Video Stories
പൊലീസ് വിശ്വാസ്യത വീണ്ടെടുക്കണം
സംസ്ഥാന പൊലീസ് സേനക്കെതിരെ സമീപ കാലങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അത്ര നിസാരമായി കണ്ടുകൂടാ. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഔദ്യോഗിക പദവി നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു തീറെഴുതുന്ന പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തല പൊക്കുന്നത് പതിവായിരിക്കുകയാണ്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തുടങ്ങി, കരിനിയമ പ്രയോഗങ്ങളിലും മാവോയിസ്റ്റ് വേട്ടയിലും ദേശീയ ഗാനത്തിന്റെ പേരിലെ അറസ്റ്റുകളിലും യോഗ പരിശീലനങ്ങളിലുമെല്ലാം ഇതു പ്രകടമാണ്. ആര്‍.എസ്.എസ് കുറുവടിയാണ് പൊലീസിന്റെ ലാത്തിയെന്നും സംഘ്പരിവാര്‍ പ്രേതങ്ങളാണ് പൊലീസ് സ്റ്റേഷനുകളുടെ കാവല്‍ക്കാരെന്നും കരുതുന്ന പൊതുസമൂഹത്തെ കുറ്റപ്പെടുത്താനാവില്ല. ഹൈന്ദവ ഭക്തിഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് കുട്ടികളുടെ കരോള്‍ സംഘത്തെ ആക്രമിച്ച നാല് ആര്‍.എസ്.എസുകാരില്‍ രണ്ടു പേരെ ഇന്നലെ വെറുതെ വിട്ടത് ഇതിന്റെ അവസാന അടയാളമാണ്. പൊലീസില്‍ സ്വാര്‍ത്ഥ തത്പരരും ക്രിമിനലുകളും ഗുണ്ടകളുമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനു പോലും പൊലീസിനെ നിയന്ത്രിക്കാനാവുന്നില്ലെന്നുമുള്ള പ്രതിപക്ഷ വീക്ഷണം സര്‍ക്കാര്‍ മുഖവിലെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മൂക്കുകയറിടാനാവുമോ ഇല്ലയോ എന്നതിനേക്കാള്‍ ആപത്കരമാണ് പൊലീസിലെ കാവിവത്കരണം. സ്ഥാപിത താത്പര്യങ്ങള്‍ക്കു വിരുദ്ധമായി സ്വാര്‍ത്ഥതയെ സംരക്ഷിക്കാന്‍ സംസ്ഥാന പൊലീസ് സേനയുടെ തല മുതല്‍ വാലറ്റം വരെ സംഘ്പരിവാര്‍ പിണിയാളുകളുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിസ്ഥാനത്തു വരുന്ന പല സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുപോലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ല. എന്നാല്‍ പ്രഭാഷകരുടെയും എഴുത്തുകാരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജാതിയും മതവും നിറവും നിലപാടുകളും നോക്കി കേസെടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നു. ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും ഒരു പരാതി പോലും കേസെടുക്കാതെ ഫയലില്‍ കിടക്കുന്നില്ല. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ ഉത്സാഹിക്കുന്ന പൊലീസുകാരുണ്ട്. എഴുത്തുകാരന്‍ കമല്‍ സി. ചവറയെയും സുഹൃത്ത് നദീറിനെയും കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്താന്‍ തിടുക്കം കാണിച്ചത് ഇത്തരം മനോഭാവം വച്ചുപുലര്‍ത്തുന്നവരാണ്. ദേശീയ ഗാനാപലന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് ആരോപിച്ച് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നാലുപേരെ കസ്റ്റഡിയിലെടുത്ത നടപടിയോട് വിയോജിച്ച സംവിധായകന്‍ കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ബി.ജെ.പിക്കാര്‍ക്കെതിരെ പൊലീസ് ചെറുവിരലനക്കിയില്ല. ബി.ജെ.പി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമായിരുന്നു ചലച്ചിത്രോത്സവ വേദിയില്‍ പൊലീസിന്റെ പൊറാട്ടുനാടകമെന്നോര്‍ക്കണം. നിലമ്പൂര്‍ കരുളായി വനത്തിലെ മാവോ വേട്ടയില്‍ മരിച്ച കുപ്പു ദേവരാജിന്റെ മൃതദേഹം കൊണ്ടുപോകുന്നത് തടയാന്‍ റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ കാണാന്‍ പൊലീസിന്റെ കാവിക്കണ്ണിന് കഴിഞ്ഞില്ല. എന്നാല്‍ കാസര്‍കോട്ട് സമസ്ത കോ-ഓര്‍ഡിനേഷന്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തിടുക്കം കാണിക്കുകയും ചെയ്തു. സമീപകാലങ്ങളിലുണ്ടായ നിരവധി സംഭവങ്ങളില്‍ ചിലതു മാത്രമാണിവ. പുറംലോകം അറിയുമ്പോഴും വിവാദമുയരുമ്പോഴും ‘കാര്യങ്ങള്‍ അന്വേഷിക്കട്ടെ’ എന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞൊഴിയുകയാണ് പൊലീസ് മേധാവി. ഇദ്ദേഹത്തിനെതിരെ സംഘ്പരിവാര്‍ ബന്ധമാരോപിച്ച് പുറത്തുവരുന്ന പ്രചാരണങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ മറ്റൊരു പൊലീസ് മേധാവിയെ നിയോഗിച്ചുണ്ടെന്നതാണ് വാസ്തവം.
ഇതിനിടെയാണ് പൊലീസുകാരുടെ ശാരീരിക-മാനസിക ക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഏഴു ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധ യോഗ പരീശീലനം നടപ്പിലാക്കിയിട്ടുണ്ട്. മറ്റു ജിലകളിലും പരിശീലനം പൂര്‍ത്തിയാക്കാനാണ് ഡി.ജി.പിയുടെ നിര്‍ദേശം. നിര്‍ബന്ധ യോഗ പരിശീലിപ്പിക്കുന്നു എന്ന കാര്യത്തില്‍ മാത്രമല്ല, ഇതിനു വേണ്ടി ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും കേന്ദ്രങ്ങളിലെ പരിശീലകരെ ചുമതലപ്പെടുത്തി എന്നുള്ളതാണ് ആശങ്കയുയര്‍ത്തുന്നത്. രാജ്യത്തെ മികച്ച യോഗ പരിശീലകര്‍ എന്നതിനേക്കാളുപരി സംഘ്പരിവാറിനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന യോഗാചാര്യന്മാരുടെ അനുയായികളെ തന്നെ പരിശീലകരായി കൊണ്ടുവന്നതിലെ സാംഗത്യമെന്താണ്?. സി.പി.എം ഭരിക്കുന്ന, പോളിറ്റ് ബ്യൂറോ അംഗം മുഖ്യമന്ത്രി പദവിയും ആഭ്യന്തര വകുപ്പും കയ്യാളുന്ന ഒരു സംസ്ഥാനത്ത് ഇത് എങ്ങനെ അഭികാമ്യമായി കാണാനാവും? നിര്‍ബന്ധ യോഗയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിക്കപ്പെടാതെ കിടക്കുകയാണ്. എന്നാല്‍ പരിശീലനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നവരുടെ ലിസ്റ്റ് തയാറാക്കി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറാനാണ് എസ്.ഐമാരോട് നിര്‍ദേശിച്ചിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ അറിവോടു കൂടിയാണോ പരിശീലനമെന്നും പരിശീലകരെ കണ്ടെത്തിയത് സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണോ എന്നും വ്യക്തമാക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. പൊലീസിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ യോഗ ഫലപ്രദമാണെന്ന് സമര്‍ത്ഥിച്ചാലും ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും സൈദ്ധാന്തികതകളെ യോഗയില്‍ സമന്വയിപ്പിക്കുമെന്ന യാഥാര്‍ഥ്യം ഇടതുസര്‍ക്കാര്‍ മനസിലാക്കാതെ പോയത് എന്തുകൊണ്ടാണ്?
പൊലീസിലെ കാവിവത്കരണം രൂക്ഷമാകുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ദേശീയഗാനത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും കേസെടുക്കരുതെന്നും യു.എ.പി.എ കുറ്റം ചുമത്തും മുമ്പ് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണമെന്നും സര്‍ക്കാര്‍ അസന്നിഗ്ധമായി പ്രഖ്യാപിക്കാന്‍ നിമിത്തമായത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,145,147,153,283 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ശരീഅത്ത് സംരക്ഷണ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നിലപാട് എത്ര കിരാതമാണ്. ജനാധിപത്യ രാജ്യത്ത് പൗരനു നല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടുത്ത ലംഘനമാണിതെല്ലാം. ഹൈന്ദവതയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ സുരക്ഷിതരായി വിലസുകയും ന്യൂനപക്ഷ-മുസ്‌ലിം-ദലിത് വിഭാഗങ്ങള്‍ക്കിടയിലേക്ക് മാത്രം തീവ്രവാദ-രാഷ്ട്രവിരുദ്ധ വേട്ടയുടെ നീരാളിക്കൈകള്‍ നീളുന്നതും സര്‍ക്കാര്‍ ഇനിയും കണ്ടില്ലെന്നു നടിക്കരുത്. സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കു മുമ്പില്‍ കവാത്തു മറക്കുന്ന പൊലീസുദ്യോഗസ്ഥരല്ല നമുക്ക് വേണ്ടത്. നീതിയും നിയമവും നടപ്പാക്കാന്‍ പക്ഷംചേര്‍ന്നു പ്രവര്‍ത്തിക്കാത്ത പ്രതിബദ്ധതയുള്ള പൊലീസുകാരാണ് സേനയില്‍ ഉണ്ടാവേണ്ടത്. നാഥനില്ലാപ്പടയായി മാറിയ ആഭ്യന്തര സംവിധാനത്തെ ശുദ്ധികലശം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അധികാരാലസ്യങ്ങള്‍ക്കിടയില്‍ ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യം അതിരുവിടുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിയടാകും. ഇതു തിരിച്ചറിയാന്‍ ഇനിയെങ്കിലും ഇടതു സര്‍ക്കാര്‍ മനസുവെച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ തെല്ലും തര്‍ക്കമില്ല.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
ഓപ്പറേഷന് സിന്ധു: ഇന്ത്യ ഇറാനില്‍ നിന്ന് 2,295 പൗരന്മാരെ തിരിച്ചെത്തിച്ചു
-
kerala3 days ago
യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്ഐയെ സ്ഥലം മാറ്റി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്