Connect with us

Video Stories

അമേരിക്കയിലെ മോദി കശ്മീരിലെയും

Published

on

കെ.പി ജലീല്‍

മുപ്പതുലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യന്‍ രൂപപ്പെട്ടതെന്നാണ് ശാസ്ത്ര സങ്കല്‍പം. ആഫ്രിക്കക്കാര്‍ മാത്രമാണ് ഗതകാലാന്തരങ്ങളായി സ്വന്തം ജനിതക സ്വത്വവുമായി ഇന്നും നിലയുറപ്പിച്ചിരിക്കുന്ന ജനത. യൂറോപ്പും അറേബ്യയും അമേരിക്കയും ജപ്പാനും ഇന്ത്യയുമെല്ലാം കാലാന്തരങ്ങളിലൂടെ കുടിയേറപ്പെട്ട ജനതകളുടെ പിന്മുറക്കാരാണ്. ഓരോ ഇന്ത്യക്കാരനും ലോകത്തെ ഏതെങ്കിലുമൊരു ജനതയുടെ ജനിതകം പേറുന്നുവെന്ന് ശാസ്ത്രലോകം ലോകത്തോട് വിളിച്ചുപറഞ്ഞത് സിന്ധു നദീതട-ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട പഠനത്തിലൂടെ അടുത്തിടെയാണ്. ഇന്ത്യയിലെ ഇരുപതു ശതമാനത്തോളം വരുന്ന ഇപ്പോഴത്തെ മത ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വാനുകൂല ഭരണകൂടം പേടിസ്വപ്‌നമായിത്തീര്‍ന്നിരിക്കുമ്പോള്‍ ഈ ശാസ്ത്ര യാഥാര്‍ത്ഥ്യം ഓര്‍ക്കുന്നത് കൗതുകകരമാകും.

സമീപ രാജ്യങ്ങളിലെ മുസ്‌ലിംകളൊഴികെയുള്ളവരെയെല്ലാം ഇന്ത്യയിലേക്ക് സ്വീകരിച്ച് പൗരത്വം നല്‍കുമെന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പി ഭരണകൂടം. രണ്ടാം മോദി സര്‍ക്കാരിന്റെ പോക്ക് രാജ്യത്തെ ഹിന്ദുത്വവല്‍കരണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിലേക്കാണെന്നാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും നടപ്പാക്കുമെന്നുള്ള പ്രഖ്യാപനവും അസമിലെ പൗരത്വ പട്ടികയും. നിയമം ഇതിനകം അസമില്‍ നടപ്പാക്കിക്കഴിഞ്ഞു. അവിടെ ബംഗ്ലാദേശില്‍നിന്ന് കാലങ്ങളായി ഇന്ത്യയിലേക്ക് കുടിയേറിയ 16.09 ലക്ഷത്തിലധികം മനുഷ്യരാണ് ബഹിഷ്‌കരണത്തിന് ഇരയായതെങ്കില്‍ അതിലെ ഹിന്ദുക്കള്‍ക്ക് തുടരഭയം നല്‍കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് മുസ്‌ലിംകളൊഴികെയുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കാനുള്ള പുതിയ നിയമം. കഴിഞ്ഞ ജനുവരിയില്‍ പ്രസ്തുത നിയമം ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയിലേക്ക് വന്നിരുന്നില്ല.

വൈകാതെ രാജ്യത്തൊട്ടാകെ പൗരത്വ നിയമം നടപ്പാക്കിയശേഷമാകും അതിനി പുറത്തെടുക്കുക എന്നാണ് കരുതേണ്ടത്.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഇതാണ് മോദി സര്‍ക്കാരിന്റെ നയമെങ്കില്‍ പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്താനിരിക്കുന്ന ‘ഹൗഡിമോദി’ മാമാങ്കം വെളിപ്പെടുത്തുന്നത് തികച്ചും അജഗജാന്തരമായ ഒരു പരിപാടിയെയാണ്. കൗതുകവും ഏറെ ജിജ്ഞാസയും പകരുന്നതാണ് ഹൗഡി മോദി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടുഴലുമ്പോഴാണ് ഒരു ലക്ഷത്തിനാല്‍പതിനായിരം രൂപ ചെലവിട്ട് മോദി സര്‍ക്കാര്‍ ഹൂസ്റ്റണില്‍ ഇന്ത്യക്കാര്‍ക്കായി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

വിടുവായനെന്നും കഴിവുകെട്ടവനെന്നും അമേരിക്കക്കാര്‍തന്നെ മുദ്രകുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ജനവിധിയെ അഭിമുഖീകരിക്കാന്‍ രണ്ടാമതും തയ്യാറെടുക്കുമ്പോഴാണ് മോദിയുടെ സഹായത്തോടെ അദ്ദേഹത്തെകൂടി പങ്കെടുപ്പിച്ചുകൊണ്ട് അമേരിക്കയില്‍ ഇത്തരമൊരുപരിപാടി സംഘടിപ്പിക്കുന്നതെന്നത് ഇരു നേതാക്കളുടെയും മനസ്സിലിരിപ്പ് വ്യക്തമാക്കുന്നതാണ്. അതോടൊപ്പം കൗതുകരമായിട്ടുള്ളത് നേരത്തെ പറഞ്ഞ മോദിയുടെയും ട്രംപിന്റെയും ന്യൂനപക്ഷങ്ങളോടുള്ള നയ നിലപാടുകളാണ്. 2015ല്‍ ചൈനയിലെ ഷാങ്ഹായില്‍ പ്രസംഗിക്കവെ മോദി പറഞ്ഞത്, തന്റെ ഭരണത്തിനുമുമ്പ് ഇന്ത്യയില്‍ ജീവിക്കുന്നത് നാണക്കേടായിരുന്നെന്നായിരുന്നു.

അമേരിക്കയിലെ അമ്പതിനായിരത്തിലധികംവരുന്ന ഇന്ത്യക്കാരാണ് ഹൂസ്റ്റണിലെ ഹൗഡിമോദി പരിപാടിയില്‍ പങ്കുചേരുക എന്നാണ് അറിയിപ്പ്. ഇവരെല്ലാം പ്രതിനിധീകരിക്കുന്നത് ആ രാജ്യത്തെ ന്യൂനപക്ഷങ്ങളെയാണെന്നതാണ് രസകരം. ട്രംപും മോദിയും അവരവരുടെ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളോട് എടുക്കുന്ന നിലപാടിന് കടകവിരുദ്ധമാണ് ഹൗഡി മോദിയിലൂടെ വെളിപ്പെടുന്നത്. അമേരിക്കയിലെ മലയാളിയും തമിഴനും ഗുജറാത്തിയും ബംഗാളിയുമൊക്കെ പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും തങ്ങള്‍ക്ക് ഇരട്ടപൗരത്വമുള്ള രാജ്യത്ത് ലഭിക്കേണ്ട ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമെന്നുള്ള പ്രഖ്യാപനമാണ്. തീര്‍ച്ചയായും മോദിയും ട്രംപും അതുതന്നെയായിരിക്കും ഇവിടെ പ്രസംഗിക്കാന്‍ പോകുന്നതെന്നും ഊഹിക്കാവുന്നതാണ്.

എന്നാല്‍ ഇന്ത്യയില്‍ ഒരു നിലപാടും അമേരിക്കയിലാണെങ്കില്‍ മറ്റൊരു നിലപാടുമെന്നത് വലിയ രാഷ്ട്രീയവഞ്ചനയായേ കാണാന്‍ കഴിയൂ. അവിടെ ട്രംപിന്റെ മുസ്‌ലിം വിരുദ്ധത പ്രസിദ്ധമാണ്. അധികാരത്തിലെത്തിയയുടന്‍തന്നെ ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിഷേധിക്കുന്ന തീരുമാനമാണ് ട്രംപ് കൈക്കൊണ്ടത്. മെക്‌സിക്കോ അതിര്‍ത്തി വഴി അവിടത്തുകാര്‍ രാജ്യത്തേക്ക് കടക്കുന്നതിനെതിരെ മതില്‍കെട്ടാനും ട്രംപ് പെടാപ്പാട്‌പെടുന്നു. സമാനമായ അവസ്ഥതന്നെയാണ് അസമിന്റെയും കശ്മീരിന്റെയും കേരളത്തിന്റെയും ഹിന്ദിയുടെയും കാര്യത്തിലൊക്കെ മോദി സര്‍ക്കാര്‍ ഇന്ത്യയിലും പറയുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ആശയവിനിമയംപോലും നിഷേധിക്കപ്പെട്ട ജമ്മുകശ്മീര്‍ ജനത ഒന്നടങ്കം കഴിഞ്ഞ 42 ദിവസമായി അനുഭവിച്ചുവരുന്നത് കടുത്ത അനീതിയാണ്. നാലായിരത്തിലധികം മനുഷ്യരാണ് കശ്മീരില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

ഹിന്ദുത്വചിഹ്നങ്ങളെയും അടയാളങ്ങളെയും ക്ഷേത്രങ്ങളെയും നവീനവല്‍കരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും മോദി ഭരണകൂടം കാട്ടുന്ന താല്‍പര്യം മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, അവര്‍ തെരുവുകളില്‍ ദിനങ്ങളെന്നോണം അടയാളങ്ങളുടെ പേരില്‍ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതേ പാര്‍ട്ടിക്കാരുടെയും ആര്‍.എസ്.എസ് മനോഭാവത്തിന്റെയും ഇരകളായാണ്. അവര്‍ക്ക് വേണ്ടി ചെറുവിരലനക്കാന്‍ പോലും തയ്യാറാകാത്ത മോദി പ്രതിഫലിപ്പിക്കുന്നത് നീഷേയുടെയും ഹിറ്റ്‌ലറുടെയും പ്രത്യയശാസ്ത്രമാണ്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രമാണ് ബ്രിട്ടീഷുകാരെ പോലെ ബി.ജെ.പിയും ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സുപ്രീംകോടതി പോലും ഇടപെട്ടിട്ടും ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ ജില്ലാതലത്തില്‍ പ്രത്യേക നിരീക്ഷണ വിഭാഗം ആരംഭിക്കണമെന്ന നിര്‍ദേശം പോലും നടപ്പാക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷ മതവൈരക്കൊലപാതകങ്ങള്‍ നടക്കുന്നത് ഹിന്ദി സംസാരിക്കുന്ന ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെന്നാണെന്നത് ആരാണ് ഇതിനൊക്കെ പിന്നിലെന്നതിന് ഒന്നാം തരം തെളിവാണ്. അടുത്തദിവസം പോലും ഉത്തരേന്ത്യയില്‍ ട്രെയിനിറങ്ങിയ നാലംഗ കുടുംബത്തെ മുസ്‌ലിംകളാണെന്ന ഒറ്റക്കാരണത്താല്‍ ആക്രമിച്ച് പരിക്കേല്‍പിച്ചതും അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കും അന്യരാജ്യക്കാര്‍ക്കുമെതിരെ നടന്നുവരുന്ന അക്രമങ്ങളും തമ്മില്‍ ഏകോപിത സ്വഭാവം കാണുന്നവരെ കുറ്റപ്പെടുത്താനാകില്ല.

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് വിരുദ്ധരായ ഡെമോക്രാറ്റിക് കക്ഷിക്കാരെ സ്വാധീനിച്ച് ഇന്ത്യക്കാരുടെ സ്വാധീനവും ആനുകൂല്യവും വര്‍ധിപ്പിക്കാനാണ് മോദിയുടെയും മറ്റും നീക്കം. അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുതലേന്ന് മോദിയുടെ സര്‍ക്കാരിലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ കോര്‍പറേറ്റ് കുത്തകകളുടെ 14 .50 ലക്ഷം കോടിയുടെ നികുതിയിളവ് പ്രഖ്യാപിച്ചതും അമേരിക്കക്കാരെ സുഖിപ്പിക്കുന്നതിനായാണ്. എന്നാല്‍ ഇതേ ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്ന ന്യൂനപക്ഷ അവകാശസംരക്ഷണത്തെക്കുറിച്ച് എന്തുകൊണ്ട് മോദി ഇവിടെ മിണ്ടുന്നില്ല.

ഇന്ത്യയിലേത് ഹിന്ദുക്കളുടെ സംസ്‌കാരമാണെന്നും അവരാണ് ആത്യന്തികമായി ഇവിടുത്ത അവകാശികളെന്നും അവരാണ് ഇവിടെ കാലങ്ങളായി വാസമുറപ്പിച്ചവരെന്നും വാദിക്കുന്നവര്‍ വായിച്ചിരിക്കേണ്ട വസ്തുത കഴിഞ്ഞദിവസം നരവംശശാസ്ത്ര ലോകം പുറത്തുവിടുകയുണ്ടായി. അതില്‍ പറയുന്നത് ഇന്ത്യയുടെ ഇന്നത്തെ ജനത കാലങ്ങളായി ഇവിടെ എത്തിയത് പല വിദേശ നാടുകളില്‍നിന്ന് ഘട്ടംഘട്ടമായി പലായനം ചെയ്തുകൊണ്ടാണെന്നാണ്. അതില്‍നിന്നുള്ള ജനിതക ഘടനയാണ് ഇവിടെയുള്ള മനുഷ്യരിലോരോരുത്തരിലും കാണുന്നതെന്ന് ശാസ്ത്രം ഉച്ചൈസ്തരത്തില്‍ വിളിച്ചുപറയുന്നു.

ബി.സി കാലത്ത് നിലനിന്ന സിന്ധുനദീതട സംസ്‌കാരം പോലും ആര്യ- വിദേശ നാടുകളിലെ ജനതയുടെ സംഭാവനയാണ്. അതിനും മുമ്പേ ഇവിടെ ദ്രാവിഡരായ ജനത ജീവിച്ചിരുന്നുവെന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്. സിന്ധു നദീതടത്തിലെ കലാരൂപങ്ങള്‍ വയനാട്ടിലെ എടയ്ക്കല്‍ ഗുഹാശിലയില്‍ വരച്ചിട്ടിട്ടുള്ളതായി നേരില്‍ കാണാവുന്നതാണ്. ഇവിടെയാണ് ഏകശിലാ സംസ്‌കാരത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചുമൊക്കെ അമിത്ഷാമാരും മോഹന്‍ഭഗവത്തുമാരും വാചാലരാകുന്നത്. ഹിന്ദി മാത്രമേ രാജ്യത്തെ ഏകോപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയുള്ളൂ എന്നതും ഏകക്ഷി ഭരണ സമ്പ്രദായമാണ് രാജ്യത്തിന് നല്ലതെന്നുള്ള വിതണ്ഡവാദവും ഉയര്‍ത്തുന്നത് മുമ്പ് അധികാരത്തിന്റെ ഏഴയലത്ത് പോലും ജനത അടുപ്പിക്കാതിരുന്നവരാണ് എന്നതാണ് ഏറെ രസകരവും സ്‌തോഭജനകവും. ഹൗഡി മോദി പരിപാടി കഴിയുമ്പോഴോ അതിനുമുമ്പെങ്കിലുമോ മോദി ഭരണകൂടവും അതിന്റെ ആശയവക്താക്കളും തിരിച്ചറിയേണ്ട യാഥാര്‍ത്ഥ്യങ്ങളാണ് ഇവയെല്ലാം. ജാതിയും മതവും ഭൂരിപക്ഷവും ന്യൂനപക്ഷവുമല്ല, ആധുനികജനതയുടെ വികാസത്തിന് വേണ്ടതെന്ന് എത്രയും പെട്ടെന്ന് തിരിച്ചറിയുകയേ വഴിയുള്ളൂ. എന്നാലത് അറിഞ്ഞിട്ടും കുംഭകര്‍ണസേവ നടിക്കുന്നവരെക്കുറിച്ച് പിന്നെന്തുപറയാന്‍ !

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending