Education
പ്ലസ് വണ്‍ പ്രവേശനം: സംശയനിവാരണത്തിന് സ്കൂളില്‍ ഹെല്പ് ഡെസ്ക്
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തില്‍ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ സ്കൂള്‍തലത്തില്‍ അധ്യാപകരും പി.ടി.എ. അംഗങ്ങളും ഉള്‍പ്പെടുന്ന ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. പ്രവേശനപ്രക്രിയ അവസാനിക്കുംവരെ ഹെല്പ് ഡെസ്കിന്റെ സഹായമുണ്ടാകും. 4,17,101 കുട്ടികളാണ് ഇക്കുറി പ്ലസ്വണ് പ്രവേശനത്തിന് അര്‍ഹത നേടിയത്. പതിവു പോലെ ഓണ്‍ലൈന്‍ വഴിയാണ് ഇത്തവണയും അപേക്ഷിക്കേണ്ടത്.
അപേക്ഷകര്‍ക്ക് അവസാനവട്ടപരിശോധനയും തിരുത്തലുകളും വരുത്താന്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുംമുമ്പ് ട്രയല്‍ അലോട്ട്മെന്റ് നടത്തും. ഇതിന്റെ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാവിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ ഇതിലൂടെ അവസരം ലഭിക്കും. തിരഞ്ഞെടുത്ത സ്കൂളുകളും സബ്ജക്ട് കോന്പിനേഷന് മാറ്റവും ഈഘട്ടത്തില്‍ അനുവദിക്കും. സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളിലായി 45 സബ്ജക്ട് കോന്പിനേഷനുകളാണുള്ളത്. സയന്‍സ് ഗ്രൂപ്പില്‍ ഒന്‍പത് കോന്പിനേഷനുകളുണ്ട്. ഹ്യൂമാനിറ്റീസില്‍ 32, കൊമേഴ്സില്‍ നാല് എന്നിങ്ങനെയാണ് കോന്പിനേഷനുകള്‍.
സ്പോര്‍ട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ്, അണ് എയ്ഡഡ് മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനും വെവ്വേറെ തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്. അതത് സ്കൂളുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് അതത് സ്കൂളുകളില്‍ത്തന്നെ നല്‍കണം. ഏകജാലകപ്രവേശനത്തിന്റെ അപേക്ഷാഫോറം ഇതിനായി സീറ്റുകളിലേക്ക് ഉപയോഗിക്കരുത്.
അപേക്ഷയില്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അലോട്ട്മെന്റ്. നല്കിയ വിവരങ്ങള്‍ തെറ്റാണെന്നുകണ്ടെത്തിയാല് അലോട്ട്മെന്റ് റദ്ദാക്കി പ്രവേശനം നിരസിക്കും. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ഥി ഒന്നില്‍ക്കൂടുതല്‍ അപേക്ഷ നല്‍കേണ്ടതില്ല.
ഒന്നിലധികം ജില്ലകളിലെ സ്കൂളുകളില്‍ പ്രവേശനത്തിന് ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റൗട്ട് മുന്‍കാലങ്ങളിലേതുപോലെ പരിശോധനയ്ക്കായി സ്കൂളുകള്‍ നല്‍കേണ്ടതില്ല. അപേക്ഷ നല്‍കിയശേഷം മൊബൈല്‍ ഒ.ടി.പി.യിലൂടെ പാസ്വേഡ് നല്കി സൃഷ്ടിക്കുന്ന കാന്‍ഡിഡേറ്റ് ലോഗിനിലൂടെയായിരിക്കും വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
Education
മലയാളം മീഡിയത്തില്‍ SSLC എഴുതുന്നവര്‍ കുത്തനെ കുറഞ്ഞു; 7 വര്‍ഷത്തില്‍ 20%ത്തിലധികം ഇടിവ്
2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മലയാളം മീഡിയത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2018-19 അധ്യയന വര്‍ഷത്തില്‍ 55.93% വിദ്യാര്‍ത്ഥികളായിരുന്നു മലയാളത്തില്‍ പരീക്ഷയെഴുതിയത്. എന്നാല്‍ 2024-25ല്‍ ഇത് 36.56% ആയി താഴ്ന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ SSLC പരീക്ഷയെഴുതിയ മൊത്തം 4,27,017 വിദ്യാര്‍ത്ഥികളില്‍ 1,56,161 പേര് മാത്രമാണ് മലയാളം മീഡിയം തിരഞ്ഞെടുത്തത്.
2019ലെ 2,43,409 എന്ന എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 87,000 വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മലയാളം മീഡിയത്തില്‍ പഠിക്കുന്നവരുടെ കുറവാണ് ഈ ഇടിവിന് കാരണമെന്ന് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച് പ്രാഥമിക ക്ലാസുകളില്‍ തന്നെ ഇംഗ്ലീഷ്-മലയാളം മീഡിയം പ്രവേശന അനുപാതം 70:30 ആയി മാറിയിട്ടുണ്ട്. ഇംഗ്ലീഷ് കൂടുതല്‍ ഗുണമേറിയ പഠനമാധ്യമമാണെന്ന പൊതുധാരണയാണ് ഈ മാറ്റത്തിന് പിന്നിലെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ. അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. എന്നാല്‍ മീഡിയമല്ല, സ്കൂള്‍ നല്കുന്ന ഭാഷാ പരിശീലനമാണ് വിജയത്തിനുള്ള നിര്‍ണ്ണായക ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃഭാഷാ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അധികൃതര്‍ ചര്‍ച്ച ചെയ്യുമ്പോഴും, സമൂഹത്തിന്റെ താല്പര്യം വിപരീതമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണപരിശീലന കൗണ്‍സില്‍ ഡയറക്ടര്‍ ജയപ്രകാശ് ആര്. കെ. ചൂണ്ടിക്കാട്ടി. ഗ്രാമ-നഗര വ്യത്യാസം കുറഞ്ഞതും മധ്യവര്‍ഗ്ഗത്തിന്റെ വളര്‍ച്ചയും ഈ മാറ്റത്തിന്റെ സൂചനയായെന്നും അദ്ദേഹം പറഞ്ഞു. 2025ല്‍ SSLC എഴുതിയവര്‍ 2014-15ല്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നവരാണെന്നും വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ മലയാളം മീഡിയം വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞേക്കുമെന്നും അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
മലയാളം മീഡിയത്തിലെ ഇടിവ് സംസ്ഥാന വികസനത്തിനുതന്നെ ഭീഷണിയാകാമെന്ന് ഐക്യ മലയാള പ്രസ്ഥാനം സംസ്ഥാന കണ്‍വീനര്‍ ആര്. നന്ദകുമാര്‍ മുന്നറിയിപ്പ് നല്കി. മലയാളവുമായി വിദ്യാര്‍ത്ഥികള്‍ക്ക് അടുപ്പമില്ലാത്തത്, നാട്ടിന് പരിസരത്തെ ഭൂമിശാസ്ത്ര-പരിസ്ഥിതി ബോധത്തെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെ താന്‍ അല്ലെങ്കിലും, ആവശ്യമായ ഇടപെടലുകള്‍ ഇല്ലെങ്കില്‍ പുതിയ സാമൂഹിക-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ ഉയര്‍ന്നേക്കുമെന്നാണ് നന്ദകുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.
Education
എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു.
തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന് സെക്രട്ടറി വ്യക്തമാക്കി.
പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.
Education
പരീക്ഷയില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്കാന് നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്. ബാധകമാക്കിയിട്ടുള്ളത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
world15 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

