Connect with us

Video Stories

വടക്കന്‍ കാറ്റിലെ ചതിയുടെ ഗന്ധം

Published

on

മുജീബ് കെ. താനൂര്‍

വടക്കേ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചതിയുടെ ഗന്ധമറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ ദക്ഷിണേന്ത്യയിലും സാന്നിധ്യമറിയിപ്പിച്ചത് ബുദ്ധിപരമായ തീരുമാനെന്നാണ് ദേശീയ രാഷ്ട്രീയ നിരൂപകര്‍ കരുതുന്നത്. യു.പി രാഷ്ട്രീയത്തില്‍ ദലിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി അടുത്ത കാലത്ത് രൂപം കൊണ്ട ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ വാരാണസിയില്‍ മോദിക്കെതിരെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും കണ്ടതില്‍പിന്നെ ബി.എസ്.പി നേതാവ് മായാവതിയുടെ രഹസ്യ നീക്കങ്ങള്‍ സംശയത്തിന്റെ നിഴലിലായി. തന്റെ തട്ടകത്തില്‍ കയറിക്കളിക്കുന്ന വിരുതനെ ഒതുക്കാന്‍ തക്കം പാര്‍ത്തുകഴിയുന്ന മായാവതി വാരാണസിയില്‍ മോദിയെ വിജയിപ്പിച്ചും ചന്ദ്രശേഖറെ വെട്ടിവീഴ്ത്താന്‍ ഒരുങ്ങിയിരിക്കുകയാണ്.
രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ അമേഠിയിലെ അസംബ്ലി മണ്ഡലങ്ങളില്‍ അഞ്ചില്‍ നാലും ബി.ജെ.പി കയ്യടക്കിയിരിക്കുകയാണ്. ഗൗരിഗഞ്ചില്‍ സമാജ് വാദി പാര്‍ട്ടിയും വിജയിച്ചു. ചന്ദ്രശേഖറെ കോണ്‍ഗ്രസ് സഹായിച്ചാല്‍ അമേഠിയില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ മായാവതി അണിയറ നീക്കം നടത്തിവരികയാണ്. യു.പി അസംബ്ലിയല്‍ 67 സീറ്റു മാത്രമുണ്ടായിരുന്ന ബി.എസ്.പിയെ പിന്തുണച്ച് 177 സീറ്റുണ്ടായിരുന്ന ബി.ജെ.പി 1995ല്‍ മായാവതിയെ മുഖ്യമന്ത്രിയാക്കിയ ചരിത്രം ഉത്തര്‍പ്രദേശ് കണ്ടതാണ്. മുലായംസിങുമായി സഖ്യം ചേര്‍ന്നാണ് അന്നും മായവതി 67 സീറ്റ് നേടിയത്. അവസരം കിട്ടിയപ്പോള്‍ കാലുമാറി ബി.ജെ.പി പാളയത്തിലുമെത്തി. ഇക്കഴിഞ്ഞ രാഷ്ട്രപതി തെരഞ്ഞടുപ്പല്‍ ബി.ജെ.പി സഥാനാര്‍ത്ഥി രാം നാഥ്് കോവിന്ദിനു പിന്തുണ നല്‍കിയ മായാവതി കാരണം പറഞ്ഞത് രാംനാഥ് ദലിത് വിഭാഗക്കാരനാണെന്നാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും മായാവതിയുടെ കോണ്‍ഗ്രസ് സമീപനത്തിലെ വ്യതിയാനവും ദുരൂഹത പരത്തുന്നതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേപോലെയാണ് എന്നു പറഞ്ഞ മായാവതിയുടേയും ഇടതു പക്ഷത്തിന്റേയും നിലപാടിനെ വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെത്തല്‍വാദ് രംഗത്തെത്തി. ഇത്് ബി.ജെ.പിയെ പരോക്ഷമായി സഹായിക്കാനാണെന്ന്് ടീസ്റ്റ കുറ്റപ്പെടുത്തി.
രാഹുലിന്റെ വയനാട് ആഗമനം 1978ലെ ഇന്ദിരാഗാന്ധിയുടെ കര്‍ണാടകയിലെ ചിക്മഗളൂര്‍ തെരഞ്ഞെടുപ്പിനോട് സാദൃശ്യപ്പെടുത്തുന്നവരുമുണ്ട്. വടക്കുനിന്നും പാറിവന്ന വാനമ്പാടിയുടെ പൗത്രനെയും ദക്ഷിണേന്ത്യ മാറോടണക്കുന്നു. രാഹുലിന്റെ വയനാടന്‍ അങ്കത്തെക്കുറിച്ച് വിദേശ മാധ്യമങ്ങളുടെ കമന്റ് ഭരണകക്ഷിക്ക് അപ്രതീക്ഷിത ആഘാതമെന്നായിരുന്നു. ഹിന്ദു ഭീകരത പറയുന്ന കോണ്‍ഗ്രസ് ഹിന്ദുക്കളെ പേടിച്ചാണ് വയനാട്ടിലേക്ക് പോയതെന്ന മോദിയടെ പ്രസ്താവനക്ക് പി. ചിദംബരത്തിന്റെ മറുപടി, 91 ശതമാനം ഹിന്ദു സമുദായം വസിക്കുന്ന മധ്യപ്രദേശില്‍ ബി.ജെ.പിയെ അവിടെയുള്ള ഹിന്ദു വിഭാഗം മുതുകിനു ചവിട്ടിയാണ് പുറത്താക്കിയതെന്നായിരുന്നു.
ഉത്തരേന്ത്യ മുഴുക്കെ കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തില്‍ ആടിയുലഞ്ഞ 1977ലെ തെരഞ്ഞെടുപ്പില്‍ റായ്്ബറേലിയില്‍ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണനോട് 50000 വോട്ടുകള്‍ക്ക് ഇന്ദിര പരാജയപ്പെട്ടു. 1978ല്‍ ഡി.ബി ചന്ദ്രഗൗഡ ഇന്ദിരക്കു വേണ്ടി ചിക്മഗലൂര്‍ എം.പി പദവി രാജിവെക്കുകയണ്ടായി. തുടര്‍ന്നുവന്ന ഉപതെരഞ്ഞടുപ്പില്‍ ഇന്ദിര മല്‍സരിക്കുകയായിരുന്നു. ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥി വീരേന്ദ്ര പാട്ടീലിനെ 70000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ഇന്ദിര ദേശീയ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച തിരിച്ചുവരവു നടത്തി. ഈ തെരഞ്ഞെടുപ്പില്‍ ഇന്ദിര ജയിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നു കാണുന്ന കോണ്‍ഗ്രസ് പാര്‍ട്ടി ഇതേ രൂപത്തില്‍ നിലനില്‍ക്കില്ല എന്നു പറയാം. നാലു പതിറ്റണ്ടിനുശേഷവും ചിക്മഗളൂര്‍ ഉപതെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അയവിറക്കുന്നവര്‍ ഏറെയാണ്.
അന്താരാഷ്ട്ര പ്രമുഖരായ മാധ്യമ കമ്പനികള്‍ തെരഞ്ഞെടുപ്പ് വിശകലനത്തിനായി അന്ന്് ചിക്മഗളൂരില്‍ ക്യാമ്പ്് ചെയ്തിരുന്നു. കോണ്‍ഗ്രസ് വിരുദ്ധത മുഖമുദ്രയാക്കിയിരുന്ന ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ടിങിനായി ആര്‍.കെ ഉപാധ്യായയെ ചുമതലപ്പെടുത്തി. ഇദ്ദേഹത്തോട് പത്രാധിപര്‍ രാം നാഥ് ഗോയങ്കെ പറഞ്ഞത് എല്ലാ കോണില്‍ നിന്നും ഏതു രൂപത്തിലും ഇന്ദിരയെ ആക്രമിക്കാന്‍ എല്ലാവരോടും പറയണമെന്നായിരുന്നു. ഇന്ദിരയുടെ വിജയത്തെ കുറിച്ച്് ബി.ബി.സി റിപ്പോര്‍ട്ട്്് ചെയ്തത്് ഭൂമിയിലേക്കിറങ്ങിവന്ന മാലാഖയെ പോലെ വടക്കുനിന്നും പാറിവന്ന വാനമ്പാടി പാവങ്ങളുടെ കണ്ണീരൊപ്പിയെടുത്തു എന്നായിരുന്നു.
കുന്നും മലകളും താണ്ടി മഴയിലും വെയിലിലും ട്രെയിനിലും കാറിലും ഓട്ടോറിക്ഷയിലുമായിരുന്നു പ്രചാരണമെന്ന്, അന്ന് ഇന്ദിരയുടെ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അംഗമായിരുന്ന മുന്‍മന്ത്രി സഗീര്‍ അഹമ്മദ് അനുസ്മരിക്കുന്നു. നിങ്ങളുടെ കുഞ്ഞു മകള്‍ക്ക് വോട്ടു ചെയ്യുക- ചിക്മഗളൂര്‍ ഉപ തെരഞ്ഞടുപ്പില്‍ ഇന്ദിരാഗാന്ധി പറഞ്ഞ വാക്കുകളാണിത്. കാലില്‍ ഹവായ് ചെരിപ്പും വെളുത്ത കോട്ടന്‍ സാരിയുമായിരുന്നു വേഷം. മുടി ബോയ്കട്ട് സ്റ്റൈലില്‍ ക്രോപ് ചെയ്തിരുന്നു. എസിയില്ലാത്ത അംബസിഡര്‍ കാറും ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ദേവരാജ് അര്‍സും ഗുണ്ടുറാവുവും കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടാകും- സഗീര്‍ അഹമ്മദ് അയവിറക്കുന്നു.
ജനതാപാര്‍ട്ടിയുടെ പ്രചാരണ ചുമതല തീപ്പൊരി പ്രസംഗകനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനായിരുന്നു. ഈ മൂര്‍ഖന്‍ പാമ്പ് നിങ്ങളെ കടിക്കും, വോട്ടു ചെയ്യരുത് എന്ന ജോര്‍ജ്ജിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് തിരിച്ചടിച്ചത്് മൂര്‍ഖനെ കുറിച്ച് തനിക്ക് അറിവു ലഭിച്ചത്് തന്റെ വനവാസക്കാലത്തായിരിക്കുമെന്നും ഇവിടെ മൂര്‍ഖന്‍ ഞങ്ങളുടെ ദൈവമാണെന്നുമായിരുന്നു. കര്‍ണാടകയില്‍ പാമ്പിനെ ആരാധിച്ചിരുന്ന വിഭാഗം ആമേഖലയില്‍ ഏറെയായിരുന്നു. ജനതാപാര്‍ട്ടിയുടെ അന്നത്തെ യുവ വളണ്ടിയറായിരുന്ന ജഗന്‍ പറയുന്നതിങ്ങനെ, ഞങ്ങള്‍ അടിയന്തിരാവസ്ഥ ക്കാലത്തെ ദുരിതങ്ങളും മറ്റും എല്ലാ വീടുകളിലും കയറി പറയുമ്പോള്‍ സ്ത്രീകള്‍ പറഞ്ഞത് ഇത് ഞങ്ങളുടെ ഇന്ദിരാമ്മയാണ് അവരെ ഞങ്ങള്‍ ജയിപ്പിക്കുമെന്നാണ്. സ്ത്രീകളുടെ ചെറിയ കൂട്ടം കണ്ടാല്‍മതി അവിടെ നിര്‍ത്തി അവരോട്് നമസ്‌തെ പറയുകയും കുശലം ചോദിക്കുകയും ചെയ്്തിരുന്നതായി ഇന്ദിരയുടെ തെരഞ്ഞടുപ്പു കാലത്തെ ഓട്ടോ ഡ്രൈവര്‍ എ.ആര്‍ ശരീഫ് അനുസ്മരിക്കുന്നു.
1980ല്‍ ഇന്ദിര ആന്ധ്രപ്രദേശിലെ മേഡക്കില്‍നിന്നും ജനവിധി തേടിയിരുന്നു. എസ്് ജയ്പാല്‍ റെഡ്ഡിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇന്ദിര വിജയിച്ചു. നിങ്ങള്‍ സ്വര്‍ണ്ണം തന്നാലും എന്റെ ഹൃദയവും വോട്ടും ഇന്ദിരക്കാണ് എന്ന് അനുസ്മരിക്കുന്ന പട്ടിക വര്‍ഗ വിഭാഗമായ ലംബാനി സമുദായത്തിലെ തൊണ്ണൂറു വയസ്സു പിന്നിട്ട റുപ്പല പത്തിലോത്ത് ഇന്നും മേഡക്ക് അനുഭവങ്ങളെ ഭാസുര നിമിഷങ്ങളെന്ന് ആണയിടുന്നു. രാജ്യം മുഴുക്കെ അലയടിച്ച ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം പിറവിയെടുക്കുന്നതിനും മേഡക്ക്് സാക്ഷിയായി. 1977, 1978, 1980 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരക്കെതിര മല്‍സരിച്ച രാജ് നാരായണനും വീരേന്ദ്ര പാട്ടീലും എസ് ജെയ്പാല്‍ റെഡ്ഡിയും ഒടുവില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുക്കെയായി മാറി.
ലോകത്തെ പത്ത് പ്രധാന രാഷ്ട്ര നേതാക്കളുടെ ലിസ്റ്റില്‍ ഇന്ത്യന്‍ പ്രധാനന്ത്രിയുടെ പേരുണ്ട്. ലോകം കണ്ട മികച്ച അഴിമതിക്കാരുടെ ലിസ്റ്റിലാണ് നരേന്ദ്രമോദിയുടെ പേര് ചേര്‍ത്തു പറയുന്നത്. ലോക പ്രശസ്ത രാഷ്ട്രീയ നിരൂപക സിയോജോണിന്റെ പ്രസംഗം യൂട്യൂബില്‍ വൈറലാണ്. അല്‍ഭുത പട്ടിക തയ്യാറാക്കി ലോകശ്രദ്ധ നേടിയ ബ്രാന്‍ഡന്‍ ബ്രിഗ്ലലിന്റെ ലോകത്തിലെ പത്ത് അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ലിസ്റ്റിലും മോദിയുടെ സാന്നിധ്യമുണ്ട്. ഈ രണ്ടു ലിസ്റ്റിലും ഇടം പിടിക്കാനായി എന്നതാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. ഇന്ത്യന്‍ മോദി മാധ്യമങ്ങളുടെ സ്തുതി കീര്‍ത്തനത്തെ പരിഹസിച്ചുകൊണ്ടാണ് വിദേശ മാധ്യമങ്ങള്‍ രണ്ടു ലിസ്റ്റും പുറത്തുകൊണ്ടുവന്നത്. രണ്ട് പട്ടികയും നോട്ട് നിരോധനവും പ്രതിരോധ കരാറുകളും ധൂര്‍ത്തും മോദിയെ അഴിമതിക്കാരനാക്കുന്നു എന്ന് അക്കമിട്ടു പറയുകയാണ്.

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending