Connect with us

Video Stories

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം യൂറോപ്പിന് ‘റഷ്യന്‍ പേടി’

Published

on

കെ.മൊയ്തീന്‍ കോയ

ഫ്രാന്‍സിനെ പ്രകമ്പനം കൊള്ളിക്കുന്ന ‘മഞ്ഞകുപ്പായ’ക്കാരുടെ പ്രക്ഷോഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത് റഷ്യയാണെന്ന സംശയം ബലപ്പെടുന്നു. യൂറോപ്പ് മൊത്തം ‘റഷ്യന്‍പേടി’യിലാണ്. റഷ്യന്‍ കുതന്ത്രം ഏതൊക്കെ രാജ്യങ്ങളില്‍, എങ്ങനെയൊക്കെ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ കരങ്ങള്‍ പ്രവര്‍ത്തിച്ചത് രഹസ്യമായാണെങ്കില്‍ ഉക്രൈനിലെ ക്രീമിയ കയ്യടക്കാന്‍ സൈനികര്‍ നേരിട്ട് തന്നെ രംഗത്തിറങ്ങി.
നവംബര്‍ 17ന് ഫ്രഞ്ച് തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍ ഇനിയും വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ, ട്രേഡ് യൂണിയനുകളുടെ പതാകയുമേന്തിയല്ല, പ്രക്ഷോഭം. തികച്ചും അരാഷ്ട്രീയം. അത്‌കൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ ‘പ്രഭവ കേന്ദ്ര’ത്തെ കുറിച്ച് അന്വേഷണത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ അമേരിക്കയിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും അരങ്ങ് തകര്‍ത്തതും ‘ആകസ്മിക’മായി രൂപമെടുത്തതുമായ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനം സമൂഹമാധ്യമങ്ങള്‍ തന്നെ. ( കാശ്മീരിലെ ക്വത്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും സമൂഹമാധ്യമങ്ങളില്‍ വഴി. പ്രഭവകേന്ദ്രം പൊലീസ് അന്വേഷിച്ചപ്പോഴല്ലേ തിരിച്ചറിഞ്ഞത്; സാക്ഷാല്‍ സംഘ്പരിവാര്‍ അജണ്ടയായിരുന്നുവെന്ന്) ഫ്രാന്‍സിലെ സമൂഹ മാധ്യമങ്ങള്‍ക്ക് റഷ്യന്‍ ബന്ധം ഉണ്ട്. 600 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് റഷ്യന്‍ ബന്ധമുണ്ടെന്ന് ഇതിനകം തെളിഞ്ഞു. 2017 ല്‍ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നു. പക്ഷേ, ഫലിച്ചില്ല. റഷ്യയിലെ ‘സ്പുട്‌നിക് ‘ ന്യൂസ് വെബ്‌സൈറ്റും റഷ്യന്‍ ടെലിവിഷനും ഈ സംഭവത്തില്‍ ആരോപണ വിധേയരാണ്. ഫ്രഞ്ച് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് റഷ്യന്‍ സൈബര്‍ പോരാളികള്‍ തുറന്ന പിന്തുണ നല്‍കുന്നു. അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് ഫ്രഞ്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണത്രെ നിഗൂഢ താല്‍പര്യം. ഫ്രാന്‍സില്‍ മാത്രമല്ല റഷ്യന്‍ ഇടപെടല്‍ നടന്നത്. ബ്രിട്ടന്‍, പോളണ്ട്, ബെല്‍ജിയം, കൊസോവോ തുടങ്ങിയ രാജ്യങ്ങളിലും രഹസ്യഇടപെടല്‍ നടന്നുവെങ്കില്‍ ഉക്രൈനില്‍ സൈനിക ഇടപെടല്‍വരെ എത്തി. റഷ്യന്‍ വംശജര്‍ക്ക് സ്വാധീനമുള്ള ക്രീമിയ പ്രവിശ്യ പിടിച്ചടക്കി റഷ്യയുമായി കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ ‘സ്ലാവ്’ വംശജരുടെ ഗണത്തില്‍ വരുന്ന സെര്‍ബിയക്കാര്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് കൊസോവോ (സെര്‍ബിയന്‍ പ്രവിശ്യ) സ്വാതന്ത്ര്യം നേടുന്നത് തടയിടുന്നത്. ഇവിടേക്കും സൈനിക ഇടപെടലിന് അവസരം കാത്തിരിക്കുകയാണ് റഷ്യ. യൂറോപ്പിനെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപണ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സിന് ഉണ്ടാകുന്ന മേല്‍കൈ തകര്‍ക്കുകയാണത്രെ റഷ്യന്‍ ലക്ഷ്യം. യുവനേതാവായ മാക്രോണ്‍ യൂറോപ്പിന്റെ നേതാവ് ആകുന്നതോടെ കരുത്തനായൊരു എതിരാളിയെ അവര്‍ മുന്നില്‍ കാണുന്നു. ശക്തമായ യൂറോപ്പിന്റെ ഭീഷണി ഒഴിവാക്കാനാണ് റഷ്യ നീങ്ങുന്നത്. അതേസമയം, തുടക്കത്തില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ മാക്രോണ്‍ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും പുതിയ ആവശ്യങ്ങള്‍ ഉയരുന്നു. ഇന്ധനവില വര്‍ധനവിന് ഇടയാക്കിയ തീരുമാനം പിന്‍വലിച്ചു. കൂലി വര്‍ധന പ്രഖ്യാപിക്കുകയും ചെയ്തു. പ്രക്ഷോഭം തണുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അവ വീണ്ടും ആളിക്കത്തി. സര്‍ക്കാറിന്റെ തീരുമാനം നടക്കാന്‍ വൈകിയതാണ് വീണ്ടും തെരുവ് യുദ്ധത്തിന് സാഹചര്യം സൃഷ്ടിച്ചത്. മാക്രോണിന്റെ നയസമീപനം സമ്പൂര്‍ണമായും സമ്പന്നര്‍ക്ക് വേണ്ടിയാണെന്ന് ഫ്രഞ്ച് യുവത വിശ്വസിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സമ്പന്നര്‍ക്ക് ഒത്താശ നല്‍കുന്നു. നികുതി വര്‍ധന പ്രഖ്യാപിച്ചപ്പോഴും സമ്പന്നര്‍ ഒഴിവായിരുന്നു.
തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. പാരീസ് ഉടമ്പടി ലോക പ്രശസ്തമായെങ്കിലും പരിസ്ഥിതി പ്രശ്‌നപരിഹാരത്തിന് ശ്രമം ഫ്രാന്‍സില്‍ നടക്കാതെ പോയി. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ സഞ്ചരിക്കുമ്പോള്‍ യുവ ഭരണാധികാരിയില്‍ ഫ്രഞ്ച് യുവതയുടെ പ്രതീക്ഷ തകര്‍ന്നു. ഒന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതിച്ഛായ താഴോട്ട് പോയി. ഫ്രഞ്ച് നഗരങ്ങള്‍ യുദ്ധക്കളമായി. കടകള്‍ കൊള്ളയടിച്ച് സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഘട്ടം എത്തിനില്‍ക്കുമ്പോഴും മാക്രോണ്‍ സര്‍ക്കാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നില്ല. ഡീസലിന് 7.6 സെന്റും പെട്രോളിന് 3.9 സെന്റുമായിരുന്നു വര്‍ധിപ്പിച്ചത്. ജനുവരിയില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് തെരുവുകള്‍ യുദ്ധക്കളമായത്. നവംബര്‍ മൂന്നാം വാരം ഒരു ദിവസം 2000 ലേറെ കേന്ദ്രങ്ങളിലാണ് ജനങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കള്‍ പ്രക്ഷോഭത്തിന് സന്നദ്ധരായിവന്നു. വിപ്ലവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫ്രാന്‍സില്‍ കുഴപ്പക്കാര്‍ക്ക് പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടാകാം. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് സര്‍ക്കാര്‍ തന്നെയാണ്.
ഇമ്മാനുവല്‍ മാക്രോണിന്റെ വാചക കസര്‍ത്ത് കൊണ്ട് മാത്രം സ്ഥിതി നിയന്ത്രിക്കാന്‍ സാധ്യമല്ല. മെച്ചപ്പെട്ട സാമ്പത്തിക പരിഷ്‌കരണം പ്രതീക്ഷിച്ചുകൊണ്ടാണ് പരമ്പരാഗത പാര്‍ട്ടികളെ പിന്തള്ളി മാക്രോണിനെ ജനങ്ങള്‍ അധികാരത്തില്‍ കയറ്റിയത്. മാക്രോണിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത സ്ഥിതിയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിനും ജര്‍മ്മനിയില്‍ അഞ്ചല മെര്‍ക്കലിനുമെതിരെയുണ്ടായ പ്രക്ഷോഭം പോലെ അല്ല ഫ്രാന്‍സിലെ പ്രക്ഷോഭം. അവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂണിയനുകളോ ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്രാന്‍സില്‍ വര്‍ണ വ്യത്യാസമുണ്ടായിരുന്നില്ല. കൊടിയുടെ നിറവുമുണ്ടായിരുന്നില്ല. മഞ്ഞ ഓവര്‍ കോട്ടും ധരിച്ച് തെരുവുകള്‍ കയ്യടക്കിയ യുവാക്കളുടെ മുന്നേറ്റം, കോര്‍പറേറ്റുകള്‍ക്കും അവയെ സഹായിക്കുന്ന ഭരണാധികാരികള്‍ക്കും എതിരാണ്. ഫ്രാന്‍സില്‍ മാത്രമല്ല, ഏത് രാജ്യത്തേയും കോര്‍പറേറ്റുകള്‍ക്കും ഒത്താശക്കാര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending