Connect with us

Video Stories

മഹാത്മാ…, ജീവിതം ദര്‍ശനം, യാത്ര..

Published

on

അന്തര്‍മുഖനായ ഗാന്ധി
സ്വതവേ അന്തര്‍മുഖനും നാണം കുണുങ്ങിയുമായിരുന്നു ഗുജറാത്തി ബ്രാഹ്മണകുടുംബത്തില്‍ 1969 ഒക്ടോബര്‍ രണ്ടിന് പിറന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. അയല്‍വാസികളോട് പോയിട്ട് സഹപാഠികളോടുപോലും കാര്യമായി സംസാരിക്കാത്ത പ്രകൃതം. സ്്കൂള്‍കാലത്ത് ആരും കാണാതെ ബീഡിവലിച്ചു. ഇംഗ്ലണ്ടിലേക്കുള്ള കപ്പല്‍യാത്രയില്‍ ഡെക്കില്‍ തനിച്ചിരുന്നു. ലണ്ടനിലെ ബാരിസ്റ്റര്‍(വക്കീല്‍) പഠനകാലത്തും ഇതേ സ്വഭാവമായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ജോലിലഭിച്ചതും അവിടെ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുമാണ് ഗാന്ധിജിക്കുള്ളിലെ പൊതുപ്രവര്‍ത്തകനെയും പ്രഭാഷകനെയും പോരാളിയെയും തട്ടിയുണര്‍ത്തിയത്.

സത്യഗ്രഹം, അഹിംസ
പ്രപഞ്ചത്തിന്റെ ഭാഗമാണ് താനും മറ്റുള്ള സര്‍വചരാചരങ്ങളുമെന്ന അചഞ്ചലമായ വിശ്വാസം. അതുമൂലം യാതൊന്നിനെയും മുറിവേല്‍പിക്കുകയോ ഹിംസിക്കുകയോ ചെയ്യരുത്. ബുദ്ധ, ജൈന, ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമായാണ് രൂപപ്പെട്ടതെങ്കിലും ഈആശയത്തിന് പ്രായോഗികരൂപംനല്‍കിയത് ആധുനികഇന്ത്യയില്‍ മഹാത്മാഗാന്ധിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ഗാന്ധിജി വിജയകരമായി പരീക്ഷിച്ച സിദ്ധാന്തമായിരുന്നു അഹിംസ. എന്തുവന്നാലും ആര്‍ക്കെതിരെയും ആയുധമെടുക്കില്ലെന്നും ബ്രിട്ടീഷുകാര്‍ക്കെതിരായി ഇന്ത്യന്‍ജനതയെ അതിന് അനുവദിക്കുകയില്ലെന്നും പ്രതിജ്ഞെചെയ്യുകയും പ്രചാരണം സംഘടിപ്പിക്കുകയും ചെയ്ത ഗാന്ധിജി അഹിംസയുടെ ഭാഗമായാണ് സത്യാഗ്രഹ സമരസിദ്ധാന്തവും ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്.

ചരിത്രത്തിലെ ട്രെയിന്‍ യാത്ര
ഇംഗ്ലണ്ടിലെ പഠനത്തിന് ശേഷം 1893ല്‍ ഇരുപത്തിമൂന്നാംവയസ്സില്‍ ദക്ഷിണാഫ്രിക്കയില്‍ ജോലിക്കായിചെന്ന ഗാന്ധിജിക്ക് അവിടെ തുടക്കത്തില്‍തന്നെ നേരിടേണ്ടിവന്ന വ്യക്തിപരമായ തിക്താനുഭവം അദ്ദേഹത്തിന്റെ സാമൂഹികനിലപാടിനെ അടിസ്ഥാനപരമായി സ്വാധീനിച്ചു. ജൂണ്‍ ഏഴിന് ട്രെയിനില്‍വെള്ളക്കാര്‍ക്ക് മാത്രമായി സംവരണംചെയ്യപ്പെട്ടിരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്തതിന് ഉദ്യോഗസ്ഥന്‍ ഗാന്ധിജിയെ പ്ലാറ്റ്‌ഫോമിലേക്ക് തള്ളിയിട്ട് അധിക്ഷേപിച്ചതായിരുന്നു ഗാന്ധിജിയുടെ ജീവിതത്തിലെ നിര്‍ണായകസംഭവം. തന്നെപ്പോലുള്ളൊരു അഭിഭാഷകന്, ഇന്ത്യാക്കാരനായിപ്പോയതിന് ഇതാണ് അനുഭവമെങ്കില്‍ മറ്റ് പതിനായിരക്കണക്കായ ഇന്ത്യക്കാര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ എന്തായിരിക്കും അനുഭവമെന്ന് അദ്ദേഹം ഊഹിച്ചു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ കറുത്തവരും ഇന്ത്യക്കാരും പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അവകാശനിഷേധങ്ങള്‍ക്കെതിരെ ആളെക്കൂട്ടിക്കൊണ്ടായി ഗാന്ധിജിയുടെ പൊതുജീവിതത്തിന് തുടക്കം. സത്യത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതുകള്‍ ഇതുതന്നെയാണ് സ്വന്തം രാജ്യത്ത് അനുഭവിക്കുന്നതെന്ന് അദ്ദേഹത്തിന് തിരിച്ചറിവ് ലഭിക്കാനും ഈ സംഭവം കാരണമായി.

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്
1914 ജൂലൈയിലാണ് ഗാന്ധിജി സ്വന്തംരാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. അപ്പോള്‍ ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരിക്കുകയായിരുന്നു. മദനമോഹനമാളവ്യ, ബാലഗംഗാധരതിലകന്‍, മോത്തിലാല്‍ നെഹ്രു, പുത്രന്‍ ജവഹര്‍ലാല്‍ നെഹ്രു, അലി സഹോദരന്മാര്‍ തുടങ്ങിയവരായിരുന്നു അതിന്റെ തലപ്പത്ത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബഹുവിധമായ സ്വാതന്ത്ര്യസമരമുറകള്‍ അവലംബിച്ചുവരികയായിരുന്നെങ്കിലും രാജ്യത്തെ ബഹുഭൂരിപക്ഷം പേരും വിശിഷ്യാ സവര്‍ണരും സാമ്പത്തികശേഷിയുള്ളവരും ബ്രിട്ടീഷ് ഭരണത്തിന് ഒത്താശ ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ തുടരാനും സ്വാതന്ത്ര്യസമരവുമായി ഇടപെടാനും ഗാന്ധിജിയെ ഇത് പ്രേരിപ്പിച്ചു. ഇരുരാജ്യത്തും വെള്ളക്കാരാണ് ഭരണാധികാരികളെന്നത് ഗാന്ധിജിയിലെ ബ്രിട്ടീഷ് വിരോധം ഇരട്ടിപ്പിച്ചു.
ഖിലാഫത്ത് സമരവും
നിസ്സഹകരണപ്രസ്ഥാനവും
1919ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയും വിചാരണയില്ലാതെ തടവില്‍വെക്കാമെന്ന റൗലറ്റ് നിയമവും ഇന്ത്യക്കാരുടെ അഭിമാനം മുറിപ്പെടുത്തി. പഞ്ചാബിലെ ജാലിയന്‍വാലാബാഗ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനവേദിയിലേക്ക് ജനറല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌സൈന്യം ഇരച്ചുകയറി നിരായുധരായ ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. നിരവധിപേര്‍ മരിച്ചുവീണു. ഇതോടെ രാജ്യത്ത് ബ്രിട്ടീഷുകാര്‍ക്കെതിരായ രോഷം അണപൊട്ടിയൊഴുകി. 1920ല്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രാജ്യമെമ്പാടും ബ്രിട്ടീഷ് ഭരണത്തിനെതിരായി നിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ തുര്‍ക്കിയുടെ ചേരിക്കെതിരായി ബ്രിട്ടന്‍ നിലകൊണ്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനവുമായി നിസ്സഹകരണപ്രസ്ഥാനത്തെ ഗാന്ധിജി കൂട്ടിയോജിപ്പിച്ചു. എന്നാല്‍ 1922 ഫെബ്രുവരിയില്‍ ചൗരിചൗര പൊലീസ്‌സ്റ്റേഷന്‍ ഒരുകൂട്ടം ആളുകള്‍ അഗ്നിക്കിരയാക്കിയതോടെ സമരം നിര്‍ത്തുന്നതായി ഗാന്ധിജി പ്രഖ്യാപിച്ചു.

ഉപ്പുസത്യാഗ്രഹം
1930 മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ആറുവരെ നീണ്ട ഉപ്പുസത്യാഗ്രഹം ഗാന്ധിജിയുടെ പൊതുജീവിതത്തിലെ നിര്‍ണായകസമരമുഖമായിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സാധാരണക്കാരുടെ നിത്യോപയോഗവസ്തുവായ ഉപ്പിന് നികുതി ഏര്‍പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസ് സമരത്തിന് ആഹ്വാനംചെയ്തു. ഗാന്ധിജിക്കായിരുന്നു ഇതിന്റെ മുഖ്യചുമതല. ഉപ്പ് കുറുക്കിയുള്ള സത്യാഗ്രഹസമരരീതിയായിരുന്നു ഇത്. കേരളത്തിലുള്‍പ്പെടെ രാജ്യത്തെല്ലായിടത്തും ഇത് നടന്നു. ഗുജറാത്തിലെ സബര്‍മതിയില്‍നിന്ന ്തുടങ്ങി ദണ്ഡി വരെ നീളുന്ന കടപ്പുറസമരയാത്രയില്‍ ഗാന്ധിജിയോടൊപ്പം ആയിരങ്ങള്‍ കാല്‍നടയായി പങ്കുചേര്‍ന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ഇത് പുതുജീവന്‍ പകര്‍ന്നു. നിരവധിപേര്‍ പങ്കുചേര്‍ന്ന സമരം പൊതുജനങ്ങളില്‍ ബ്രിട്ടീഷ്ഭരണം വൈകാതെ അവസാനിക്കുമെന്ന പ്രത്യാശവളര്‍ത്തി.

അതിരുവിട്ട നിമിഷങ്ങള്‍
സമാധാനപ്രിയനും സത്യാഗ്രഹിയും അഹിംസാവാദിയുമൊക്കെയാണെങ്കിലും ചില അപൂര്‍വനിമിഷങ്ങളില്‍ ഗാന്ധിജി അമിതമായി രോഷംകൊള്ളുകയും വലിച്ചിഴക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ കസ്തൂര്‍ബായോടാണ് അദ്ദേഹം അധികവും രൂക്ഷമായി ഇടപെട്ടത്. ഒരിക്കല്‍ വീട്ടില്‍വന്ന അതിഥികളെ മര്യാദപൂര്‍വം സല്‍കരിച്ചില്ലെന്ന് പറഞ്ഞ് കസ്തൂര്‍ബായെ വലിച്ചിഴച്ച് പടിക്ക് പുറത്താക്കി. മക്കളുടെ വിദ്യാഭ്യാസജോലി കാര്യത്തിലും അവരോട് കയര്‍ത്താണ് മിക്കപ്പോഴും മഹാത്മാവ് സംസാരിച്ചത്. മറ്റൊരിക്കല്‍ സബര്‍മതി ആശ്രമത്തില്‍ വന്ന വെള്ളക്കാരുടെ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ മടിച്ചതിനും ഗാന്ധിജി കസ്തൂര്‍ബായോട് കയര്‍ത്തു. ഇതിന് പിന്നീട് പശ്ചാത്തപിച്ചതായി അദ്ദേഹംതന്നെ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജയില്‍വാസങ്ങള്‍
ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിന്റെ പേരില്‍ മൊത്തം ആറരവര്‍ഷത്തോളം ഗാന്ധിജി ജയിലറകളില്‍ കഴിച്ചൂകൂട്ടി. 2113 ദിവസമാണ് ഇന്ത്യയില്‍ ഗാന്ധിജി ജയിലില്‍ കഴിഞ്ഞത്. ഏറ്റവും കൂടുതല്‍ കാലം 1465- ദിവസം ഉത്തര്‍പ്രദേശിലെ യേര്‍വാദ ജയിലിലായിരുന്നു. 661 ദിവസം തുടര്‍ച്ചയായി അദ്ദേഹം ഈ ജയിലില്‍ കിടന്നു. 1922 മാര്‍ച്ച് 21 മുതല്‍ 1924 ജനുവരി 11വരെ. തൊട്ട് കൂടുതല്‍ കാലം കിടന്നത് ആഗാഖാന്‍ ജയിലില്‍ 636 ദിവസം. ഇതിന് പുറമെ ദക്ഷിണാഫ്രിക്കയിലും 180 ദിവസം വിവിധ ഘട്ടങ്ങളിലായി ബ്രിട്ടീഷ് ജയിലില്‍ കിടന്നു.

കേരളസന്ദര്‍ശനങ്ങള്‍
1920 മുതല്‍ 17 വര്‍ഷത്തിനിടെ അഞ്ചുതവണയാണ് ഗാന്ധിജി കേരളം സന്ദര്‍ശിച്ചത്. 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്ത് ഖിലാഫത്ത് നേതാവ് മൗലാനാ ഷൗക്കത്തലിയുടെ കൂടെ പൊതുയോഗത്തില്‍. 1925 മാര്‍ച്ച് 8 നും 19 നും ഇടയില്‍ എറണാകുളം, വൈക്കം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 1927 ഒക്ടോബര്‍ 9 മുതല്‍ 15 വരെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട് സന്ദര്‍ശിച്ചു. 1934 ജനുവരി 10-22 ദിവസങ്ങളില്‍ കേരളത്തിന്റെ വടക്കുമുതല്‍ തെക്കുവരെ സന്ദര്‍ശനം നടത്തി. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ഗുരുവായൂര്‍, കോട്ടയം, കൊല്ലം, തിരുവനന്തപുരം സന്ദര്‍ശിച്ച് ചര്‍ച്ചകളിലും സ്വീകരണങ്ങളിലും സംബന്ധിച്ചു.1937 ജനുവരി 12 മുതല്‍ 21 വരെ സര്‍വഹിന്ദുക്കള്‍ക്കുമുള്ള ക്ഷേത്രപ്രവേശനവിളംബരത്തിന്റെ ഭാഗമായി അവസാനസന്ദര്‍ശനം.

മഹത് വാക്യങ്ങള്‍
• അധ്വാനിക്കാതെ ഭക്ഷിക്കുന്നത് മോഷ്ടിച്ച ഭക്ഷണം കഴിക്കുന്നതുപോലെയാണ്.
• ഏതൊരു പദ്ധതിയും നടപ്പാക്കുന്നത് അതുകൊണ്ട് സമൂഹത്തിലെ ഏറ്റവുംദരിദ്രന് അതുകൊണ്ട് എന്ത്് ഗുണംകിട്ടുമെന്ന് നോക്കിയാകണം.
• ബലമെന്നത് കായികക്ഷമതയിലല്ല, അചഞ്ചലമായ ഇച്ഛയിലാണ്.
• ഓരോവീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കള്‍ അധ്യാപകരും.
• പ്രാര്‍ത്ഥന ആവശ്യപ്പെടലല്ല. ആത്്മാവിന്റെ ആഗ്രഹമാണത്. ഒരുവന്റെ ദൗര്‍ബല്യം നിത്യവും സമ്മതിക്കലാണ്.
• നിങ്ങള്‍ ആഗ്രഹിക്കുന്ന ലോകത്തിലെ മാറ്റം ഉണ്ടാകേണ്ടത് നിങ്ങളില്‍തന്നെയാണ്.
• ആദ്യം അവര്‍ നിങ്ങളെ അവഗണിക്കുന്നു. പിന്നെ പരിഹസിക്കുന്നു. പിന്നെ പോരടിക്കുന്നു. അപ്പോള്‍ നിങ്ങള്‍ വിജയിക്കുന്നു.
• നാളെ മരിക്കുമെന്ന് കരുതി ജീവിക്കുക. എന്നെന്നും ജീവിക്കുമെന്ന് കരുതി വിജ്ഞാനം നേടുക.
• മുഴുവന്‍ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്. എന്നാല്‍ ഒരാളുടെയും അത്യാഗ്രഹത്തെ തൃപ്തിപ്പെടാനുള്ളതില്ല.

ഗാന്ധിജി അവരുടെ വാക്കുകളില്‍
ണ്ണ മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ഈ ഭൂമിയിലൂടെ നടന്നിരുന്നോ എന്ന് വരുംകാലതലമുറക്ക് വിശ്വസിക്കാന്‍ പ്രയാസംതോന്നിയേക്കാം

  • ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
    ണ്ണ ശാന്തിക്കും സാഹോദര്യത്തിനും വേണ്ടി മാനുഷികകാഴ്ചപ്പാടുമായി ലോകത്ത്് അദ്ദേഹം ജീവിച്ചു, ചിന്തിച്ചു, പ്രവര്‍ത്തിച്ചു.നമ്മള്‍ക്ക് വേണമെങ്കില്‍ അദ്ദേഹത്തെ അവഗണിക്കാം.
  • മാര്‍ട്ടിന്‍ലൂഥര്‍ കിംഗ് ജൂനിയര്‍
    ണ്ണ മനുഷ്യരെക്കുറിച്ച് അഗാധത്തില്‍ മനസ്സിലാക്കിയ മഹാനായ മനുഷ്യനാണ് ഗാന്ധിജി.
    -ദലൈലാമ.
    ണ്ണ ജീവിതത്തില്‍ ഞാനെപ്പോഴും പ്രചോദനത്തിനുവേണ്ടി അദ്ദേഹത്തിലേക്ക് നോക്കിയിട്ടുണ്ട്.
  • ബറാക് ഒബാമ.
    ണ്ണ നിരാലംബരായ ഇന്ത്യക്കാരോട് അവരുടെ വസ്ത്രത്തില്‍, അവരുടെസ്വന്തംഭാഷയില്‍ ഇതുപോലെ മജ്ജയും മാംസവുമുള്ള മറ്റാരാണ് ഇങ്ങനെ അവരോട് സംവദിച്ചിട്ടുള്ളത്
  • ടാഗോര്‍.
    ണ്ണ നെല്‍സണ്‍ മണ്ഡേല ദക്ഷിണാഫ്രിക്കയുടെ പിതാവാണെങ്കില്‍ മുത്തച്ഛനാണ് മഹാത്മാഗാന്ധി
  • ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍അംബാസഡര്‍

സമ്പാദനം: കെ.പി ജലീല്‍

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending