Connect with us

Video Stories

ആഗോള ഭീകരന്‍

Published

on


വര്‍ഷം 1999. ഡിസംബര്‍ 24ലെ ഹിമാലയന്‍ മഞ്ഞുകാറ്റില്‍ കാഠ്മണ്ഡു വിമാനത്താവളത്തിന് പതിവില്‍ കവിഞ്ഞ മൂകത. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഐസി 814 ന്യൂഡല്‍ഹി വിമാനത്താവളത്തെ ലക്ഷ്യമാക്കി പതുക്കെ പറന്നുയരുന്നു. അധികം വൈകാതെ വിമാനത്തിനകത്ത് ഒളിച്ചിരുന്ന മുഖംമൂടിധാരികളായ അഞ്ച് ആയുധധാരികള്‍ പൈലറ്റിന്റെ കാബിനില്‍ ചെന്ന് വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നു. വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ 15 ജീവനക്കാരും 176 യാത്രക്കാരും നിമിഷംകൊണ്ട് നാമാവശേഷമാകും. പക്ഷേ വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കവെ ഇന്ധനം തീരുന്നു. എങ്കില്‍ അടുത്തുള്ള അമൃത്‌സര്‍ വിമാനത്താവളത്തിലേക്ക് വിടാനായി ഭീകരര്‍. അവിടെയിറങ്ങി എണ്ണയടിച്ച് വിമാനം നേരെ പോയത് ലാഹോറിലേക്ക്. പിന്നെ ദുബൈയിലേക്ക്. ഇരുസ്ഥലത്തും അനുമതി കിട്ടാതായതോടെ അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലേക്ക്. എട്ടുനാള്‍ തുടര്‍ന്ന ഭീതിയുടെയും ആശങ്കയുടെയും അന്താരാഷ്ട്ര ചര്‍ച്ചകളുടെയും അന്തരീക്ഷത്തിന് അയവുവരുമ്പോള്‍ ഇന്ത്യന്‍ ജയിലില്‍ കിടക്കുന്ന കുപ്രസിദ്ധ ഭീകരന്‍ മസൂദ് അസര്‍ വിമോചിതനാകുന്നു. എ.ബി വാജ്‌പേയിയാണ് പ്രധാനമന്ത്രി. ഭീകരരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ വഴിയില്ലെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിന്റെ നിലപാട്. മസൂദ് അടക്കം പത്തോളം ഭീകര തടവുകാരെയാണ് അന്ന് ഇന്ത്യക്കാര്‍ക്കുവേണ്ടി വിട്ടുനല്‍കിയത്. മസൂദ് പക്ഷേ കാത്തിരുന്നില്ല. രണ്ടാം വര്‍ഷം മറ്റൊരു ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പിടിക്കാനായിരുന്നു പാഴ്ശ്രമം. പിന്നീട് കശ്മീരിലേക്കായി തോക്കിന്‍മുനകള്‍. അതെ, ഇന്ന് മസൂദ്അസര്‍ പാക്കിസ്താനിലും ഇന്ത്യയിലും മാത്രമല്ല, അന്താരാഷ്ട്രതല ഭീകരനായി വളര്‍ന്നു. 2019 ലെ ലോക തൊഴിലാളിദിനത്തില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി മസൂദ് അസര്‍ എന്ന 51കാരന്റെ തല പുറത്തുകാണരുതെന്ന് വിധിച്ചിരിക്കുന്നു.
ആരാണ് മസൂദ്അസര്‍ ? പാകിസ്താനിലെ ബഗല്‍പൂര്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ സ്ഥാപകനും അനിഷേധ്യ നേതാവുമാണ് ഇയാള്‍. നീണ്ട ഇരുപതാണ്ടാണ് മസൂദും അദ്ദേഹത്തിന്റെ സംഘടനയും ഇന്ത്യക്കാരുടെ ഉറക്കം കെടുത്തിയത്. പ്രത്യേകിച്ചും കശ്മീരികളുടെ. കശ്മീരിനെ വിമോചിപ്പിച്ചാലല്ലാതെ തനിക്കും കൂട്ടര്‍ക്കും വിശ്രമമില്ലെന്ന് ഇന്ത്യന്‍ പട്ടാളത്തോട് മുഖംനോക്കി പ്രതിവചിച്ചവന്‍. വട്ടമുഖവും താടിയും കറുത്ത കണ്ണടയും മതി ഏത് സദസ്സിലും മസൂദിനെ തിരിച്ചറിയാന്‍. 1994ല്‍ കശ്മീരില്‍ ഒളിപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനെത്തിയപ്പോഴായിരുന്നു ഹര്‍ക്കത്തുല്‍ അന്‍സാര്‍ നേതാക്കളിലൊരാളായ മസൂദ് ഇന്ത്യയുടെ വലയില്‍ വീഴുന്നത്. അതിന്റെ അന്ത്യമായിരുന്നു കാണ്ഡഹാര്‍ എപ്പിസോഡും ജയില്‍മോചനവും. 2018 നവംബര്‍ 14ന് കശ്മീരിലെ പുല്‍വാമയില്‍ നാല്‍പതോളം ഇന്ത്യന്‍ സി.ആര്‍.പി.എഫ് ഭടന്മാരെ കൊന്നതിനുപിന്നിലും മസൂദിന്റെ കൂര്‍മബുദ്ധിയുണ്ട്. പത്താന്‍കോട്ടിലും ഉറിയിലുമൊക്കെ ഇന്ത്യന്‍ സൈനികര്‍ പിടഞ്ഞുവീണ് മരിക്കുമ്പോള്‍ ബഹവല്‍പൂരിലെയും ബാലക്കോട്ടിലെയും കേന്ദ്രങ്ങളിലിരുന്ന മസൂദും കൂട്ടരും പൊട്ടിച്ചിരിച്ചിരിക്കണം. നിരപരാധികളിങ്ങനെ മരിക്കുമ്പോള്‍ തനിക്കത് നിസ്സാരവും അഭിമാനകരവുമാകുന്നതിനെ മസൂദ് ന്യായീകരിക്കുന്നത് ഇസ്‌ലാമില്‍ ശത്രുവിനെ വകവരുത്തുന്നതിലെ പുണ്യം ഉയര്‍ത്തിക്കാട്ടിയാണത്രെ. ഇങ്ങനെയുള്ള വിഡ്ഢിത്തങ്ങള്‍ എത്രയെത്ര കുട്ടികളെ ജെയ്‌ഷെ മുഹമ്മദ് ഇപ്പോഴും പടച്ചുവിടുന്നു, പഠിപ്പിച്ചുവിടുന്നു,
പാക് പഞ്ചാബ് പ്രവിശ്യയില്‍ 1968 ജൂലൈ പത്തിന് (ആഗസ്ത് ഏഴിനെന്നും പറയുന്നുണ്ട്.) അഞ്ച് സഹോദരന്മാര്‍ക്കും ആറ് സഹോദരിമാര്‍ക്കും ശേഷമാണ് മസൂദിന്റെ ജനനം. പിതാവ് അല്ലാബക്ഷ് ഷബീര്‍ തികഞ്ഞ കര്‍ഷകനും ദീനിയും നീതിമാനും. സ്‌കൂള്‍ പഠനം എട്ടാം തരത്തില്‍ വിട്ടെറിഞ്ഞ് പോയെങ്കിലും പിന്നീട് പാകിസ്താനിലെ പ്രസിദ്ധമായ ജാമിഅ ഉലൂം ഇസ്്‌ലാമിക് കോളജില്‍ ബിരുദ പഠനം തുടര്‍ന്നു. അവിടെനിന്നാണ് കുപ്രസിദ്ധ ഭീകര സംഘടനയായ ഹര്‍ക്കതുല്‍ അന്‍സാറുമായി ബന്ധം സ്ഥാപിക്കുന്നത്. നേരെപോയത് അഫ്ഗാനിസ്ഥാനിലേക്ക്. സോവിയറ്റ് സേനക്കെതിരായി തോക്കേന്തി ഭീകരതയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചു. 1993ല്‍ അതിന്റെ ജനറല്‍ സെക്രട്ടറിയായി. അമേരിക്കക്ക് താല്‍പര്യമുണ്ടായതിന്റെ കാരണം വേറെ വേണ്ടല്ലോ. സോവിയറ്റ് യൂണിയന്‍ അഫ്ഗാന്‍ വിട്ടതോടെയാണ് മസൂദ് കശ്മീരിലേക്ക് യുദ്ധ രംഗം മാറ്റുന്നത്. ഇതിനിടെ ബ്രിട്ടന്‍, സോമാലിയ, സഊദി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 1999ല്‍ ഹര്‍ക്കത്തുല്‍ അന്‍സാറിനെ അമേരിക്ക നിരോധിച്ചതോടെ 2000ല്‍ പിറന്നതാണ് ജെയ്‌ഷെ മുഹമ്മദ്. പാക് ജനതയുടെ ചെറിയൊരു വിഭാഗത്തിന്റെയും സര്‍ക്കാരിലെ ചിലരുടെയും പിന്തുണ ജെയ്‌ഷെയെ പനപോലെ വളര്‍ത്തി. ചൈനയിലെ ഉയിഗൂര്‍ മുസ്്‌ലിംകളുടെ ദുരിതത്തിനെതിരെ ആസൂത്രണം നടത്തുന്നതിനിടെ ചൈനാദൂതന്‍ എത്തി സന്ധിയിലെത്തി. കശ്മീരാണ് മുഖ്യം; അതുകഴിഞ്ഞ് മതി ഉയിഗൂര്‍. തീരുമാനം ചൈനീസ് വ്യാളിയെ സുഖിപ്പിച്ചു. ഐക്യരാഷ്ട്രസഭയിലെ വീറ്റോ അധികാരം മസൂദിനുവേണ്ടി െൈചന മാറ്റിവെച്ചു. മറ്റൊന്ന് ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ 350 ലധികം പേരുടെ രക്തസാക്ഷിത്വം. ഇനി മസൂദ് അന്താരാഷ്ട്ര വിചാരണ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങണം. ആഗോള ഭീകരതക്കെതിരായി യഥേഷ്ടം തെളിവുകള്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും പക്കലുണ്ട്. പക്ഷേ പാക് സൈന്യത്തിന്റെ പിന്തുണ? അതാണ് പാക ്പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ പിടിച്ചുവലിക്കുന്നത്. ഇന്ത്യക്കിനി ആശ്വസിക്കാം. പക്ഷേ അരിഞ്ഞത് ചിറകാണ്. മസൂദ്അസറിന്റെ തല ബാക്കിയുണ്ട് എന്നത് മറക്കാനാവില്ലല്ലോ.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending