Culture
കത്തുന്ന വേനലില്‍ ചൂടിനും വേണം പെരുമാറ്റച്ചട്ടം മുരളീ തുമ്മാരുകുടിയുടെ കരുതല്‍ നിര്‍ദേശങ്ങള്‍

വെറുതെ ചൂടാവല്ലേ..
നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ വെക്കൂ.
ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്‍മ്മോമീറ്റര്‍ ഉപയോഗിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ നമ്മള്‍ ചൂട് അറിയുന്നത് മൊബൈല്‍ ഫോണില്‍ നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്‍പും അവിടുത്തെ കാലാവസ്ഥ അറിയാന്‍ ഞാന്‍ നോക്കുന്നതും ഫോണില്‍ തന്നെയാണ്.
ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുന്പാവൂരിലെയോ ചൂട് ഫോണില്‍ നോക്കിയാല്‍ ഒരു കുഴപ്പമുണ്ട്. വാസ്തവത്തില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ കാണുന്ന താപനില ഫോണ്‍ ഉപയോഗിച്ച് അളക്കുന്നതല്ല. ഒന്നുകില്‍ ഓരോ രാജ്യത്തെയും കാലാവസ്ഥ സര്‍വ്വീസ് അളക്കുന്നത്, അല്ലെങ്കില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ നിന്നും കിട്ടുന്ന താപനില.
ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണില്‍ നോക്കിയാല്‍ കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തില്‍ എവിടെയെങ്കിലും അളന്നതില്‍ നിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഫോണിലെ താപനില നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തില്‍ മിക്കയിടത്തും ശരിയായിരിക്കണമെന്നില്ല. ചൂടിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.
നമ്മുടെ കാറില്‍ ഒരു തെര്‍മോ മീറ്റര്‍ ഉണ്ട്. അതിലുമുണ്ട് പ്രശ്‌നങ്ങള്‍. കാറില്‍ ഏതു ഭാഗത്താണ് തെര്‍മോ മീറ്റര്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവിലുള്ള ചൂടില്‍ നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റമുണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വെക്കുന്നവര്‍, കുട്ടികളെ പുറത്ത് കളിക്കാന്‍ വിടണമോ എന്ന് തീരുമാനിക്കേണ്ടവര്‍ (സ്‌കൂള്‍ അധികൃതര്‍), സ്‌പോര്‍ട്ട്‌സ് സംഘടിപ്പിക്കുന്നവര്‍ എല്ലാം സ്വന്തമായി ഒരു തെര്‍മോമീറ്റര്‍ വാങ്ങി വെക്കുന്നതാണ് ശരിയായ നടപടി.
എല്ലാ ചൂടും ഒരു പോലെയല്ല. കേരളത്തില്‍ ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാല്‍പ്പതില്‍ താഴെയാണ്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും നാല്പതിന് മുകളില്‍ ചൂട് പോകുന്നത് സാധാരണമാണ്. നമ്മുടെ ചൂട് അത്ര വലിയ പ്രശ്‌നമല്ല എന്ന് നമുക്ക് തോന്നാം, മറ്റുള്ളവര്‍ക്ക് തോന്നാം, പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍ക്ക്. എന്നാല്‍ നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണിരിക്കുന്നത്. Heat Index അഥവാ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളം ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്‍ ഹ്യൂമിഡിറ്റി കേരളത്തില്‍ സാധാരണമാണ്, തൊണ്ണൂറിന് മുകളില്‍ പോകുന്നത് അസാധാരണമല്ല താനും. 35 ഡിഗ്രി ചൂട് 70 ശതമാനം ഹ്യൂമിഡിറ്റിയില്‍ 51ഡിഗ്രി പോലെ അനുഭവപ്പെടും. അതേസമയം 40 ഡിഗ്രി ചൂട് 20 ഡിഗ്രി ഹ്യൂമിഡിറ്റിയില്‍ 43 പോലെയേ തോന്നുകയുള്ളൂ.
ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് 55 ഡിഗ്രി എന്ന അളവില്‍ ചൂട് അനുഭവപ്പെടാന്‍ കേരളത്തിലെ സാഹചര്യത്തില്‍ 35 ഡിഗ്രി ചൂട് മതി (85 ശതമാനം ഹ്യൂമിഡിറ്റിയില്‍). ഫോണില്‍ നോക്കി 35 മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്‍ വിടുകയോ, സ്‌പോര്‍ട്ട്‌സിനായി പോവുകയോ ചെയ്യുന്നത് അപകടമുണ്ടാക്കും.
ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നതും ചാര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകളുണ്ട്. ഒരെണ്ണം ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവിലും എത്തുന്‌പോള്‍ എന്താണ് അപകടമെന്ന് ചാര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും മറ്റു വിദഗ്ദ്ധരുടെയും ഉപദേശങ്ങള്‍ വായിക്കുന്‌പോള്‍ അവര്‍ heat index നെ പറ്റിയാണ് പറയുന്നത്, ചൂടിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
കാറിനുള്ളിലെ ചൂട്: കാറ് പോലെ അടച്ചു പൂട്ടിയ വാഹനങ്ങള്‍ക്കുള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്‍ അഞ്ചോ പത്തോ ഡിഗ്രി കൂടിയെന്ന് വരാം. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി ഡോര്‍ ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വര്‍ഷവും ഗള്‍ഫില്‍ ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്.
ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതിവേഗത്തില്‍ ആളെ കൊല്ലാന്‍ പോലും കഴിവുള്ളതായതിനാല്‍ സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടില്‍ നില്‍ക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ Kerala State Disaster Management Authority – KSDMA സൈറ്റില്‍ ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചര്‍ച്ച ചെയ്യുക.
സൂര്യഘാതം സംഭവിച്ചാല്‍: എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, അത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. അത് കാണണം, വീട്ടില്‍ ചര്‍ച്ച ചെയ്യണം.
മരണം വരുന്നത് സൂര്യാഘാതത്തിലൂടെ മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. കുട്ടികളെയും വയസ്സായവരെയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 2003 ലെ ചൂടുകാലത്ത് വയസ്സായവരെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ സൗകര്യങ്ങളില്ലായിരുന്നു. ചൂടുകാലത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ ഫ്രഞ്ച് സര്‍ക്കാര്‍ അന്തം വിട്ടു. സാധാരണ വേനലില്‍ മരിക്കുന്നതിലും പതിനയ്യായിരം കൂടുതല്‍ ആളുകളാണ് ആ വേനലില്‍ ഫ്രാന്‍സില്‍ മരിച്ചത്. ഇവരാരും സൂര്യാഘാതമേറ്റല്ല മരിച്ചത്. കൂടിയ ചൂട് പ്രായമായവര്‍ക്ക് നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഫ്രാന്‍സില്‍ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ പുതിയ സംവിധാനങ്ങളുണ്ടാക്കി. സാധാരണ ഗതിയില്‍ നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നായതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കണം.
ബംഗാളിയില്‍ സൂര്യാഘാതത്തിന് എന്താണ് വാക്ക്?: ഈ ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും ഇന്‍ഫോ ക്ലിനിക്കും ഏറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വെച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് ഗ്രൂപ്പ് മലയാളികള്‍ അല്ല, മറുനാടന്‍ തൊഴിലാളികളാണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? പ്രത്യേകിച്ചും അവര്‍ നാല്പത് ഡിഗ്രിയൊക്കെ ചൂടുള്ള പ്രദേശത്തു നിന്നും വരുന്നവരായതിനാല്‍ ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ച് അപകടത്തില്‍ പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വൈകീട്ട് മൂന്നു വരെ വെയിലത്ത് തൊഴില്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ കണ്ടു. ഇത് ആരെങ്കിലും മറുനാടന്‍ തൊഴിലാളികളോട് പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? മറുനാടന്‍ തൊഴിലാളികള്‍ (വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പടെ) വെയിലത്ത് നിന്നാല്‍ മലയാളികള്‍ ശ്രദ്ധിക്കുമോ?
സെന്റ് ബര്‍ണാഡും മറ്റു മിണ്ടാപ്രാണികളും: ആല്‍പ്‌സ് പര്‍വതത്തിന്റെ അടിവാരത്തില്‍ ആളുകള്‍ വളര്‍ത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെര്‍ണാഡ്. കാശുള്ള പലരും ഇതിനെ നാട്ടിലും വളര്‍ത്തും. തണുപ്പില്‍ ജീവിക്കേണ്ട ഈ ജീവി കേരളത്തില്‍ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാനുള്ള കഴിവ് പട്ടിക്കില്ല. കാട്ടില്‍ കിടക്കേണ്ട ആനയുടെയും കൂട്ടില്‍ കിടക്കുന്ന കോഴിയുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂടുകാലത്ത് നമ്മുടെ ചുറ്റുമുള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.
ഇലക്ഷന്‍ ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാന്‍ പുറത്തിറങ്ങുന്നതിലും കൂടുതല്‍ മലയാളികള്‍ വെയില് കൊള്ളാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും വേണ്ടിയാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവര്‍ ശ്രദ്ധിക്കേണ്ടതെന്ന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് മാത്രം വീണ്ടും പറയാം.
ഞാന്‍ വേറൊരു നിര്‍ദ്ദേശം കൂടി തരാം. മഹാഭാരതയുദ്ധ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങേണ്ടത്, എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് എന്നതിനൊക്കെ നിയമമുണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആര്‍ക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാര്‍ട്ടികള്‍ എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡില്‍ കൂടെ നടന്നുള്ള വോട്ട് പിടിത്തവും വേണ്ട, പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗണ്‍ഹാള്‍ മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.
ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ: വേനല്‍ക്കാലത്ത് വെള്ളം കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മട്ടിക്ക ജ്യൂസും ഒക്കെ നല്ലതുമാണ്. നമുക്ക് ചുറ്റും കടകളില്‍ കിട്ടുന്ന ജ്യൂസുകള്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. പഴത്തില്‍, ഐസില്‍, മധുരിക്കാന്‍ ഒഴിക്കുന്ന ദ്രാവകത്തില്‍ എല്ലാം നിസ്സാര ലാഭത്തിനായി മായം ചേര്‍ക്കുന്നത് അപൂര്‍വമല്ല. സാധിക്കുമെങ്കില്‍ കൈയില്‍ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പിവെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.
വസ്ത്ര ധാരണത്തില്‍ മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്രധാരണം ചൂടിന് പറ്റിയതായിരുന്നു. ഇപ്പോഴത്തെ വസ്ത്രങ്ങള്‍, പാന്റ്‌സും ചുരിദാറും ശരീരത്തിലെ ചൂടിനെ പുറത്തു പോകാന്‍ അനുവദിക്കാത്തതാണ്. നമ്മുടെ സദാചാരബോധം ബര്‍മുഡയും ടി ഷര്‍ട്ടും ഇട്ടു നടക്കാന്‍ നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങള്‍ മാറ്റാന്‍ ഇതൊരു നല്ല അവസരമാണ്. ആദ്യം വീട്ടില്‍, പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കൂ. മറ്റുള്ളവര്‍ എന്ത് ‘ധരിക്കും’ എന്നതിനെപ്പറ്റി ആവലാതിപ്പെടാതിരിക്കൂ.
ചൂടുകാലം കഴിയുന്നതിന് മുന്‍പ് വീണ്ടും കാണാം. തല്‍ക്കാലം സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി
Film
പൊലീസ് യൂണിഫോമിലും വക്കീൽ ഗൗണിലും എന്നും തീ പാറിക്കുന്ന നായകന്റെ മറ്റൊരു തീപ്പൊരി അവതാരം; സുരേഷ് ഗോപിയുടെ ‘ജെ എസ് കെ’ ജൂൺ 27ന്
ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന കോർട്ട് റൂം ത്രില്ലർ ചിത്രമായ ‘ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ജൂൺ 27ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നു. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ. ഫനീന്ദ്ര കുമാർ ആണ്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‍കെ’യ്‍ക്കുണ്ട്. ചിത്രത്തിന്റെതായി നേരത്തെ തന്നെ പുറത്ത് ഇറങ്ങിയിരുന്ന മോഷൻ പോസ്റ്ററും ടീസറും ഏറെ അഭിപ്രായം നേടിയിരുന്നു. സുരേഷ് ഗോപിയുടേതായി പുറത്തിറങാനിരിക്കുന്ന ഒരു മാസ് പ്ലേ ആയിരിക്കും ചിത്രമെന്നും ഫാമിലി ഓഡിയൻസിനെയും യൂത്ത് ഓഡിയൻസിനെയും ഒരുപോലെ സ്വാധീനിക്കാൻ കഴിവുള്ള ഒന്നായിരിക്കും ചിത്രമെന്നുമൊക്കെയാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായം പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ചിന്താമണി കൊലക്കേസ് എന്ന സിനിമയുമായാണ് പ്രേക്ഷകർ ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയെ താരതമ്യം ചെയ്യുന്നത്. ചിത്രം ചിന്താമണി കൊലക്കേസിനെ ഓർമ്മപ്പെടുത്തുന്നു എന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഏറ്റവും അവസാനമായി വക്കീൽ വേഷം അണിഞ്ഞത്. ക്രിമിനലുകളായ ക്ലയന്റുകളെ സംരക്ഷിക്കുകയും അവരെ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയും തുടർന്ന് അതേ ക്ലയന്റുകളെ തന്നെ കൊലപ്പെടുത്തി നീതി സ്വന്തം കൈകളിലേക്ക് എടുക്കുകയും ചെയ്യുന്ന ലാൽ കൃഷ്ണ വിരടിയാർ എന്ന സൈക്കോട്ടിക് വിജിലൻ്റ് അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരുന്നത്. ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറിയ ചിത്രത്തിലൂടെ സുരേഷ് ഗോപി തന്റെ പെർഫോമൻസിലും മികച്ച അഭിപ്രായം നേടിയിരുന്നു. ചിന്താമണി കൊലക്കേസ് കഴിഞ്ഞു വീണ്ടും 19 വർഷങ്ങൾക്ക് ശേഷമാണ് സുരേഷ്ഗോപി വീണ്ടുമൊരു വക്കീൽ വേഷം ചെയ്യുന്നതെന്നതാണ് ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രധാന ആകർഷണം.
നീണ്ട ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ മലയാളത്തിലേക്ക് തിരിച്ചു വരുന്ന സിനിമ എന്ന പ്രത്യേകത കൂടി ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരളക്കുണ്ട്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരൻ പിന്നീട് തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ നായികാ വേഷങ്ങളിലൂടെ തെന്നിന്ത്യയിൽ മുഴുവൻ പ്രശസ്തയായി മാറിയിരുന്നു. പ്രേമത്തിന് ശേഷം ഏതാനും മലയാള ചിത്രങ്ങൾ ചെയ്തെങ്കിലും ഒരു വലിയ ഇടവേളക്ക് ശേഷമാണ് അതിശക്തമായ ഒരു കഥാപാത്രവുമായി ജെഎസ്കെയിലൂടെ താരം തിരിച്ചെത്തുന്നത്. അനുപമ പരമേശ്വരനെ കൂടാതെ ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയന്‍ ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്‍, രജിത് മേനോന്‍, നിസ്താര്‍ സേട്ട്, രതീഷ് കൃഷ്ണന്‍, ഷഫീര്‍ ഖാന്‍, മഞ്ജുശ്രീ നായര്‍, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശര്‍മ എന്നിവരാണ് മറ്റു താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്‍ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്‍സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്‍ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്‌നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്.
Film
‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ്
‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്

ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.
അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
gulf3 days ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
GULF3 days ago
ഇറാനെതിരെ ഇസ്രാഈല്‍ ആക്രമണം: ജിസിസി അടിയന്തര കേന്ദ്രം പ്രവര്‍ത്തനക്ഷമമായി
-
More3 days ago
ഗാസയില്‍ ഭക്ഷണം കാത്തുനിന്നവര്‍ക്കുനേരെ ഇസ്രയേല്‍ ഷെല്ലാക്രമണം; 45 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
പത്തനംതിട്ടയിൽ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ
-
kerala3 days ago
മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി
-
kerala3 days ago
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍
-
Video Stories3 days ago
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
-
kerala3 days ago
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