെന്ന നിലയിലെ നിയമലംഘനം, ഐ.പി.സി 409 (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന), ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഐ.പി.സി 34 (പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യല്‍) എന്നീ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായിരുന്ന ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി വിലയിരുത്തി.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf1 day agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala12 hours agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
