Connect with us

Video Stories

റേഷനരി മുട്ടിക്കുന്ന ഇടതുസര്‍ക്കാര്‍

Published

on

ഒരു ക്ഷേമ രാജ്യത്തിന്റെ മികവായി നാം എണ്ണുന്നത് റേഷന്‍ കടയിലെ ധാന്യശേഖരമാണ്. കേരളത്തിലെ റേഷന്‍ കടകളില്‍ റേഷന്‍ ധാന്യങ്ങളുടെ വിതരണം നിലച്ചിട്ട് മാസം രണ്ടാകുന്നു. സംസ്ഥാനത്തിന്റെ ആറു പതിറ്റാണ്ടത്തെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള ഭക്ഷ്യപ്രതിസന്ധിയുടെ കറയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒരുനിലക്കും ഒഴിഞ്ഞുനില്‍ക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് പ്രശ്‌നത്തിന് കാരണമെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെ കനത്ത ജനരോഷം ഉയരുകയാണിപ്പോള്‍.

 

റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ ഇനിയും കര കാണാത്ത അവസ്ഥയിലാണ്. മുന്‍ഗണനാപട്ടികയിലുള്ള അര്‍ഹരായവര്‍ക്ക് പോലും അവരുടെ ഏക ആശ്രയമായ ധാന്യം കിട്ടാതെ വന്നിരിക്കുന്നു. സര്‍ക്കാരിന്റെ ഇക്കാര്യത്തിലെ അനാസ്ഥയുടെ ഫലമാണ് കഴിഞ്ഞ ഒരാഴ്ചയായി പൊതുവിപണിയിലുണ്ടായിരിക്കുന്ന കുത്തനെയുള്ള അരി വില വര്‍ധനയും. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര ഭക്ഷ്യ സുരക്ഷാനിയമമാണ് കേരളത്തിലെ റേഷന്‍ വിഹിതം വെട്ടിക്കുറക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കേരളം പോലുള്ള സംസ്ഥാനത്ത് നിയമം നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.

 

പുതിയ പട്ടികയിലേക്ക് മാറുന്നതു സംബന്ധിച്ച് ഏതാനും മാസം മുമ്പുതന്നെ കേരളം കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തെ വിവരമറിയിച്ചിരുന്നു. ഇതുകാരണം അരി വിഹിതം വെട്ടിക്കുറക്കുകയുണ്ടായില്ല. എന്നാല്‍ അധികാരത്തിലേറിയ ഇടതു മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മതിയായ നടപടിയെടുക്കാതെ എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് കൈകഴുകാനാണ് ശ്രമിച്ചത്. ഇതിന്റെ ഫലമാണ് ഇന്ന് കേരളത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ മൂന്നുകോടിയോളം പേര്‍ അനുഭവിക്കുന്നത്. മൂന്നു മാസമായുള്ള അനാസ്ഥയുടെ തിക്ത ഫലമാണിത്. മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനവും കൂനിന്മേല്‍ കുരുവായി.

 

അരി വില പൊതുവിപണിയില്‍ പലയിനത്തിനും 40 രൂപ കടന്നിരിക്കുന്നു. മുപ്പതും 32ഉം രൂപക്ക് വിറ്റിരുന്ന അരിയാണ് വിലകുത്തനെ കൂട്ടിവില്‍ക്കുന്നത്. അന്യസംസ്ഥാന അരിക്കച്ചവട ലോബി ഇതിനുപിന്നില്‍ കളിക്കുകയാണെന്നാണ് വകുപ്പുമന്ത്രി പറയുന്നത്.16 ലക്ഷം മെട്രിക് ടണ്ണാണ് പ്രതിമാസം കേരളത്തിന് ലഭിക്കേണ്ടത്. ഇത് നല്‍കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ ഇത് വിതരണം ചെയ്യുന്നതിലാണ് തൊഴിലാളികളുടേതെന്നവകാശപ്പെടുന്ന ഇടതുസര്‍ക്കാര്‍ അലംഭാവം കാട്ടുന്നത്. നവംബറിലെ അരി വിഹിതം ഇനിയും വിതരണം ചെയ്യാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.

 

ഡിസംബര്‍ തീര്‍ന്നാലും ഈ അരി വിതരണം ചെയ്തുതീരുന്നില്ലെന്നാണ് ഇപ്പോഴത്തെ അവസ്ഥ. അഞ്ചുകിലോ ധാന്യം (നാലുകിലോ അരിയും ഒരു കിലോ ആട്ടയും) സൗജന്യമായി 1.54 കോടി പേര്‍ക്ക് നല്‍കാനും രണ്ടുരൂപക്ക് രണ്ടുകിലോ അരി 1.24 കോടി പേര്‍ക്ക് നല്‍കാനുമാണ് കേരളം തീരുമാനിച്ചിരിക്കുന്നത്. ബാക്കി 64 ലക്ഷം പേര്‍ക്ക് ഒരു രൂപ നിരക്കില്‍ ഒരു കിലോ അരിയും ഒരുകിലോ ആട്ടയും നല്‍കും. ഇതില്‍ ഓരോ കിലോ അരി മാത്രമാണ് പഴയ ബി.പി.എല്‍ പട്ടികയില്‍പെട്ട ഉപഭോക്താക്കള്‍ക്കിപ്പോള്‍ വിതരണം ചെയ്തിരിക്കുന്നത്. അല്‍പം ചില ജില്ലകളില്‍ മാത്രമാണ് സ്‌റ്റോക്കെത്തിയിട്ടുള്ളത്.
കേന്ദ്രത്തിനുകീഴിലെ ധാന്യം സൂക്ഷിച്ചിട്ടുള്ള എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ കൂലി വര്‍ധന ആവശ്യപ്പെട്ട് നടത്തിവരുന്ന സമരമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ട് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ വകുപ്പോ സര്‍ക്കാരോ ശ്രമിച്ചില്ല. എഫ്.സി.ഐയില്‍ നിന്ന് ഇടത്തട്ടുകാരെ ഒഴിവാക്കി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ധാന്യങ്ങള്‍ നേരിട്ട് റേഷന്‍ കടകളിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കില്‍ അത് സുഗമമാണോ എന്ന് പരിശോധിക്കേണ്ടത് ആരായിരുന്നു. ഇതിനിടെയാണ് റേഷന്‍ കടയുടമകള്‍ വേതന വര്‍ധനയാവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്.

 

തൊഴിലാളികളുടെ അട്ടിമറിക്കൂലി ഇന്നലത്തെ ചര്‍ച്ചയില്‍ കൂട്ടി നല്‍കി. പക്ഷേ, വ്യവസ്ഥാപിതമായ വേതന നിരക്ക് കൊണ്ടുമാത്രം മുമ്പ് വന്‍ ലാഭം നേടിയിരുന്ന കച്ചവടക്കാര്‍ക്ക് ഇപ്പോള്‍ പിടിച്ചുനില്‍ക്കാനാകാത്തത് കാരണം ക്രമക്കേടുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണത്. മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിക്കരികെയുള്ള റേഷന്‍ കടയില്‍ നിന്നുവരെ വില കൂട്ടി റേഷനരി മറിച്ചുവില്‍ക്കുന്നത് കഴിഞ്ഞ ദിവസം കണ്ടെത്തുകയുണ്ടായി.
ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലയിപ്പിക്കുന്ന പ്രക്രിയയും കടകളില്‍ പോയിന്റ് ഓഫ് സെയില്‍ യന്ത്രം സ്ഥാപിക്കുകയും ഉപഭോക്താക്കള്‍ക്ക് സന്ദേശം പോകുന്ന തരത്തില്‍ മൊബൈല്‍ ബന്ധിതമാക്കുകയും ചെയ്യണമെന്നാണ് ഭക്ഷ്യ സുരക്ഷാനിയമം പറയുന്നത്.

ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് പോകുന്ന വാഹനങ്ങളില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നതുമൂലം ധാന്യങ്ങള്‍ വഴിവിട്ട് പോകുന്നത് തടയാനാകുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും എന്ന് ഇത് പ്രാവര്‍ത്തികമാകുമെന്ന് തിട്ടമില്ല. ജനുവരി 15ഓടെ പുതിയ കാര്‍ഡുകള്‍ തയ്യാറാകുമെങ്കിലും ഇവയില്‍ മുന്‍ഗണനാ പട്ടികയും അല്ലാത്തതുമായി വേര്‍പെടുത്തി നല്‍കാനാവുമോ എന്നത് ഇനിയും ആശങ്കയിലാണ്. ഇപ്പോള്‍ റേഷന്‍ കാര്‍ഡുകളില്‍ പഴയ നിരക്കനുസരിച്ചാണ് ധാന്യം നല്‍കുന്നത്.

 

കാര്‍ഡുകളുടെ കരടുപട്ടിക പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് മുന്‍ഗണനാ പട്ടികയിലുള്‍പ്പെടുന്നതടക്കമുള്ള തെറ്റുതിരുത്തലിനായി 15 ലക്ഷം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതിന്റെ പരിശോധനയാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ നടന്നുവരുന്നത്. കാര്‍ഡിലെ വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്.
പാവപ്പെട്ടവരുടെ വികാസമാണ് ഭരണകൂടം ലക്ഷ്യം വെക്കേണ്ടത്. അവരുടെ ഭക്ഷണം, വസ്ത്രം,പാര്‍പ്പിടം എന്നിവക്ക് വ്യക്തമായ മാര്‍ഗങ്ങള്‍ നാം രൂപപ്പെടുത്തിയതിന്റെ ഫലങ്ങളാണ് പൊതുവിതരണ സമ്പ്രദായവും വിവിധ പാര്‍പ്പിട പദ്ധതികളും മറ്റും. ക്രിസ്മസും പുതുവല്‍സരവും എത്തുന്ന സമയമാണിപ്പോള്‍.

 

പൊതുവിതരണം കാര്യക്ഷമമല്ലെങ്കില്‍ പൊതുവിപണിയില്‍ വില കുത്തനെ ഉയരും. പാവപ്പെട്ടവരെയും സാധാരണക്കാരെയുമാണ് ഇത് ഗുരുതരമായി ബാധിക്കുക. അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ കേരളം പതിറ്റാണ്ടുകളായി കാത്തുവെച്ചിരിക്കുന്ന പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയും രൂക്ഷമായ വിലക്കയറ്റവുമായിരിക്കും സംസ്ഥാനം അനുഭവിക്കാന്‍ പോകുന്നത്. ഇക്കാര്യത്തിലെല്ലാം സര്‍ക്കാരും പ്രത്യേകിച്ച് ഭക്ഷ്യവകുപ്പും കാര്യക്ഷമത കാണിക്കേണ്ടിയിരിക്കുന്നു. തൊട്ടതിനെല്ലാം മുഖ്യഘടകക്ഷിയെ കുറ്റം പറഞ്ഞുനടക്കുന്ന രണ്ടാം കക്ഷിക്ക് സ്വന്തം വകുപ്പിന്റെ കാര്യത്തിലെ അനവധാനത ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെ ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending