News
ഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ നിത്യജീവിതം ശോചനീയമായതില്‍ ആശങ്ക പ്രകടിപ്പിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്‍.
റിയാദ്: കനത്ത മഴയും കൊടുങ്കാറ്റും മൂലം ഗസ്സയിലെ നിത്യജീവിതം ശോചനീയമായതില്‍ ആശങ്ക പ്രകടിപ്പിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്‍. സഊദി, ജോര്‍ദാന്‍, യുഎഇ, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ആശങ്ക പ്രകടിപ്പിച്ചത്. ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് കാലാവസ്ഥാ മാറ്റം മൂലം ഗസ്സയിലുണ്ടായ അവസ്ഥ ചൂണ്ടിക്കാട്ടിയത്.
അസ്ഥിര കാലാവസ്ഥയില്‍ മതിയായ സഹായത്തിന്റെ അഭാവം, ജീവന്‍ രക്ഷാ വസ്തുക്കളുടെ രൂക്ഷക്ഷാമം, അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യത എന്നിവയാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്. അപര്യാപ്തമായ ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന ഏകദേശം 19 ലക്ഷം ജനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ക്യാമ്പുകള്‍ പലതും വെള്ളപ്പൊക്കത്തില്‍ മുങ്ങി.
ടെന്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കെട്ടിടങ്ങളും തകര്‍ന്നു, താപനില വളരെ താഴ്ന്ന നിലയിലെത്തി. പോഷകാഹാരക്കുറവുമുണ്ടായി. ഇതെല്ലാം സാധാരണക്കാര്‍ക്ക് അപകടസാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും മന്ത്രിമാര്‍ പറഞ്ഞു. കുട്ടികള്‍, സ്ത്രീകള്‍, പ്രായമായവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ ബാധിച്ചതെന്നും ചൂണ്ടിക്കാട്ടി. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുഎന്നിനും അന്താരാഷ്ട്ര എന്‍ജിഒ കള്‍ക്കും നിയന്ത്രണങ്ങളില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് ഇസ്രാഈല്‍ ഉറപ്പാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കാന്‍ ഇസ്രാഈലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മന്ത്രിമാര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ട്രംപിന്റെ സമഗ്ര പദ്ധതിയില്‍ നിര്‍ദേശിച്ച പോലെ റഫ അതിര്‍ത്തി തുറക്കണമെന്നും പറഞ്ഞു. യു.എന്‍.എ സ്.സി.ആര്‍, ട്രംപിന്റെ സമഗ്ര പദ്ധതി എന്നിവക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി അവര്‍ വ്യക്തമാക്കി.
News
മുസ്തഫിസുറിനെ പുറത്താക്കാന്‍ നീക്കം; കൊല്‍ക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ
മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിലുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ബിസിസിഐയുടെ അസാധാരണ ഇടപെടല്‍. ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു ഒഴിവാക്കണമെന്ന് ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു. ബംഗ്ലദേശ് താരത്തെ ടീമിലെടുത്തതില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടല്‍.
കൊല്‍ക്കത്തയോട് ഔദ്യോഗികമായി തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായി ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ സ്ഥിരീകരിച്ചു. മുസ്തഫിസുറിനു പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്താന്‍ കൊല്‍ക്കത്തയെ ബിസിസിഐ അനുവദിക്കുമെന്നും സൈകിയ വ്യക്തമാക്കി. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിന്റെ പേരില്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമ ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് സംഗീത് സോം രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്തു തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് സോം പറഞ്ഞു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ഷാറുഖ് ഖാനെയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
News
വീണ്ടും വിജയം; ഒടിടിയിലും തരംഗമായി ‘എക്കോ’
തിയേറ്ററുകള്‍ക്കപ്പുറം ഒടിടിയിലും ലഭിക്കുന്ന മികച്ച പ്രതികരണത്തോടെ, ‘എക്കോ’
കൊച്ചി: തിയേറ്റര്‍ പ്രദര്‍ശനത്തിന് പിന്നാലെ ഒടിടിയിലും മികച്ച പ്രതികരണം നേടി മലയാള ചിത്രം ‘എക്കോ’. ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം, ഈ വര്‍ഷത്തെ ശ്രദ്ധേയമായ മലയാള സിനിമകളിലൊന്നായി ഇതിനകം ഇടം നേടിയിരുന്നു. ഡിസംബര്‍ 31 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ‘എക്കോ’യുടെ സ്ട്രീമിങ് ആരംഭിച്ചത്.
