Connect with us

Video Stories

രാജ്യം കൊതിക്കുന്നത് ബഹുമത സംസ്‌കാരം

Published

on

അഡ്വ. പി.എം മുഹമ്മദ്കുട്ടി, ചേളാരി

ന്ത്യന്‍ സാഹചര്യത്തില്‍ ഏക സിവില്‍കോഡ് അപ്രസക്തവും അനഭിലഷണീയവുമാണെന്ന് ബോധ്യപ്പെടണമെങ്കില്‍ ഏക സിവില്‍കോഡ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടനയില്‍ കടന്നുകൂടിയ ചരിത്ര പശ്ചാത്തലം മനസ്സിലാക്കണം. സ്വാതന്ത്ര്യ സമര കാലത്തോ, സ്വരാജ് അംഗീകരിച്ച കാലത്തോ, ഏക സിവില്‍ കോഡ് എന്ന ആശയം ഒരു രാഷ്ട്രീയ നേതാവും ഉന്നയിച്ചിരുന്നില്ല. 1927ല്‍ മദിരാശിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനം ‘സ്വരാജ’ ലക്ഷ്യമായി അംഗീകരിച്ചു.

അതിനെത്തുടര്‍ന്ന് സ്വരാജ് ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനായി അന്നത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതാവുമായ മോത്തിലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ആ കമ്മിറ്റി 19 മൗലികാവകാശങ്ങളടങ്ങിയ പട്ടിക തയാറാക്കുകയും 1937ല്‍ കറാച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൗരന്മാര്‍ക്കായി അവ മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്തു. അവയിലൊന്നും ഏക സിവില്‍കോഡ് എന്ന ആശയത്തെക്കുറിച്ച് ഒരു സൂചന പോലുമുണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ 16 പിന്നെയും പിന്നിട്ടു. 1948 മാര്‍ച്ച് 28ന് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ സമിതി യോഗം ചേര്‍ന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട മൗലികാവകാശങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച തുടങ്ങിയപ്പോഴാണ് എം.ആര്‍ മസാനി ഏക സിവില്‍കോഡിനെക്കുറിച്ചുള്ള നിര്‍ദ്ദേശം ആദ്യമായി ഉന്നയിച്ചത്. യോഗത്തില്‍ പങ്കെടുത്ത മുസ്‌ലിം പ്രതിനിധികളടക്കം മിക്ക ന്യൂനപക്ഷ പ്രതിനിധികളും ഈ നിര്‍ദ്ദേശത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദീര്‍ഘനേരത്തെ ചര്‍ച്ചക്കുശേഷം വോട്ടിനിട്ടപ്പോള്‍ ആ നിര്‍ദ്ദേശം തള്ളുകയാണുണ്ടായത്. മാര്‍ച്ച് 30ന് ഭരണഘടനാസമിതി വീണ്ടും സമ്മേളിച്ചു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിന്മേലുള്ള ചര്‍ച്ചകളാരംഭിച്ചു.
മൗലികാവകാശങ്ങളുടെ പട്ടികയില്‍ പ്രവേശനം ലഭിക്കാതിരുന്ന ഏക സിവില്‍കോഡ് മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുടെ പട്ടികയിലെങ്കിലും ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ മസാനിയും കൂട്ടരും നിര്‍ബന്ധം പിടിച്ചു. ആ നിര്‍ദ്ദേശത്തിലടങ്ങിയ അപകടം മുന്‍കൂട്ടി മനസ്സിലാക്കിയ മുസ്‌ലിംകളടക്കമുള്ള പല ന്യൂനപക്ഷ പ്രതിനിധികളും വിയോജിപ്പ് പ്രകടിപ്പിച്ചു. അവസാനം വോട്ടിനിട്ടപ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് പാസ്സാക്കുകയാണുണ്ടായത്. അങ്ങനെയാണ് ഏക സിവില്‍കോഡ് ഭരണഘടനയുടെ നാലാം പാര്‍ട്ടില്‍ 44-ാം വകുപ്പായി സ്ഥലം പിടിച്ചത്.
പിന്നീട് കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ ഏക സിവില്‍കോഡ് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കപ്പെട്ടപ്പോള്‍ മുസ്‌ലിം പ്രതിനിധികളായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബ്, ബി. പോക്കര്‍ സാഹിബ്, മെഹ്ബൂബ് അലിബേഗ് എന്നിവര്‍ 44-ാം വകുപ്പിന് ഭേദഗതി നിര്‍ദ്ദേശിക്കുകയുണ്ടായി. അതിപ്രകാരമാണ്. ‘ഒരു പൊതു സിവില്‍ കോഡിന് ഭാവി നിയമ നിര്‍മ്മാണ സഭ രൂപം നല്‍കുകയാണെങ്കില്‍ മതാടിസ്ഥാനത്തിലുള്ള തങ്ങളുടെ വ്യക്തി നിയമങ്ങള്‍ ഉപേക്ഷിക്കാന്‍ തയാറല്ലാത്തവരെ അതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണം.’ അന്നത്തെ പരിതസ്ഥിതിയില്‍ ആ ഭേദഗതി പരിഗണിക്കപ്പെട്ടില്ല.

എന്നാല്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്ക ദൂരീകരിക്കാനെന്നോണം ഭരണഘടനയുടെ മുഖ്യ ശില്‍പിയായ അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ നല്‍കിയ താഴെ പറയുന്ന ഉറപ്പ് ഇന്നും അതിന്റെ നടപടിക്രമങ്ങളുടെ ചരിത്രത്തില്‍ മായാതെ കിടക്കുന്നുണ്ടാകും. ‘അവര്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ നേതാക്കള്‍ 44-ാം വകുപ്പിനെ അത് ഉദ്ദേശിക്കുന്നതിലപ്പുറം വായിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ഒരു പൊതു സിവില്‍കോഡ് ഉണ്ടാക്കാന്‍ രാഷ്ട്രം പരിശ്രമിക്കണമെന്നേ അതുകൊണ്ട് അര്‍ത്ഥമുള്ളൂ.

പൗരന്മാരായതുകൊണ്ട് മാത്രം രാഷ്ട്രം എല്ലാ പൗരന്മാരിലും ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കുമെന്ന് സ്വമേധയാ പ്രഖ്യാപിക്കുന്നവര്‍ക്ക് മാത്രമേ ഈ നിയമം ബാധകമാവൂ എന്നും ഭാവിയില്‍ പാര്‍ലമെന്റിനും വ്യവസ്ഥയുണ്ടാക്കാനും സാധ്യതയുണ്ട്. അങ്ങനെ ഏകീകൃത സിവില്‍കോഡ് നിയമത്തിന്റെ ആദ്യഘട്ടത്തില്‍ നിയമം പൂര്‍ണമായും സ്വയം സന്നദ്ധ ഭാവത്തില്‍ തന്നെയായിരിക്കും.’ഡോക്ടര്‍ അംബേദ്കറുടെ അസന്നിഗ്ധവും ആധികാരവുമായ ഈ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടാവുന്നതല്ലെന്ന് ഇന്ത്യ ഭരിച്ച പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവടക്കമുള്ള പ്രധാനമന്ത്രിമാരെല്ലാം മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് ഏക സിവില്‍കോഡ് വക്താക്കളുടെ നിര്‍ബന്ധം അടിക്കടിയുണ്ടായിട്ടും ആരും ആ സാഹസത്തിന് തയാറായിരുന്നില്ല. ബി.ജെ.പി പ്രധാനമന്ത്രിയായിരുന്ന വാജ്‌പെയ് പോലും അതിനു അപവാദമായിരുന്നില്ല. മുസ്‌ലിം നേതാക്കള്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ പ്രകടിപ്പിച്ച ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തെളിയിക്കുന്ന വെല്ലുവിളികള്‍ ഇന്നും ചില ഭാഗങ്ങളില്‍ നിന്നും മുഴങ്ങി കേള്‍ക്കുകയാണ്. ഏകീകൃത സിവില്‍കോഡ് ദേശീയോദ്ഗ്രഥനത്തിന് അനിവാര്യമാണെന്ന വാദത്തില്‍ കഴമ്പില്ല. ബഹുമത സംസ്‌കാരമുള്ള ഇന്ത്യയില്‍ ഈ വാദം തികച്ചും ബാലിശവും വികലവുമാണ്.
ഏകീകൃത സിവില്‍കോഡ് വാദം ഉന്നയിക്കുന്നവരാരാണെങ്കിലും ആര്‍ഷഭാരതത്തിന്റെ പരമോന്നത മൂല്യങ്ങളെയും ലോകമാസകലം ആദരിക്കപ്പെടുന്ന സനാതന ധാര്‍മ്മികാടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ മതേതര ഭരണഘടനയുടെയും ആത്മാവിനെ സാംശീകരിച്ചുകൊണ്ടല്ല അങ്ങനെ ചെയ്യുന്നതെന്നതില്‍ സംശയമില്ല.
ഇന്ത്യന്‍ ജനതയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ-നാനാത്വത്തിലുള്ള ഏകത്വത്തെ ലോകത്തിനുമുമ്പില്‍ അഭിമാനത്തോടുകൂടി മേലിലും ഉയര്‍ത്തിപ്പിടിക്കാനും സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്തി രാജ്യത്തിന്റെ ഉത്തമ താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം നരേന്ദ്ര മോദി സര്‍ക്കാറും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
(അവസാനിച്ചു)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending