Connect with us

Culture

കത്തുന്ന വേനലില്‍ ചൂടിനും വേണം പെരുമാറ്റച്ചട്ടം മുരളീ തുമ്മാരുകുടിയുടെ കരുതല്‍ നിര്‍ദേശങ്ങള്‍

Published

on


വെറുതെ ചൂടാവല്ലേ..

നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ വെക്കൂ.

ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്‍മ്മോമീറ്റര്‍ ഉപയോഗിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ നമ്മള്‍ ചൂട് അറിയുന്നത് മൊബൈല്‍ ഫോണില്‍ നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്‍പും അവിടുത്തെ കാലാവസ്ഥ അറിയാന്‍ ഞാന്‍ നോക്കുന്നതും ഫോണില്‍ തന്നെയാണ്.

ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുന്പാവൂരിലെയോ ചൂട് ഫോണില്‍ നോക്കിയാല്‍ ഒരു കുഴപ്പമുണ്ട്. വാസ്തവത്തില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ കാണുന്ന താപനില ഫോണ്‍ ഉപയോഗിച്ച് അളക്കുന്നതല്ല. ഒന്നുകില്‍ ഓരോ രാജ്യത്തെയും കാലാവസ്ഥ സര്‍വ്വീസ് അളക്കുന്നത്, അല്ലെങ്കില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ നിന്നും കിട്ടുന്ന താപനില.

ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണില്‍ നോക്കിയാല്‍ കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തില്‍ എവിടെയെങ്കിലും അളന്നതില്‍ നിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഫോണിലെ താപനില നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തില്‍ മിക്കയിടത്തും ശരിയായിരിക്കണമെന്നില്ല. ചൂടിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.
നമ്മുടെ കാറില്‍ ഒരു തെര്‍മോ മീറ്റര്‍ ഉണ്ട്. അതിലുമുണ്ട് പ്രശ്‌നങ്ങള്‍. കാറില്‍ ഏതു ഭാഗത്താണ് തെര്‍മോ മീറ്റര്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവിലുള്ള ചൂടില്‍ നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റമുണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വെക്കുന്നവര്‍, കുട്ടികളെ പുറത്ത് കളിക്കാന്‍ വിടണമോ എന്ന് തീരുമാനിക്കേണ്ടവര്‍ (സ്‌കൂള്‍ അധികൃതര്‍), സ്‌പോര്‍ട്ട്‌സ് സംഘടിപ്പിക്കുന്നവര്‍ എല്ലാം സ്വന്തമായി ഒരു തെര്‍മോമീറ്റര്‍ വാങ്ങി വെക്കുന്നതാണ് ശരിയായ നടപടി.

എല്ലാ ചൂടും ഒരു പോലെയല്ല. കേരളത്തില്‍ ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാല്‍പ്പതില്‍ താഴെയാണ്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും നാല്പതിന് മുകളില്‍ ചൂട് പോകുന്നത് സാധാരണമാണ്. നമ്മുടെ ചൂട് അത്ര വലിയ പ്രശ്‌നമല്ല എന്ന് നമുക്ക് തോന്നാം, മറ്റുള്ളവര്‍ക്ക് തോന്നാം, പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍ക്ക്. എന്നാല്‍ നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണിരിക്കുന്നത്. Heat Index അഥവാ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളം ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്‍ ഹ്യൂമിഡിറ്റി കേരളത്തില്‍ സാധാരണമാണ്, തൊണ്ണൂറിന് മുകളില്‍ പോകുന്നത് അസാധാരണമല്ല താനും. 35 ഡിഗ്രി ചൂട് 70 ശതമാനം ഹ്യൂമിഡിറ്റിയില്‍ 51ഡിഗ്രി പോലെ അനുഭവപ്പെടും. അതേസമയം 40 ഡിഗ്രി ചൂട് 20 ഡിഗ്രി ഹ്യൂമിഡിറ്റിയില്‍ 43 പോലെയേ തോന്നുകയുള്ളൂ.

ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് 55 ഡിഗ്രി എന്ന അളവില്‍ ചൂട് അനുഭവപ്പെടാന്‍ കേരളത്തിലെ സാഹചര്യത്തില്‍ 35 ഡിഗ്രി ചൂട് മതി (85 ശതമാനം ഹ്യൂമിഡിറ്റിയില്‍). ഫോണില്‍ നോക്കി 35 മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്‍ വിടുകയോ, സ്‌പോര്‍ട്ട്‌സിനായി പോവുകയോ ചെയ്യുന്നത് അപകടമുണ്ടാക്കും.

ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നതും ചാര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകളുണ്ട്. ഒരെണ്ണം ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവിലും എത്തുന്‌പോള്‍ എന്താണ് അപകടമെന്ന് ചാര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും മറ്റു വിദഗ്ദ്ധരുടെയും ഉപദേശങ്ങള്‍ വായിക്കുന്‌പോള്‍ അവര്‍ heat index നെ പറ്റിയാണ് പറയുന്നത്, ചൂടിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

കാറിനുള്ളിലെ ചൂട്: കാറ് പോലെ അടച്ചു പൂട്ടിയ വാഹനങ്ങള്‍ക്കുള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്‍ അഞ്ചോ പത്തോ ഡിഗ്രി കൂടിയെന്ന് വരാം. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി ഡോര്‍ ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വര്‍ഷവും ഗള്‍ഫില്‍ ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്.
ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതിവേഗത്തില്‍ ആളെ കൊല്ലാന്‍ പോലും കഴിവുള്ളതായതിനാല്‍ സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടില്‍ നില്‍ക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ Kerala State Disaster Management Authority – KSDMA സൈറ്റില്‍ ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചര്‍ച്ച ചെയ്യുക.

സൂര്യഘാതം സംഭവിച്ചാല്‍: എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, അത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. അത് കാണണം, വീട്ടില്‍ ചര്‍ച്ച ചെയ്യണം.

മരണം വരുന്നത് സൂര്യാഘാതത്തിലൂടെ മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. കുട്ടികളെയും വയസ്സായവരെയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 2003 ലെ ചൂടുകാലത്ത് വയസ്സായവരെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ സൗകര്യങ്ങളില്ലായിരുന്നു. ചൂടുകാലത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ ഫ്രഞ്ച് സര്‍ക്കാര്‍ അന്തം വിട്ടു. സാധാരണ വേനലില്‍ മരിക്കുന്നതിലും പതിനയ്യായിരം കൂടുതല്‍ ആളുകളാണ് ആ വേനലില്‍ ഫ്രാന്‍സില്‍ മരിച്ചത്. ഇവരാരും സൂര്യാഘാതമേറ്റല്ല മരിച്ചത്. കൂടിയ ചൂട് പ്രായമായവര്‍ക്ക് നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഫ്രാന്‍സില്‍ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ പുതിയ സംവിധാനങ്ങളുണ്ടാക്കി. സാധാരണ ഗതിയില്‍ നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നായതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കണം.

ബംഗാളിയില്‍ സൂര്യാഘാതത്തിന് എന്താണ് വാക്ക്?: ഈ ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും ഇന്‍ഫോ ക്ലിനിക്കും ഏറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വെച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് ഗ്രൂപ്പ് മലയാളികള്‍ അല്ല, മറുനാടന്‍ തൊഴിലാളികളാണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? പ്രത്യേകിച്ചും അവര്‍ നാല്പത് ഡിഗ്രിയൊക്കെ ചൂടുള്ള പ്രദേശത്തു നിന്നും വരുന്നവരായതിനാല്‍ ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ച് അപകടത്തില്‍ പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വൈകീട്ട് മൂന്നു വരെ വെയിലത്ത് തൊഴില്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ കണ്ടു. ഇത് ആരെങ്കിലും മറുനാടന്‍ തൊഴിലാളികളോട് പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? മറുനാടന്‍ തൊഴിലാളികള്‍ (വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പടെ) വെയിലത്ത് നിന്നാല്‍ മലയാളികള്‍ ശ്രദ്ധിക്കുമോ?

സെന്റ് ബര്‍ണാഡും മറ്റു മിണ്ടാപ്രാണികളും: ആല്‍പ്‌സ് പര്‍വതത്തിന്റെ അടിവാരത്തില്‍ ആളുകള്‍ വളര്‍ത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെര്‍ണാഡ്. കാശുള്ള പലരും ഇതിനെ നാട്ടിലും വളര്‍ത്തും. തണുപ്പില്‍ ജീവിക്കേണ്ട ഈ ജീവി കേരളത്തില്‍ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാനുള്ള കഴിവ് പട്ടിക്കില്ല. കാട്ടില്‍ കിടക്കേണ്ട ആനയുടെയും കൂട്ടില്‍ കിടക്കുന്ന കോഴിയുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂടുകാലത്ത് നമ്മുടെ ചുറ്റുമുള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.

ഇലക്ഷന്‍ ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാന്‍ പുറത്തിറങ്ങുന്നതിലും കൂടുതല്‍ മലയാളികള്‍ വെയില് കൊള്ളാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും വേണ്ടിയാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവര്‍ ശ്രദ്ധിക്കേണ്ടതെന്ന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് മാത്രം വീണ്ടും പറയാം.

ഞാന്‍ വേറൊരു നിര്‍ദ്ദേശം കൂടി തരാം. മഹാഭാരതയുദ്ധ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങേണ്ടത്, എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് എന്നതിനൊക്കെ നിയമമുണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആര്‍ക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാര്‍ട്ടികള്‍ എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡില്‍ കൂടെ നടന്നുള്ള വോട്ട് പിടിത്തവും വേണ്ട, പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗണ്‍ഹാള്‍ മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ: വേനല്‍ക്കാലത്ത് വെള്ളം കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മട്ടിക്ക ജ്യൂസും ഒക്കെ നല്ലതുമാണ്. നമുക്ക് ചുറ്റും കടകളില്‍ കിട്ടുന്ന ജ്യൂസുകള്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. പഴത്തില്‍, ഐസില്‍, മധുരിക്കാന്‍ ഒഴിക്കുന്ന ദ്രാവകത്തില്‍ എല്ലാം നിസ്സാര ലാഭത്തിനായി മായം ചേര്‍ക്കുന്നത് അപൂര്‍വമല്ല. സാധിക്കുമെങ്കില്‍ കൈയില്‍ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പിവെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.

വസ്ത്ര ധാരണത്തില്‍ മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്രധാരണം ചൂടിന് പറ്റിയതായിരുന്നു. ഇപ്പോഴത്തെ വസ്ത്രങ്ങള്‍, പാന്റ്‌സും ചുരിദാറും ശരീരത്തിലെ ചൂടിനെ പുറത്തു പോകാന്‍ അനുവദിക്കാത്തതാണ്. നമ്മുടെ സദാചാരബോധം ബര്‍മുഡയും ടി ഷര്‍ട്ടും ഇട്ടു നടക്കാന്‍ നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങള്‍ മാറ്റാന്‍ ഇതൊരു നല്ല അവസരമാണ്. ആദ്യം വീട്ടില്‍, പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കൂ. മറ്റുള്ളവര്‍ എന്ത് ‘ധരിക്കും’ എന്നതിനെപ്പറ്റി ആവലാതിപ്പെടാതിരിക്കൂ.
ചൂടുകാലം കഴിയുന്നതിന് മുന്‍പ് വീണ്ടും കാണാം. തല്‍ക്കാലം സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending