Connect with us

Video Stories

ആശങ്കപ്പെടുത്തുന്ന പ്രവാസികളുടെ മടക്കം

Published

on

കെ.കുട്ടി അഹമദ്കുട്ടി

കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലവും പകരം വെക്കാനാകാത്തതുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളം ഇന്ന് കാണുന്ന സാമൂഹിക സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനം പ്രവാസി സമൂഹം നാട്ടിലേക്ക് അയക്കുന്ന Remittences ആണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളം ഇന്ന് ഇന്ത്യയില്‍ ഒന്നാമതാണെങ്കില്‍ അതിനുള്ള ഒരു പ്രധാന കാരണം പ്രവാസി നിക്ഷേപം തന്നെയാണ്. ഭാരതത്തിന്റെ കാര്യത്തില്‍ പൊതുവെയുള്ള സവിശേഷതയാണ് നാം വിദേശ രാജ്യങ്ങളുമായി പുരാതനകാലം മുതല്‍തന്നെ പുലര്‍ത്തുന്ന ബന്ധം. കേരള സമ്പദ് വ്യവസ്ഥക്ക് അനുകൂലമാകുന്നവിധം പ്രവാസി മാറിയത് 1973 മുതലാണ്. ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കുടിയേറ്റം കേരളത്തില്‍നിന്നുമുണ്ടായിട്ടുള്ളത്.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ എണ്ണ ഖനനവും അനുബന്ധ അടിസ്ഥാന സൗകര്യ വികസനവും നിരവധി തൊഴിലവസരം ഈ രാജ്യങ്ങളില്‍ സൃഷ്ടിച്ചു. ഈ അവസരം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണെന്ന് പറയാം. അന്ന് തുടക്കംകുറിച്ച മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ ഏറ്റവും വലിയ സവിശേഷത, കുടിയേറിയ മലയാളികള്‍ ഏറെയും വിദ്യാഭ്യാസ നൈപുണ്യ രഹിതരായിരുന്നുവെന്നതാണ്. വിദ്യാഭ്യാസത്തിലും തൊഴില്‍ വൈദഗ്ധ്യത്തിലും പിന്നിലായതിനാല്‍ തന്നെ കേരളത്തില്‍ ജോലി ലഭിക്കാതെ പട്ടിണിയിലായിരുന്ന വലിയ ജനസമൂഹത്തിന് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ അത്താണിയായി മാറി. അവിടെ ഇവര്‍ക്ക് ലഭിച്ച മാന്യമായ വരുമാനംകൊണ്ട് അവരുടെ ജനിച്ച നാട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങളുടെ പട്ടിണിയില്ലാതാക്കാന്‍ കഴിഞ്ഞു.

അവര്‍ക്ക് കിടപ്പാടവും മാന്യമായ ഭവനങ്ങളും കുട്ടികളുടെ വിദ്യഭ്യാസത്തിനും വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കള്‍ക്ക് ചികിത്സ ലഭ്യമാക്കാനും ഈ വരുമാനം മതിയാകുമെന്ന അവസ്ഥ സംജാതമായി. ഒരു പ്രവാസിയുടെ കുടുംബം കേരളത്തില്‍ കടമായി പൈസ ആവശ്യപ്പെട്ടാല്‍ ഉയര്‍ന്ന വിശ്വാസത്തില്‍ പണം കടം ലഭ്യമാകുന്ന അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടു. പ്രവാസം പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് മാന്യമായ ജീവിതം ഉറപ്പ് നല്‍കി. കേരളത്തിലെ ബഹുഭൂരിപക്ഷംവരുന്ന ആദ്യകാല പ്രവാസികള്‍ കുടിയേറിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം താല്‍ക്കാലിക കുടിയേറ്റമായതിനാല്‍ തന്നെ തൊഴില്‍ അനുമതി അവസാനിക്കുന്ന മുറക്ക് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ പുതിയ തൊഴില്‍ വിസയില്‍ വീണ്ടും കുടിയേറാനുള്ള അവസരങ്ങള്‍ നിഷേധിച്ചിട്ടില്ലായിരുന്നു. ആയതിനാല്‍തന്നെ കുടിയേറ്റം ഇന്നും കേരളത്തില്‍നിന്നും നിര്‍ലോഭം തുടര്‍ന്ന്‌കൊണ്ടിരിക്കുന്നു.

എന്നാല്‍ ഈ മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നത് നമുക്കറിയാം. ഈ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണല്ലോ 1994 ല്‍ സഊദി അറേബ്യ നടപ്പിലാക്കിയ സഊദിവത്കരണം. സഊദി പൗരന്‍മാര്‍ക്ക് തൊഴില്‍ ഉറപ്പ്‌വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പില്‍വരുത്തിയ സഊദിവത്കരണ നിയമം എന്നാല്‍ അത്ര വലിയ പ്രകമ്പനം സഊദിയിലേക്കുള്ള കേരളത്തില്‍നിന്നുള്ള കുടിയേറ്റത്തില്‍ വരുത്തിയില്ലായിരുന്നുവെന്നതാണ് വസ്തുത.

എന്നാല്‍ 2005 ന് ശേഷം സ്ഥിതി പൂര്‍ണ്ണമായി മാറി. 2005 മുതല്‍ സഊദിവത്കരണത്തിന്റെ പുതിയ കര്‍ശന നയമായി നിതാഖത്ത് നിയമം സഊദി നടപ്പിലാക്കി. ഈ നിയമത്തിന്റെ സവിശേഷത സഊദിയിലെ എല്ലാ വ്യവസായ സേവന മേഖലയില്‍ ഉറപ്പായും നിയമിച്ചിരിക്കേണ്ട സഊദി പൗരന്മാരുടെ എണ്ണം ആസ്ഥാപനത്തിലെ മുഴുവന്‍ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കപ്പെട്ടു. പലപ്പോഴും ഈ അനുപാതം കുറഞ്ഞത് 10 ശതമാനം മുതല്‍ കൂടിയത് 75 ശതമാനം വരെയും ചിലതില്‍ 99 ശതമാനം വരെയും നിശ്ചയിക്കപ്പെട്ടു. വ്യവസായികളെ ഇതിന്റെ അനുപാതത്തില്‍ പല വര്‍ണ്ണങ്ങളുമായി തരംതിരിക്കപ്പെട്ടു.

എല്ലാ സ്ഥാപനങ്ങളും നേടിയെടുക്കാന്‍ ആത്യന്തികമായി നിയമപരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വദേശി വിദേശി തൊഴില്‍ അനുപാതം പരിപാലിക്കേണ്ടത് കര്‍ശനമായതോടെ ഒരു കാലത്തെ മലയാളികളുടെ സ്വര്‍ഗമായിരുന്ന പ്രവാസ കുടിയേറ്റ രാജ്യങ്ങള്‍ ഇന്ന് വിലക്കപ്പെട്ട ഖനിയായി മാറുന്ന ഒരു കാലഘട്ടത്തിലൂടെ കടന്ന് പോകേണ്ടിവരുന്നു. മാത്രമല്ല പല ഗള്‍ഫ് രാഷ്ട്രങ്ങളും കുടുംബ നികുതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇന്ന് വിദേശ രാജ്യങ്ങളിലെ ജീവിതം ചിലവേറിയതായി മാറിക്കൊണ്ടരിക്കുന്നുവെന്നതും തിരിച്ചുവരവിന്റെ വേഗത വര്‍ധിപ്പിക്കുന്നു.
1998 മുതല്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന കുടിയേറ്റ പഠനങ്ങളാണ് കേരള കുടിയേറ്റത്തിന്റെ ആധികാരിക പഠന രേഖയെന്ന് കണക്കാക്കിവരുന്നത്. ഇത് പ്രകാരം 1998 തിരികെയെത്തിയ മലയാളി കുടിയേറ്റക്കാരുടെ എണ്ണം 7.4 ലക്ഷം ആയിരുന്നുവെങ്കില്‍ 2018 ല്‍ ഇത് 28.6 ലക്ഷമായി ഉയര്‍ന്നുവെന്ന് കാണാം. ഇത് വീണ്ടും ഉയര്‍ന്നുവെന്നത് വസ്തുതയാണ്.

2018 ല്‍ സി.ഡി.എസ് തിരുവനന്തപുരം 2160 മടങ്ങിയെത്തിയ കുടിയേറ്റക്കാരെ തെരഞ്ഞെടുത്ത് നടത്തിയ പഠനം വെളിവാകുന്നത് മടങ്ങിയെത്തിയവരില്‍ 21.3 ശതമാനം ആളുകളും 30 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. 45.9 ശതമാനം ആളുകളുടെ പ്രായം 50 വയസ്സിന് മൂകളിലാണെന്നും കാണാം. മടങ്ങിയെത്തിയവരില്‍ 45.1 ശതമാനം ആളുകളുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസോ അതിന് മുകളിലോ ആണ്. ഏറ്റവും ആശങ്കാ ജനകമായ വസ്തുത മടങ്ങിയെത്തിയവരുടെ കുടുംബാംഗങ്ങളായ ആശ്രിതരുടെ എണ്ണമാണ്. ഏഴംഗങ്ങള്‍ക്ക് മുകളില്‍ ആശ്രിതരായവരുടെ കുടുംബങ്ങളുള്ള മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം 17 ശതമാനം ആണെന്നും കാണാം. 23 ശതമാനം മടങ്ങിയെത്തിയ പ്രവാസികളുടെ കുടുംബ ആശ്രതരുടെ എണ്ണം 5 ആണെന്നും വെളിവാക്കുന്നു.

ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി തീര്‍ച്ചയായും തൊഴില്‍ രഹിതരുടെ എണ്ണത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നല്ല പങ്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ തന്നെയാണെന്നതില്‍ സംശയമില്ല. പ്രവാസികള്‍ നേരിട്ടോ പരോക്ഷമായോ കേരളത്തിന്റെ, ഭാരതത്തിന്റെ വളര്‍ച്ചയുടെ തോതില്‍ ഭാഗധേയം നിര്‍ണ്ണയിച്ചവരാണ് എന്ന് ആരും നിസംശയം അംഗീകരിക്കും. അവരുടെ ചോര നീരാക്കിയ പണം നേരിട്ട് നിരവധിയായ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ആരോഗ്യ നിര്‍മ്മാണ മേഖലകള്‍ക്ക് മുതല്‍ക്കൂട്ടായി എങ്കില്‍ അവര്‍ അയച്ച ആ പണം രാജ്യത്തിന്റെ വിദേശ കറന്‍സി ശേഖരത്തിന്റെ അളവിനെ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍തന്നെ ഈയൊരു വലിയ ജന സമൂഹത്തിന്റെ പുനരധിവാസം ഓരോ മലയാളിയുടെയും ധാര്‍മിക ബാധ്യതയാണെന്നതിനാല്‍തന്നെ ശാസ്ത്രീയമായ ഒരു പഠനം ഈ സങ്കീര്‍ണമായ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവരുടെ ശാസ്ത്രീയ പുനരധിവാസം സാധ്യമാകുകയുള്ളൂ. കുടിയേറ്റ പ്രവാസികളുടെ മടക്കം കേരളമാകെ അലയൊലികള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള വിഷയമാണെങ്കിലും ഇത്് ഏറ്റവും കൂടുതല്‍ പ്രകമ്പനം സൃഷ്ടിക്കുക മൊത്തം പ്രവാസികളുടെ 20 ശതമാനത്തിലേറെ സംഭാവന ചെയ്തത് ഒന്നാം സ്ഥാനമലങ്കരിക്കുന്ന മലപ്പുറമാണ് എന്നത് വസ്തുതയാണ്.

നോര്‍ക്ക റൂട്ട്‌സിനാണ് പ്രവാസികള്‍ക്ക് വേണ്ടി പുനരധിവാസ പദ്ധതി നടപ്പാക്കാനുള്ള ചുമതല. പ്രൊജക്ട് സമര്‍പ്പിച്ചവരുടെ അപേക്ഷ ബാങ്കിലേക്ക് അയക്കും. ബാങ്കിന് പ്രൊജക്ട്് തൃപ്തികരവും അപേക്ഷകന്‍ ലോണ്‍ തിരിച്ചടക്കാന്‍ ശേഷിയുള്ളവനാണെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ മാത്രമേ ബാങ്ക് ലോണ്‍ നല്‍കുകയുള്ളൂ. ലോണിന് 15 ശതമാനം സബ്‌സിഡിയുണ്ട്്. പ്രവാസി ക്ഷേമ ബോര്‍ഡ് അംഗങ്ങളില്‍ 60 വയസ്സ് തികയുന്നവര്‍ക്ക് 2000 രൂപ പ്രതിമാസം പെന്‍ഷന്‍കിട്ടും. ഇത്് മാത്രമാണ് പ്രവാസികള്‍ക്കായുള്ള പദ്ധതികള്‍. ലോണ്‍ ലഭിക്കാന്‍ തന്നെ ഒരുപാട് പ്രയാസങ്ങളുണ്ട്്. തിരിച്ചടക്കാന്‍ കഴിയുമെന്ന് ബാങ്കിന് ബോധ്യപ്പെട്ടാല്‍ മാത്രമേ ലോണ്‍ ലഭിക്കുകയുള്ളൂ. നമ്മുടെ നാട്ടില്‍ ലോണ്‍ എടുത്ത് സംരംഭങ്ങള്‍ തുടങ്ങിയാല്‍ എന്ത്മാത്രം വിജയ സാധ്യതയുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.

പൂര്‍ണ്ണമായ പുനരധിവാസമാണ് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആവശ്യം. തങ്ങളുടെ നല്ലകാലത്ത് സര്‍ക്കാറിന്റെ വിദേശ നാണ്യം വര്‍ധിപ്പിക്കുന്നതിന് കാരണമായിതീരുകയും നാട്ടിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായ സഹകരങ്ങള്‍ ചെയ്യുകയും ചെയ്ത പ്രവസികള്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍കൊണ്ട് ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുമ്പോള്‍ അവരോട്് നന്ദികേടു കാണിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല. അവര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകള്‍ തയ്യാറാകണം. അവ വിജയകരമാവുന്നത് ആവുകയുംവേണം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending