kerala
തൊണ്ടിമുതല്‍ തിരിമറി കേസ് ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ
ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കോടതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇതോടെ ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി. കേസിലെ ഒന്നാം പ്രതിക്കും കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. നിലവിലെ നിയമവ്യവസ്ഥ പ്രകാരം ഇനി ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.
നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈല്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.
പൊതുസേവകനെന്ന നിലയിലെ നിയമലംഘനം, ഐ.പി.സി 409 (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന), ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഐ.പി.സി 34 (പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യല്‍) എന്നീ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായിരുന്ന ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി വിലയിരുത്തി.
kerala
ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
കേസ് നിലനില്‍ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
കട്ടപ്പന: തൊണ്ടിമുതല്‍ മോഷണക്കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. കേസ് നിലനില്‍ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.
ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസെന്ന് സതീശന് വ്യക്തമാക്കി. അത്രയും ഗുരുതരമായ കേസിലെ പ്രതിയെ രണ്ടര വര്‍ഷത്തോളം മന്ത്രിയായി നിലനിര്‍ത്തിയതിലൂടെ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തതെന്നും, പ്രതികളെ സംരക്ഷിക്കല്‍ എല്‍.ഡി.എഫും സി.പി.എമ്മും ഇപ്പോഴും തുടരുകയാണെന്നും സതീശന് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും സി.പി.എം സംരക്ഷിക്കുകയാണെന്നും, കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരാണിതെന്നതിന്റെ മറ്റൊരു തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലെ ഘടകകക്ഷികളുമായി ഇതുവരെ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും, ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും സതീശന് പറഞ്ഞു. മാധ്യമങ്ങള്‍ കുത്തിത്തിരിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും, നിലവില്‍ കുത്തിത്തിരിപ്പിന് കൂടുതല്‍ സാധ്യത എല്‍.ഡി.എഫിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് ഐക്യത്തോടെ നില്ക്കുന്ന ടീം യു.ഡി.എഫും, മറുവശത്ത് ശിഥിലമായ എല്‍.ഡി.എഫുമാണുള്ളതെന്നും വിമര്‍ശിച്ചു.
തൊടുപുഴയിലെ ബാങ്കില്‍ ഒരു പാര്‍ട്ടി പ്രവര്ത്തകന് മരിച്ചപ്പോള്‍ ഭാര്യയ്ക്ക് നല്കിയ ചെറിയ ജോലിയില്‍ നിന്ന്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അവരെ പിരിച്ചുവിട്ടത് സി.പി.എമ്മിന്റെ അധപതനം വ്യക്തമാക്കുന്നതാണെന്നും, ആ കുടുംബത്തിന് എല്ലാ വിധ സഹായവും കോണ്‍ഗ്രസും യു.ഡി.എഫും നല്‍കുമെന്നും വി.ഡി. സതീശന് അറിയിച്ചു.
kerala
അവധിക്കാല തിരക്ക്; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.
കോഴിക്കോട്: ക്രിസ്മസ്, പുതുവര്‍ഷ അവധിക്കാലം അവസാനിക്കാനായതോടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷം. വെള്ളി, ശനി ദിവസങ്ങളില്‍ ചുരത്തിലെ റോഡുകളില്‍ ഇരു വശങ്ങളിലുമായി വാഹനങ്ങള്‍ കുടുങ്ങികിടക്കുന്ന സ്ഥിതിയാണ്.
സാധാരണ 30 മിനിറ്റുകൊണ്ട് ഓടിയെത്താവുന്ന ചുരം റോഡ് കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ വരെ എടുക്കുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു. വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആശുപത്രി, വിമാനത്താവളം ഉള്‍പ്പെ അടിയന്തര ആവശ്യക്കാരായ യാത്രക്കാര്‍ക്കാണ് ചുരത്തിലെ ഗതാഗത പ്രശ്നം ഏറെ ദുരിതമായി മാറുന്നത്. ഏഴാം വളവില്‍ കഴിഞ്ഞ ദിവസം രണ്ടു വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയി കുടുങ്ങിയതും ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമായി. ഭാരവാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആവുന്നതും നിത്യകാഴ്ചയാണ്.
അതേസമയം, അവധിക്കാലം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ, വെള്ളി, ശനി ദിവസങ്ങളില്‍ വയനാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ പ്രവാഹവും തുടരുകയാണ്. വയനാടിന്റെ ഉത്സവമായ രാജ്യാന്തര പുഷ്പമേള (പൂപ്പൊലി) അമ്പലവയലില്‍ ആരംഭിച്ചതും സന്ദര്‍ശക പ്രവാഹം പതിന്മടങ്ങ് വര്‍ധിക്കാന്‍ കാരണമായി. പുഷ്പമേള 15 വരെ നീണ്ട് നില്ക്കും. വലിയ ചരക്ക് ലോറികളും മറ്റും സമയക്രമം പാലിക്കാതെ എത്തുന്നതും, വാഹനങ്ങള്‍ ലൈന്‍ മറികടന്ന് കയറിപോവുന്നതും കുരുക്ക് സങ്കീര്‍ണമാക്കുന്നു.
kerala
അടിമാലി മണ്ണിടിച്ചില്‍; സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചില്ല, മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച തുകയും കിട്ടിയില്ല
മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന് നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടിയില്ലെന്ന് ഒരു കാല് നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജു. സര്‍ക്കാരില്‍ നിന്നും വെറും പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത് എന്നും വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന് നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു. പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്ധ്യ പറയുന്നു.
ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. വീടും മകള്‍ക്ക് ഒരു ജോലിയുമാണ് ആവശ്യമെന്ന് സന്ധ്യ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും 8 വീടുകള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു.
-
india2 days ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf24 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala10 hours agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
