Connect with us

Video Stories

മുഹമ്മദ് നബിയുടെ നയതന്ത്രം

Published

on

ടി.എച്ച് ദാരിമി

തനിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ഒരാളെയും അസംതൃപ്തനാക്കാതെ, അസ്വസ്ഥനാക്കാതെ തന്റെ ആശയദൗത്യം വിജയിപ്പിച്ചെടുക്കാന്‍ സ്വീകരിക്കേണ്ട ശൈലിയാണ് നയതന്ത്രം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സമൂഹത്തില്‍ ഇതിനു വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കാരണം ഒരു പ്രദേശമോ ആദര്‍ശമോ അതിരിടുന്ന ജനവിഭാഗങ്ങള്‍ക്കിടയിലാണെങ്കിലും ലോകത്തെ രാഷ്ട്രങ്ങള്‍ക്കിടയിലാണെങ്കിലും പൊതുവെ സമൂഹത്തിന്റെ അഖണ്ഡത രൂപപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇതാണ്. സ്വാഭാവികമായും ഒരുപാട് കഷ്ണങ്ങള്‍ ചേര്‍ന്നാണല്ലോ സമൂഹം ഉണ്ടാകുന്നത്. ഈ കഷ്ണങ്ങളെയെല്ലാം ചേരുംപടി ചേര്‍ത്തു നിര്‍ത്തുന്നതിന് ഒരു സാമൂഹ്യ സമുദ്ധാരകന്‍ ശ്രമിക്കുകയാണ് എങ്കില്‍ അത് വിജയിക്കുന്നത് അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യത്തെ ആശ്രയിച്ചായിരിക്കും. നല്ല നയതന്ത്രം വഴി എല്ലാവരെയും ആകര്‍ഷിക്കാനും അടുപ്പിച്ചുനിര്‍ത്താനും കഴിഞ്ഞില്ലെങ്കില്‍ ദൗത്യം തന്നെ പരാജയപ്പെടും. ഇക്കാര്യത്തില്‍ ഏറ്റവും നന്നായി വിജയിച്ച ഒരാളായിരുന്നു മുഹമ്മദ് നബി(സ). ലോക ചിന്തയെതന്നെ അമ്പരപ്പിക്കുമാറ് വളരെ ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു മാനസ സാമ്രാജ്യം കീഴടക്കാന്‍ നബി തിരുമേനിയെ സഹായിച്ച പ്രധാന ഘടകം അവരുടെ നയതന്ത്രമായിരുന്നു.

പ്രബോധന ജീവിതത്തില്‍ നബി(സ)ക്ക് വ്യത്യസ്ത വിഭാഗങ്ങളെ അഭിമുഖീകരിക്കാനുണ്ടായിരുന്നു. അവരോടെല്ലാം നബി(സ) നല്ല നയതന്ത്രം തന്നെ പുലര്‍ത്തി. തന്റെ അനുയായികളായിരുന്നുഅവരില്‍ ഒന്ന്. അവരോടുള്ള നയതന്ത്രത്തിന്റെ ഗുണം തെളിഞ്ഞു കാണുന്ന പല രംഗങ്ങളുമുണ്ട്. അവയില്‍ ഈ നയതന്ത്ര മിടുക്കിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സക്കാത്ത് വസൂലാക്കുന്നതില്‍ നബി പുലര്‍ത്തിയത്. നിര്‍ബന്ധമായ സാമ്പത്തിക ബാധ്യതയാണ് സക്കാത്ത്. അത് യഥാവിധം നല്‍കാന്‍ ഓരോ മുസ്‌ലിമിനും അപ്രകാരംതന്നെ അത് വാങ്ങി അര്‍ഹര്‍ക്ക് നല്‍കാന്‍ ഇസ്‌ലാമിക ഭരണാധികാരിക്കും കടമയുണ്ട്. ഇത് പൊതുവെ അനിഷ്ടവും അസംതൃപ്തിയുമൊക്കെ ഉണ്ടാക്കുന്ന രംഗമാണ്. നല്‍കേണ്ടവര്‍ ചിലപ്പോള്‍മടികാണിക്കുകയോ പരമാവധി രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്‌തേക്കാം. വാങ്ങാന്‍ ചെല്ലുന്നവര്‍വാശിപിടിക്കുകവഴി രംഗം ചൂടുപിടിച്ചേക്കാം. ഇതു രണ്ടും ഒഴിവാക്കാന്‍ നബി (സ) തന്റെ നയതന്ത്രം പ്രയോഗിച്ചു. സക്കാത്ത് കൊടുക്കേണ്ടവരെ പ്രത്യേകം വിളിച്ച് നിങ്ങള്‍ നല്‍കുന്നത് നല്ല മനസ്സോടെയായിരിക്കണമെന്നും മുന്തിയതുതന്നെയായിരിക്കണം എന്നും ഉപദേശിച്ചു.

സകാത്തിന്റെ ആന്തരിക അര്‍ഥതലം ആ വികാരമുള്‍ക്കൊള്ളേണ്ടതാണ് എന്ന് നബി(സ) അവരെ പഠിപ്പിച്ചു. പരമമായ ദൈവിക പ്രതിഫലത്തോട് അവരില്‍ആര്‍ത്തിയും മോഹവുമുണ്ടാക്കി. അതുവഴി നല്ല മനസ്സോടെ നല്ലതുതന്നെ നല്‍കാനുള്ള ത്വര അവരില്‍ ഉണ്ടാക്കിയെടുത്തു. അതേസമയം സകാത്ത് പിരിക്കാന്‍വേണ്ടി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും നബി(സ) ചില ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. അവിടെയായിരുന്നു ആ നയതന്ത്രമിടുക്ക് പ്രകടമായത്. കാരണം നിങ്ങള്‍ നല്ലതു തന്നെ നിറമനസ്സോടെ നല്‍കണം എന്ന് സകാത്ത് കൊടുക്കാനുള്ളവരോട് പറഞ്ഞപ്പോള്‍ പിരിക്കാന്‍ പോകുന്നവരോട് നബി(സ) പറഞ്ഞത് നല്ലതുതന്നെ വേണമെന്നു നിങ്ങള്‍ വാശിപിടിക്കരുത് എന്നായിരുന്നു. ഈ രംഗത്ത് ഉണ്ടായേക്കാംഎന്ന് പ്രതീക്ഷിക്കുന്ന പൊട്ടിത്തെറികളെല്ലാം ഈ നയതന്ത്രം വഴി ഇല്ലാതെയായി.

ഇസ്‌ലാമിക ആദര്‍ശത്തിന്റെ ഒരു ഭാഗവും ആശയവും തന്നെയാണ് ഈ നയതന്ത്രം. എല്ലാസാമൂഹ്യ ഇടപെടലുകളിലും ഈ നയതന്ത്രം പുലര്‍ത്തണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ കാര്യം തന്നെ ഉദാഹരണം. ഇസ്‌ലാം വലിയവരെ ബഹുമാനിക്കാന്‍ പറയുന്നു. ഇതുപക്ഷേ, വലിയവരെ കൂടുതല്‍ അഹങ്കാരികളാക്കരുത് എന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. അത്തരമൊരു അഹങ്കാരമുണ്ടായാല്‍ അത് അടിച്ചമര്‍ത്തലുകളിലേക്കും ആധിപത്യ മനോഭാവത്തിലേക്കുമെല്ലാം മുതിര്‍ന്നവര്‍ക്ക് വഴിയായിത്തീരും. അതിനെ തടയാന്‍ ഇസ്‌ലാം സ്വീകരിച്ച നയതന്ത്രമാണ്‌വലിയവരോട് ചെറിയവരെ സ്‌നേഹിക്കാന്‍ കൂടി പറഞ്ഞത്. മാത്രമല്ല അവ രണ്ടിനേയും തുല്യ പ്രാധാന്യമുള്ളതാക്കി അവതരിപ്പിക്കുകയും ചെയ്തു. ‘ചെറിയവരോട് കരുണ കാണിക്കാത്തവനും മുതിര്‍ന്നവരുടെ മഹത്വം പരിഗണിക്കാത്തവരും നമ്മില്‍പെട്ടവനല്ല’ എന്നാണ് നബി(സ) പറഞ്ഞത് (മുസ്‌ലിം). തങ്ങള്‍ ചൊരിയുന്ന സ്‌നേഹത്തിനു പകരമായി കിട്ടുന്നതാണ് ഈ ബഹുമാനം എന്നു വലിയവര്‍ തിരിച്ചറിയുന്നിടത്തും തങ്ങളെ സ്‌നേഹിക്കുന്നവരോട് ബഹുമാനം കാണിക്കേണ്ടത് കടമയാണ് എന്ന് ചെറിയവര്‍ തിരിച്ചറിയുന്നിടത്തുമാണ് ഈ നയതന്ത്രങ്ങള്‍ വിജയിക്കുന്നതായി നമുക്കനുഭവപ്പെടുന്നത്. ഈ വിജയമാവട്ടെ, കുടിലുമുതല്‍ കൊട്ടാരത്തില്‍ വരെയും പാഠശാല മുതല്‍ പാര്‍ലമെന്റില്‍ വരെയും ശാന്തവും സമാധാന ഭദ്രവുമായി ഒരു സാമൂഹ്യ ഒഴുക്ക് ഉണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.

നബി(സ)ക്ക് അഭിമുഖീകരിക്കാനുണ്ടായിരുന്ന മറ്റൊരു വിഭാഗം മറ്റു മതക്കാരായിരുന്നു. നബിയുടെ നയതന്ത്രം അവരിലും കാര്യമായ സ്വാധീനമുണ്ടാക്കി. അവയിലൊന്നായിരുന്നു നജ്‌റാനില്‍ നിന്നും തന്നെ കാണാന്‍ വന്ന ക്രൈസ്തവരോട് കാണിച്ചത്. അറുപതോളം പേരടങ്ങുന്ന വലിയ സംഘമായായിരുന്നു അവര്‍ മദീനയില്‍ എത്തിയത്. അവര്‍ നബി(സ)യുമായി ദീര്‍ഘമായി സംസാരിച്ചു. ദൈര്‍ഘ്യം കൂടുംതോറും അവരുടെ ഇടയിലുള്ള അകലം വര്‍ധിക്കുകയുണ്ടായി. ഒരു തീരുമാനത്തിലുമെത്താതെ അവസാനം പരസ്പരം ശാപപ്രാര്‍ഥന (മുബാഹല) നടത്തി പിരിയേണ്ട സാഹചര്യം വരെയുണ്ടായി. വിശുദ്ധ ഖുര്‍ആനില്‍ ആലു ഇംറാന്‍ അധ്യായം 61ാം വചനത്തില്‍ സൂചിപ്പിക്കുന്ന സംഭവം ഇതാണ്. അങ്ങനെ അകലം വര്‍ധിച്ച സാഹചര്യത്തിലായിരുന്നു അസ്വര്‍ നമസ്‌കാരത്തിനുള്ള സമയമായത്. അതോടെ നബി(സ)യും അനുയായികളും നമസ്‌കാരത്തിനായി പിരിഞ്ഞു. ഇതേസമയം തന്നെ ക്രൈസ്തവസംഘത്തിനും പ്രാര്‍ഥിക്കേണ്ടതുണ്ടായിരുന്നു. അവര്‍ അതിനു പറ്റിയ സ്ഥലം പരതി.

മദീനയില്‍ അക്കാലത്ത് ഒരു സമൂഹമായി ജീവിക്കാന്‍ മാത്രംക്രൈസ്തവരുണ്ടായിരുന്നില്ല. അവര്‍ക്ക് ആരാധനാലയമോ മറ്റോ ഉണ്ടായിരുന്നില്ല. അവര്‍ ആരാധന നടത്താന്‍ പറ്റിയ സ്ഥലം പരതി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട ചില സ്വഹാബിമാര്‍ അവരോട്ഇവിടെയൊന്നുംനിന്ന് പ്രാര്‍ഥിച്ചു പോകരുത് എന്ന് വിളിച്ചുപറയുന്നുമുണ്ടായിരുന്നു. അതോടെയായിരുന്നു നബി(സ) ആ വിഷയവും വിഷമവും അറിഞ്ഞത്. ഉടനെ നബി(സ) അവരോട് തന്റെ പള്ളിയില്‍ തന്നെ പ്രാര്‍ഥിച്ചുകൊള്ളാന്‍ പരസ്യമായി പറഞ്ഞു. ഇത് വലിഞ്ഞുമുറുകി നില്‍ക്കുകയായിരുന്ന ക്രൈസ്‌വരുമായുള്ള മനസ്സിന്റെ ഇഴയടുപ്പം കുറച്ചു എന്നു മാത്രമല്ല, അപ്പോഴല്ലെങ്കിലും പില്‍ക്കാലത്ത് നല്ല ഗുണഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

ഇത്തരം നയതന്ത്രങ്ങള്‍ അതിന്റെ ഏറ്റവും വലിയ മനോഹരിത പുറത്തെടുക്കുന്ന സാഹചര്യമാണ് തര്‍ക്കവിതര്‍ക്കങ്ങളുടെ രംഗങ്ങള്‍. അത്തരം രംഗങ്ങളില്‍ നബി(സ) പുലര്‍ത്തിയ നയതന്ത്രം വാക്കുകളില്‍ മാത്രമല്ല നീക്കങ്ങളിലും നിറഞ്ഞുനിന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണംഹിജ്‌റ ആറാം വര്‍ഷത്തില്‍ നടന്ന ഹുദൈബ്ബിയ്യാ ഉടമ്പടി തന്നെയായിരിക്കും. അന്ന് നബിയുമായിചര്‍ച്ചകള്‍ക്കായി വിവിധ ആളുകളെ മക്കക്കാര്‍ പ്രതിനിധികളായി അയക്കുകയുണ്ടായി. ഓരോരുത്തരോടും അവരവരുടെ സ്വഭാവത്തിനു പറ്റിയരീതിയിലായിരുന്നു നബി(സ) പ്രതികരിച്ചത്. ആദ്യം വന്നത് തന്റെ തന്നെ പക്ഷക്കാരായ ബനൂ ഖുസാഅയുടെ നേതാവ് ബുദൈല്‍ ബിന്‍ വര്‍ഖാഅ്ആയിരുന്നു. അദ്ദേഹത്തോട് നബി(സ) തന്റെ ആഗമനോദ്ദേശം മനസ്സുതുറന്നു പറഞ്ഞു. അതിനു പറ്റിയ ആളായിരുന്നു ബുദൈല്‍.

ബുദൈലിന്റെ മാധ്യസ്ഥ ശ്രമം പരാജയപ്പെട്ടതോടെ പിന്നെ വന്നത്മിക്‌റസ് ബിന്‍ ഹഫ്‌സ്വ് എന്നയാളായിരുന്നു. അയാള്‍ ഒരു ചതിയനായിരുന്നു. അതറിഞ്ഞ നബി (സ) അയാളെ പരിഗണിച്ചതേയില്ല. നിരാശനായിഅയാള്‍ മടങ്ങിയതോടെ ഖുറൈശികള്‍ പിന്നീട് അയച്ചത് ഹുലൈസ് ബിന്‍ അല്‍ഖമ എന്നയാളെയായിരുന്നു. കഅ്ബാലയത്തെയും അതിലേക്കുള്ള നേര്‍ച്ചകളെയുമെല്ലാം വല്ലാതെ ആദരിക്കുന്ന കൂട്ടത്തില്‍പെട്ട ആളായിരുന്നു ഹുലൈസ്. അതിനാല്‍ അദ്ദേഹം വന്നപ്പോള്‍ നബി(സ) തങ്ങളുടെകൂടെയുള്ള പ്രത്യേകം അടയാളപ്പെടുത്തിയ ബലിമൃഗങ്ങളെ അദ്ദേഹം കാണുംവിധം തുറന്നുവിടാന്‍ പറഞ്ഞു. അങ്ങനെ ചെയ്യുകയും അദ്ദേഹംഅവയെ കാണുകയും ചെയ്തതോടെ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആ ബോധ്യവുമായി അയാളും മടങ്ങി. പിന്നെ വന്നത് ത്വാഇഫിലെ ഒരു നാട്ടുരാജാവായിരുന്ന ഉര്‍വ്വത്തുബിന്‍ മസ്ഊദായിരുന്നു. അപ്പോള്‍ നബി(സ) തന്റെ വലത്തും ഇടത്തും അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെ മന്ത്രിമാരെ പോലെ ഇരുത്തിയായിരുന്നു സംസാരിച്ചത്.

മുസ്‌ലിംകള്‍ക്ക് അവരുടെ നേതാവ് എത്ര വലുതാണ് എന്നു കാണിച്ചുകൊടുക്കുകയായിരുന്നു നബിയുടെ തന്ത്രം. അതും കഴിഞ്ഞ് പിന്നെയാണ് സുഹൈല്‍ ബിന്‍ അംറ് വന്നതും രഞ്ജിപ്പിന്റെ അനുനയങ്ങള്‍ക്ക്കളമൊരുങ്ങിയതും. അപ്പോള്‍ നബി(സ) അതിനനുസരിച്ചും നീങ്ങുകയുണ്ടായി. അങ്ങനെ അതും നബി(സ)യുടെ നയതന്ത്ര മികവിന്റെയും മിടുക്കിന്റെയും ഉദാഹരണമായി.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending