Connect with us

Culture

രാജി സന്നദ്ധതകള്‍ക്കൊണ്ട് എന്ത് കാര്യം

Published

on

രണ്ടു രാജിസന്നദ്ധതകള്‍ക്ക് രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസം സാക്ഷിയാവുകയുണ്ടായി. മകന്‍ ബിനോയി കോടിയേരി ആരോപണ വിധേയനായ പീഡനക്കേസില്‍ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതാണ് ഒന്നാമത്തേത്. താന്‍ പണിത കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനാല്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ജീവിതം അവസാനിപ്പിച്ച വിഷയത്തില്‍ ആരോപണ വിധേയയായ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയാണ് രണ്ടാമത്തെയാള്‍. കോടിയേരി പാര്‍ട്ടി യോഗത്തിലാണ് സ്ഥാന ത്യാഗത്തെക്കുറിച്ച് സമ്മതമറിയിച്ചതെങ്കില്‍ ശ്യാമള രാജി സന്നദ്ധത അറിയിച്ച കാര്യം വെളിപ്പെടുത്തിയത് പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആന്തൂരില്‍ നടന്ന സി.പി.എമ്മിന്റെ വിശദീകരണ യോഗത്തില്‍ വെച്ചാണ്.

കോടിയേരിയുടെ രാജി സന്നദ്ധത തള്ളിയ അവയ്‌ലബിള്‍ പി.ബിയും സംസ്ഥാന സെക്രട്ടറിയേറ്റും മകനേയും മകന്റെ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്യാമളയുടെ കാര്യത്തില്‍ നേതൃത്വം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജില്ലാ കമ്മറ്റി എടുക്കുന്ന അന്തിമ തീരുമാനവും നിലവിലെ സാഹചര്യത്തില്‍ ചെയര്‍ പേഴ്‌സണ് അനുകൂലമാകാന്‍ തന്നെയാണ് സാധ്യത. സംഭവത്തിന്റെ തുടക്കം തൊട്ടേ വീഴ്ച്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കുന്ന പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും സമീപനം അക്കാര്യം പ്രകടമാക്കുന്നുണ്ട്.
മകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്താന്‍ പര്യാപ്തമായേക്കാമെങ്കിലും സാംസ്‌കാരിക കേരളത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയില്ല.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക് മകനെ തള്ളിപ്പറയുകയും അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ നിഷേധിക്കാതിരിക്കുകയും ചെയ്യേണ്ടി വന്നത് ബീഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ കഴമ്പുണ്ട് എന്ന ബോധ്യമുള്ളത് കൊണ്ടാണ്.
കുടുംബാംഗം തെറ്റ് ചെയ്തു എന്നത് പാര്‍ട്ടി അംഗത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നില്ലെന്നും പാര്‍ട്ടി അനുശാസിക്കുന്ന കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ മാത്രമേ അയാള്‍ കുറ്റക്കാരനായി മാറുന്നുള്ളൂ എന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ ന്യായം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ എന്ന ലേബലിലാണ് ബിനോയ് കോടിയേരി അറിയപ്പെടുന്നത്.

ആ സൗകര്യം അദ്ദേഹം പലപ്പോഴും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല. കേസന്വേഷണത്തില്‍ ഒരു തരത്തിലും താനോ പാര്‍ട്ടിയോ ഇടപെടില്ലെന്ന് തറപ്പിച്ച് പറയുന്ന അദ്ദേഹത്തിന് മകനെ അന്വേഷണ സംഘത്തിന് മുന്നിലെത്തിക്കുക എന്ന പ്രാഥമിക സൗകര്യമെങ്കിലും ചെയ്തു കൊടുക്കാനുള്ള ബാധ്യതയുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരിയുടെ കുടുംബം ഇടപെട്ടു എന്ന പരാതിക്കാരിയുടെ പരാമര്‍ശവും പരോക്ഷമായി അദ്ദേഹത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

മറ്റേതെങ്കിലും പാര്‍ട്ടി നേതാവിന്റെ മകനു നേരെയായിരുന്നു ഇത്തരമൊരു ആരോപണമുയര്‍ന്നതെങ്കില്‍ കേരളത്തില്‍ എന്തായിരുന്നു ഇപ്പോള്‍ സംഭവിച്ചിട്ടുണ്ടാവുക എന്നത് സ്വയം ബുദ്ധി മറ്റാരുടെയെങ്കിലും അരമനയില്‍ പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. തെരുവ് വിചാരണയും ജനജീവിതം സ്തംഭിപ്പിക്കലും പൊതുമുതല്‍ നശിപ്പിക്കലുമെല്ലാമായി ഈ നാട് കുട്ടിച്ചോറാകുമായിരുന്നു. എന്നാല്‍ സ്വന്തം നേതാവിന്റെ കാര്യത്തില്‍ നാണിപ്പിക്കുന്ന മൗനവും മുടന്തന്‍ ന്യായങ്ങളുമായി അവര്‍ കടിച്ചു തൂങ്ങുകയാണ്.

ആന്തൂര്‍ വിഷയത്തിലും സി.പി.എം നടത്തുന്ന ന്യായീകരണങ്ങള്‍ ജനാധിപത്യ കേരളത്തെ വെല്ലുവിളിക്കുന്നതാണ്. ജീവിതത്തിന്റെ വസന്തമായ യൗവന കാലഘട്ടത്തിന്റെ ഏറിയ പങ്കും വിദേശത്ത് ചെലവഴിച്ച് താന്‍ സമ്പാദിച്ചതു മുഴുവന്‍ സൊരുക്കൂട്ടി ഒരു സംരംഭത്തിന് തുടക്കമിട്ട് ശിഷ്ടകാലം പിറന്നു വീണ മണ്ണില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ച ഒരു യുവാവിന് ആ ആഗ്രഹത്തിന് പകരമായി നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ്. അതിനു വഴിവെച്ചതാകട്ടെ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഈഗോ ഒന്നു മാത്രമാണ്. പത്തുകോടിയില്‍ തീര്‍ക്കാമെന്ന് കരുതി തുടങ്ങിയ പ്രൊജക്ട് നഗരസഭയുടെ ദുര്‍വാശി ഒന്നുകൊണ്ട് മാത്രം അവസാനിച്ചത് പതിനെട്ട് കോടിയിലാണ്. അപ്പോഴേക്കും സാമ്പത്തികമായും മാനസികമായും ആ യുവാവ് തകര്‍ന്ന് തരിപ്പണമായിരുന്നു.

നഗരസഭ നിഷേധിച്ച അനുമതി നേടിയെടുക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സമീപിച്ചു എന്ന ഒറ്റക്കാര്യമാണ് സി.പി.എം അനുഭാവിയായ ആ യുവാവിനോട് ചെയര്‍പേഴ്‌സണും നഗരസഭക്കും കുടിപ്പക രൂപപ്പെടാന്‍ കാരണം. സ്വാധീനം ഉപയോഗിച്ച് അനുമതി നേടിയെടുക്കാനാണ് ശ്രമമെങ്കില്‍ താന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം കാലം അതു നടക്കില്ല എന്നാണ് ജില്ലാ സെക്രട്ടറിയെ സമീപിച്ച കാര്യം അറിഞ്ഞപ്പോള്‍ ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. അനുമതി നിഷേധിക്കപ്പെട്ടപ്പോര്‍ തന്നെ പിന്നീട് എന്ത് കൊണ്ട് സമീപിച്ചില്ല എന്ന് ചോദിച്ചപ്പോള്‍ ചെയര്‍പേഴ്‌സണ്‍ അറിഞ്ഞാല്‍ ജീവിക്കാന്‍ കഴിയില്ല എന്ന് ഭയപ്പെട്ടിട്ടാണെന്നാണ് സാജന്റെ ഭാര്യ തന്നെ സന്ദര്‍ശിച്ച ജയരാജനോട് പറഞ്ഞത്.

സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമുള്ള, പകുതിയിലധികം സീറ്റുകളിലും പാര്‍ട്ടിക്കാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഒരു നഗരസഭയില്‍ ഇത്തരമൊരു ദാരുണ സംഭവമുണ്ടായപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ഉദേ്യാഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് പാര്‍ട്ടി നേതൃത്വത്തെ രക്ഷിച്ചെടുക്കാന്‍ സി.പി.എം നേതൃത്വം നടത്തിയ ശ്രമത്തെ ലജ്ജാകര മെന്നേ വിശേഷിപ്പിക്കാനാകൂ. ഒടുവില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ ചെയര്‍പേഴ്‌സണ്‍ രാജി സന്നദ്ധത അറിയിച്ചു എന്നത് ആനക്കാര്യമായി പ്രചരിപ്പിക്കുകയാണ് നേതൃത്വം. ഉേദ്യാഗസ്ഥന്‍മാരെ നാലു ചീത്ത വിളിച്ച് പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രമമാണ് ഏറെ ദയനീയം.

ജിവിതം അവസാനിപ്പിക്കാനുള്ള സാജന്റെ തീരു ഒരു സുപ്രഭാതം കൊണ്ടുണ്ടായതല്ല എന്ന് കുടുംബം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബാങ്കിലുണ്ടായിരുന്ന അവസാന സമ്പാദ്യം വരെ നുള്ളിപ്പെറുക്കി തുടങ്ങിയ സംരംഭത്തില്‍ നിന്ന് ഒരു രൂപ പോലും തിരികെ ലഭിക്കില്ലെന്ന ഉറപ്പില്‍ നിന്നാണ് ആ ആത്മഹത്യ രൂപപ്പെടുന്നത്. സാജന്റെ മരണത്തോടെ പാര്‍ട്ടി ഗ്രാമമായിരുന്ന കീഴാറ്റൂരിന്റെ അതേ ഗതിയിലേക്കാണ് ആന്തൂരും നീങ്ങാന്‍ പോകുന്നത്.

പാര്‍ട്ടിയിലും ഭരണത്തിലും കനത്ത പ്രതിസന്ധികള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഇരുട്ട് ഓട്ടയടക്കാനാണ് സി.പി.എം ശ്രമം. പ്രശ്‌നങ്ങളെ അതിന്റെ ഗൗരവത്തില്‍ കാണാനോ തെറ്റുകള്‍ തിരുത്താനോ തങ്ങള്‍ സന്നദ്ധരല്ലെന്നാണ് ഈ രണ്ടു രാജി പ്രഖ്യാപനങ്ങളും തെളിയിക്കുന്നത്. ലോക സഭാ തെരഞ്ഞെടുപ്പ് നല്‍കിയ കനത്ത മുന്നറിയിപ്പ് പോലും പാഠമാകുന്നില്ലെങ്കില്‍ ആ പാര്‍ട്ടിയെ കുറിച്ച് സഹതപിക്കാനേ നിര്‍വാഹമുള്ളൂ.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending