Connect with us

News

ഹാര്‍ദിക് പാണ്ഡ്യയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തത് പരിക്ക് കാരണം; വിശദീകരണവുമായി ബി.സി.സി.ഐ

ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ബി.സി.സി.ഐ. ഹാര്‍ദിക് ഇപ്പോഴും പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായിട്ടില്ലെന്നും ഏകദിന മത്സരങ്ങളില്‍ ആവശ്യമായ രീതിയില്‍ 10 ഓവര്‍ ബൗളിംഗ് ചെയ്യാന്‍ താരത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.സി.സി.ഐ അറിയിച്ചു.

ഹാര്‍ദിക്കിനെ ഉടന്‍ നടക്കുന്ന ടി20 ലോകകപ്പിനായി പൂര്‍ണമായി സജ്ജമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അതിന് മുന്നോടിയായി അനാവശ്യമായ ജോലി ഭാരം ഒഴിവാക്കാനാണ് തീരുമാനമെടുത്തതെന്നും ബി.സി.സി.ഐയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, നീണ്ട കാലത്തെ പരിക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഹാര്‍ദിക് മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തിളങ്ങിയ താരം ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ ട്രോഫിയിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

ഇന്ന് വിദര്‍ഭയ്‌ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറിയും നേടി. 68 പന്തില്‍ ആറ് ഫോറും എട്ട് സിക്‌സറുകളുമടക്കമാണ് താരം മൂന്നക്കം തൊട്ടത്. തുടര്‍ന്ന് 92 പന്തില്‍ 133 റണ്‍സ് നേടി പുറത്തായ ഹാര്‍ദിക്കിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറുകളും 11 കൂറ്റന്‍ സിക്‌സറുകളും ഉള്‍പ്പെട്ടിരുന്നു.

പരിക്ക് പൂർണമായി മാറിയ ശേഷം മാത്രമേ ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കൂ എന്ന നിലപാടിലാണ് ബി.സി.സി.ഐ. ടി20 ലോകകപ്പില്‍ ഹാര്‍ദിക് ഇന്ത്യയുടെ പ്രധാന ആയുധമാകുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് ലോകം പങ്കുവയ്ക്കുന്നു.

kerala

തൊണ്ടിമുതല്‍ തിരിമറി കേസ് ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ

ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി

Published

on

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് കോടതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഇതോടെ ആന്റണി രാജുവിന് എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഉണ്ടായി. കേസിലെ ഒന്നാം പ്രതിക്കും കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു. നിലവിലെ നിയമവ്യവസ്ഥ പ്രകാരം ഇനി ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല.

നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈല്‍ ആണ് ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.

പൊതുസേവകനെന്ന നിലയിലെ നിയമലംഘനം, ഐ.പി.സി 409 (സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസവഞ്ചന), ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ഐ.പി.സി 34 (പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യല്‍) എന്നീ ആറു വകുപ്പുകളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി കേസിലെ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായിരുന്ന ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി വിലയിരുത്തി.

 

Continue Reading

india

ധർമ്മശാല കോളജ് വിദ്യാർഥിനി മരണം: പ്രതിയായ അധ്യാപകനു ഇടക്കാല ജാമ്യം

ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.

Published

on

ഹിമാചൽ പ്രദേശ് ധർമ്മശാലയിൽ 19 വയസ്സുള്ള കോളജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിയായ അധ്യാപകന് ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് അധ്യാപകനായ അശോക് കുമാറിന് കോടതി ജാമ്യം നൽകിയത്.

സെപ്റ്റംബർ 18ന് മൂന്ന് സീനിയർ വിദ്യാർഥികൾ ചേർന്ന് റാഗ് ചെയ്തതായും, തുടർന്ന് അധ്യാപകന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം നേരിട്ടതായും മരിച്ച പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പെൺകുട്ടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ സംഭവങ്ങൾ മൂലം മകൾ മാനസികമായി തകർന്നതായും ആരോഗ്യനില ഗുരുതരമായി മോശമായതായും പിതാവ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാനയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26നാണ് പെൺകുട്ടി മരിച്ചത്.

Continue Reading

kerala

ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്‍

കേസ് നിലനില്‍ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

Published

on

കട്ടപ്പന: തൊണ്ടിമുതല്‍ മോഷണക്കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേസ് നിലനില്‍ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസെന്ന് സതീശന്‍ വ്യക്തമാക്കി. അത്രയും ഗുരുതരമായ കേസിലെ പ്രതിയെ രണ്ടര വര്‍ഷത്തോളം മന്ത്രിയായി നിലനിര്‍ത്തിയതിലൂടെ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തതെന്നും, പ്രതികളെ സംരക്ഷിക്കല്‍ എല്‍.ഡി.എഫും സി.പി.എമ്മും ഇപ്പോഴും തുടരുകയാണെന്നും സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും സി.പി.എം സംരക്ഷിക്കുകയാണെന്നും, കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരാണിതെന്നതിന്റെ മറ്റൊരു തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലെ ഘടകകക്ഷികളുമായി ഇതുവരെ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും, ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കുത്തിത്തിരിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും, നിലവില്‍ കുത്തിത്തിരിപ്പിന് കൂടുതല്‍ സാധ്യത എല്‍.ഡി.എഫിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് ഐക്യത്തോടെ നില്‍ക്കുന്ന ടീം യു.ഡി.എഫും, മറുവശത്ത് ശിഥിലമായ എല്‍.ഡി.എഫുമാണുള്ളതെന്നും വിമര്‍ശിച്ചു.

തൊടുപുഴയിലെ ബാങ്കില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ ഭാര്യയ്ക്ക് നല്‍കിയ ചെറിയ ജോലിയില്‍ നിന്ന്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അവരെ പിരിച്ചുവിട്ടത് സി.പി.എമ്മിന്റെ അധപതനം വ്യക്തമാക്കുന്നതാണെന്നും, ആ കുടുംബത്തിന് എല്ലാ വിധ സഹായവും കോണ്‍ഗ്രസും യു.ഡി.എഫും നല്‍കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.

 

Continue Reading

Trending