Article
ജുഡീഷ്യറിയുടെ കണ്ണും കോടതികളുടെ നിരീക്ഷണവും
സുഫ്യാന് അബ്ദുസ്സലാം
സുഫ്യാന് അബ്ദുസ്സലാം
‘ലേഡി ജസ്റ്റിസ്’ ലോകത്തെ നീതിന്യായ വ്യവസ്ഥയുടെയും കോടതിയുടെയും പ്രതിബിംബമായാണ് കരുതപ്പെടുന്നത്. റോമന്‍ പുരാവൃത്തവിജ്ഞാനങ്ങളില് നീതിയുടെ പര്യായമായി അറിയപ്പെടുന്ന ജസ്റ്റിഷ്യയുടെ പ്രതിമകളാണ് ലേഡി ജസ്റ്റിസ് എന്ന പേരില്‍ ലോകത്തെ വിവിധ രാജ്യങ്ങളുടെ നീതിന്യായ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ഒരു കൈയില്‍ തുലാസും മറുകൈയില്‍ ഖഡ്ഗവുമായി കണ്ണുകള്‍ മൂടപ്പെട്ട വിധത്തിലാണ് ‘നീതിദേവത’ എന്നറിയപ്പെടുന്ന ലേഡി ജസ്റ്റിസ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. വാദങ്ങളും മറുവാദങ്ങളും തൂക്കിനോക്കി സത്യാസത്യ വിവേചനം നടത്തി വിധി പറയുന്നു എന്നതിനെയാണ് തുലാസ് സൂചിപ്പിക്കുന്നതെങ്കില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധി അന്തിമമാണെന്നും അതിനെ ചോദ്യംചെയ്യാന്‍ പാടില്ലെന്നുമുള്ള ആശയത്തെയാണ് ഖഡ്ഗം പ്രതിനിധാനം ചെയ്യുന്നത്. മുഖം നോക്കാതെ പക്ഷപാതിത്വരഹിതമായി നീതി ഉറപ്പുവരുത്തുമെന്നതാണ് മൂടിക്കെട്ടിയ കണ്ണുകള്‍ അര്‍ത്ഥമാക്കുന്നത്.
ഒരു പ്രതിമയുടെ പ്രതീകാത്മകമായ ഭാവം മാത്രമാണിത്. കക്ഷികള്‍ എത്ര പ്രമുഖരാണെങ്കിലും അവരുടെ മുഖം നോക്കാതെ മനസ്സില്‍ സൂക്ഷിച്ച നീതിയുടെ ദര്‍പ്പണത്തിലേക്ക് മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ് ഈ പ്രതീകാത്മകതയുടെ അര്‍ത്ഥം. അത് അങ്ങനെത്തന്നെയാണ് വേണ്ടത്. കോടതിയെ നയിക്കുന്ന ന്യായാധിപന്മാരോ നീതിവ്യവസ്ഥക്ക് നേതൃത്വം നല്കുന്ന ജുഡീഷ്യറിയുടെ കൈകാര്യകര്ത്താക്കളോ അവരുടെ കണ്ണുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മൂടിക്കെട്ടണം എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ നമ്മുടെ കോടതികളില്‍നിന്നും പുറത്തുവരുന്ന ചില നിരീക്ഷണങ്ങള്‍ പലപ്പോഴും ചുറ്റുഭാഗങ്ങളിലേക്ക് കണ്ണോടിക്കാതെയോ കോടതിക്ക്മുമ്പില്‍ അത് വരാനുണ്ടായ കാരണങ്ങളെക്കുറിച്ച് വേണ്ടവിധം വിശകലനം ചെയ്യാതെയോ ആകുന്നുവെന്നാണ് ചില സമീപകാല കോടതി പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്.
വ്യാപാരികളുടെ സമരം കാരണം മൂന്നു ദിവസം കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ കേരള സര്‍ക്കാരിന്റെ തീരുമാനത്തെ ബലിപെരുന്നാളുമായി ബന്ധപ്പെടുത്തി സുപ്രീംകോടതി നടത്തിയ നിരീക്ഷണവും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങളും പ്രശ്നങ്ങള്ക്ക്മുമ്പില് കണ്ണടച്ചുകൊണ്ടുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല.
മീഡിയകള്‍ വരെ സജീവമായിരിക്കുന്ന ഇക്കാലത്ത് പ്രശ്നങ്ങളുടെ നേര്‍ക്ക് ആര് എങ്ങനെ കണ്ണടച്ചുവെച്ചത് കൊണ്ടും കാര്യമില്ല. സത്യവും യാഥാര്‍ഥ്യവും എല്ലാവരുടെയുംമുമ്പില്‍ സുതാര്യമാണ്. എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളുമാണ്. എന്നിട്ടും കോടതികളില്‍ നിന്ന് ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും പരാമര്‍ശങ്ങളും ഉണ്ടാവുന്നത് സത്യത്തെ സ്നേഹിക്കുന്ന ഏവരിലും ആശ്ചര്യമുളവാക്കുന്നു.
