Connect with us

Video Stories

നവോത്ഥാന വഴികളില്‍ കുറുകെ കെട്ടിയ മതില്‍

Published

on

മുഫീദ തെസ്‌നി

കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്‍ രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ ഇത്തരം സംഭവങ്ങള്‍ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന അവരുടെ വ്യാജ ന്യായവാദം സ്ഥാപിച്ചെടുക്കാനുള്ള കുടില തന്ത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഒത്താശയോടെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലും അതിനുശേഷവും നടന്ന വിവിധ ജാതികളില്‍പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കിയ നാടകത്തിലൂടെ തങ്ങളുടെ നവോത്ഥാനമാക്കി മാറ്റുക. അതിന്റെ പേരാണ് വനിതാ മതിലും എന്ന് സ്ഥാപിച്ചെടുക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഇന്നലെ കേരളത്തില്‍ കണ്ടത്. നവോത്ഥാന നായകര്‍ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. എതിര്‍ക്കപ്പെടുന്നവര്‍ പ്രാകൃത ചിന്താഗതിക്കാരായും പിന്തിരിപ്പുകാരായും വെളിച്ചം വരാന്‍ ആഗ്രഹിക്കാത്തവരായും മുദ്ര കുത്തുന്നു. വര്‍ഗീയപരമായി മനുഷ്യരെ മതിലുകെട്ടി രണ്ടു തട്ടിലാക്കുന്ന സമീപനം കൊണ്ട് തന്നെയാണ് വനിതാമതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രേരിപ്പിച്ചത്. അധികാരത്തില്‍ കെട്ടിതൂങ്ങുന്നതിനായി ഇന്നലെ വരെ അകറ്റിനിര്‍ത്തിയിരുന്ന ജാതി സംഘടനകളെ കൂട്ട്പിടിച്ചു വര്‍ഗീയ മതില്‍ ഉയര്‍ത്തിയപ്പോള്‍ ഈ നാടിന്റെ മതേതര വിശ്വാസങ്ങളെയും ബഹുസ്വരതയെയും മുഖ്യമന്ത്രിയും പരിവാരങ്ങളും മറന്നു. ആരോ മെനഞ്ഞുകൊടുത്ത അജണ്ടകള്‍ക്ക്‌വേണ്ടി സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചേരിതിരിവിന്റെ ജാതി മതില്‍ കെട്ടി മനുഷ്യരെ വിഭജിക്കുകയാണ്. അതിന്റെ തലതൊട്ടപ്പന്മാരായി മാന്‍ഹോളില്‍ വീണ നൗഷാദില്‍ വര്‍ഗീയത കണ്ടെത്തിയ വെള്ളാപ്പള്ളിയെയും ബാബരിയുടെ കല്ലിളക്കിയ സുഗതനേയും ഇരുത്തിയത് മുതലാണ് കേരളത്തിലെ മതേതര വിശ്വാസികള്‍ വര്‍ഗീയ മതില്‍ എന്ന് പ്രഖ്യാപിച്ചത്.
സ്ത്രീ അബലയല്ല പ്രബലയാണെന്നും ഭരിക്കപ്പെടേണ്ടവളല്ല ഭരിക്കേണ്ടവളാണ് എന്ന് പറയുമ്പോഴും പൂമുഖ സങ്കല്‍പ്പങ്ങളെ പൊളിച്ചടക്കി ലിംഗ സമത്വത്തെ കുറിച്ചും സാമൂഹ്യ പുരോഗമനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും ഒരു സ്ത്രീ പോലുമില്ലാത്ത വനിതാമതിലിന്റെ സംഘാടക സമിതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ അവരെന്ത് ചെയ്താലും കൈയുംകെട്ടി ന്യായീകരിക്കുക മാത്രമാണ് വിധി എന്നോര്‍ത്തു പല്ലും നഖവും മിനുക്കി കാത്തുനില്‍ക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. അല്ലെങ്കില്‍ ഹാദിയ എന്ന വനിതയെ പരസ്യമായി അധിക്ഷേപിച്ച സി.പി സുഗതനെ വനിതാമതിലില്‍ ഉള്‍പ്പെടുത്തുമായിരുന്നോ. ശബരിമലയില്‍ വനിതകളെ തടയാന്‍ മുന്നിലുണ്ടായിരുന്ന സുഗതനുമായി എന്ത് കൂറാണ് ഇടതു പക്ഷത്തിനുള്ളത് എന്ന് വ്യക്തമാക്കണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശന് വനിതാമതിലിലെ നവോത്ഥാനവുമായി എന്താണ് ബന്ധം.
വനിതാനേതാവിന്റെ പരാതിയില്‍ പാര്‍ട്ടി കോടതിയില്‍നിന്ന് വന്ന വിധി കണ്ടു കണ്ണടച്ചവര്‍ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് കൊടുക്കാത്ത നീതിക്ക് വേണ്ടിയാണ് തെരുവിലിറങ്ങിയത്. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞു അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് സി.പി.എം. മറ്റേത് പാര്‍ട്ടിക്കാരെക്കാളും സ്ത്രീ സുരക്ഷാവിഷയത്തില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും കൊടുക്കാന്‍ പറ്റാതെ എന്ത് സാമൂഹ്യ നീതിയാണിവിടെ മതില്‍ കെട്ടി പൊക്കിയതിലൂടെ ഉറപ്പുവരുത്തിയത്.
പൊളിച്ചു മാറ്റേണ്ടിയിരിക്കുന്ന പല മേല്‍ക്കോയ്മയുടെയും മുകളില്‍ വീണ്ടും അതേ നാണയത്തില്‍ മതില് കെട്ടി ഉറപ്പിക്കുമ്പോള്‍ അത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും മറ പിടിച്ചു ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാജാറാം മോഹന്‍ റോയ് തുടങ്ങി വെച്ച, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും സി.എച്ചും സീതി സാഹിബുമെല്ലാം ഉയര്‍ത്തിയ നാവോത്ഥാന സമരങ്ങളില്‍ തീയില്‍ കുരുത്ത പ്രഖ്യാപനങ്ങളുണ്ടായിരുന്നു, മൂല്യങ്ങളുടെ വെളിച്ചമുണ്ടായിരുന്നു, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു ആ സമരങ്ങള്‍ക്ക്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയോരത്ത് നിര്‍ത്തി പ്രതിജ്ഞ ചൊല്ലിപ്പിച്ചാല്‍ വരുന്നതാണോ നവോത്ഥാനം. ഇങ്ങനെ കൊണ്ടുവന്ന് മതിലില്‍ നിര്‍ത്തിയ പലര്‍ക്കും തിരിച്ച് കയറിച്ചെല്ലാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലെന്ന് മേസ്തിരിമാര്‍ ഓര്‍ക്കണമായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ആയിരങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും മതിലാണ് ഇന്നലെ കേരളക്കരയില്‍ പണിതത്. പ്രളയം സമ്മാനിച്ച ദുരന്തം തരണം ചെയ്യാന്‍ ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച നാടാണ് കേരളം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്ന വേളയില്‍തന്നെയാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള മതില്‍മാമാങ്കം. ആഘോഷങ്ങള്‍ പരമാവധി മാറ്റിവെച്ചു ഓരോ നാണയ തുട്ടുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവങ്ങള്‍ വരെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍, വെട്ടിച്ചുരുക്കിയാണ് നടത്തിയത്. പൊതു ജനത്തിന് പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രളയാനന്തര കേരളത്തിലാണ് നാമിപ്പോഴും. എന്നിട്ടും വനിതാമതില്‍ എന്ന പേരിലുള്ള വിവരക്കേടിന് ലക്ഷങ്ങള്‍ ചിലവ് വരുന്ന ആശയവുമായി അതേ സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടുവന്നത്.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending