Connect with us

Video Stories

നവോത്ഥാന വഴികളില്‍ കുറുകെ കെട്ടിയ മതില്‍

Published

on

മുഫീദ തെസ്‌നി

കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്‍ രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ ഇത്തരം സംഭവങ്ങള്‍ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന അവരുടെ വ്യാജ ന്യായവാദം സ്ഥാപിച്ചെടുക്കാനുള്ള കുടില തന്ത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഒത്താശയോടെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലും അതിനുശേഷവും നടന്ന വിവിധ ജാതികളില്‍പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കിയ നാടകത്തിലൂടെ തങ്ങളുടെ നവോത്ഥാനമാക്കി മാറ്റുക. അതിന്റെ പേരാണ് വനിതാ മതിലും എന്ന് സ്ഥാപിച്ചെടുക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഇന്നലെ കേരളത്തില്‍ കണ്ടത്. നവോത്ഥാന നായകര്‍ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. എതിര്‍ക്കപ്പെടുന്നവര്‍ പ്രാകൃത ചിന്താഗതിക്കാരായും പിന്തിരിപ്പുകാരായും വെളിച്ചം വരാന്‍ ആഗ്രഹിക്കാത്തവരായും മുദ്ര കുത്തുന്നു. വര്‍ഗീയപരമായി മനുഷ്യരെ മതിലുകെട്ടി രണ്ടു തട്ടിലാക്കുന്ന സമീപനം കൊണ്ട് തന്നെയാണ് വനിതാമതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രേരിപ്പിച്ചത്. അധികാരത്തില്‍ കെട്ടിതൂങ്ങുന്നതിനായി ഇന്നലെ വരെ അകറ്റിനിര്‍ത്തിയിരുന്ന ജാതി സംഘടനകളെ കൂട്ട്പിടിച്ചു വര്‍ഗീയ മതില്‍ ഉയര്‍ത്തിയപ്പോള്‍ ഈ നാടിന്റെ മതേതര വിശ്വാസങ്ങളെയും ബഹുസ്വരതയെയും മുഖ്യമന്ത്രിയും പരിവാരങ്ങളും മറന്നു. ആരോ മെനഞ്ഞുകൊടുത്ത അജണ്ടകള്‍ക്ക്‌വേണ്ടി സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചേരിതിരിവിന്റെ ജാതി മതില്‍ കെട്ടി മനുഷ്യരെ വിഭജിക്കുകയാണ്. അതിന്റെ തലതൊട്ടപ്പന്മാരായി മാന്‍ഹോളില്‍ വീണ നൗഷാദില്‍ വര്‍ഗീയത കണ്ടെത്തിയ വെള്ളാപ്പള്ളിയെയും ബാബരിയുടെ കല്ലിളക്കിയ സുഗതനേയും ഇരുത്തിയത് മുതലാണ് കേരളത്തിലെ മതേതര വിശ്വാസികള്‍ വര്‍ഗീയ മതില്‍ എന്ന് പ്രഖ്യാപിച്ചത്.
സ്ത്രീ അബലയല്ല പ്രബലയാണെന്നും ഭരിക്കപ്പെടേണ്ടവളല്ല ഭരിക്കേണ്ടവളാണ് എന്ന് പറയുമ്പോഴും പൂമുഖ സങ്കല്‍പ്പങ്ങളെ പൊളിച്ചടക്കി ലിംഗ സമത്വത്തെ കുറിച്ചും സാമൂഹ്യ പുരോഗമനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും ഒരു സ്ത്രീ പോലുമില്ലാത്ത വനിതാമതിലിന്റെ സംഘാടക സമിതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ അവരെന്ത് ചെയ്താലും കൈയുംകെട്ടി ന്യായീകരിക്കുക മാത്രമാണ് വിധി എന്നോര്‍ത്തു പല്ലും നഖവും മിനുക്കി കാത്തുനില്‍ക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. അല്ലെങ്കില്‍ ഹാദിയ എന്ന വനിതയെ പരസ്യമായി അധിക്ഷേപിച്ച സി.പി സുഗതനെ വനിതാമതിലില്‍ ഉള്‍പ്പെടുത്തുമായിരുന്നോ. ശബരിമലയില്‍ വനിതകളെ തടയാന്‍ മുന്നിലുണ്ടായിരുന്ന സുഗതനുമായി എന്ത് കൂറാണ് ഇടതു പക്ഷത്തിനുള്ളത് എന്ന് വ്യക്തമാക്കണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശന് വനിതാമതിലിലെ നവോത്ഥാനവുമായി എന്താണ് ബന്ധം.
വനിതാനേതാവിന്റെ പരാതിയില്‍ പാര്‍ട്ടി കോടതിയില്‍നിന്ന് വന്ന വിധി കണ്ടു കണ്ണടച്ചവര്‍ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് കൊടുക്കാത്ത നീതിക്ക് വേണ്ടിയാണ് തെരുവിലിറങ്ങിയത്. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞു അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് സി.പി.എം. മറ്റേത് പാര്‍ട്ടിക്കാരെക്കാളും സ്ത്രീ സുരക്ഷാവിഷയത്തില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും കൊടുക്കാന്‍ പറ്റാതെ എന്ത് സാമൂഹ്യ നീതിയാണിവിടെ മതില്‍ കെട്ടി പൊക്കിയതിലൂടെ ഉറപ്പുവരുത്തിയത്.
പൊളിച്ചു മാറ്റേണ്ടിയിരിക്കുന്ന പല മേല്‍ക്കോയ്മയുടെയും മുകളില്‍ വീണ്ടും അതേ നാണയത്തില്‍ മതില് കെട്ടി ഉറപ്പിക്കുമ്പോള്‍ അത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും മറ പിടിച്ചു ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാജാറാം മോഹന്‍ റോയ് തുടങ്ങി വെച്ച, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും സി.എച്ചും സീതി സാഹിബുമെല്ലാം ഉയര്‍ത്തിയ നാവോത്ഥാന സമരങ്ങളില്‍ തീയില്‍ കുരുത്ത പ്രഖ്യാപനങ്ങളുണ്ടായിരുന്നു, മൂല്യങ്ങളുടെ വെളിച്ചമുണ്ടായിരുന്നു, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു ആ സമരങ്ങള്‍ക്ക്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയോരത്ത് നിര്‍ത്തി പ്രതിജ്ഞ ചൊല്ലിപ്പിച്ചാല്‍ വരുന്നതാണോ നവോത്ഥാനം. ഇങ്ങനെ കൊണ്ടുവന്ന് മതിലില്‍ നിര്‍ത്തിയ പലര്‍ക്കും തിരിച്ച് കയറിച്ചെല്ലാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലെന്ന് മേസ്തിരിമാര്‍ ഓര്‍ക്കണമായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ആയിരങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും മതിലാണ് ഇന്നലെ കേരളക്കരയില്‍ പണിതത്. പ്രളയം സമ്മാനിച്ച ദുരന്തം തരണം ചെയ്യാന്‍ ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച നാടാണ് കേരളം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്ന വേളയില്‍തന്നെയാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള മതില്‍മാമാങ്കം. ആഘോഷങ്ങള്‍ പരമാവധി മാറ്റിവെച്ചു ഓരോ നാണയ തുട്ടുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവങ്ങള്‍ വരെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍, വെട്ടിച്ചുരുക്കിയാണ് നടത്തിയത്. പൊതു ജനത്തിന് പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രളയാനന്തര കേരളത്തിലാണ് നാമിപ്പോഴും. എന്നിട്ടും വനിതാമതില്‍ എന്ന പേരിലുള്ള വിവരക്കേടിന് ലക്ഷങ്ങള്‍ ചിലവ് വരുന്ന ആശയവുമായി അതേ സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടുവന്നത്.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending