More
യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം; കൂടുതല്‍പേരെ തിരിച്ചറിഞ്ഞു; ആറ് അറസ്റ്റ്
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖില്‍ മോഹനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടി പ്രതിചേര്‍ത്താവും പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുക.
അതേസമയം അഖലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്‍.നസീം എന്നിവര്‍ പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്‍.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ കയ്യില്‍ കത്തികൊണ്ട് മുറിഞ്ഞപാടും കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്‍ രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. അക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
അതേസമയം പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നേരത്തെ പൊലീസ് പിടിയിലായ ആദില്‍, ആരോമല്‍, അദ്വൈത് എന്നിവരെ ഈമാസം 29 വരെ കോടതി റിമാന്‍ഡ് ചെയ്തു.
സംഘര്‍ഷത്തില്‍ കോളേജിന് പുറത്തുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്‍ഷത്തിനുള്ള കാരണം. ശിവരഞ്ജിത്താണ് കുത്തിയതെന്ന് ഉറപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കോളജിലെ സംഭവം ലഘൂകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാഴായി. പാര്‍ട്ടിക്കുള്ളില്‍ മാത്രമല്ല, വിദ്യാര്‍ത്ഥിസംഘടനയിലും ചേരിതിരിവുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്.ഐ.ആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്‍ത്തി. ശിവരഞ്ജിത്ത് നെഞ്ചില്‍ കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ഥികളും സമാനമായ മൊഴിയാണ് നല്‍കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്‍ ഇരുപതിലേറെ എസ്.എഫ്.ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു. പ്രതികളായ എട്ട് പേര്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസില്‍ പേരുള്ള അഞ്ചു പേരടക്കം കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഏഴ് പേരെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നാലുപേര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈ്വത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജിലെ എസ.്എഫ.്ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.
കേസില്‍ പതിനഞ്ച് പ്രതികള്‍ ഉള്‍പ്പെട്ടതായും മുഴുവന്‍ പേര്‍ക്കും എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും പ്രതികള്‍ക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഘര്‍ഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് വധശ്രമത്തിനു പിന്നിലെന്ന് പറയുമ്പോഴും പ്രതികള്‍ എങ്ങനെ കത്തിയുമായി ക്യാമ്പസില്‍ എത്തി എന്ന ചോദ്യവും പ്രസക്തമാണ്. ആസൂത്രിത വധശ്രമമാണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നതാണിത്.
kerala
‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.
‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.
പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.
പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.
ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News17 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala20 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala19 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala17 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

