kerala
സെമന്യോ ഇനി മാഞ്ചസ്റ്റർ സിറ്റി താരം; പ്രീമിയർ ലീഗിൽ ആഴ്സനൽ–ലിവർപൂൾ ഗോൾരഹിത സമനില
26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
മാഞ്ചസ്റ്റർ: ബോൺമൗത്തിന്റെ ഘാന സ്ട്രൈക്കർ അന്റോയിൻ സെമന്യോ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. 8.7 കോടി ഡോളറിനാണ് (ഏകദേശം 780 കോടി രൂപ) കൈമാറ്റം പൂർത്തിയായത്. 26കാരനായ താരവുമായി സിറ്റി അഞ്ചര വർഷത്തെ കരാറിൽ ഒപ്പുവച്ചു.
രണ്ടര വർഷം മുൻപ് സെക്കൻഡ് ഡിവിഷൻ ക്ലബായ ബ്രിസ്റ്റോൾ സിറ്റിയിൽ നിന്ന് ബോൺമൗത്തിലേക്ക് എത്തിയ സെമന്യോ, ക്ലബിനായി 101 മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. ഈ സീസണിൽ മികച്ച ഫോമിലുള്ള താരം ഇതിനകം 10 ഗോളുകൾ സ്വന്തമാക്കി. അടിസ്ഥാനപരമായി വിങ്ങറായ സെമന്യോ, മുൻനിരയിൽ ഏത് സ്ഥാനത്തും കളിക്കാൻ കഴിവുള്ളവനാണ്. ഇരുകാലുകളും ഒരുപോലെ ഫലപ്രദമായി ഉപയോഗിച്ച് ഷോട്ടുകൾ തൊടുക്കുന്നതാണ് പ്രത്യേകത.
ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളും താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും സെമന്യോയുടെ മുൻഗണന സിറ്റിക്കായിരുന്നു. എർലിങ് ഹാലൻഡ്, ബെർണാഡോ സിൽവ, ഫിൽ ഫോഡൻ, ജെറമി ഡോകു, ഓസ്കാർ ബോബ്, സാവിന്യോ, ഒമർ മർമൗഷ് എന്നിവർക്കൊപ്പം ചേർന്നതോടെ സിറ്റിയുടെ ആക്രമണനിരയ്ക്ക് കൂടുതൽ കരുത്തേറുമെന്നാണ് വിലയിരുത്തൽ.
ആഴ്സനലിനെ പിടിച്ചുകെട്ടി ലിവർപൂൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സനലിനെ നാലാം സ്ഥാനത്തുള്ള ലിവർപൂൾ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും വ്യക്തമായ മുൻതൂക്കം നേടാനായില്ല.
ജയിച്ചിരുന്നെങ്കിൽ ലീഡ് എട്ട് പോയിന്റാക്കി ഉയർത്താമായിരുന്ന മത്സരത്തിലാണ് മൈക്കൽ ആർട്ടേറ്റയുടെ ടീം സമനിലയിൽ ഒതുങ്ങിയത്. ആഴ്സനലിന് മത്സരത്തിൽ നേരിയ ആധിപത്യമുണ്ടായിരുന്നെങ്കിലും ഒമ്പത് ഗോൾശ്രമങ്ങളിൽ നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിനടുത്തെത്തിയത്. സ്വന്തം മൈതാനത്ത് നാല് വർഷത്തിനിടെ ഗണ്ണേഴ്സിന്റെ ഏറ്റവും കുറഞ്ഞ ഗോൾശ്രമം കൂടിയായിരുന്നു ഇത്.
ലിവർപൂളിന്റെ ആക്രമണവും ഫലപ്രദമായില്ല. എട്ട് ശ്രമങ്ങളിൽ ഒന്നും ലക്ഷ്യം കണ്ടില്ല. റൈറ്റ് ബാക്ക് കോണർ ബ്രാഡ്ലിയുടെ ചിപ്പ് ബാർ തട്ടിമടങ്ങിയതാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം.
21 റൗണ്ടുകൾ പൂർത്തിയായപ്പോൾ ആഴ്സനൽ 49 പോയിന്റുമായി ഒന്നാമതും, മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺവില്ലയും 43 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. ലിവർപൂൾ 35 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു.
Film
വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ; റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ‘ജനനായകൻ’ വീണ്ടും നിയമപ്രതിസന്ധിയിൽ. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സെൻസർ ബോർഡ് സമർപ്പിച്ച അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഇടപെടൽ. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകും.
