india
സമുദ്ര പരീക്ഷണങ്ങള്‍ക്കായി ഐ.എന്‍.എസ് വിക്രാന്ത് അറബിക്കടലില്‍; അഭിമാന നിമിഷമെന്ന് നാവിക സേന
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണ ഓട്ടം തുടങ്ങി. സമുദ്ര പരീക്ഷണങ്ങള്‍ക്കായി കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐ എന്‍ എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് പുറപ്പെട്ടത്. അറബിക്കടലില്‍ നാലുദിവസത്തെ സമുദ്ര പരിശീലനമാണ് പൂര്‍ത്തിയാക്കേണ്ടത്. സമുദ്ര പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങളും കപ്പലില്‍ ഘടിപ്പിക്കുന്ന ദൗത്യം തുടങ്ങും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ഐ.എന്‍.എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.
ഐഎന്‍എസ് വിക്രാന്തിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന് തുടങ്ങിയ ഉപകരണങ്ങളുടെ കാര്യക്ഷമത കഴിഞ്ഞ നവംബറില്‍ കൊച്ചി തുറമുഖത്ത് വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞമാസം കപ്പല്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണങ്ങള്‍ക്ക് പുറപ്പെട്ട ഇന്നലെ അഭിമാനകരവും ചരിത്രപ്രധാനവുമായ ദിവസമായിരുന്നെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. വിമാനവാഹിനികള്‍ സ്വന്തമായി രൂപകല്പന ചെയ്യാനും നിര്‍മിക്കാനും കഴിവും ശേഷിയുമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കയാണെന്നും കോവിഡ്19 ഭീതി നിലനില്‍ക്കുമ്പോഴും ഈ മഹാ വിജയത്തില്‍ എത്തിച്ചേര്‍ന്നത് ഇതുമായി ബന്ധപ്പെട്ടവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും നാവികസേന വ്യക്തമാക്കി.
262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിന് അഞ്ച് സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 14 ഡക്കുകളിലായി 2300 കമ്പാര്‍ട്ട്മെന്റുകളാണുള്ളത്.1700 നാവികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് റണ്‍വേകളാണ് ഐഎന്‍എസ് വിക്രാന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനം ഇറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ കിടക്കും. കൂടാതെ കപ്പലിന്റെ ഡെക്കിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോള്‍ പുറത്തുകൊണ്ടുവരാനുമുള്ള സൗകര്യവുമുണ്ട്
കൊച്ചി കപ്പല്‍ശാലയില്‍ 12 വര്‍ഷം മുമ്പാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണം തുടങ്ങിയത്.
അടുത്തവര്‍ഷം ഓഗസ്റ്റില്‍ ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് നടക്കുമെന്നാണ് കരുതുന്നത്.
23000 കോടി രൂപ ചെലവില്‍ കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിന്് 40,000 ടണ്‍ഭാരമാണുള്ളത്.
സമുദ്ര പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ കപ്പലില്‍ മിഗ് 29 കെ സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റുകളും , എം എച്ച് 60 ആര് ബഹുദൗത്യ ഹെലികോപ്റ്ററുകളും അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകളും ഘടിപ്പിക്കും.
ബ്രിട്ടനില്‍ നിന്ന് വാങ്ങി 1961ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായ പ്രഥമ ഐഎന്‍എസ് വിക്രാന്ത് 1997ല്‍ ഡികമ്മീഷന്‍ ചെയ്തതിനെത്തുടര്‍ന്ന് സേനയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 1971ലെ യുദ്ധത്തില്‍ അടക്കം ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനം കാത്ത നിരവധി സംരംഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിന് നിര്‍മാണവേളയില്‍ ഐ.എ.സി.1 എന്നാണ്് പേരിട്ടിരുന്നത്. ഡീകമ്മീഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്തിന്റെ സ്മരണയിലാണ് ഈ വമ്പന്‍ വിമാനവാഹിനിക്ക് ആ പേര് തന്നെ ഇട്ടിരിക്കുന്നത്.
india
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ
ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം.
വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന് നല്കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഭൂരിഭാഗം മെയില്‍/എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
india
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍
എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.
കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്കിയാല് മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന് സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.
സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.
അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.
india
‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ
യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.
അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.
കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.
സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

