Connect with us

india

സമുദ്ര പരീക്ഷണങ്ങള്‍ക്കായി ഐ.എന്‍.എസ് വിക്രാന്ത് അറബിക്കടലില്‍; അഭിമാന നിമിഷമെന്ന് നാവിക സേന

Published

on

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് പരീക്ഷണ ഓട്ടം തുടങ്ങി. സമുദ്ര പരീക്ഷണങ്ങള്‍ക്കായി കൊച്ചി കപ്പല്‍ ശാലയില്‍ നിന്നും ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐ എന്‍ എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക് പുറപ്പെട്ടത്. അറബിക്കടലില്‍ നാലുദിവസത്തെ സമുദ്ര പരിശീലനമാണ് പൂര്‍ത്തിയാക്കേണ്ടത്. സമുദ്ര പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആയുധങ്ങളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങളും കപ്പലില്‍ ഘടിപ്പിക്കുന്ന ദൗത്യം തുടങ്ങും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ഐ.എന്‍.എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.

ഐഎന്‍എസ് വിക്രാന്തിന്റെ പ്രൊപ്പല്‍ഷന്‍, പവര്‍ ജനറേഷന്‍ തുടങ്ങിയ ഉപകരണങ്ങളുടെ കാര്യക്ഷമത കഴിഞ്ഞ നവംബറില്‍ കൊച്ചി തുറമുഖത്ത് വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞമാസം കപ്പല്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണങ്ങള്‍ക്ക് പുറപ്പെട്ട ഇന്നലെ അഭിമാനകരവും ചരിത്രപ്രധാനവുമായ ദിവസമായിരുന്നെന്ന് ഇന്ത്യന്‍ നാവികസേന വ്യക്തമാക്കി. വിമാനവാഹിനികള്‍ സ്വന്തമായി രൂപകല്‍പന ചെയ്യാനും നിര്‍മിക്കാനും കഴിവും ശേഷിയുമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തിയിരിക്കയാണെന്നും കോവിഡ്19 ഭീതി നിലനില്‍ക്കുമ്പോഴും ഈ മഹാ വിജയത്തില്‍ എത്തിച്ചേര്‍ന്നത് ഇതുമായി ബന്ധപ്പെട്ടവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും നാവികസേന വ്യക്തമാക്കി.

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുള്ള ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിന് അഞ്ച് സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 14 ഡക്കുകളിലായി 2300 കമ്പാര്‍ട്ട്‌മെന്റുകളാണുള്ളത്.1700 നാവികരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പ്രത്യേക ക്യാബിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് റണ്‍വേകളാണ് ഐഎന്‍എസ് വിക്രാന്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഒരെണ്ണം വിമാനം ഇറങ്ങുന്നതിനുമാണ്. 20 യുദ്ധവിമാനങ്ങളും 10 ഹെലികോപ്റ്ററുകളും കപ്പലില്‍ കിടക്കും. കൂടാതെ കപ്പലിന്റെ ഡെക്കിലേക്ക് വിമാനം ഇറക്കാനും ആവശ്യമുള്ളപ്പോള്‍ പുറത്തുകൊണ്ടുവരാനുമുള്ള സൗകര്യവുമുണ്ട്

കൊച്ചി കപ്പല്‍ശാലയില്‍ 12 വര്‍ഷം മുമ്പാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മാണം തുടങ്ങിയത്.
അടുത്തവര്‍ഷം ഓഗസ്റ്റില്‍ ഐഎന്‍എസ് വിക്രാന്തിന്റെ കമ്മീഷനിംഗ് നടക്കുമെന്നാണ് കരുതുന്നത്.
23000 കോടി രൂപ ചെലവില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിന്് 40,000 ടണ്‍ഭാരമാണുള്ളത്.
സമുദ്ര പരീക്ഷണം പൂര്‍ത്തിയാകുന്നതോടെ കപ്പലില്‍ മിഗ് 29 കെ സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റുകളും , എം എച്ച് 60 ആര്‍ ബഹുദൗത്യ ഹെലികോപ്റ്ററുകളും അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററുകളും ഘടിപ്പിക്കും.

ബ്രിട്ടനില്‍ നിന്ന് വാങ്ങി 1961ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായ പ്രഥമ ഐഎന്‍എസ് വിക്രാന്ത് 1997ല്‍ ഡികമ്മീഷന്‍ ചെയ്തതിനെത്തുടര്‍ന്ന് സേനയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 1971ലെ യുദ്ധത്തില്‍ അടക്കം ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ അഭിമാനം കാത്ത നിരവധി സംരംഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലിന് നിര്‍മാണവേളയില്‍ ഐ.എ.സി.1 എന്നാണ്് പേരിട്ടിരുന്നത്. ഡീകമ്മീഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്തിന്റെ സ്മരണയിലാണ് ഈ വമ്പന്‍ വിമാനവാഹിനിക്ക് ആ പേര് തന്നെ ഇട്ടിരിക്കുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ആറുവയസ്സുകാരനെ മുതലകളുള്ള അരുവിയിലേയ്ക്ക് അമ്മ എറിഞ്ഞു; കണ്ടെടുത്തത് പാതിഭക്ഷിച്ച മൃതദേഹം

കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

Published

on

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അമ്മ മുതലകളുള്ള അരുവിയിലേയ്ക്ക് എറിഞ്ഞ ആറുവയസ്സുകാരന് ദാരുണാന്ത്യം. പാതി ഭക്ഷിച്ച നിലയില്‍ ഞായറാഴ്ചയാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയില്‍ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാന്‍ദെലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി ആറ് വയസ്സുള്ള കുട്ടിയെ വീടിന് പിന്‍വശത്തുള്ള അരുവിയിലേയ്ക്ക് വഴിച്ചെറിഞ്ഞത്. ദാന്‍ദെലി മുതല സങ്കേതത്തിനോട് ചേര്‍ന്നുള്ള ഈ അരുവിയിലും മുതലകളുണ്ട്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ വീണ്ടെടുക്കാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെയാണ് പാതിഭക്ഷിച്ച നിലയിലുള്ള കുട്ടിയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

india

‘ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യം’; കോൺഗ്രസിൽ തിരിച്ചെത്തി ഡൽഹി മുൻ മന്ത്രി യോഗാനന്ദ്

എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവും ഡല്‍ഹി മുന്‍ മന്ത്രിയുമായ യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ചുമതലയുള്ള ദീപക് ബാബരിയയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2021ലാണ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹം എന്‍.സി.പി.യില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പ്രത്യേക കാരണങ്ങളൊന്നും ഇല്ലെന്നും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും ആശയങ്ങള്‍ക്ക് സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കഴിയുന്നവരെയാണ് രാജ്യത്തിന് ആവശ്യമെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അതാണ് കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും ആത്മാവെന്നും യോഗാനന്ദ് ശാസ്ത്രി പറഞ്ഞു.

മുന്‍ ഡല്‍ഹി നിയമസഭ സ്പീക്കറായിരുന്ന യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഒന്നര ദശാബ്ദക്കാലത്തെ ഭരണത്തില്‍ സുപ്രധാന പദവികള്‍ വഹിച്ച അദ്ദേഹം രണ്ടുതവണ മാളവ്യ നഗര്‍ മണ്ഡലത്തെയും ഒരു തവണ മെഹ്റൗളി നിയമസഭ മണ്ഡലത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

യോഗാനന്ദ് ശാസ്ത്രിയുടെ പാര്‍ട്ടി പ്രവേശനം പാര്‍ട്ടിക്ക് വലിയ ഉത്തേജനമാകുമെന്ന് വിശ്വസിക്കുന്നതായി ദീപക് ബാബരിയ പറഞ്ഞു. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണെന്നും ദീപക് ബാബരിയ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം പൊലീസുകാരനെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

മധ്യപ്രദേശില്‍ മണല്‍ മാഫിയ പൊലീസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു. ശാഹ്ഡോലിലെ എ.എസ്.ഐ. മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്ത് മണല്‍ക്കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രസാദ് കനോജി, സഞ്ജയ് ദൂബേ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ക്കൊപ്പം പരിശോധനയ്ക്ക് പോയതായിരുന്നു ബാഗ്രി.

മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബാഗ്രി തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് ട്രാക്ടര്‍ അദ്ദേഹത്തിന്റെ ദേഹത്തുകൂടി കയറ്റിയിറക്കുകയായിരുന്നു. ബാഗ്രി സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പ്രസാദും സഞ്ജയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ട്രാക്ടറിന്റെ ഡ്രൈവറും ഉടമയുടെ മകനും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

അതേസമയം വാഹനത്തിന്റെ ഉടമയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് മുപ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് വ്യാപകമാണ്. സോന്‍ നദീതീരത്തുനിന്ന് വലിയ അളവിലാണ് മണല്‍ കടത്താറുള്ളത്. കഴിഞ്ഞവര്‍ഷം, ശാഹ്ദോളില്‍ മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ച റവന്യൂവകുപ്പ് ജീവനക്കാരനെയും ട്രാക്ടര്‍ കയറ്റിക്കൊലപ്പെടുത്തിയിരുന്നു.

 

Continue Reading

Trending