കോടതികളുടെ നിരീക്ഷണങ്ങള്‍ സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്ന വിധത്തിലുള്ളതാവാന് പാടില്ല. മുഖം നോക്കാതെ വിധി പറയുകയും നീതി നടപ്പാക്കുകയും വേണമെന്ന അര്‍ത്ഥത്തില്‍ മാത്രമാണ് ലേഡി ജസ്റ്റിസ് കണ്ണുകള്‍ കെട്ടിവെച്ചിട്ടുള്ളത്. അതിനര്‍ത്ഥം ചുറ്റുപാടുകളിലേക്ക് നോക്കരുതെന്നോ യാഥാര്‍ഥ്യ ലോകത്തിന്റെ നാഡിമിടിപ്പുകള്‍ അറിയേണ്ടതില്ലെന്നോ അല്ല.
കോവിഡ് മഹാമാരി കാരണം കേരളത്തിലെ കടകമ്പോളം വളരെക്കാലം അടഞ്ഞുകിടന്നത് കാരണം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം ആത്മഹത്യകളിലേക്ക്പോലും നയിച്ചപ്പോഴായിരുന്നു വ്യാപാരി സമൂഹം സമരമുഖത്തേക്കിറങ്ങിയത്. ഒരു ദിവസം മാത്രം തുറന്നുവെക്കുകയും ആറു ദിവസവും അടച്ചിടുകയും ചെയ്യുന്ന തികച്ചും അശാസ്ത്രീയവും യുക്തിരഹിതവുമായ നിലപാടുകള്‍ക്കെതിരെ അവര്‍ പ്രതികരിച്ചപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഈ സമരവും അനുമതിയുമെല്ലാം തികച്ചും വ്യാപാരികളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ഏതു മതവിഭാഗത്തിന്റെ ആഘോഷമായാലും പൊതു ആഘോഷങ്ങളായാലും അതെല്ലാം അവരുടെ കച്ചവട സീസണ് ആണ്. ഈ സീസണുകളില്‍ കച്ചവടം നടന്നില്ലെങ്കില്‍ അവര്‍ക്ക് ഭീമമായ നഷ്ടമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രണ്ടു പ്രളയങ്ങളും പിന്നീട്വന്ന കോവിഡും കാരണമായി വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലാണ്. വ്യാപാരികള്‍ വളരെ കാലമായി ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും തുറക്കാനുള്ള അനുമതിക്ക് വേണ്ടി ശബ്ദിച്ചിരുന്നപ്പോഴെല്ലാം അനുമതി നല്‍കാതെ പെരുന്നാളിന്റെ തൊട്ടുമുമ്പുള്ള തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു സര്‍ക്കാര്‍.
ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പി.കെ.ഡി നമ്പ്യാര്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടു ശതമാനം ടി.പി.ആര് ഉള്ള ഉത്തര്‍പ്രദേശില്‍ കാവടി യാത്ര തടഞ്ഞ സുപ്രീംകോടതിയുടെ നടപടി ചൂണ്ടിക്കാണിച്ചാണ് നമ്പ്യാര്‍ പരാതി നല്‍കിയത്. എന്നാല്‍ പത്ത് ശതമാനത്തില്‍ മുകളില്‍ ടി.പി.ആര് ഉള്ള കേരളത്തില്‍ പെരുന്നാളിന് മൂന്ന് ദിവസം ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചു എന്നായിരുന്നു നമ്പ്യാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് ‘ബക്രീദിന്’ ലോക്ഡൗണ്‍ അനുവദിച്ചതിനെതിരെ സുപ്രീംകോടതി കേരള സര്‍ക്കാറിനെ ശാസിച്ചത്.
കേരളത്തിലെ ഏതെങ്കിലും മുസ്ലിം ജനവിഭാഗങ്ങളോ, മുസ്ലിം സംഘടനകളോ, പള്ളി ഭാരവാഹികളോ ബലിപെരുന്നാളിന് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. വ്യാപാരികളുടെ ആവശ്യത്തോടുള്ള പ്രതികരണമായിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. മെയ് ഏഴു മുതല്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ ഒമ്പത് ദിവസത്തേക്കായിരുന്നു. എന്നാല്‍ പിന്നീട് അത് അനിശ്ചിതകാലത്തേക്ക് തുടര്‍ന്നു. വ്യാപാരി സമൂഹത്തില്‍ സ്വാഭാവികമായ പ്രത്യാഘാതങ്ങള്‍ ലോക്ഡൗണ്‍ സൃഷ്ടിച്ചു. കടുത്ത പട്ടിണിയിലേക്കും കടക്കെണിയിലേക്കും നീങ്ങിയ അവരില്‍ ചിലര്‍ ആത്മഹത്യ പരിഹാരമായി തെരഞ്ഞെടുത്തു. നിരന്തരമായി അവര്‍ ഇളവുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആഴ്ചയില്‍ ഒരു ദിവസം തുറക്കുകയെന്ന ഒട്ടും യുക്തിസഹമല്ലാത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുമ്പോട്ടുപോയി. വളരെക്കാലമായി വ്യപാരികള്‍ ആവശ്യപ്പെട്ടുവന്നിരുന്ന ഇളവുകള്‍ ബലിപെരുന്നാളിന്റെ മൂന്നു ദിവസങ്ങളില്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത് സര്‍ക്കാറാണ്. സര്‍ക്കാര്‍ തീരുമാനത്തെ ബലിപെരുന്നാളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള നിരീക്ഷണം യുക്തിപരമല്ല. കാവടി യാത്രയുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാന്‍ മാത്രമാണ് ഉപകരിക്കുക.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ വിധി കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക മേഖലയില്‍ വലിയ ഒച്ചപ്പാടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. മുസ്ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമ്മറ്റി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മുസ്ലിം സമുദായത്തില്‍പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചത്. അതിലേക്ക് ഇരുപത് ശതമാനം പരിവര്‍ത്തിത ലത്തീന്‍ ക്രൈസ്തവരെകൂടി പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അത് മനസ്സിലാക്കാനുള്ള യുക്തി എന്തുകൊണ്ട് ഉണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. പശ്ചാത്തലങ്ങളിലേക്കും പരിസരങ്ങളിലേക്കും മാത്രം നോക്കിയാല്‍ അതൊരു മുസ്ലിം സ്കോളര്‍ഷിപ്പ് പദ്ധതി ആണെന്ന് ബോധ്യമാവുമായിരുന്നു. ധൃതിപിടിച്ച് നിരീക്ഷിക്കുന്നതിന്മുമ്പ് കണ്ണുതുറന്നു നോക്കേണ്ടതായിരുന്നില്ലേ?
മുസ്ലിം സമുദായം അനര്‍ഹമായി എന്തോ നേടിയിരിക്കുന്നുവെന്ന പ്രതീതിയാണ് പ്രസ്തുത വിധി സമ്മാനിച്ചിട്ടുള്ളത്. ബാബരി മസ്ജിദ് തകര്‍ക്കുക വഴി ആത്മവിശ്വാസം നഷ്ടപ്പെട്ടിരുന്ന മുസ്ലിം സമുദായത്തിന് ഒരു ആശ്വാസമായായിരുന്നു സച്ചാര്‍ കമ്മിറ്റി നിലവില്‍വന്നത്. ഇപ്പോള്‍ അതേകമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുമ്പോള്‍ സമുദായത്തിനകത്ത് അന്യതാബോധവും അപകര്‍ഷചിന്തയും മാത്രമേ വളരൂ എന്ന് തിരിച്ചറിയാതെ പോകുന്നത് ഖേദകരമാണ്. രാജ്യത്തിന്റെ സോഷ്യല്‍ ഫാബ്രിക്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതിരിക്കുന്നത് വേദനാജനകമാണ്. മത രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിന്നും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും പ്രസ്താവനകളും അതാണ് സൂചിപ്പിക്കുന്നത്.
ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ സര്‍ക്കാരുകള്‍ എടുക്കുന്ന നിലപാടുകള്‍ വളരെ ഗൗരവമുള്ളതാണ്. സ്കോളര്‍ഷിപ്പ് പ്രശ്നത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ ശക്തമായ മറുവാദം കൊണ്ടുവരാതിരുന്നതാണ് കോടതിയെ ഇങ്ങനെയൊരു നിരീക്ഷണത്തിലേക്ക് നയിച്ചത്. വ്യാപാരികള്‍ക്ക് വളരെ നേരത്തെതന്നെ ഇളവുകള്‍ നല്‍കുന്നതിന്പകരം ബലിപെരുന്നാളിനോട് അടുപ്പിച്ചുള്ള ദിവസങ്ങളില്‍മാത്രം ഇളവുകള്‍ നല്കിയ സര്‍ക്കാര്‍ നടപടിയും കോടതിക്ക് ‘ബക്രീദ്’ ആനുകൂല്യമായി നിരീക്ഷിക്കാന്‍ സഹായകമായി. ഓരോ പ്രശ്നത്തിലും ഇടപെടുമ്പോള്‍ കാര്യങ്ങളെ സത്യസന്ധമായി നിരീക്ഷിക്കാനും രാജ്യത്തിന്റെ സാമൂഹിക ഘടനക്ക് പരിക്കേല്ക്കാതെനോക്കാനും സാധിക്കുന്ന കണ്ണും കരളുമുള്ള ഒരു വ്യവസ്ഥയായി ജുഡീഷ്യറി മാറേണ്ടതുണ്ട്.
താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്മാര് രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്സര്മാര് കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.
തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന് നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര് വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.
സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന് കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന് കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര് എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര് ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.
രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര് വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.
തമിഴ്നാട്ടിലെ കരൂരില്‍ നടന് വിജയ്യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന് നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന് വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്ക്കുമ്പോള് തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ മാസം 13 നാണ് വിജയ്യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര് മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.
രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന് വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന് നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്കുന്നു പാഠം
കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്സ്, കോഫി, ഐസ്ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന് തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.
നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്പന്നങ്ങള്, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള് ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.
രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില് കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില് സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.
-
kerala14 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala1 day agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
-
india2 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
