Connect with us

Video Stories

ഫലസ്തീന് ലോകത്തിന്റെ ക്രിസ്മസ് സമ്മാനം

Published

on

ചരിത്രത്തില്‍ വിരളമായി മാത്രമേ വിവേകത്തിന്റെ ഭാഷ കേള്‍ക്കാറുള്ളൂ. കഴിഞ്ഞ ദിവസം ലോകം ഉണര്‍ന്നത് അത്യപൂര്‍വമായൊരു സന്തോഷ വാര്‍ത്തയുമായാണ്. നിരാലംബരായ ഫലസ്തീന്‍കാര്‍ക്ക് അനുകൂലമായ ഐക്യ രാഷ്ട്ര സഭാ പ്രമേയം വിജയിച്ചിരിക്കുന്നു. നീതിക്കുവേണ്ടി പോരാടി കുരിശിലേറേണ്ടിവന്ന ക്രിസ്തുവിന്റെ പിറന്നാളില്‍, ക്രിസ്തു പിറന്നുവീണ മണ്ണില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന അനീതിക്ക് പരിഹാരം വേണമെന്ന ലോക മന:സാക്ഷിയുടെ വിളിയാളം കേട്ടുണര്‍ന്നു ഇത്തവണത്തെ ക്രിസ്മസ്.

 

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ 15 അംഗ രാഷ്്ട്രങ്ങളില്‍ 14 ഉം ഇസ്രാഈലിന്റെ അധിനിവേശത്തെ അപലപിച്ചെന്നുമാത്രമല്ല, ആ ജൂത രാഷ്ട്രത്തിന്റെ കണ്ണില്‍ചോരയില്ലാത്ത ചെയ്തികളെ എന്നും അനുകൂലിച്ചുവന്ന അമേരിക്കന്‍ ഭരണകൂടം അവസരമുണ്ടായിട്ടും പ്രമേയത്തെ എതിര്‍ത്തില്ല എന്നതും മാനുഷികനന്മയെ പ്രചോദിപ്പിക്കുന്നതായിരിക്കുന്നു. സൈനികമുഷ്ടി കൊണ്ട് കയ്യേറിയ ഫലസ്തീനില്‍ ജൂതന്മാരെ കുടിയിരുത്താനായി 140 ഓളം അധിവാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞിരിക്കുകയാണിപ്പോള്‍ ഇസ്രാഈല്‍. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് രക്ഷാസമിതി പ്രമേയം കുറ്റപ്പെടുത്തുന്നു.

 

കിഴക്കന്‍ ജെറുസലേമിലേതടക്കമുള്ള എല്ലാതരം കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപരമായ ഒരുവിധ സാധുതയുമില്ലെന്നും രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് വലിയ തടസ്സമാണ് ഇതെന്നും കയ്യേറ്റ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടിയന്തിരമായും നിര്‍ത്തിവെക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. 1979നു ശേഷം നീണ്ട മൂന്നര പതിറ്റാണ്ടു കഴിഞ്ഞാണ് ഇസ്രാലിനെതിരായ ഒരു പ്രമേയം യു.എന്നില്‍ പാസാകുന്നത് എന്നത് ലോക സമാധാനം കാംക്ഷിക്കുന്നവരെ സംബന്ധിച്ച് അത്യന്തം പ്രതീക്ഷാനിര്‍ഭരമാണ്.

 

പിറന്നുവീണ ഭൂമിയില്‍നിന്ന് നിഷ്‌കാസിതമായി, ഇത്രയധികം കയ്യേറ്റവും അന്യതാബോധവും ഗ്രസിച്ചിരിക്കുന്ന മറ്റൊരു ജനത പശ്ചിമേഷ്യയിലെന്നല്ല ഫലസ്തീന്‍കാരെ പോലെ ഭൂഗോളത്തില്‍ വേറെയില്ല. 1988ല്‍ സ്വാതന്ത്ര്യം പ്രാപിച്ചെങ്കിലും ഇസ്രാഈലിന്റെ ഉടക്കുകള്‍ മൂലം 2012ലാണ്് ഐക്യ രാഷ്ട്ര സഭയിലെ 136 രാജ്യങ്ങള്‍ ഒരു പരമാധികാര രാഷ്ട്രമായി ഫലസ്തീനെ അംഗീകരിച്ചത്. വെസ്റ്റ് ബാങ്കും ഗസ്സയും കിഴക്കന്‍ ജെറുസലേമും അടങ്ങുന്നതാണ് ഫലസ്തീന്‍ രാഷ്ട്രം. മക്കയിലെ ഹറാം പള്ളിയും മദീനയിലെ പ്രവാചക പള്ളിയും കഴിഞ്ഞാല്‍ മുസ്്‌ലിംകളുടെ വിശുദ്ധ ഗേഹമായ ബൈത്തുല്‍ മുഖദ്ദസ് പള്ളി ഇവിടെയാണ്.

 

1967നുശേഷം നാലു പതിറ്റാണ്ടുകളായി ഇസ്രാഈലിന്റെ തേര്‍വാഴ്ചയാണ് ഈ ഇത്തിരിപ്പോന്ന (2402 ചതുരശ്ര കി.മീറ്റര്‍ വിസ്തൃതിയും 45 ലക്ഷം ജനസംഖ്യയും) രാഷ്ട്രത്തിനുമേല്‍ നടമാടുന്നത്. ജനതയിലെ മിക്കവരും ജീവന്‍ നിലനിര്‍ത്താനായി മുപ്പതോളം അന്യ രാജ്യങ്ങളിലായി കഴിയുന്നു. ഏകച്ഛത്രാധിപതികളായ ഭരണാധികാരികളുടെ പേക്കൂത്തില്‍ ഒരു ജനത എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, സൈനിക ബലത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പിന്തുണയില്ലാതെ ഓരോ നിമിഷവും ഫലസ്തീനി സ്ത്രീകളും ബാലന്മാരും യുവാക്കളും പിടഞ്ഞുവീണ് മരിക്കുന്നത് ലോകത്തിന്റെ നോവുന്ന കാഴ്ചയാണ്. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ 45 പ്രമേയങ്ങളാണ് 2006നു ശേഷം യു.എന്നില്‍ തന്നെ അവതരിപ്പിക്കപ്പെട്ടത്.

 
രക്ഷാസിമിതിയിലെ സെനഗല്‍, വെനസ്വേല, മലേഷ്യ, ന്യൂസീലാന്റ് എന്നീ രാജ്യങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. അയല്‍രാജ്യമായ ഈജിപ്ത് പ്രമേയത്തെ ആദ്യം അവതരിപ്പിക്കാനിരുന്നെങ്കിലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിനെതുടര്‍ന്ന് പിന്‍മാറുകയായിരുന്നു. എങ്കിലും ഇവരടക്കം 14 രാജ്യങ്ങളും ഇസ്രാഈല്‍ വിരുദ്ധ പ്രമേയത്തെ അനുകൂലിച്ചിരിക്കുന്നു.

 

അമേരിക്കയടക്കം അഞ്ച് സ്ഥിരാംഗ രാജ്യത്തിനും ഒറ്റ വോട്ടുകൊണ്ട് പ്രമേയം പാസാകാതിരിക്കാതിരിക്കാനുള്ള വീറ്റോ അധികാരം ഉണ്ടെങ്കിലും ബറാക് ഹുസൈന്‍ ഒബാമയുടെ രാജ്യം ആ അവകാശം വിനിയോഗിച്ചില്ല എന്നത് തീര്‍ത്തും ഗൗരവമര്‍ഹിക്കുന്നു. സ്ഥിരാംഗങ്ങളായ റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ അധികാരം. പ്രസിഡണ്ട് സ്ഥാനത്തുനിന്ന് ആറു വര്‍ഷത്തിനുശേഷം ജനുവരി 20ന് സ്ഥാനമൊഴിയാനിരിക്കുന്ന കറുത്ത വര്‍ഗക്കാരനായ ഒബാമയാണ് ഈ അത്യപൂര്‍വ നീക്കത്തിന് പിന്നില്‍. ട്രംപ് പല വിധത്തിലും പ്രമേയത്തെ പരാജയപ്പെടുത്താന്‍ നീക്കം നടത്തിയെങ്കിലും ‘ഒരു സമയം ഒരു പ്രസിഡണ്ട് മതി’ എന്ന ചുട്ട മറുപടിയാണ് വൈറ്റ് ഹൗസ് കൊടുത്തത്.

 
യു.എന്‍ പ്രമേയം കൊണ്ട് ഉടന്‍ തന്നെ ദുഷ്ട ശക്തികള്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുമന്ന് പിഞ്ചുകുട്ടി പോലും പ്രതീക്ഷിക്കില്ല; പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എന്‍ പ്രമേയം അംഗീകരിക്കില്ലെന്നും അതുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിക്കഴിഞ്ഞ നിലക്ക് പ്രത്യേകിച്ചും. ചൂടറിയിച്ച് ഇതിനകം തന്നെ ന്യൂസീലാന്‍ഡിലെയും സെനഗലിലെയും പ്രതിനിധികളെ ഇസ്രാഈല്‍ തിരിച്ചുവിളിച്ചു. ഈജിപ്തും വെനസ്വേലയുമായി നിലവില്‍ അവര്‍ക്ക് നയതന്ത്ര ബന്ധമില്ല. ഇവര്‍ക്കെതിരെ തിരിയാന്‍ ഇസ്രാഈല്‍ മെനക്കെടില്ല. 1967ല്‍ നടന്ന ഇസ്രാഈല്‍-അറബ് യുദ്ധത്തിനു ശേഷം പിടിച്ചെടുത്ത സ്ഥലങ്ങളില്‍ പണിത കെട്ടിടങ്ങളില്‍ അഞ്ചു ലക്ഷത്തോളം ജൂതരെ കുടിയിരുത്താനും അതിന് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കാനുമാണ് ശ്രമം.

 

2009ല്‍ ഇസ്രാഈലിനെതിരെ പ്രസ്താവന നടത്തിയ ഒബാമക്കെതിരെ ഇസ്രാഈല്‍ രംഗത്തുവന്നിരുന്നു. പിന്നീടാണ് ഒബാമ പിന്നാക്കം പോയത്. സ്വന്തം മന:സാക്ഷിയോടുള്ള നീതി കൂടിയാണ് ഈ പാതി ആഫ്രിക്കന്‍-മുസ്്‌ലിം ഇപ്പോള്‍ പാലിച്ചതെന്ന് അനുമാനിക്കാം.
അറബ് മേഖലയില്‍ നിന്നുള്ള ഏക അംഗ രാജ്യമായ ഈജിപ്തിനെ പ്രമേയാവതരണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായെങ്കിലും ട്രംപിന് കാര്യം ശുഭകരമായില്ല എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നാണക്കേടാണ്. അതേ വഷളത്തമാണ് ആഫ്രിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉറച്ചുനിന്നിട്ടും അറബുഭാഗത്തുള്ള ഈജിപ്ത് ട്രംപിന് വഴങ്ങി എന്നതും. ജനുവരി 20 കഴിഞ്ഞാല്‍ കാര്യങ്ങള്‍ ഇതുപോലെയാവില്ലെന്നാണ് ട്രംപിന്റെ ഭീഷണി.

 

പിറന്ന നാട്ടില്‍ ജീവിക്കുക എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമാണ്. ഫലസ്തീന്‍ ജനതക്ക് സ്വന്തം ഭൂമിയില്‍ ജീവിക്കാനാവശ്യമായ സ്വതന്ത്രാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള വഴിയായിരിക്കണം ഡിസംബര്‍ 24ലെ യു.എന്‍ പ്രമേയം. ലോക സമൂഹം ഇസ്രാഈല്‍ ക്രൂരതക്കെതിരെ ഇനിയും ഉണരേണ്ടതുണ്ട്. അധിനിവേശ പ്രദേശത്തുനിന്നുമാറി അന്താരാഷ്ട്ര അതിര്‍ത്തി അംഗീകരിക്കാനും സേനയെ പിന്‍വലിപ്പിക്കാനും ആ രാജ്യത്തിനുമേല്‍ സമ്മര്‍ദം വര്‍ധിക്കണം. നേരിട്ടേറ്റുമുട്ടുന്ന ശത്രുവിനേക്കാള്‍ അനീതിയാണ് നിസ്സംഗനായ സുഹൃത്തിന്റേത് എന്നാണല്ലോ ധര്‍മശാസ്ത്രം പഠിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending