Connect with us

Video Stories

ഗാന്ധിജിയെ അങ്ങനെയൊന്നും വിട്ടുകൊടുക്കില്ല

Published

on

ഉമ്മന്‍ ചാണ്ടി

അമേരിക്കയിലെ ഹൂസ്റ്റണില്‍ നടന്ന ഹൗഡി- മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഇന്ത്യയുടെ രാഷ്ട്രപിതാവ്’ എന്നു വിശേഷിപ്പിച്ചത് ആകസ്മികമാണോ? പരസ്പരം പുകഴ്ത്തി മുന്നേറുന്നതിനിടയില്‍ ട്രംപ് ഇത്തരമൊരു പ്രയോഗം നടത്തിയത് നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് എന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്. മഹാത്മഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികം ഇന്ത്യയിലും ലോകമെമ്പാടും ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലും ആഘോഷിക്കുമ്പോള്‍, ഗാന്ധിജിയെ ഇന്ത്യയുടെ ആത്മാവില്‍നിന്നു മുറിച്ചുമാറ്റാനാകില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യ ഇന്നും ഒരു ജനാധിപത്യ, മതേതര, ബഹുസ്വര രാജ്യമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഗാന്ധിജി നമ്മുടെ ഇടയില്‍ ജീവിച്ചതുകൊണ്ടാണ്. ഇന്ത്യയെ ഒരു മതാധിപത്യ രാഷ്ട്രമാക്കിമാറ്റാന്‍ ആദ്യം ഗാന്ധിജിയെ ജനമനസുകളില്‍നിന്നു പിഴുതെറിയണമെന്നു സംഘ്പരിവാര്‍ ശക്തികള്‍ക്ക് വ്യക്തമായി അറിയാം. അതിനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗാന്ധിജിക്കുപകരം മോദിയെ രാഷ്ട്രപിതാവായി വിശേഷിപ്പിച്ചത് ഇത്തരം അജണ്ടകളുടെ ഭാഗമാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ഇതിനെ അപലപിച്ചു രംഗത്തുവരണമായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ശിങ്കിടികളെ ഇറക്കി പ്രസ്താവനക്ക് ആധികാരികത നല്‍കാനാണു ശ്രമിക്കുന്നത്. മോദിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്നവരെ ഇന്ത്യക്കാരായി കരുതരുത് എന്നാണ് കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് പ്രസ്താവിച്ചത്. ഖാദി കലണ്ടറില്‍ ചര്‍ക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ക്ക തിരിക്കുന്ന ചിത്രം ചേര്‍ത്തതും ആകസ്മികമല്ല. ഹിന്ദുമഹാ സെക്രട്ടറി പൂജ ഷക്കൂണ്‍ ഗാന്ധിജിയുടെ ചിത്രത്തിനുനേരേ വെടിയുതിര്‍ത്താണ് ഇക്കഴിഞ്ഞ രക്തസാക്ഷിത്വദിനം ആചരിച്ചത്. ഇന്ത്യന്‍ കറന്‍സിയില്‍നിന്നു ഗാന്ധിജിയുടെ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സെയെ ‘മഹാനായ രാജ്യസ്‌നേഹി’ എന്നു വിശേഷിപ്പിച്ചത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഗാന്ധിയുടെ ആദര്‍ശങ്ങള്‍ മൂലമാണ് രാജ്യത്ത് ഭീകരവാദം ഉണ്ടായത് എന്നാണ് ഹിന്ദുമഹാസഭാ നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞത്. ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെക്കുവേണ്ടി ഗ്വാളിയറില്‍ ക്ഷേത്രം വരെ പണിതത് ഹിന്ദുമഹാസഭ. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിനു ഭീഷണിയാണെന്നു പ്രസ്താവിച്ച ആര്‍.എസ്.എസ് നേതാക്കളായ മാധവ് സദാശിവ ഗോല്‍വര്‍ക്കറും വിനായക ദാമോദര്‍ സര്‍വാര്‍ക്കറുമാണ് ഗാന്ധിജിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. ഹിന്ദു- മുസ്‌ലം മൈത്രിക്കുവേണ്ടിയും മതേതരത്വത്തിനുവേണ്ടിയും സ്വന്തം ജീവന്‍ വെടിഞ്ഞ ഗാന്ധിജി അങ്ങനെ സംഘ്പരിവാരങ്ങള്‍ക്ക് ആജന്മ ശത്രുവായി.
എന്നാല്‍ ലോകം ഗാന്ധിജിയെ കാണുന്നത് എങ്ങനെയാണെന്നു നോക്കാം. ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ വരും തലമുറകള്‍ പ്രയാസപ്പെടുമെന്നാണ് വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്. ‘ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സംഭവങ്ങള്‍’ എന്ന പേരില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ബൃഹത്തായ പുസ്തകത്തില്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത് ‘ഇതാ സന്യാസിയായ ഒരു നേതാവ്’ എന്ന ആമുഖത്തോടെയാണ്. വരുന്ന നൂറ്റാണ്ട് അതിന്റെ ബൗദ്ധികചക്രവാളം പരിപൂര്‍ണമായി തുറക്കുന്ന വേളയില്‍ ഏറ്റവും സ്ഫുടമായി തെളിഞ്ഞുകാണുന്ന അനശ്വരാത്മാവ് ഗാന്ധിജി ആയിരിക്കുമെന്ന് അവര്‍ വിലയിരുത്തി. ലോക ചരിത്രത്തില്‍ ഗാന്ധിജിയുടെ സ്ഥാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എഴുതി. ഗാന്ധിജി അനിവാര്യമാണെന്നും മാനവരാശിക്കു മുന്നേറണമെങ്കില്‍ ഗാന്ധിജി ഉണ്ടായേ തീരൂ എന്നും കറുത്ത വര്‍ഗക്കാരുടെ മുന്നണിപ്പോരാളി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അരനൂറ്റാണ്ട് മുമ്പ് ചൂണ്ടിക്കാട്ടി. ഗാന്ധി ജയന്തിദിനമായ ഒക്‌ടോബര്‍ രണ്ട്, 2007 മുതല്‍ ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഒക്‌ടോബര്‍ രണ്ട് ചരിത്രത്തില്‍ ഇടംപിടിച്ചത് രാഷ്ട്രപിതാവിന്റെ ജന്മദിനം എന്ന നിലയില്‍ മാത്രമല്ല, മാനവരാശിക്ക് പ്രത്യാശയുടെ പ്രകാശം പകര്‍ന്ന മൂല്യസംഹിതയുടെ വിജയദിനം കൂടിയായിട്ടാണ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും മരണമില്ല. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവുമായി അഞ്ചു തവണ ലോക സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദേശമുണ്ടായിട്ടും നിഷേധിക്കപ്പെട്ട നേതാവാണ് ഗാന്ധിജി. പിന്നീട് അതേ മേഖലയില്‍ നൊബേല്‍ സമ്മാനം നേടിയ എട്ടു ലോക നേതാക്കള്‍ തങ്ങളുടെ മാര്‍ഗദീപം ഗാന്ധിജിയാണെന്ന് നൊബേല്‍ പുരസ്‌കാരവേദിയില്‍ തന്നെ അഭിമാനത്തോടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് ലുതുലി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍, ദലൈ ലാമ, ഓംഗ് സാന്‍ സൂചി, നെല്‍സണ്‍ മണ്ടേല, അഡോള്‍ഫോ പെരെസ് എസ്‌ക്വിവെല്‍, ബരാക്ക് ഒബാമ, കൈലാസ് സത്യാര്‍ത്ഥി എന്നിവരാണവര്‍. ഗാന്ധിജിക്ക് നൊബേല്‍ സമ്മാനം നല്‍കാതെ പോയതില്‍ കമ്മിറ്റി അംഗങ്ങള്‍ പലവട്ടം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. നൊബേല്‍ മ്യൂസിയത്തില്‍ മഹാത്മാഗാന്ധിയുടെ അഭാവം നികത്താനാകാത്ത നഷ്ടം എന്നാണ് നൊബേല്‍ മ്യൂസിയം ക്യുറേറ്റര്‍ പറഞ്ഞത്.
മൂന്നു ദശകത്തിലധികം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെയും ഇന്ത്യയെയും നയിച്ച മഹാത്മഗാന്ധി ഗാന്ധിജിയാണു നമ്മുടെ സമ്പത്തും ആത്മവിശ്വാസവും ദീപശിഖയും. അദ്ദേഹമാണ് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ പിതാവ്. ‘രാഷ്ട്രപിതാവേ..’ എന്ന നേതാജിയുടെ അഭിസംബോധന രാജ്യം ആദരവോടെ അംഗീകരിച്ചു. രബീന്ദ്രനാഥ ടാഗോര്‍ ‘മഹാത്മാ..’ എന്നു വിളിച്ചപ്പോള്‍ കോടിക്കണക്കിനു കണ്ഠങ്ങള്‍ അതേറ്റു പറഞ്ഞു. ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഗാന്ധിജി ജന്മം കൊണ്ടോ, സ്റ്റേജ് ഷോ കൊണ്ടോ അല്ല മഹത്മാവായത് മറിച്ച് കര്‍മം കൊണ്ടു മാത്രമാണ്.
അഹിംസാമന്ത്രവുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നേരിട്ട അദ്ദേഹത്തിന്റെ വീക്ഷണവും പ്രവര്‍ത്തനങ്ങളും ഒരു ജനതയുടെ മോചനത്തില്‍ ഒതുങ്ങിയിരുന്നില്ല. സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാരെ പുറത്താക്കാന്‍വേണ്ടി മാത്രമുള്ളതല്ല മറിച്ച ഒരു നവസമൂഹരചനക്കാണെന്നും അത് നേടുന്നതിനുള്ള യാത്രയില്‍ മുന്നിലുള്ള തടസ്സങ്ങളിലൊന്നുമാത്രമാണ് ബ്രിട്ടീഷ് ഭരണമെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ലോകം ഗാന്ധിജിയിലേക്ക് അടുത്തത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം കൊണ്ടുവന്ന അസാധാരണ രീതികള്‍ കണ്ടാണ്. ത്യാഗനിര്‍ഭരമായ സഹനസമരത്തിലൂടെ, സത്യത്തെയും അഹിംസയെയും മുറുകെപ്പിടിച്ചുകൊണ്ടുനേടിയ സ്വാതന്ത്ര്യം ലോക ചരിത്രത്തിലെ വേറിട്ട അധ്യായമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും രക്തം വാര്‍ന്നൊഴുകുമ്പോള്‍ ഗാന്ധിജിയുടെ സഹനസമരങ്ങളുടെ പ്രസക്തിയിലേക്ക് ലോകം വീണ്ടും ഉറ്റുനോക്കുന്നു.
മതങ്ങള്‍ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടായിരുന്നു ഗാന്ധിജിയുടേത്. വിവിധ മതവിശ്വാസികള്‍ ചേര്‍ന്ന കൂട്ടായ്മകള്‍ക്ക് ഗാന്ധി രൂപം കൊടുക്കുകയും ഒന്നിച്ച് ജീവിക്കാനും ഒന്നിച്ച് പണിയെടുക്കാനും അവസരമൊരുക്കുകയും ചെയ്തു. ‘ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പര ബഹുമാനവും സഹിഷ്ണുതയുമാണ്. നിര്‍ജീവമായ ഐകരൂപ്യമല്ല നാനാത്വത്തിന്റെ ഏകത്വമാണ് നമുക്കാവശ്യം’ – അദ്ദേഹം പറഞ്ഞു. വ്യത്യസ്ത വിശ്വാസങ്ങള്‍ തമ്മിലുള്ള സംവാദം ആധുനിക ലോകം ഇന്നു പ്രതീക്ഷയോടെ നോക്കുന്ന സുവര്‍ണ സിദ്ധാന്തമാണ്. പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍ സാമ്പത്തിക സമത്വമാണെന്നും സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള വിടവ് നികത്താത്തിടത്തോളം കാലം അഹിംസാത്മകമായ ഭരണസംവിധാനം അസാധ്യമാണെന്നും സമ്പത്തും അതില്‍നിന്ന് ഉണ്ടാകുന്ന ശക്തിയും പൊതുനന്മക്കുവേണ്ടി പങ്കിടാന്‍ തയ്യാറായില്ലെങ്കില്‍ രക്തരൂക്ഷിത വിപ്ലവം ഉണ്ടാകുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പ്രവചിച്ചു. അത് ഇന്നു ലോകത്ത് പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദരിദ്രനായ, ഏറ്റവും നിസ്സഹായനായ മനുഷ്യന്റെ മുഖം സങ്കല്‍പിച്ചുനോക്കുക. എന്നിട്ട് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ പ്രയോജനപ്പെടുമോ എന്ന് സ്വയം ചോദിച്ചുനോക്കുക.’ ഗാന്ധിയുടെ ഈ രക്ഷാസൂത്രം ഭരണകര്‍ത്താക്കള്‍ എക്കാലവും നെഞ്ചോടുചേര്‍ക്കേണ്ടതാണ്. ആഗോളതാപനത്തിനും പരിസ്ഥിതി വ്യതിയാനത്തിനും ഉത്തരം ഗാന്ധിജിയിലുണ്ട്. വിഭവങ്ങളെ സംരക്ഷിക്കുകയും സമാഹരിക്കുകയും അവയെ നീതിപൂര്‍വം വിതരണം ചെയ്യുകയും വേണമെന്ന സുസ്ഥിര വികസന കാഴ്ചപ്പാട് ലോക മന:സാക്ഷിയുടെ മുന്നില്‍ ആദ്യമായി അവതരിപ്പിച്ചത് ഗാന്ധിജിയാണ്. ‘ഭൂമുഖത്ത് എല്ലാവരുടെയും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്; എന്നാല്‍, ആരുടെയും ആര്‍ത്തിക്ക് തികയുകയുമില്ല’ എന്നത് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും വിഭവങ്ങളെ ധൂര്‍ത്തടിക്കാതിരിക്കാനുമുള്ള ഗാന്ധിജിയുടെ താക്കീതാണ്. ഗാന്ധിജിയുടെ മറ്റൊരു പ്രധാനപ്പെട്ട കര്‍മമണ്ഡലം അയിത്തോച്ചാടനമായിരുന്നു. ദലിതരെ അദ്ദേഹം ദൈവത്തിന്റെ മക്കള്‍ എന്നു വിളിച്ചു.
ഗാന്ധിജി വിഭാവനം ചെയ്തതിന്റെ നേരേ വിപരീതമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം ഏറ്റവുമധികം ആഗ്രഹിക്കുകയും സ്വന്തം ജീവന്‍പോലും ബലിയര്‍പ്പിക്കുകയും ചെയ്തത് മത സൗഹാര്‍ദത്തിനുവേണ്ടിയായിരുന്നെങ്കിലും ഇപ്പോള്‍ ഏറ്റവും വലിയ ഭീഷണി ഉയരുന്നത് അതിനെതിരേയാണ്. രാജ്യം നെടുകെയും കുറുകെയും വിഭജിക്കപ്പെട്ടിരിക്കുന്നു. ദേശീയത ഒരു പ്രത്യേക വിഭാഗത്തിന്റേതാക്കി മാറ്റി. മറ്റുള്ളവരോട് രാജ്യം വിട്ടുപോകാന്‍ ആജ്ഞാപിക്കുന്നു. അസഹിഷ്ണുത അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ബഹുസ്വരതക്ക് മങ്ങലേല്‍ക്കുന്നു. വിയോജിപ്പ് പ്രകടിപ്പിക്കുന്നവര്‍ക്ക് ജയില്‍ അല്ലെങ്കില്‍ മരണം. ഒരു ചെറിയ വിഭാഗം സമ്പത്ത് കയ്യടക്കിയപ്പോള്‍, രാജ്യത്ത് അസമത്വവും അസംതൃപ്തിയും പടര്‍ന്നുപിടിക്കുന്നു. രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്കു കൂപ്പുകുത്തി. ഒരു മതാധിപത്യ രാജ്യത്തിനുവേണ്ടിയുള്ള കേളികൊട്ടാണ് ഉയരുന്നത്. അതിന് ഗാന്ധിജിയെ തന്നെ തമസ്‌കരിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ‘ഗാന്ധിജി അമര്‍ രഹേ’ എന്നു ദിഗന്തങ്ങള്‍ പൊട്ടുമാറ് വിളിച്ചു ശീലിച്ച ഇന്ത്യന്‍ ജനത അങ്ങനെയൊന്നും ഗാന്ധിജിയെ വിട്ടുകൊടുക്കില്ല.
(എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending