Culture
മിഠായി തെരുവിലെ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം; പിണറായി പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസുകാരന്
ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ നടന്ന അക്രമങ്ങളില്‍ പിണറായി പൊലീസിനും ആഭ്യന്തര വകുപ്പിനും ഉണ്ടായ പരാജയം തുറന്നുകാട്ടിയ പൊലീസുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. സിവില്‍ പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്നാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ പരാജയം മൂലമാണ് ഹര്‍ത്താല്‍ ദിനത്തില്‍ മിഠായി തെരുവില്‍ സംഘ്പരിവാര്‍ അഴിഞ്ഞാട്ടം ഉണ്ടായതെന്നാണ് പൊലീസുകാരന്റെ വിമര്‍ശനം. നേരെ ചെന്ന് ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍? അത്കൊണ്ടാണ് സാമൂഹ്യമാധ്യമം വഴി വിമര്‍ശനവുമായി രംഗത്തെത്തിയതെന്നും ഉമേഷ് പറയുന്നു.
ഉമേഷ് വള്ളിക്കുന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം വായിക്കാം…
മിനിഞ്ഞാന്ന് പാതിരാത്രി നമ്മുടെ പ്രിയപ്പെട്ട തെരുവിന് കാവലിരിക്കുകയാണ് പോലീസുകാര്‍. ഭരണഘടനക്കും സുപ്രീം കോടതിക്കുമെതിരെ തുടരെത്തുടരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അതിന്റെ മറവില്‍ തലയില്‍ വെളിച്ചം കയറാത്ത നാലാംകിട ഗുണ്ടകളെ ഇറക്കിവിട്ട് രാജ്യദ്രോഹവും ജനദ്രോഹവും പതിവാക്കിയ നേതാക്കളൊക്കെ കൂര്‍ക്കം വലിച്ചും കേലയൊലിപ്പിച്ചും കിടന്നുറങ്ങുമ്പോള്‍ ഇവരിങ്ങനെ കൊതുകുകടിയും മഞ്ഞും കൊണ്ട് രാത്രി തള്ളി നീക്കണം. എട്ടു മണിക്കൂര്‍ ഡ്യൂട്ടിയെന്നൊക്കെ കേട്ടുകേള്‍വിയുണ്ടാകും. രാവിലെ അഞ്ചരമണിക്ക് യൂണിഫോമിട്ട് വന്നവരാണ്. ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാലെങ്കിലും യൂണിഫോമഴിക്കാനാകുമോ എന്നുറപ്പില്ല. കൂടെയുണ്ടായിരുന്ന പലരും പരിക്കേറ്റ് ആശുപത്രികളിലാണ്.
ഡ്യുട്ടിയല്ലേ, ഇങ്ങനെയൊക്കെ വേണ്ടി വരുമെന്ന് പോലീസുകാര്‍ക്കറിയാം. ഇതൊന്നും പുതിയ അനുഭവമല്ല ഒരു പോലീസുകാരനും. ബോംബെറിഞ്ഞും പുരകത്തിച്ചും കൊള്ളയടിച്ചും തെരുവില്‍ അഴിഞ്ഞാടിക്കഴിഞ്ഞ് ഊളകളും അവരെ ഇളക്കിയിറക്കി വിട്ട മരയൂളകളും കിടന്നുറങ്ങുമ്പോഴൊക്കെ ഉറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവലിരിക്കേണ്ടത് പോലീസുകാരന്റെ ഡ്യൂട്ടിയാണ്.
ഇവിടെ പക്ഷെ വേദനിപ്പിക്കുന്നത് അതല്ല. പൊതു സമൂഹം മുഴുവന്‍ കോഴിക്കോട്ടെ പോലീസിന്റെ വീഴ്ചയെ ചര്‍ച്ച ചെയ്യുന്നത് കേട്ടുകൊണ്ട് നിസ്സഹായരായിരിക്കേണ്ടി വരുന്നതാണ്. സര്‍ക്കാര്‍ ഉറപ്പു പറഞ്ഞ സുരക്ഷ കോഴിക്കോട്ടെ കച്ചവടക്കാര്‍ക്ക് നല്കാനാവാതെ പഴി കേള്‍ക്കേണ്ടി വരുന്നതാണ്. രാവും പകലും കഷ്ടപ്പെട്ടിട്ടും ഒരു നല്ല വാക്ക് കേള്‍ക്കാനില്ലാത്തതുകൊണ്ടാണ്.
