Connect with us

Culture

കള്ളം പറയുന്ന മന്ത്രിയും തെറ്റുതിരുത്താത്ത സര്‍ക്കാരും

Published

on

കുറുക്കോളി മൊയ്തീന്‍

മൂന്നു വര്‍ഷത്തെ കര്‍ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും ബന്ധമുള്ള വിളയാണ് നാളികേരം. എന്നിട്ടും അവരുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അവസാനം തെരഞ്ഞെടുപ്പില്‍ അതിദയനീയ പരാജയം നേരിടേണ്ടിവന്നപ്പോള്‍ കര്‍ഷകരെ സഹായിക്കുന്നുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് സഹായകരമല്ല എന്നതാണ് വസ്തുത.

ഇതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ 2016 ജൂണ്‍ 8ന് പ്രഥമ ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. നാളികേര സംഭരണം മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും സംഭരണ വില 27 രൂപയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷത്തിലധികമായി ആ തീരുമാനങ്ങള്‍ നടപ്പിലായില്ലെന്നു മാത്രമല്ല നടന്നുവന്നിരുന്ന സംഭരണം പാടെ നിലക്കുകയും ചെയ്തു. യു. ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ സംഭരണം ആരംഭിച്ചത് 389 കൃഷിഭവനുകളിലൂടെയായിരുന്നു. മുഴുവന്‍ പഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നതു ഇടതു സംഘടനകളടക്കം എല്ലാവരുടെയും ആവശ്യമായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍ ഉള്ളതും ഇല്ലാതായി.

രാജ്യത്ത് പച്ചത്തേങ്ങ സംഭരണം ആദ്യമായി തീരുമാനിച്ചത് 2008ല്‍ ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു. ഒരു നാളികേരത്തിന് 4.10 രൂപ വില നിശ്ചയിച്ച് സംഭരിക്കാനാണ് തീരുമാനിച്ചിരുന്നത്. കേരളത്തില്‍ മാത്രം സംഭരണം നടന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരുടെ രോദനത്തിന് പരിഹാരം ഉണ്ടാക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. നാളികേര വില വളരെ താഴോട്ട് കൂപ്പുകുത്തി. ഒരെണ്ണത്തിന് രണ്ടു രൂപ പോലും കിട്ടാത്ത ഒരു കാലം കടന്നുപോയി. അക്കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പ് വന്നത്. പ്രധാന ചര്‍ച്ച നാളികേര വില തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തി. 2012ല്‍ പച്ചത്തേങ്ങ സംഭരണത്തിന് തീരുമാനിച്ചു.

കിലോക്ക് 14 രൂപയായിരുന്നു വില. ഇത് വലിയ മാറ്റം തന്നെയുണ്ടാക്കി. ഒരു നാളികേരത്തിന്റെ വില അഞ്ചുരൂപക്കും മുകളില്‍ കടന്നു. ഘട്ടംഘട്ടമായി വര്‍ധന നടത്തി. 38 രൂപക്ക് വരെ സംഭരിച്ചു. വീണ്ടും സര്‍ക്കാര്‍ മാറി. ഇടതു ഭരണം വന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. നാളികേര സംഭരണം നിലച്ചു. വിലയിടിഞ്ഞു, കര്‍ഷകര്‍ വലഞ്ഞു. ഉത്പാദന കമ്മിയും വര്‍ധിച്ച ആവശ്യവും കൂടിവന്നപ്പോള്‍ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം കൈവന്നു വിലകൂടി 48 രൂപയിലെത്തി. ആവശ്യം കുറഞ്ഞപ്പോള്‍ വില കുറഞ്ഞു. 25-27 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിലധികമായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അവസാനം മുഖം മിനുക്കാനും തെറ്റുതിരുത്താനും തീരുമാനിച്ചതിന്റെ ഭാഗമായി നാളികേര സംഭരണത്തിനു തീരുമാനിച്ചിരിക്കുന്നു.

സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കു ആശ്വാസകരമല്ല. 27 രൂപ വില ലഭിച്ചാല്‍ ഉത്പാദനച്ചെലവ് പോലും കര്‍ഷകര്‍ക്ക് ലഭിക്കില്ല. ചുരുങ്ങിയത് 40 രൂപയെങ്കിലും ഒരുകിലോ നാളികേരത്തിന് ലഭിക്കണം. എന്നാലേ ഉല്‍പാദനച്ചെലവെങ്കിലും നികത്തുകയുള്ളു. 2016-ല്‍ ബജറ്റില്‍ പ്രഖ്യാപിച്ച വില (27രൂപ) യുടെ കാലാനുസൃതമായ വര്‍ധനവ് പോലും കര്‍ഷകര്‍ക്ക് വകവെച്ചുകൊടുത്തിട്ടില്ല. മൂന്ന് വര്‍ഷംകൊണ്ട് കര്‍ഷകര്‍ക്ക് ഉത്പാദന ചെലവില്‍ വലിയ വര്‍ധനവ് തന്നെ വന്നിരിക്കുന്നു. 600 രൂപയുണ്ടായിരുന്ന തൊഴിലാളികളുടെ കൂലി 800 രൂപയിലെത്തി. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലി തെങ്ങൊന്നിന് 30-ല്‍ നിന്നും 40 രൂപയായി തേങ്ങ പൊളിക്കാനുള്ള കൂലി 75 പൈസയില്‍ നിന്ന് ഒരു രൂപയായി വര്‍ധിച്ചു. 33.3 ശതമാനത്തിന്റെ വര്‍ധന. വളത്തിന്റെ വില 50 ശതമാനത്തിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവയൊന്നും സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ല.

കൃഷിമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു. മന്ത്രി സുനില്‍കുമാര്‍ പറയുന്നത് നാളികേര വില 25 രൂപക്ക് താഴേക്ക് വരുമ്പോഴാണ് സര്‍ക്കാര്‍ സംഭരിക്കാറുള്ളത് എന്നാണ്. വലിയ കളവാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ അങ്ങിനെ ചെയ്തിരുന്നോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരുന്നത്? പിന്നെ എന്തടിസ്ഥാനത്തിലാണ് മന്ത്രി പച്ചക്കള്ളം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചത്? ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ നാളികേര വില ഇരുപതിനും താഴേക്ക് വന്നിരുന്നല്ലോ അന്ന് എന്തേ സംഭരിക്കാന്‍ തയ്യാറാകാതിരുന്നത്?

സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണം എന്നു തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രങ്ങള്‍ പോലും തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ ഉദ്ഘാടനവും പത്രപരസ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സംഭരണം അതില്‍ ഒതുങ്ങും എന്നാണ് അനുമാനിക്കേണ്ടത്. കാരണം കര്‍ഷകരോട് ആത്മാര്‍ത്ഥത കാണിച്ചിട്ടുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സഹകരണ മേഖലയിലൂടെ സംഭരിക്കാനാണ് ആദ്യം 2011-ല്‍ തീരുമാനിച്ചിരുന്നത്. പിന്നീട് 100 കേന്ദ്രങ്ങള്‍ തന്നെ നിശ്ചയിച്ചു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് കൃഷി ഭവനകളിലൂടെ സംഭരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇടതു സര്‍ക്കാര്‍ വീണ്ടും പിന്നിലേക്ക് പോവുകയാണ്. ആത്മാര്‍ത്ഥമായി ഇടപെടാനോ പ്രായോഗികമായി പ്രവര്‍ത്തിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്കൂടിയാണിത്. ‘അമ്മായിയും കുടിച്ച പാല്‍ കഞ്ഞി’ എന്ന് പറഞ്ഞപോലെയാണ് ഞങ്ങളും നടത്തി നാളികേര സംഭരണം എന്നു പറയാന്‍ മാത്രമാണെങ്കില്‍ ഇങ്ങിനിയൊക്കെ മതി.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടങ്ങളില്‍ എഴുപതുകളില്‍ തുടങ്ങിയ കശുവണ്ടി സംഭരണത്തിന്റെയും 1994 ലെ നെല്ലു സഭരണത്തിന്റെയും 2015 ലെ റബര്‍ സംഭരണത്തിന്റെയും മഹത്തായ ചില മാതൃകകള്‍ കേരളത്തിലുണ്ട്. അതു പഠിക്കാനെങ്കിലും അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ സംഭരണത്തിലൂടെ വില ക്രമേണ ഉയര്‍ന്നുവരികയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. 2015 ലെ റബര്‍ സംഭരണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില 90ന് താഴെയായിരുന്നു. അപ്പോഴാണ് 150 രൂപ വില നിശ്ചയിച്ച് ഉത്പാദക സംഘങ്ങളോട് സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നിതാ റബര്‍ വില ഉയര്‍ന്നു വരുന്നു. ആ മാതൃകയാണ് നാളികേര സംഭരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ അവലംബിക്കേണ്ടത്.

സര്‍ക്കാരിന്റെ നയം കണ്ടാല്‍ മനസ്സിലാവുന്നത് കര്‍ഷകരെ സഹായിക്കാനല്ല വ്യവസായികളെയും കുത്തകകളെയും സഹായിക്കാനാണ് വലിയ വെമ്പല്‍ എന്നാണ്. നാളികേരത്തിന്റെ വില താഴോട്ട് വലിക്കുന്ന നയം ആരെയാണ് സഹായിക്കുക. നാളികേരത്തിനു മതിയായ വിലയാണിതെന്നാണ് സര്‍ക്കാര്‍ വിളംബരം ചെയ്യുന്നത്. അതു വ്യവസായികളുടെ താല്‍പര്യമാണ്. ഇനിയും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. ഐക്യജനാധിപത്യ കര്‍ഷക മുന്നണിയുടെ ഭാരവാഹികള്‍ മന്ത്രിയെ നേരില്‍ കണ്ടു ഇക്കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി. മന്ത്രി കൈമലര്‍ത്തുകയാണുണ്ടായത്. 35രൂപയൊക്കെ നാളികേരത്തിന് കിട്ടണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഞാന്‍ നിര്‍ദേശിച്ചത് 30 രൂപയായിരുന്നു പക്ഷേ അതു മന്ത്രിസഭ അംഗീകരിച്ചില്ലെന്നു അവസാനം മന്ത്രി പറയുകയുണ്ടായി. 30 രൂപ പോലും ഒരു പാകപ്പെട്ട വിലയല്ല. എന്നാല്‍ തുടക്കം എന്ന നിലക്ക് ആ വില എങ്കിലും അംഗീകരിക്കാന്‍ കനിവ് കാണിക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
(സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡണ്ടാണ് ലേഖകന്‍)

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending