Connect with us

News

ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.

Published

on

ന്യൂസിലാൻഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ശുഭ്മൻ ഗിൽ നയിക്കും. പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിൽ ഉപനായകനായി ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ മത്സരത്തിൽ ഇറങ്ങാനാകൂ.

വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും ടീമിൽ ഉൾപ്പെടുത്തി. ഇഷാൻ കിഷൻ ടീമിലെത്തുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും, പന്ത് ടീമിൽ തുടരുകയാണ്.

പ്രധാന താരങ്ങളായ ജസ്പ്രിത് ബുംറയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും വിശ്രമം അനുവദിച്ചു. പേസ് ആക്രമണത്തിന് മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവർ നേതൃത്വം നൽകും. ആൾറൗണ്ടർമാരായി വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലുള്ളത്.

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ സെഞ്ച്വറിയോടെ മിന്നും പ്രകടനം കാഴ്ചവെച്ച യശസ്വി ജയ്സ്വാളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിന മത്സരം ജനുവരി 11ന് വഡോദരയിൽ നടക്കും.

News

ഫലസ്തീനികൾക്ക് ഐക്യദാർഢ്യവുമായി ആഞ്ജലീന ജോളി റഫയിൽ

വെടിനിർത്തൽ പൂർണാർത്ഥത്തിൽ തുടരണമെന്നും, ഗസ്സയിലേക്കുള്ള സഹായ വിതരണം പൂർവാധികം ശക്തിയായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Published

on

റഫ: ഹോളിവുഡ് താരവും മാനുഷിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായ ആഞ്ജലീന ജോളി ഈജിപ്ത് അതിർത്തിയിലുള്ള റഫ ക്രോസിംഗ് സന്ദർശിച്ചു. വെടിനിർത്തൽ പൂർണാർത്ഥത്തിൽ തുടരണമെന്നും, ഗസ്സയിലേക്കുള്ള സഹായ വിതരണം പൂർവാധികം ശക്തിയായി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

യുഎൻ അഭയാർത്ഥി ഏജൻസിയുടെ മുൻ പ്രത്യേക പ്രതിനിധി കൂടിയായ ആഞ്ജലീന ജോളി വെള്ളിയാഴ്ചയാണ് റഫ അതിർത്തിയിലെത്തിയത്. ഗസ്സയിലേക്കുള്ള സഹായങ്ങൾ ശേഖരിച്ചിരിക്കുന്ന ലോജിസ്റ്റിക്സ് വെയർഹൗസുകൾ സന്ദർശിച്ച അവർ, ഈജിപ്ഷ്യൻ റെഡ് ക്രസന്റ് പ്രവർത്തകരുമായും ട്രക്ക് ഡ്രൈവർമാരുമായും ആശയവിനിമയം നടത്തി. ആയിരക്കണക്കിന് എയ്ഡ് ട്രക്കുകൾ അതിർത്തിയിൽ കാത്തുനിൽക്കുകയാണെന്നും സഹായ വിതരണത്തിൽ വലിയ കാലതാമസം നേരിടുന്നുണ്ടെന്നും സന്നദ്ധപ്രവർത്തകർ താരത്തെ ധരിപ്പിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി അൽ-അരീഷ് ജനറൽ ആശുപത്രിയിലെത്തിയ ജോളി, ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ഗസ്സയിൽ നിന്ന് ചികിത്സക്കായി മാറ്റിയ ഫലസ്തീനികളെ സന്ദർശിച്ചു. നോർത്ത് സിനായ് ഗവർണർ ഖാലിദ് മഗാവർ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു.

“കാര്യങ്ങൾ വ്യക്തമാണ്; വെടിനിർത്തൽ തുടരണം. ഗസ്സയിലേക്ക് ഇന്ധനവും മരുന്നും മറ്റ് അവശ്യസാധനങ്ങളും തടസ്സമില്ലാതെയും വേഗത്തിലും എത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കണം.” -സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ അവർ പറഞ്ഞു. ഇസ്രായേൽ അനുമതി നിഷേധിച്ച, മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നിറഞ്ഞ വെയർഹൗസുകൾ താൻ സന്ദർശിച്ചതായും നിയന്ത്രണങ്ങൾക്കിടയിലും പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.

ദശകങ്ങളായി അഭയാർത്ഥി പ്രശ്നങ്ങളിലും യുദ്ധബാധിത പ്രദേശങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് ആഞ്ജലീന ജോളി. ഇസ്രായേലിന്റെ ഗസ്സ അതിക്രമങ്ങളിൽ ഫലസ്തീനികൾക്ക് അനുകൂലമായ നിലപാടുകളാണ് അവർ സ്വീകരിച്ചിട്ടുള്ളത്.

Continue Reading

News

ഇവി ബാറ്ററികള്‍ക്ക് ഇനി ‘ആധാര്‍ നമ്പര്‍’; കരട് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഗതാഗത മന്ത്രാലയം

ബിപിഎഎന്‍ എന്ന ഈ യൂണിക്ക് നമ്പര്‍ വ്യക്തമായി കാണാവുന്ന സ്ഥാനത്ത് ബാറ്ററിയില്‍ രേഖപ്പെടുത്തണമെന്നും, അത് ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു

Published

on

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന (EV) ബാറ്ററികളുടെ കാര്യക്ഷമത, സുരക്ഷ, പുനരുപയോഗം എന്നിവ ഉറപ്പാക്കാന്‍ ‘ആധാര്‍’ മാതൃകയിലുള്ള തിരിച്ചറിയല്‍ സംവിധാനം കൊണ്ടുവരാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ബാറ്ററി നിര്‍മാതാവോ ഇറക്കുമതിക്കാരനോ ഓരോ ഇവി ബാറ്ററിക്കും 21 ക്യാരക്ടര്‍ അടങ്ങിയ ‘ബാറ്ററി പായ്ക്ക് ആധാര്‍ നമ്പര്‍’ (BPAN) നിര്‍ബന്ധമായും നല്‍കണമെന്ന് കരട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

ബിപിഎഎന്‍ എന്ന ഈ യൂണിക്ക് നമ്പര്‍ വ്യക്തമായി കാണാവുന്ന സ്ഥാനത്ത് ബാറ്ററിയില്‍ രേഖപ്പെടുത്തണമെന്നും, അത് ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. ഇതിനായി സര്‍ക്കാര്‍ ഒരുക്കുന്ന ഔദ്യോഗിക പോര്‍ട്ടലില്‍ ബാറ്ററി പായ്ക്കിന്റെ ഡൈനാമിക് ഡാറ്റയും നിര്‍മാതാക്കളോ ഇറക്കുമതിക്കാരോ അപ്ലോഡ് ചെയ്യേണ്ടിവരും.

‘ബാറ്ററി പായ്ക്ക് ആധാര്‍ സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍’ അനുസരിച്ച്, ബാറ്ററിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം, നിര്‍മ്മാണം, ഉപയോഗഘട്ടം, സെക്കന്‍ഡ്‌ലൈഫ് ഉപയോഗം, പുനരുപയോഗം, നിര്‍മാര്‍ജനം തുടങ്ങിയ എല്ലാ നിര്‍ണായക വിവരങ്ങളും ബിപിഎഎന്‍ മുഖേന ട്രാക്ക് ചെയ്യാനാകും.

ഇതുവഴി നിയന്ത്രണാനുസരണം, ബാറ്ററി ഗുണനിലവാരം, സുരക്ഷ, പരിസ്ഥിതി സൗഹൃദ നിര്‍മാര്‍ജനം, കാര്യക്ഷമമായ റിസൈക്ലിങ് എന്നിവ ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തെ ഇവി ഇക്കോസിസ്റ്റം കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപരവുമാക്കുന്ന നിര്‍ണായക നീക്കമായാണ് ഈ നിര്‍ദ്ദേശത്തെ വിലയിരുത്തുന്നത്.

Continue Reading

News

പ്രവാസികള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ; കുറഞ്ഞ നിരക്കില്‍ അധിക ബാഗേജ്

ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക.

Published

on

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ പ്രഖ്യാപനം. നിലവിലുള്ള 30 കിലോ ബാഗേജ് പരിധിക്ക് പുറമെ,കുറഞ്ഞ നിരക്കില്‍ അഞ്ച് കിലോ, പത്ത് കിലോ എന്നിങ്ങനെ രണ്ട് ലോട്ടുകളായി അധിക ബാഗേജ് കൊണ്ടുപോകാനുള്ള സൗകര്യ ഒരുക്കി . ഇതോടെ പ്രവാസികള്‍ക്ക് ആകെ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.

ജനുവരി 16 മുതല്‍ മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിങ് ചാനലുകള്‍ എന്നിവ വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്ളെക്സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗം യാത്രക്കാര്‍ക്കും ഈ ഓഫര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിരക്കുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യുഎഇയില്‍ 5 കിലോ അധികമായി കൊണ്ടുപോകുന്നതിന് 10 ദിര്‍ഹവും, 10 കിലോയ്ക്ക് 20 ദിര്‍ഹവും നല്‍കിയാല്‍ മതി. ബഹ്‌റൈനിലും കുവൈത്തിലും അധികമായി കൊണ്ടുപോകുന്ന ഒരോ കിലോയ്ക്കും 0.2 ദിനാര്‍ വീതം ചാര്‍ജ് നല്‍കിയാല്‍ മതി. ഒമാനില്‍ ഒരു കിലോയ്ക്ക് 0.2 റിയാലും ഖത്തറിലും സൗദി അറേബ്യയിലും 2 റിയാല്‍ നിരക്കിലും അധിക ബാഗേജ് കൊണ്ടുപോകാം. ഈ പ്രത്യേക ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി 31-നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്.

Continue Reading

Trending