ഈ സാഹചര്യത്തിലാണ് ചിലതൊക്കെ പറയേണ്ടി വരുന്നത്. ഇവനാരെന്നും ഇവനെന്തര്‍ഹതയെന്നുമൊക്കെ മറുചോദ്യവും അച്ചടക്ക ലംഘനമെന്ന ആക്ഷേപവും നടപടികളുമൊക്കെ വരുമെന്നും അറിയാതെയല്ല. പക്ഷേ, ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുക തന്നെ ചെയ്യുന്നു.
ഒരേ വിഷയത്തില്‍ രാജ്യദ്രോഹപരമായ നിലപാട് സ്വീകരിച്ചു കൊണ്ട് അയ്യപ്പന്റെ പേരും പറഞ്ഞു നടത്തിയ ആറ് ഹര്‍ത്താലുകളാണ് തുടര്‍ച്ചയായി കേരളം നേരിട്ടത്. സഹിച്ചു മടുത്ത ജനങ്ങളും വിവിധ സംഘടനകളും ഇനി ഹര്‍ത്താല്‍ വേണ്ട എന്നും ഒരു പാര്‍ട്ടിയുടെ ഹര്‍ത്താലും അംഗീകരിക്കില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചു തുടങ്ങിയത് ഇപ്പോഴാണ്. ( SAY NO TO HARTHAL പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി പറയുന്നത് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റുപിടിക്കാന്‍ ‘ശബരിമല’ ഹര്‍ത്താലുകള്‍ കാരണമായി.) ഹര്‍ത്താലുകള്‍ക്കെതിരെ ജനരോഷം ഉയരുകയും അത് ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോഴാണ് രണ്ടു പെണ്ണുങ്ങള് മല ചവിട്ടിയ ‘അയിത്ത’ത്തിന്റെ പേരും പറഞ്ഞ് ഏഴാമത്തെ ഹര്‍ത്താല്‍ വരുന്നത്. നൂറു ശതമാനവും പരാജയപ്പെടുത്തേണ്ട ഒരു ഹര്‍ത്താല്‍.
കച്ചവടക്കാര്‍ കട തുറക്കാന്‍ തയ്യാറാണെന്നും കേരളാപോലീസ് അവര്‍ക്കു സുരക്ഷയൊരുക്കുമെന്നും പ്രഖ്യാപനങ്ങളുണ്ടായി.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തതോടെ നിലകൊണ്ടു.
മാറ്റത്തിന്റെ, പ്രതിരോധത്തിന്റെ കാറ്റ് കണ്ടു പേടിച്ച നേതാക്കന്മാര് അണികളെന്ന പേരില്‍ കൂലിത്തല്ലുകാരെയും വിഷജീവികളെയും ഇളക്കിയിറക്കി വിട്ട് അണിയറയിലേക്കു പതുങ്ങി. ഹര്‍ത്താലിനെ എതിര്‍ക്കുന്നവരെ പേടിപ്പിക്കാന്‍ തലേന്ന് തന്നെ ‘അണികള്‍’ തെരുവുകളില്‍ അഴിഞ്ഞാട്ടം തുടങ്ങി.
പക്ഷെ, സഹനത്തിന്റെ അങ്ങേയറ്റത്തു നിന്ന് ലഭിക്കുന്ന ധൈര്യത്തോടെ കേരളത്തിലെ എല്ലായിടത്തുമെന്നപോലെ കോഴിക്കോട്ടും കച്ചവടക്കാര്‍ കടതുറക്കാന്‍ തീരുമാനിക്കുന്നു. പോലീസ് സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.
രാവിലെ തന്നെ പൊലീസുകാരെ വിന്യസിച്ചു. കടകള്‍ തുറന്നു. അക്രമമുണ്ടായി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഏതാനും പേരെ പിടികൂടി.പക്ഷേ, കടകള്‍ അടക്കേണ്ടി വന്നു. വാഗ്ദാനം ചെയ്ത സുരക്ഷ എവിടെയോ പോയി. വെയിലും ചൂടും കല്ലേറും നേരിട്ട പൊലീസിന് പഴി മാത്രം ബാക്കിയായി.
എന്ത് കൊണ്ട്? ആരാണുത്തരവാദി?
ആ ചോദ്യത്തിനുത്തരം തേടുമ്പോഴാണ് കോഴിക്കോട്ടെ ജില്ലാ പോലീസ് മേധാവി ഒരു വന്‍ പരാജയമാണെന്നു തിരിച്ചറിയുന്നത്. എണ്ണത്തില്‍ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തില്‍ അത്ര ദുര്‍ബലമായിരുന്നു അദ്ദേഹമൊരുക്കിയ ബന്തവസ്സ്.
മിഠായിത്തെരുവിലേക്ക് ധാരാളം വഴികളുള്ളത് കൊണ്ട് അക്രമികളെ നിയന്ത്രിക്കാന്‍ പറ്റിയില്ല എന്നാണദ്ദേഹം പറഞ്ഞത്. ആ വഴികളൊന്നും പുതിയതല്ല. ഊടുവഴികളിലൂടെയല്ല, പ്രധാന റോഡുകളിലൂടയാണ് അക്രമികള്‍ വന്നത്. തുറന്ന കടകളുടെ അടുത്തെത്തുന്നതിനു മുന്‍പേ അവരെ തടയാനുള്ള യാതൊരു സംവിധാനവും കണ്ടില്ല. മൂന്നു വഴികളില്‍ അക്രമികളെ തടയാനുള്ള പോലീസിനെ വിന്യസിച്ചാല്‍ തന്നെ വിജയിക്കുമായിരുന്നു. അതുണ്ടായില്ല. അക്രമമുണ്ടായ ശേഷം അറസ്റ്റ് ചെയ്യുന്നതല്ല , അക്രമത്തെ തടയുന്നതാണ് പൊലീസിങ് എന്ന് ഒരു കജട ഉദ്യോഗസ്ഥന് അറിയേണ്ടതല്ലേ? അവിടെ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് താന്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ബന്തവസ്സിനെക്കുറിച്ചു മനസ്സിലാക്കികൊടുക്കേണ്ടതും മറ്റു യൂണിറ്റുകളില്‍ നിന്നും വന്നു ജോലിചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെങ്കിലും സ്ഥലത്തിന്റെ ലേ ഔട്ടും അക്രമികള്‍ക്ക് വരാനും പോകാനുമുള്ള വഴികളും വരച്ചു കൊടുക്കേണ്ടതല്ലേ?
സര്‍ക്കാരും ഡി ജി.പിയും നിര്‍ദ്ദേശിച്ച പ്രകാരം കടകള്‍ക്കു സുരക്ഷ നല്‍കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും പോലീസിന്റെ വില കളയുന്ന അവസ്ഥയുണ്ടാക്കിയത് അറിവില്ലായ്മ കൊണ്ടോ അതോ മറ്റെന്തെങ്കിലും താല്പര്യങ്ങള് കൊണ്ടോ?
അക്രമികളെ അടിച്ചോടിക്കുമ്പോള്‍ അവര്‍ പോകുന്ന വഴിക്കൊക്കെ അലമ്പുണ്ടാക്കുമെന്നും തച്ചു തകര്‍ക്കുമെന്നും അറിയാത്തതല്ലല്ലോ. അമ്പതു പേരെയെങ്കിലും അറസ്റ്റ് ചെയ്തു മാറ്റുവാനുള്ള സംവിധാനം ഇല്ലാതെ പോയതെന്തുകൊണ്ടാണ്?
തലേ ദിവസം സ്ത്രീകളുള്‍പ്പെടയുള്ളവരെ അക്രമിച്ച അതേ ഗുണ്ടകള്‍ പിറ്റേന്നും അക്രമത്തിനു മുന്പില് നിന്നത് കണ്ടു. അക്രമം നടത്തി സുഖമായി വീട്ടില്‍ പോയുറങ്ങി പിറ്റേന്ന് വീണ്ടും അക്രമിയായി വരാന്‍ അവര്‍ക്കെങ്ങനെ ധൈര്യം കിട്ടുന്നു? ഉത്തരേന്ത്യന്‍ കലാപങ്ങളുടെ മാതൃകയില്‍ റോഡുകളിലൂടെ ( ആ സമയത്ത് ഒരു പോലീസ് സാന്നിധ്യവുമില്ലാതെ കോഴിക്കോടന്‍ റോഡുകള്‍ ) സകലതും തകര്‍ത്തെറിഞ്ഞും തീകൊളുത്തിയും നടന്നു നീങ്ങുന്ന കാഴ്ച കോഴിക്കോടന്‍ ജനതയിലുണ്ടാക്കിയ അരക്ഷിതത്വത്തിനു ഉത്തരവാദി ജില്ലാ പോലീസ് മേധാവിയല്ലേ?
ബന്തവസ്സിന്റെ പരാജയത്തിനു ഏറ്റവും വലിയ ഉദാരണമായിരുന്നു വലിയങ്ങാടിയില്‍ കണ്ടത്. കച്ചവടക്കാര്‍ ധീരമായി കടകള്‍ തുറന്ന വലിയങ്ങാടിയില്‍ നിയോഗിച്ചത് രണ്ടേ രണ്ടു പൊലീസുകാരെ. ആളെക്കൂട്ടി വരാമെന്നു ഭീഷണിപ്പെടുത്തി പോയ അക്രമികളെ പേടിച്ചിട്ടായിരിക്കില്ല കടകള്‍ പൂട്ടിയത്- ആ രണ്ടു പോലീസുകാരുടെ ജീവന് കൊണ്ട് കളിക്കാന്‍ കമ്മീഷണറെപ്പോലെ കച്ചവടക്കാര്‍ക്ക് മനസ്സു വരാത്തതുകൊണ്ടാകണം. സ്വന്തം സുരക്ഷക്ക് ഒരു വണ്ടി പൊലീസുകാരെ വേണ്ടി വരുമ്പോള്‍ ഒരങ്ങാടിയിലെ കലാപമൊഴിവാക്കാന്‍ വിന്യസിച്ചത് വെറും രണ്ടു പേരെ!
ഇത്രയും പറഞ്ഞത്, ഇനിയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കൃത്യമായ ബന്തവസ്സ് സ്കീമുണ്ടാക്കി സുരക്ഷയൊരുക്കാന്‍ സിറ്റി പോലീസ് മേധാവി തയ്യാറാകാണം എന്നപേക്ഷിക്കാനാണ്. ഹര്‍ത്താലിന്റെ സ്ഥിരം ബന്തവസ്സ് സ്കീം തീയതി മാറ്റി കോപ്പി പേസ്റ്റ് ചെയ്താല്‍ പോരാ, അതാതു സമയത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അത് പുതുക്കിപ്പണിയണം. കമാന്റിംഗ് ഓഫീസര്‍മാര്‍ക്കെങ്കിലും അതിന്റെ പകര്‍പ്പ് നല്‍കണം.
പോലീസുകാരെ അടിമകളെന്ന മട്ടില്‍ കാണാതെ അവര്‍ക്കു ധൈര്യവും ഊര്‍ജ്ജവും നല്കി നയിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ പോലീസ് മേധാവിയാകുന്നത്. അതിനു കീഴുദ്യോഗസ്ഥര്‍ വിഡ്ഢികളാണെന്ന ധാരണ മാറ്റണം . ചുമലിലുള്ള മൂന്നക്ഷരമൊഴിച്ചാല്‍ ഒപ്പം നില്ക്കാന് പറ്റുന്ന വിദ്യാഭ്യാസമുള്ളവരാണ് പോലീസുകാരിലേറെയും. ഫീല്‍ഡില്‍ നില്ക്കുന്ന, ജനങ്ങളോടിടപഴകുന്ന എ സി പി മുതല്‍ സിവില്‍ പോലീസ് ഓഫീസര്‍ വരെയുള്ള പോലീസുകാര്‍ക്ക് അനുഭവജ്ഞാനം കൂടുതലുണ്ടാവും. അവരില്‍ നിന്ന് വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ ഗുണമുണ്ടാവും. ഹൈറാര്‍ക്കിയുടെ ഉയരത്തില്‍ നിന്ന് കല്‍പ്പനകള്‍ മാത്രം പുറപ്പെടുവിക്കുന്ന ഒരാള്‍ക്ക് മേധാവിയാകാനേ പറ്റൂ, നായകനാകാന്‍ പറ്റില്ല.
ഇതൊക്കെ നേരെ ചെന്ന് പറഞ്ഞാല്‍ പോരെ, പൊതു സമൂഹത്തില്‍ പറയുന്നത് കുറ്റമല്ലേ എന്ന് ചോദ്യം വരും.
പക്ഷേ, നേരെ ചെന്ന് ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍?
ഇതാവുമ്പോള്‍ അച്ചടക്ക നടപടികള്‍ വന്നാല്‍ എനിക്ക് കണ്ടം തികയാതെ വരുമെങ്കിലും കേള്‍ക്കേണ്ടവര്‍ കേള്‍ക്കുക തന്നെ ചെയ്യും. വായിക്കേണ്ടവര് വായിക്കുകയും.
(അക്രമികള്‍ എറിഞ്ഞ വാക്കുകളോളം മൂര്‍ച്ച കല്ലുകള്‍ക്കില്ല! ഉള്ളില്‍ കുത്തിനിറച്ച വീര്യം കൂടിയ വിഷം പതഞ്ഞുണ്ടായ വാക്കുകള്‍! പിറ്റേ ദിവസം മുതല്‍ കച്ചവടക്കാരുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് കേസൊഴിവാക്കിക്കിട്ടാന്‍ യാചിക്കുന്നുണ്ട് വില്ലാളി വീരന്മാര്!)
Midnight Photography: Alice Cheevel
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