തിയേറ്ററുകളില്‍ ചിത്രം ആഗോളതലത്തില്‍ ഏകദേശം 50 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലുള്ള പ്രേക്ഷകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ചിത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ തെളിവായി.
കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നീ ശ്രദ്ധേയ കൃതികള്‍ക്ക് ശേഷം എത്തുന്ന ഈ ചിത്രത്തിലും മൃഗങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ള കഥാവിഷ്‌കാരമാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗമായാണ് ‘എക്കോ’യെ വിശേഷിപ്പിക്കുന്നത്. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണെങ്കിലും, മൃഗസാന്നിധ്യം സൃഷ്ടിക്കുന്ന ധാര്‍മിക സംഘര്‍ഷങ്ങളും കുറ്റകൃത്യങ്ങളുമാണ് ഈ കഥകളുടെ പൊതുവായ ആശയം.
വിനീത്, അശോകന്‍, ബിനു പപ്പു, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ താരങ്ങളുടെ പ്രകടനത്തോടൊപ്പം തിരക്കഥയുടെ ശക്തിയും ആഖ്യാന ശൈലിയും ഏറെ ചര്‍ച്ചയായി.
നിര്‍മ്മാണം എം. ആര്‍. കെ. ജയറാം, കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം ബാഹുല്‍ രമേശ്, സംഗീതം മുജീബ് മജീദ്, എഡിറ്റര്‍ സൂരജ് ഇ എസ്, കലാസംവിധായകന്‍ സജീഷ് താമരശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റിയൂം ഡിസൈന്‍ സുജിത്ത് സുധാകരന്‍, പ്രോജക്ട് ഡിസൈനര്‍ സന്ദീപ് ശശിധരന്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് ശ്രീക് വാരിയര്‍, ടീസര്‍ കട്ട് മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാഗര്‍, വിഎഫ്എക്‌സ്-ഐവിഎഫ്എക്‌സ്, സ്റ്റില്‍സ്-റിന്‍സണ്‍ എം ബി, മാര്‍ക്കറ്റിംഗ് & ഡിസൈനുകള്‍-യെല്ലോ ടൂത്ത്‌സ്, സബ്‌ടൈറ്റിലുകള്‍ വിവേക് രഞ്ജിത് (ബ്രേക്ക് ബോര്‍ഡേഴ്‌സ്), പിആര്‍ഒ-വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍, എ എസ്.
തിയേറ്ററുകള്‍ക്കപ്പുറം ഒടിടിയിലും ലഭിക്കുന്ന മികച്ച പ്രതികരണത്തോടെ, ‘എക്കോ’
kerala
തൊണ്ടി മുതല്‍ തിരിമറി കേസ്; ആന്‍ണി രാജു കുറ്റക്കാരന്‍
ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി.
തിരുവനന്തപുരം: തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതിവിധി. ഒന്നാം പ്രതി ക്ലാര്‍ക്ക് ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട കഴിയവെ സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്. തൊണ്ടിമുതല്‍ ആന്റണി രാജുവിന് കൊടുത്തുവിട്ട ക്ലാര്‍ക്ക് ജോസാണ് ഒന്നാംപ്രതി.
പത്തുവർഷത്തിലധികം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ളതിനാൽ നെടുമങ്ങാട് കോടതിക്ക് ശിക്ഷാവിധി പറയാൻ അധികാരമില്ല. മേൽക്കോടതി വിധി പറയണമെന്ന് പ്രോസിക്യൂഷൻ നെടുമങ്ങാട് കോടതിയിൽ അപേക്ഷ നൽകി. 14 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നു.
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം
-
india1 day ago‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി
-
kerala2 days ago‘ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്’; ഉമര്‍ ഖാലിദിന് സൊഹ്റാന് മംദാനിയുടെ കത്ത്
-
gulf15 hours agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoകടകംപള്ളിയെ ചോദ്യം ചെയ്തത് എന്തിന് പരമരഹസ്യമായി സൂക്ഷിച്ചു? മുഖ്യമന്ത്രി മറുപടി പറയണം; സണ്ണി ജോസഫ്
-
kerala2 days agoശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ല, തൊണ്ടിമുതലും കണ്ടെത്തണം -രമേശ് ചെന്നിത്തല
-
News3 days agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
-
kerala2 days agoമദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി
