Connect with us

Video Stories

വയനാട് ഒറ്റക്കല്ല, ഒപ്പമുണ്ട് കേരളം

Published

on

മനുഷ്യനെ മറന്നുള്ള പ്രകൃതി സ്‌നേഹം ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യന്റെ മൗലികാവകാശങ്ങള്‍കൂടി അംഗീകരിക്കപ്പെടണമെന്ന പ്രാഥമികമായ ആവശ്യമാണ് വയനാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്നത്. കോഴിക്കോട്-കൊല്ലഗല്‍ (ദേശീയപാത- 766) റൂട്ടിലെ രാത്രി യാത്രാനിരോധനം പൂര്‍ണ യാത്രാനിരോധനമായി മാറുമെന്ന ഭീതിയാണ് വയനാട്ടിലെ ജനങ്ങളെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.
2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വാഹനയാത്ര വന്യജീവികളുടെ സൈ്വര്യ സഞ്ചാരത്തിന് കനത്ത ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും എന്‍.എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയും സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒരു ദശാബ്ദമായി നീണ്ട നിയമനടപടികള്‍ ഇപ്പോള്‍ പരിസമാപ്തി ഘട്ടത്തിലാണ്. വരുന്ന 14ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. എന്നാല്‍ കര്‍ണാടക വയനാട്ടിലെ ജനങ്ങളോട് കാരുണ്യപൂര്‍വമല്ല നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബന്ദിപ്പൂര്‍ വനപാതയിലൂടെയുള്ള രാത്രിയാത്ര കൂടുതല്‍ കര്‍ശനമാക്കണമെന്നതാണ് കര്‍ണാടകയുടെ ആവശ്യം. മാത്രമല്ല, വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടാത്തവിധം എലിവേറ്റഡ് കോറിഡോര്‍ നിര്‍മിച്ച് വാഹന യാത്രക്ക് ഇപ്പോഴുള്ള തടസ്സം നീക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോടും കര്‍ണാടക മുഖംതിരിക്കുകയാണ്. എലിവേറ്റഡ് കോറിഡോര്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നതാണ് കര്‍ണാടകയുടെ വാദം. എലിവേറ്റഡ് കോറിഡോറിനായി 250 കോടി രൂപ മുതല്‍മുടക്കാനുള്ള സന്നദ്ധത കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അനുകൂല നിലപാടല്ല കര്‍ണാടക സ്വീകരിച്ചിട്ടുള്ളത്.
വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ നിര്‍ണായകമാകുക പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടായിരിക്കും. ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള പൂര്‍ണ യാത്രാ നിരോധനത്തിനുള്ള അഭിപ്രായമാണ് കോടതി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് ആരാഞ്ഞിട്ടുള്ളത്. ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് കേന്ദ്ര വനം മന്ത്രാലയത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക വലിയ തോതിലുണ്ട്. ബന്ദിപ്പൂര്‍ വനപാത ക്രിട്ടിക്കല്‍ കോര്‍ ഏരിയ ആയാണ് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി കാണുന്നത്. ഇതിനാല്‍ തന്നെ പാത പൂര്‍ണമായി അടയ്ക്കണമെന്നതാണ് അവരുടെ നിര്‍ദ്ദേശം. പരിസ്ഥിതി മന്ത്രാലയം ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ മുഖവിലക്കെടുത്താലും വയനാടിനെ സംബന്ധിച്ച് അത് നിര്‍ണായകമാണ്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങളും ശിപാര്‍ശകളും യാത്രാനിരോധനത്തിന് അനുകൂലമാണ്.
കര്‍ണാടകയെ സംബന്ധിച്ച് ദേശീയ പാത 766 ലെ യാത്രാനിരോധനം കാര്യമായി ബാധിക്കില്ല. അതേസമയം ഉത്തര കേരളത്തെ സംബന്ധിച്ച് ഈ പാത നിര്‍ണായകമാണ്. വയനാടിന്റെ ജീവസ്പന്ദനവും. ഉത്തര കേരളത്തിന്റെ വാണിജ്യ ഇടനാഴിയാണ് ദേശീയപാത 766. ഈ പാതക്ക് ബദല്‍ മാര്‍ഗമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ ബദല്‍ റോഡായി നിര്‍ദ്ദേശിച്ചിട്ടുള്ളത് തലശ്ശേരി-ഗോണിക്കുപ്പ വഴി മൈസൂരുവിലെത്തുന്ന പാതയാണ്. കോഴിക്കോട്‌നിന്ന് മൈസൂരുവിലെത്താന്‍ 80 കിലോമീറ്റര്‍ ദൂരം കൂടുതല്‍ സഞ്ചരിക്കണമെന്ന് മാത്രമല്ല, വയനാട്ടിലെ ജനങ്ങളെ സംബന്ധിച്ച് ഈ പാത പ്രായോഗികവുമല്ല. നിലവിലുള്ള യാത്രാമാര്‍ഗം അടയുകയാണെങ്കില്‍ പകരം വഴികള്‍ ഇല്ലാതാകുന്ന അനിശ്ചിതത്വത്തെയാണ് വയനാട്ടിലെ ജനത ഭീതിയോടെ ഉറ്റുനോക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പാതയിലെ യാത്രാനിരോധനം നീക്കുന്നതിനായി ശക്തമായി വാദിക്കുന്നുണ്ടെങ്കിലും കോടതിയില്‍ വേണ്ടവിധം കേസ് നടത്തിയോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. പ്രായോഗിക ബദല്‍ നിര്‍ദേശങ്ങള്‍ കേരളം മുന്നോട്ടുവെച്ചില്ലെന്ന വസ്തുത പറയാതിരിക്കാനാകില്ല. ഒരു ദശാബ്ദം പാത രാത്രികാലത്ത് അടച്ചിട്ടും കാര്യമായ പ്രതിഷേധങ്ങളോ കേസ് സംബന്ധിച്ച് ശക്തമായ ഇടപെടലുകളോ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നതും വിസ്മരിക്കാനാകില്ല. എങ്കിലും പരസ്പരം പഴിചാരുന്നതിന്പകരം കേരളം ഒറ്റക്കെട്ടായി നിലകൊള്ളുകയാണ് ഇപ്പോള്‍ അഭികാമ്യം.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ സംയുക്ത സമരസമിതി രാത്രി യാത്രാനിരോധനം നീക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലാണ്. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. സമരത്തിന് പിന്തുണയുമായി വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന്് വയനാട്ടിലെത്തും. നൂറുകണക്കിന് പേര്‍ പിന്തുണയുമായി ദിവസവും സമരപന്തലില്‍ എത്തുന്നുണ്ട്. ഈ സമരം വിജയത്തിലെത്തേണ്ടത് കേരളത്തെ സംബന്ധിച്ച് അനിവാര്യമാണ്. ഒരു ജനതയുടെ ആശങ്കയുടെ ദുരിതവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ സമരം ഉപകരിക്കപ്പെടണം.
നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ പാതക്ക്. ഒരു ജനതയുടെ ചരിത്രം ഉറഞ്ഞുനില്‍ക്കുന്നുണ്ട് ഈ പാതയില്‍. പാത പൂര്‍ണമായി അടച്ചുപൂട്ടുകയാണെങ്കില്‍ യാത്രാ സൗകര്യം മാത്രമല്ല, വയനാടിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ അത് തകര്‍ത്തെറിയും. കാര്‍ഷിക മേഖലയിലേറ്റ കനത്ത തിരിച്ചടിയില്‍ ആടിയുലയുന്ന വയനാടിന്റെ സാമ്പത്തിക സ്ഥിതി പാത അടക്കുന്നതോടെ കൂടുതല്‍ ഇരുട്ടിലേക്കാകും നീങ്ങുക. ഒരു നാടിന്റെ അതിജീവനത്തിന്റെ പാതയാണിതെന്ന ബോധ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടുക തന്നെ വേണം. കോടതിക്കകത്തും പുറത്തും ഒരു ജനതയുടെ ജീവല്‍പ്രശ്‌നത്തെ ശരിയായ വിധത്തില്‍ അവസരം ഇപ്പോള്‍ തങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന ബോധ്യംകൂടി സര്‍ക്കാരിന് ഉണ്ടാകണം. വയനാട്ടിലെ ജനത ഒറ്റക്കല്ല, കേരളീയ സമൂഹം ഒന്നാകെ ഒപ്പമുണ്ടെന്ന ഉറപ്പാണ് ഇപ്പോള്‍ അവര്‍ക്ക് വേണ്ടത്.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending