Connect with us

kerala

കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം

കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം.

Published

on

കേരളത്തിലെ മുസ്ലിം നവോത്ഥാന നായകരില്‍ പ്രമുഖന്‍, മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രധാനി, കേരള നിയമസഭയില്‍ മുസ്ലിംലീഗിന്റെ ആദ്യ നിയമസഭ സ്പീക്കര്‍. ബ്രിട്ടീഷുകാര്‍ സീതിസാഹിബ് ബഹദൂറെന്നും കേരളജനത ഷേര്‍ എ കേരളയെന്നും വിളിച്ചിരുന്ന കെ.എം സീതി സാഹിബിന്റെ വേര്‍പാടിന് ഇന്നേക്ക് 62 വര്‍ഷം.

20-ാം നൂറ്റാണ്ടിന്റെ മധ്യശതകങ്ങളില്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസില്‍ അതുല്യ കാന്തിയോടെ കത്തിജ്വലിച്ച് നിന്ന മഹാനായിരുന്നു കോട്ടപ്പുറത്ത് മുഹമ്മദ് സീതിയെന്ന കെ.എം സീതി സാഹിബ്. തേച്ചുമിനുക്കാത്ത മുറിക്കയ്യന്‍ ഷര്‍ട്ടും അതിനിണങ്ങും ഖദര്‍മുണ്ടും നരകയറിയ തലയില്‍ ജിന്നാകേപ്പുമായി അരനൂറ്റാണ്ടുകാലം കേരളീയ മുസ്ലിം സാമൂഹിക ജീവിതത്തോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു.

കേരളത്തിന്റെ പൈതൃക നഗരിയായ തലശ്ശേരി പട്ടണവുമായി അഭേദ്യ ബന്ധമായിരുന്നു സീതി സാഹിബിന്. പ്രമാദമായ ഒരു മതപരിവര്‍ത്തന കേസുമായി ബന്ധപ്പെട്ടാണ് തലശ്ശേരിയിലെ മുസ്ലിം പ്രമാണിമാരുടെ അഭ്യര്‍ഥന മാനിച്ച് എറണാകുളത്തെ പ്രഗല്‍ഭ അഭിഭാഷകനായ സീതിസാഹിബ് 1931 ല്‍ എത്തിയത്. പിന്നീട് തലശ്ശേരിയെ തന്റെ രണ്ടാം ജന്മഗൃഹമായി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. തലശ്ശേരി തിരുവങ്ങാട്ടെ വാടകവീട്ടിലായിരുന്നു താമസം.

തലശ്ശേരി മുസ്ലിം ക്ലബിന്റെ ജീവനാഡിയും ക്ലബ്ബിനെ ചര്‍ച്ചാ വേദിയാക്കി പരിവര്‍ത്തിപ്പിച്ച എ.കെ കുഞ്ഞി മായിന്‍ഹാജി, ഉപ്പി സാഹിബ്, സി.പി മമ്മുക്കേയി, ടി.എം മൂസ സാഹിബ് എന്നിവരോടൊപ്പം സീതി സാഹിബുമുണ്ടായിരുന്നു. തലശ്ശേരിയില്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജിയായിരുന്ന മീര്‍ സൈനുദ്ദീനും അന്ന് ക്ലബുമായി സഹകരിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. സീതി സാഹിബ് ഉള്‍പ്പെടെ പ്രധാനികളുടെ സംഗമ വേദിയായിരുന്നു തലശ്ശേരിയിലെ ആലിഹാജി പള്ളി. ഇവിടെ ഒരു ദിവസം സീതിസാഹിബും കൂടി പങ്കെടുത്ത ചര്‍ച്ചയുടെ ഫലമാണ് 1934 മാര്‍ച്ച് 26ന് ചന്ദ്രിക പ്രതിവാര പത്രമായി പ്രസിദ്ധീകരിക്കുന്നതിലെത്തിയത്.

1934ല്‍ തലശ്ശേരിയില്‍ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഒമ്പതാം വാര്‍ഷിക സമ്മേളന അധ്യക്ഷന്‍ സീതിസാഹിബായിരുന്നു. 1935ല്‍ അറക്കല്‍ അബ്ദുറഹ്മാന്‍ രാജാവ് പ്രസിഡന്റും സത്താര്‍ സേട്ടു സെക്രട്ടറിയുമായി രൂപീകരിച്ച മലബാര്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ സഹഭാരവാഹികളായ എ.കെ കുഞ്ഞി മായിന്‍ഹാജി, കെ.എം സീതി സാഹിബ്, ബി പോക്കര്‍ സാഹിബ്, ചെയര്‍മാന്‍ മമ്മുക്കേയി, കോട്ടാല്‍ ഉപ്പിസാഹിബ് തുടങ്ങിയ പ്രഗല്‍ഭരുടെ തലശ്ശേരി കേന്ദ്രീകരിച്ചുണ്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു കൊടുങ്കാറ്റുപോലെ മുസ്ലിംലീഗ് മലബാര്‍ മുഴുവന്‍ വ്യാപിപ്പിക്കുകയുണ്ടായി.

മുസ്ലിംലീഗിനെതിരെ ഉയരുന്ന എതിര്‍പ്പുകളെ ഗുണകരമായി നേരിടാന്‍ സീതിസാഹിബ് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ അന്ന് ചന്ദ്രിക ദിനപത്രത്തില്‍ മാത്രമേ പ്രസിദ്ധീകരിച്ചുള്ളൂ. ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച സീതിസാഹിബിന്റെ പ്രസംഗങ്ങള്‍ ലഘുകുറിപ്പുകളായി മുസ്ലിംലീഗ് കമ്മിറ്റികള്‍ക്ക് അയച്ച് കൊടുക്കുകയെന്ന പ്രധാന ചുമതല വഹിച്ചിരുന്നത് പണ്ഡിതനും മുസ് ലിംലീഗ് നേതാവുമായിരുന്ന കെ.എന്‍ ഇബ്രാഹിം മൗലവി കല്ലിക്കണ്ടിയായിരുന്നു.

തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ്, തലശ്ശേരി മദ്രസത്തുല്‍ മുബാറക് ഹൈസ്‌കൂള്‍, തഅലീമുല്‍ ഇസ്ലാം മദ്രസ, തലശ്ശേരി ടൗണ്‍ മാപ്പിള യുപി സ്‌കൂള്‍, തലശ്ശേരി ദാറുസലാം യതീംഖാന, വടകര ബുസ്താനുല്‍ ഉലൂം മദ്രസ, എം.വി.എം ഉള്‍പ്പെടെ സീതിസാഹിബിന്റെ കയ്യൊപ്പും പരിലാളനയും പതിഞ്ഞ തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില സ്ഥാപനങ്ങള്‍ മാത്രമാണ്. 1931 മുതല്‍ 1956 വരെ രണ്ട് പതിറ്റാണ്ടിലേറെ തലശ്ശേരിയില്‍ കഴിഞ്ഞ സീതി സാഹിബിന്റെ വിട്ടുപിരിയാത്ത കൂട്ടുകാരനായിരുന്നു ഉപ്പി സാഹിബ്.

തലശ്ശേരിയിലെ വാസമുപേക്ഷിച്ച് എറണാകുളത്തേക്ക് താമസം മാറ്റാന്‍ തീരുമാനിച്ച അദ്ദേഹത്തെ 1956 ഏപ്രില്‍ അഞ്ചിന് തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ യാത്രയയക്കാനെത്തിയത് വന്‍ ജനക്കൂട്ടമാണ്. പിന്നീട് 1958ലെ നഗസഭ തിരഞ്ഞെടുപ്പ് വേളയിലും 1960ലെ പൊതുതെരഞ്ഞെടുപ്പ് വേളയിലും കേരള നിയമസഭ സ്പീക്കറായപ്പോള്‍ 1996 മെയ് ആറിനും ഏഴിനും നഗരസഭ കൗണ്‍സിലിലും മറ്റ് വിവിധ കമ്മിറ്റികളും നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സീതിസാഹിബ് തലശ്ശേരിയില്‍ എത്തിയിരുന്നു.

 

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending