Connect with us

News

കറുപ്പഴകില്‍ പടര്‍ന്നു കയറി; ചുക്കാന്‍ പിടിച്ചത് സ്റ്റാസി അബ്രാംസ്‌- ബൈഡന്‍ ട്രംപ് കോട്ട കീഴടക്കിയത് ഇങ്ങനെ

ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ

Published

on

വാഷിങ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന ജോര്‍ജിയയില്‍ ജോ ബൈഡന്‍ മേധാവിത്വം നേടിയത് കറുത്തവര്‍ഗക്കാരുടെ പിന്തുണയില്‍. ഡെമോക്രാറ്റിക്കുകളുടെ ഏറ്റവും ശക്തമായ വോട്ടുബാങ്കായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ മാറുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ജോര്‍ജിയയില്‍ അതിന് ചുക്കാന്‍ പിടിച്ചത് ഒരു കറുത്ത വര്‍ഗക്കാരിയായിരുന്നു- സ്റ്റാസി അബ്രാംസ്.

ജോര്‍ജിയയിലെ ജനപ്രതിനിധി സഭയിലെ മുന്‍ ന്യൂനപക്ഷ നേതാവാണ് സ്റ്റാസി. ഗവര്‍ണര്‍ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും. 2018 മുതല്‍ കളത്തിലുള്ള സ്റ്റാസിയുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കറുത്ത വര്‍ഗക്കാരുടെ വോട്ടുകളെ ഒരു ബ്ലോക്കായി രൂപപ്പെടുത്തിയത്. ‘സ്റ്റാസി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു’ എന്ന് ജോര്‍ജിയ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍ നികേമ വില്യംസ് പറഞ്ഞു.

യേല്‍ സ്വദേശിയായ അഭിഭാഷകയാണ് 46കാരിയായ സ്റ്റാസി. അറ്റ്‌ലാന്‍ഡയിലെ ബ്ലാക് സ്‌പെല്‍മാന്‍ കോളജില്‍ നിന്ന് ബിരുദമെടുത്ത ഇവര്‍ 2018ല്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചതോടെയാണ് ശ്രദ്ധേയയായത്. ഇതില്‍ തോറ്റെങ്കിലും ചിട്ടയായ സംഘാടനം കൊണ്ട് ഇവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരമ്പരാഗതമായി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാത്ത കറുത്തവര്‍ഗക്കാരെ ഇത്തവണ ബൂത്തിലെത്തിച്ചു എന്നാണ് സ്റ്റാസിയുടെ വിജയം. ഇതിനായി ഫെയര്‍ ഫൈറ്റ് എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ഇവര്‍ വോട്ടില്ലാത്തവര്‍ക്ക് വോട്ടിങ് രജിസ്‌ട്രേഷന്‍ ശരിയാക്കി നല്‍കി. 2018ന് ശേഷം മാത്രം എട്ടു ലക്ഷം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. ഇതില്‍ 45 ശമതാനവും 30 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 49 ശതമാനം കറുത്ത വര്‍ഗക്കാരും.

സ്റ്റാസിയെ പോലെ ബ്ലാക് വോട്ടേഴ്‌സ് മാറ്റര്‍ ഫണ്ട് എന്ന സംഘടനയുടെ സഹസ്ഥാപക ലതോഷ ബ്രൗണും നിരവധി കറുത്ത വര്‍ഗക്കാരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കി.

ജനങ്ങള്‍ക്കിടയില്‍ നടത്തിയ ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ജോര്‍ജിയ ബൈഡന് ഒപ്പം നിന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ജോര്‍ജിയ ഒരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുടെ കൂടെ നില്‍ക്കുന്നത്. സംസ്ഥാനത്ത് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കാണ് നീങ്ങുന്നത് എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ. രണ്ടെണ്ണം 1976ലും 1980ലുമാണ്, നാട്ടുകാരനായ ജിമ്മി കാര്‍ട്ടര്‍ പ്രസിഡണ്ടായി മത്സരിച്ച വേളയില്‍. (96കാരനായ ജിമ്മി കാര്‍ട്ടര്‍ ഇപ്പോഴും ജോര്‍ജിയയില്‍ ജീവിച്ചിരിക്കുന്നുണ്ട്). 2016ല്‍ ഡൊണാള്‍ഡ് ട്രംപിന് 5.1 ശതമാനം അധികവോട്ടാണ് ഇവിടെ നിന്ന് വിജയിച്ചിരുന്നത്. 2012ല്‍ മിറ്റ് റോംനി 7.82 ശതമാനം വോട്ടു കിട്ടിയാണ് ജയിച്ചത്.

അതിനിടെ, തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്‍. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്. പെന്‍സില്‍വാനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് ഉയര്‍ത്തി. പെന്‍സില്‍വേനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും. 2016ല്‍ ട്രംപ് നേടിയ സംസ്ഥാനമാണ് പെനിസില്‍വേനിയ. ജോ ബൈഡന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

Trending