Video Stories
കാവി പുതക്കുന്ന കേരള പൊലീസ്

നജീബ് കാന്തപുരം
ആര്‍ക്കെതിരെയും ഏതു നിമിഷവും കരി നിയമം പ്രയോഗിക്കാവുന്ന അടിയന്തരാവസ്ഥയിലാണ് ഇപ്പോള്‍ കേരളം. തീവ്ര ദേശീയതയുടെ മറ പിടിച്ച് സംഘ് പരിവാര്‍ നടത്തുന്ന ആക്രോശങ്ങള്‍ക്ക് യു.എ.പി.എ കൊണ്ട് കയ്യടി നല്കുന്ന ഇടതു സര്‍ക്കാറിന്റെ ദാസ്യവേലയെ എന്തു പേരിലാണ് ന്യായീകരിക്കാനാവുക? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു അനുകൂലമായ ജനവിധി രൂപപ്പെടുമ്പോള്‍ പിണറായി വിജയന് എന്ന സെക്കുലര്‍ നേതാവിന്റെ സാന്നിധ്യം ജനം ഒരു അഭയമായി കൊതിച്ചിരുന്നു.
ഇന്ത്യയാകമാനം സംഘ് പരിവാര ഭീകരത തിളച്ചുമറിയുമ്പോള്‍ അതിനെതിരായ ചെറുത്തുനില്‍പ്പാകും ഇടതുപക്ഷ സര്‍ക്കാറെന്ന് ഒട്ടനവധി മതേതരവാദികള്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകളുടെ ഫലമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാല്‍ പളുങ്കു പാത്രം കണക്കെ ഓരോ ദിനം പിന്നിടുമ്പോഴും പ്രതീക്ഷകളെല്ലാം ഉടഞ്ഞു തീരുകയാണ്.
മാര്‍ക്സിസ്റ്റ് ഭരണത്തിന്റെ പൊലീസ് പട്ടിപിടുത്തക്കാരെ പോലെ യു.എ.പി.എ എന്ന കുരുക്കുമായി നിസ്സഹായരും നിരപരാധികളുമായ മനുഷ്യര്‍ക്കു പിറകെ ഓടുകയാണ്.
വയോധികനായ എം.എന്‍. രാവുണ്ണിക്കെതിരെ യു.എ.പി.എ ചുമത്തിയത് നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സന്ദര്‍ശിച്ചതിനാണ്. ഏറ്റവുമൊടുവില്‍ നോവലിസ്റ്റ് കമല്‍ സി. ചവറയെ സന്ദര്‍ശിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനായ നദീറിനെ കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്തിയിരിക്കുന്നു. എല്ലാ വിയോജിപ്പുകളെയും യു.എ.പി.എ കൊണ്ട് അടിച്ചൊതുക്കാമെന്ന് കേരള പൊലീസ് വിചാരിക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയിലുള്ള അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്. നാളെ ആര്‍ക്കെതിരെയും വിലങ്ങു വീണേക്കാവുന്ന ഭയ ചകിതരായ സാമൂഹ്യ സാഹചര്യത്തില്‍ പ്രബുദ്ധ കേരളത്തിന്റെ പ്രതിഷേധം നാടിന്റെ രക്ഷക്കെത്തേണ്ടിയിരിക്കുന്നു.
കേരള പൊലീസ് കാണിക്കുന്ന തെമ്മാടിത്തങ്ങള്‍ക്ക് ആരാണ് ഉത്തരവാദി? ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ ആഭ്യന്തര മന്ത്രിക്കുപ്പായം അണിയുന്നതില്‍ എന്തു ന്യായം. മണ്ടത്തരങ്ങള്‍ കാണിച്ചതിന് മന്ത്രിമാരെ വരെ പുറത്താക്കുന്ന സി.പി.ഐ (എം) എന്തേ കാവിക്ക് കുട പിടിക്കുന്ന ഏകഛത്രാധിപതിക്കു മുമ്പില്‍ നാവ് വെന്തു നില്‍ക്കുന്നത്?. പീഡനത്തിനിരയായ പെണ്‍കുട്ടി പരാതി നല്കാനെത്തിയപ്പോള് ആരുടെ കൂടെ കിടന്നപ്പോഴാണ് കൂടുതല്‍ സുഖം കിട്ടിയതെന്ന് ചോദിക്കുന്ന പൊലീസ് മാന്യന്മാര് വിഹരിക്കുന്നത് സി.പി.എം ഭരണത്തില്‍ മാത്രമാണ്. സ്വന്തം പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണടിച്ചു പൊട്ടിക്കുകയും അയാളുടെ ഒന്നര വയസ്സായ കുഞ്ഞിനെയും ഭാര്യയെയും അപമാനിക്കുകയും ചെയ്യുമ്പോള്‍ ഗ്രൂപ്പ് വൈരത്തിന്റെ പേരിലാണോ ആഭ്യന്തര മന്ത്രി നിശബ്ദനായത്?.
കേരളത്തിലെ പൊലീസ് നടപടി കണ്ടാല്‍ നാട്ടില്‍ ഫാസിസമുണ്ടെന്ന് വി.എസ് അച്യുതാനന്ദന് പറയുമ്പോള്‍ അതിനെ ഗ്രൂപ്പ് പോരിന്റെ കളത്തില്‍ മാത്രം തളച്ചിടാനാവില്ല. മേലാല്‍ യു.എ.പി.എ ചുമത്തില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോഴും പിന്നാമ്പുറത്തുകൂടെ പൊലീസ് ഇരകളെ തപ്പി നടക്കുകയാണ്. അപ്പോള്‍ പൊലീസിനെ ഭരിക്കുന്നത് ആരാണ്? ഇടതുപക്ഷത്തിന് അധികാരം ലഭിച്ച ഉടനെ ഇജാസ് അഹമ്മദ് ഐ.പി.എസിനു പകരം ലോക്നാഥ് ബെഹ്റയെ ഡി.ജി.പിയായി നിയമിച്ചപ്പോള്‍ ഏറെ സംശയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. 55 കാരനായ ഈ ഒഡീഷക്കാരന്റെ ബാക്ക് ഫയല്‍ തന്നെയായിരുന്നു കാര്യം.
1985ല്‍ കേരള കേഡറില്‍ നിന്ന് ഐ.പി.എസ് എടുത്തെങ്കിലും ബെഹ്റ ഏറെയും പുറത്തായിരുന്നു. മുംബൈ സ്ഫോടനക്കേസ് ഉള്‍പ്പെടെ പ്രമാദമായ പല കേസന്വേഷണങ്ങളുടെയും നായക സ്ഥാനത്തുള്ള ബെഹ്റയുടെ പല നടപടികളും വിവാദമായിട്ടുണ്ട്. എന്‍.ഐ.എ സ്ഥാപകാംഗമായ ബെഹ്റ ഇപ്പോള്‍ എന്‍.ഐ.എ പെരുമാറുന്ന പോലെ പെരുമാറുമ്പോള്‍ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് നിസ്സംഗനായി നില്‍ക്കുന്നതാണ് ഏറെ ദുരൂഹത ഉണര്‍ത്തുന്നത്.
യഥാര്‍ത്ഥ കുറ്റവാളികള്‍ മേഞ്ഞു നടക്കുമ്പോള്‍ നിസ്സഹായരും നിരാലംബരുമായ പാവങ്ങളെ പൊലീസ് വേട്ടയാടുന്നത് ഏത് ന്യായത്തിന്റെ പേരിലാണ്. പൊലീസ് ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാകുമ്പോള്‍ അതിനെതിരെ സംഘടിതവും ജനാധിപത്യപരവുമായ ജനരോഷം ഉയര്‍ന്നുവരേണ്ടിയിരിക്കുന്നു. സര്‍ക്കാറിന്റെ ചെയ്തികളെ കള്ളനും പൊലീസും കളിച്ച് പരിഹസിക്കുകയാണ് സി.പി.ഐ.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഈ പൊലീസ് വേട്ട അവസാനിപ്പിക്കാന്‍ ചേട്ടന് പൊലീസിനോട് പറയുന്നതിനു പകരം ഇരയോടൊപ്പം നില്‍ക്കുകയും വേട്ടപ്പട്ടിയോടൊപ്പം ഓടുകയും ചെയ്യുന്ന അപഹാസ്യമായ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്.
ഇത് കൂടുതല്‍ സംശയങ്ങളുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. പൗരാവകാശങ്ങളും മൗലികാവകാശങ്ങളും എല്ലാ ജനാധിപത്യ മര്യാദകളും റദ്ദാക്കപ്പെട്ട ഒരു വലിയ പൊലീസ് സ്റ്റേഷനായി കേരളം മാറിക്കഴിഞ്ഞെന്ന കെ.കെ രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഓരോ ദിവസവും വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമോ സംഘ് പരിവാരമോ എന്ന സന്ദേഹം ഇടതു സഹയാത്രികര്‍ തന്നെ ഉയര്‍ത്തുന്ന തരത്തില്‍ ഉത്കണ്ഠാജനകമാണ് സാമൂഹ്യ സാഹചര്യം.
മാധ്യമങ്ങള്‍ തമസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളുടെ ചൂടേറിയ വാര്‍ത്തയാകുമ്പോള്‍ വാട്സ് ആപ്പും ഫെയ്സ്ബുക്കും ദിനചര്യയായിത്തീര്‍ന്ന മലയാളിയുടെ അകത്ത് ചില പ്രസക്തമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി? പൊലീസിനെ ഭരിക്കുന്നത് ആഭ്യന്തര മന്ത്രിയോ അതോ കാവി പുതച്ച പൊലീസ് മേധാവികളോ? കാക്കിയും കാവിയും തമ്മില്‍ ഒരക്ഷരത്തിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കുറച്ച് ആഴ്ചകളായി ആ അക്ഷരത്തിനു വ്യതിയാനമുണ്ടായിരിക്കുന്നു.
കമല്‍ സി. ചവറ എന്ന നോവലിസ്റ്റിനെ 19 മണിക്കൂര്‍ പൊലീസ് സ്റ്റേഷനിലിരുത്തി പന്തുരുട്ടുമ്പോള്‍ എന്ത് ആനന്ദമാണ് കേരള പൊലീസ് അനുഭവിക്കുന്നത്. കരി നിയമങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി സര്‍വാധികാരങ്ങളോടെ സിംഹാസനത്തിലിരിക്കുമ്പോഴാണ് ചവറുപോലെ യു.എ.പി.എ ചുമത്തി നിസ്സഹായരായ മനുഷ്യരെ ഇരുമ്പഴിക്കുള്ളിലേക്ക് തള്ളുന്നത്. നിലമ്പൂരില്‍ മാവോയിസ്റ്റ് അനുകൂലികളായ അജിതയും കുപ്പു ദേവരാജും മൃഗീയമായി കൊലചെയ്യപ്പെടുമ്പോള്‍ അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ലോക്നാഥ് ബെഹ്റയുടെ മനോവീര്യ സിദ്ധാന്തം കൊണ്ട് മറയിടാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം അവമതിപ്പുണ്ടാക്കുന്നു.
നിരായുധരായ രണ്ട് മനുഷ്യരെ കാട്ടിനുള്ളില്‍ വളഞ്ഞുപിടിച്ച് ഏകപക്ഷീയമായി കൊലചെയ്യുമ്പോള് കേരളത്തിലെ തണ്ടര്‍ബോള്‍ട്ടും അഹമ്മദാബാദിലെയും ഭോപ്പാലിലെയും ഭീകര വിരുദ്ധ സേനയും തമ്മിലുള്ള വ്യത്യാസമെന്ത്? ഉത്തരേന്ത്യയില്‍ സംഘ്പരിവാരം നടത്തുന്നത് ഭരണകൂട ഭീകരതയാണെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും ഭരണകൂട ഭീകരതയാണെന്ന് പറയാതെ വയ്യ.
പ്രബുദ്ധരായ പൊതു സമൂഹവും കക്ഷി ഭേദമന്യെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാംസ്കാരിക നേതൃത്വവും ഈ അപഥ സഞ്ചാരത്തിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ കേരളം ഗുജറാത്താകാന്‍ അധിക നേരം വേണ്ടിവരില്ല. കമല്‍ സി. ചവറ എന്ന നോവലിസ്റ്റിന് നേരിടേണ്ടി വന്നത് ആദ്യത്തെ അനുഭവമല്ല. പോളി ജീവനക്കാരനായ രജീഷും എം.എന്‍ രാവുണ്ണിയും ഏറ്റുവാങ്ങിയതിന്റെ തുടര്‍ച്ചയാണ്. രാവുണ്ണിക്കെതിരെ യു.എ.പി.എ ചുമത്താന്‍ മടിയില്ലാത്ത മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ ഇതുവരെ ശശികലയെന്ന വര്‍ഗീയ സര്‍പ്പത്തിനെതിരെ ഈ വകുപ്പ് ചുമത്താന്‍ ധൈര്യം കാണിച്ചിട്ടില്ലെന്നത് ദുരൂഹത ഉയര്‍ത്തുന്നതാണ്.
പൊലീസിനെ തോന്നിയ പോലെ മേയാന്‍ വിട്ട് ആഭ്യന്തര മന്ത്രി കാശിക്കു പോയാല്‍ ജനാധിപത്യ സമൂഹത്തിനു അധിക നേരം നിശബ്ദരാകാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ചെറുപ്പം വെര്‍ച്വല്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. കീ ബോര്‍ഡും മൗസുമാണ് അവരുടെ ആയുധമെങ്കില്‍ നാളെ ബഹുജനം ഇതിനെ തെരുവിലേക്ക് കൊണ്ടുവരും.
kerala
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്.

പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്യ്തു വരികയാണ്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം മര്‍ദനമേറ്റ യുവാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മര്‍ദിച്ചത്.
യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് പിക്കപ്പ് വാനിലെത്തിയ സംഘം ആദിവാസി യുവാവിനെ മര്‍ദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Cricket
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു.

ജൂണ്‍ 3 ന് അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സായുധ സേനയുടെ മൂന്ന് സൈനിക മേധാവികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചു. ഈ പരിപാടിയുടെ സമാപന ചടങ്ങില്‍ സമീപകാല ഓപ്പറേഷന് സിന്ദൂറിലെ അവരുടെ ‘വീര പരിശ്രമങ്ങള്‍ക്ക്’ ആദരം ഉണ്ടാകും.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യം മാധ്യമപ്രസ്താവനയില്‍ അറിയിച്ചത്.
‘ഓപ്പറേഷന് സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ അഹമ്മദാബാദില്‍ നടക്കുന്ന ഐപിഎല്‍ ഫൈനലിലേക്ക് എല്ലാ ഇന്ത്യന്‍ സായുധ സേനാ മേധാവികള്‍ക്കും ഉയര്‍ന്ന റാങ്കിലുള്ള ഓഫീസര്‍മാര്‍ക്കും സൈനികര്‍ക്കും ഞങ്ങള്‍ ക്ഷണം നല്‍കിയിട്ടുണ്ട്,’ സൈകിയ പറഞ്ഞു.
രാജ്യത്തിന്റെ സായുധ സേനയുടെ ‘ധീരത, ധൈര്യം, നിസ്വാര്‍ത്ഥ സേവനം’ എന്നിവയെ ബിസിസിഐ അഭിവാദ്യം ചെയ്യുന്നതായി സൈകിയ പറഞ്ഞു.
രാഷ്ട്രത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ‘ഓപ്പറേഷന് സിന്ദൂറിന് കീഴിലുള്ള വീരോചിതമായ പരിശ്രമങ്ങളെ’ അദ്ദേഹം പ്രശംസിച്ചു.
‘ഒരു ആദരം എന്ന നിലയില്‍, സമാപന ചടങ്ങ് സായുധ സേനയ്ക്ക് സമര്‍പ്പിക്കാനും നമ്മുടെ വീരന്മാരെ ആദരിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ക്രിക്കറ്റ് ഒരു ദേശീയ അഭിനിവേശമായി തുടരുമ്പോള്‍, രാജ്യത്തേക്കാളും നമ്മുടെ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയേക്കാള്‍ വലുതായി മറ്റൊന്നില്ല,’ സൈകിയ പറഞ്ഞു.
ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണമാണ് ഓപ്പറേഷന് സിന്ദൂറിന് തുടക്കമിട്ടത്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സുസജ്ജം, സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും: സണ്ണി ജോസഫ്
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കപ്പലപകടം; കടലില്‍ എണ്ണ പടരുന്നു; 13 കണ്ടെയ്നറുകളില്‍ അപകടകരമായ വസ്തുക്കള്‍
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി