Video Stories
ആത്മപരിശോധനക്കുള്ള അവസരം
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നമ്മുടെ നാട്ടിലെ മാധ്യമങ്ങളും പൊലീസും ഭരണകൂടവുമെല്ലാം കാലാ കാലങ്ങളായി വിവിധ സംഭവങ്ങളില്‍ തങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനങ്ങളെ ഒരു ആത്മ പരിശോധനക്കുള്ള അവസരമായി കാണേണ്ടിയിരിക്കുന്നു. രണ്ടര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസില്‍ പരാതിക്കാരന് അനുകൂലമായ വിധി വരുമ്പോഴും ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു ജനതക്ക് തന്നെയും സംഭവിച്ചിട്ടുള്ള നികത്താനാവാത്ത നഷ്ടങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്. രാജ്യത്തിന്റെ അഭിമാനമായ ഒരു ശാസത്രജ്ഞന് 50 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വന്നു എന്ന് മാത്രമല്ല മാനസികമായും ശാരീരികമായും പീഡന പര്‍വങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നതാണ് വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായ നഷ്ടം.
വിദേശ രാഷ്ട്രത്തു വെച്ച് സ്കോളര്‍ഷിപ്പോടെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുകയും ആ രാഷ്ട്രം പൗരത്വം വാഗ്ദാനം ചെയ്തിട്ടും അത് സ്വീകരിക്കാതെ തന്റെ കഴിവുകള്‍ മാതൃരാജ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്ത ഒരു വ്യക്തിക്കാണ് ഈ ദുര്യോഗമുണ്ടായത് എന്നറിയുമ്പോഴാണ് അയാള്‍ അനുഭവിച്ചിട്ടുള്ള ദൗര്‍ഭാഗ്യത്തിന്റെ ആഴം ബോധ്യമാകുന്നത്. ഉന്നത ഉദ്യോഗസ്ഥന് താങ്കളോട് എന്തോ ചോദിക്കാനുണ്ടെന്ന് പറഞ്ഞ് പൊലീസ് ജീപ്പിന്റെ മുന്‍ സീറ്റിലിരുത്തിക്കൊണ്ടു പോയ ആയാത്രയുടെ അന്ത്യത്തിലാണ് കസ്റ്റഡിയില്‍ എടുക്കപ്പെടുന്നതും പിന്നീട് ക്രൂര മര്‍ദനത്തിന് വിധേയനാക്കപ്പെടുന്നതും, ചോദ്യം ചെയ്യലിനിടെ ഒരു ഗ്ലാസ് വെള്ളം പോലും ലഭിക്കാന്‍ അര്‍ഹതയില്ലാത്തവനായി മാറിയതും. തന്റെ നേതൃത്വത്തില്‍ നടന്ന റോക്കറ്റ് ലോഞ്ചിങ് സമയത്ത് ഒരേ ഒരു കസേര മാത്രമുള്ള മുറിയിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി കടന്നുവന്നപ്പോള്‍ പോലും എഴുനേറ്റ് നില്‍ക്കേണ്ടി വന്നിട്ടില്ലാത്ത അതേ വ്യക്തിക്കു തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറത്ത് പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിനിടെ ഇരുന്ന കസേര തട്ടിത്തെറിപ്പിക്കപ്പട്ട് മലര്‍ന്നടിച്ചുവീണ് മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന ദാരുണമായ അനുഭവമുണ്ടായത്. കുടുംബം ഒറ്റപ്പെട്ടു. ഭാര്യുയം മക്കളും രാജ്യത്തെ ഒറ്റുകൊടുത്ത കൊടുംകുറ്റവാളിക്ക് കൂട്ടു നിന്നവരായി മാറി.
25 വര്‍ഷക്കാലത്തെ ആരോഗ്യവും ബുദ്ധിയുമെല്ലാം നിയമപരമായ വ്യവഹാരത്തിന് ഉപയോഗപ്പെടുത്തേണ്ടി വന്നതിലൂടെ ഒരു ശാസ്ത്രപ്രതിഭയുടെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയി എന്നതാണ് രാജ്യത്തിന് ഈ കേസ് വരുത്തിവെച്ച നഷ്ടം. 53 ാം വയസില്‍ രാജ്യത്തിന് മുന്നില്‍ അദ്ദേഹം കാഴ്ചവസ്തുവായി മാറിയതിലൂടെ ഐ.എസ്.ആര്.ഒ എന്ന ജവഹര്‍ലാല്‍ നെഹ്റുസ്ഥാപിച്ച ശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ പോലും അത് സാരമായി ബാധിച്ചു. നമ്പിനാരായണന്റെ അനുഭവം ഇവിടുത്തെ പ്രതിഭാധനരായ ശ്സ്ത്രജ്ഞന്‍മാരെ കേവലം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാക്കി മാറ്റി.
ഇത്രമേല്‍ ഭീകരമായ രീതിയില്‍ ഒരു വ്യക്തി തകര്‍ക്കെപ്പെടുകയും അതിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ പ്രതിഫിലക്കുകയും ചെയ്യത്തക്ക വിധം അദ്ദേഹം വേട്ടയാടപ്പെടാന്‍ മാത്രം മാധ്യമങ്ങളേയും പൊലീസിനെയും ഭരണകൂടത്തേയുമെല്ലം പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യമാണ് ഇപ്പോള്‍ ബാക്കിയാവുന്നത്. മറിയം റഷീദയെന്ന മാലിക്കാരി യുവതി കൂട്ടുകാരി ഫൗസിയ ഹസനോടൊപ്പം തിരുനന്തപുരത്തെത്തുകയും വിസാ കാലാവധി തീര്‍ന്നിട്ടും ഇവിടെ തങ്ങുകയും അറസ്റ്റിലാവുകയും ചെയ്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമിടുന്നത്. ഉടന്‍ തന്നെ ഐ.എസ്.ആര്.ഒ യുടെ സാങ്കേതിക രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറാന്‍ വന്ന ചാരസുന്ദരികളായി ഇവര്‍ ചിത്രീകരിക്കപ്പെട്ടു. പിന്നീട് കഥകളും ഉപകഥകളുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് യഥേഷ്ടം പുറത്തിറങ്ങി. ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ സാമാന്യബുദ്ധിക്ക് നിരക്കാത്തതായിട്ട് പോലും നമ്മുടെ മാധ്യമങ്ങളും പൊലീസുമൊന്നും ഒരു തരത്തിലുള്ള പുനരാലോചനക്കും തയ്യാറായില്ല. താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ രണ്ടു സ്ത്രീകള്‍ ഇന്ത്യപോലെ ഒരു രാജ്യത്തിന്റെ സങ്കീര്‍ണമായ നീക്കങ്ങള്‍ ചോര്‍ത്താന്‍ നിയോഗിക്കപ്പെടുമോ എന്ന സംശയംപോലും ഒരു കോണില്‍ നിന്നും ഉയര്‍ത്തപ്പെട്ടില്ല.
്്്സംഭവത്തിന് പിന്നിലെ ഗൂഡാലോചന മണത്ത്, പുറത്തുവരുന്ന അപസര്‍പ്പക കഥകളിലെ അവ്യക്തതകള്‍ തുറന്നു കാട്ടി ഇരകൊള്‍ക്കൊപ്പം ധീരമായി നിലകൊണ്ട ചന്ദ്രിക യുടെ നിലപാടുപോലും അതിനിഷിതമായി വിമരശിക്കപ്പെട്ടു. ചന്ദ്രിക നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് അന്ന് എം.എല്‍.എ ആയിരുന്ന പിണറായി വിജയന് നടത്തിയ പ്രസംഗത്തിലെ ചോദ്യം ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….’ എന്നായിരുന്നു. ‘മറിയം റഷീദ മുസ്ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ഇവിടെയാണ് കേസിലെ വിധിപ്രസ്താവവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കിയ മാധ്യമങ്ങളെയും പ്രതിചേര്‍ക്കപ്പെട്ടയാളെ മാനസികമായും ശാരീരികമായും തകര്‍ത്തുകളഞ്ഞ പൊലീസിനെയും സ്വാഭാവിക നീതി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടങ്ങളേയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. പരാതിക്കാരന്റെ സ്വാതന്ത്ര്യവും, അന്തസും അട്ടിമറിക്കപ്പെട്ടതായി വിധിന്യായത്തില്‍ കോടതി വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശം ഗുരുതരമായി ലംഘിക്കപ്പെട്ടു. പ്രശസ്തനായ ശാസ്ത്രജ്ഞന് കടുത്ത അപമാനത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നതിന് തരിമ്പു പോലും സംശയമില്ല. ആരെയും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ വെക്കാമെന്ന പൊലീസിന്റെ നിലപാട് കാരണം നമ്പി നാരായണന് അപകീര്‍ത്തി അനുഭവിക്കേണ്ടി വന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
രണ്ടര പതിറ്റാണ്ടുകാലത്തെ പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതി വിധിയിലൂടെ അദ്ദേഹത്തിന് നീതിലഭിച്ചു എന്നത് ആശ്വാസകരവും രാജ്യത്തെ നീതിപീഠത്തിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതുമാണ്. എത്രശക്തമായി പ്രതിരോധിക്കാന്‍ ശ്രമിച്ചാലും നീതിയുടെ തീനാളങ്ങള്‍ ജ്വലിച്ചുയരുക തന്നെ ചെയ്യുമെന്ന സന്ദേശം ഈ വിധി നല്‍കുന്നുണ്ട്. എന്നാല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതുവഴി അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കും ശാസ്ത്രജ്ഞന് എന്ന നിലിയല്‍ അദ്ദേഹത്തിന് എത്തിപ്പെടാമായിരുന്ന ഔന്നിത്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനും ആര് പകരം നല്‍കും എന്ന ചോദ്യം അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. വളരെ ലഘുവായ ഒരുസംഭവത്തെ നെല്ലും പതിരും നോക്കാതെ സംസ്ഥാനത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിക്കുന്ന രീതിയില്‍ ആഘോഷമാക്കിയവരുടെ ഉള്ളില്‍ അത് ചാരത്തില്‍ പുകയുന്ന ഒരു കനലായി മാറുക തന്നെ ചെയ്യും.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala17 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala21 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്