ഇന്ന് രാവിലെ തന്നെ സിനിമ റിലീസ് ചെയ്യാൻ അനുവദിച്ച് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ വിധിക്ക് പിന്നാലെ സെൻസർ ബോർഡ് അപ്പീൽ നൽകിയതോടെയാണ് ചിത്രം വീണ്ടും തടസ്സത്തിലായത്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങളും സൈനിക വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയും രാജ്യസുരക്ഷയെ ബാധിക്കാമെന്നും മതവികാരം വ്രണപ്പെടുത്താമെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ഈ വാദങ്ങൾ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച് അടിയന്തര സ്റ്റേ ഉത്തരവിട്ടത്.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്യുടെ അവസാന ചിത്രം എന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയിലായിരുന്നു. സ്റ്റേ ഉത്തരവ് ആരാധകരെയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തി. വിദേശ രാജ്യങ്ങളിലടക്കം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകേണ്ടി വരുന്നതോടെ നിർമാതാക്കൾക്ക് 50 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് നിർമാണ കമ്പനിയുടെ തീരുമാനം. അതേസമയം, സമാനമായ സെൻസർ പ്രശ്നങ്ങൾ നേരിട്ടിരുന്ന ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതും ശ്രദ്ധേയമാണ്. നിർദേശിച്ച മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ തയ്യാറായതോടെ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു.
‘ജനനായകൻ’ നിയമപോരാട്ടത്തിൽ കുടുങ്ങിനിൽക്കുമ്പോൾ മറ്റൊരു സിനിമയ്ക്ക് അനുമതി ലഭിച്ചതിന് പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടെന്ന ആരോപണവും വിജയ് ആരാധകർ ശക്തമാക്കുന്നുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ അറസ്റ്റിലേക്ക് വഴിതുറന്ന് എസ്ഐടി കണ്ടെത്തല്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് അവസരങ്ങള്‍ നല്‍കിയത് തന്ത്രിയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴി തന്ത്രിക്ക് നിര്‍ണായക തിരിച്ചടിയായി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ അല്പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.
ശബരിമലയിലെ മൂല്യമേറിയ വസ്തുക്കള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രിയുടെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെ, സ്വര്‍ണപ്പാളി പുറത്തേക്ക് കൊണ്ടുപോകാന്‍ താന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു കണ്ഠരര് രാജീവിന്റെ ആദ്യ മൊഴി. എന്നാല്‍ മഹസര്‍ റിപ്പോര്‍ട്ടുകളിലും പിടിച്ചെടുത്ത രേഖകളിലും തന്ത്രിയുടെ ഒപ്പുണ്ടെന്ന് എസ്ഐടി കണ്ടെത്തി. അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെയും ഉദ്യോഗസ്ഥരുടെയും മൊഴികളും തന്ത്രിക്കെതിരെയായിരുന്നു.
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും സംരക്ഷിച്ചതും തന്ത്രിയാണെന്ന് എ. പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. ദൈവതുല്യനായ ഒരാളാണ് സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെന്നും, ആ വ്യക്തി തന്ത്രിയാണെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് അന്വേഷണ സംഘം തന്ത്രിയുടെ പങ്ക് കൂടുതല്‍ ശക്തമായി പരിശോധിച്ചത്.
പോറ്റി സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോയ കാര്യങ്ങള്‍ തന്ത്രിക്ക് അറിയാമായിരുന്നെന്നും, അദ്ദേഹത്തിന്റെ മൗനസമ്മതത്തോടെയായിരുന്നു ഇടപാടുകളെന്നും എസ്ഐടി കണ്ടെത്തി. പോറ്റിയുമായി തന്ത്രിക്ക് ഫോണ്‍ ബന്ധമുണ്ടായിരുന്നുവെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചനയില്‍ തന്ത്രിയുടെ പങ്കും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോയെന്നും വിശദമായി പരിശോധിക്കുമെന്ന് എസ്ഐടി അറിയിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തില്‍ നടത്തിയ രണ്ടാംഘട്ട ചോദ്യം ചെയ്യലിലാണ് അറസ്റ്റ് തീരുമാനിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
kerala
കോഴിക്കോട് പുറമേരിയില്‍ സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയിലെ അറാംവെള്ളിയില്‍ റോഡില്‍ സ്ഫോടനം. സ്കൂള്‍ ബസ് കടന്നുപോയ ഉടനെ ബസിന്റെ ടയര്‍ റോഡിലൂടെ കടന്നപ്പോള്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഉഗ്രശബ്ദം കേട്ടതോടെ ബസ് നിര്‍ത്തിയ ഡ്രൈവര്‍ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് റോഡില്‍ സ്ഥാപിച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്.
വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സുരക്ഷിതമായി കുട്ടികളെ സ്കൂളില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ിവരം ലഭിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടകവസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്ന് കണ്ടെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് പിന്നിലെ കാരണവും പ്രതികളെയും കണ്ടെത്താന്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
-
kerala2 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
india2 days agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala2 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
gulf3 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoപോലീസ് അക്കാദമി ക്യാമ്പസിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തി; അന്വേഷണം ആരംഭിച്ചു
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാല്‍
-
india2 days agoമണിപ്പൂര്‍ കലാപക്കേസ്; മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണം: സുപ്രീം കോടതി
