Connect with us

india

ഗുജറാത്ത് മയക്കുമരുന്ന് വേട്ട: കറുത്ത കരങ്ങള്‍ ആരുടേത് -എഡിറ്റോറിയല്‍

തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് വിറ്റഴിക്കുന്നതിന്റെ ദുരന്ത ഫലം കൂടിയാണ് മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട

Published

on

ഹെറോയിന്റെ അളവുകൊണ്ട് മാത്രമല്ല, കള്ളക്കടത്തിന് ഉപയോഗിച്ച മാര്‍ഗത്തിലൂടെയും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് ഗുജറാത്ത് മയക്കുമരുന്ന് വേട്ട. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ ഖച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്തുനിന്ന് 21000 കോടി വില വരുന്ന 3000 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിന്‍സ് (ഡി.ആര്‍.ഐ) പിടിച്ചെടുത്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തക്കാരായ അദാനി ഗ്രൂപ്പാണ് തുറമുഖത്തിന്റെ നടത്തിപ്പുകാര്‍. പലതുകൊണ്ടും സവിശേഷതകള്‍ ഏറെയുണ്ട് ഈ മയക്കുമരുന്ന് വേട്ടക്ക്. രണ്ട് കണ്ടെയ്‌നറുകളിലാണ് ഹെറോയിന്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തെതന്നെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തെന്ന് ഇതേക്കുറിച്ച് പറഞ്ഞാല്‍ തെറ്റില്ല. കണ്ടെയ്‌നറുകളില്‍ ടാല്‍ക്ക് സ്റ്റോണ്‍ പൊടിയാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യ കണ്ടെയ്‌നറില്‍ 1999 കിലോയും രണ്ടാമത്തേതില്‍ 988 കിലോയുമുണ്ടായിരുന്നു. ഇങ്ങനെ അനായാസം കൊണ്ടുനടക്കാവുന്ന ഒന്നാണോ മയക്കുമരുന്നെന്ന ചോദ്യം സ്വാഭാവികമാണ്. സാധാരണ ഗതിയില്‍ കഞ്ചാവിന്റെ ചില്ലറ കച്ചവടം പോലും അതീവ രഹസ്യമാണെന്നിരിക്കെ തുറമുഖം വഴി കണ്ടെയ്‌നറുകളില്‍ ഹെറോയിന്‍ എത്തിച്ചവര്‍ ഒട്ടും മോശക്കാരല്ല.

കോടികളുടെ മയക്കുമരുന്ന് ഇത്രയും ധൈര്യത്തോടെ തുറമുഖത്ത് എത്തിക്കണമെങ്കില്‍ ചില്ലറ പിടിപാടൊന്നും പോര. അയച്ചത് ആരാണെങ്കിലും അവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ സ്രാവുകള്‍ ആയിരിക്കാം. മുമ്പും ഇതുപോലെ മയക്കുമരുന്നുകള്‍ കണ്ടെയ്‌നറുകളില്‍ എത്തുകയും പിടിക്കപ്പെടാതെ പോകുകയും ചെയ്തതിന്റെ അനുഭവങ്ങള്‍ കള്ളക്കടത്തുകാര്‍ക്ക് ഉണ്ടെന്നും സംശയിക്കേണ്ടതുണ്ട്. ഡി.ആര്‍.ഐയില്‍ സ്ഥലംമാറ്റം കിട്ടി വന്ന പുതിയ ഒരു ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലാണ് മയക്കുമരുന്ന് കടത്തിന് തടസ്സമായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്രയും കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ അസ്വാഭാവികതകളും ദുരൂഹതകളും ചോദ്യങ്ങളും വര്‍ധിക്കുകയാണ്. തുറമുഖത്ത് നടക്കാറുള്ള പതിവ് പരിശോധനക്കിടെയാണ് കണ്ടെയ്‌നറുകളില്‍ ഹെറോയിനാണെന്ന് മനസ്സിലായത്. ഇന്റലിജന്‍സ് ഏജന്‍സിക്ക് ഇതേക്കുറിച്ച് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്ന് വ്യക്തം. ഉദ്യോഗസ്ഥന്റെ കണ്ണില്‍ പെടാതെ പോയിരുന്നെങ്കില്‍ മയക്കുമരുന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. ഹെറോയിന്‍ കടത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതും സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്യേണ്ടത് കേന്ദ്രവും ഗുജറാത്തും ഭരിക്കുന്ന ബി.ജെ.പി ഭരണകൂടങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആര്‍ക്കുവേണ്ടി ആരില്‍നിന്ന് ഇത്രയും വലിയ ഹെറോയിന്‍ ശേഖരം തുറമുഖത്ത് എത്തിയെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.

മയക്കുമരുന്ന് കടത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. തീവ്രവാദത്തിന് പണം കണ്ടെത്താനായിരിക്കാം ഹെറോയിന്‍ എത്തിച്ചതെന്ന് അതിവേഗം നിഗമനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍നിന്നുള്ള ഹെറോയിന്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് എത്തിയത്. ഐ.എസും താലിബാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായിരിക്കാം മയക്കുമരുന്നിന്റെ വന്‍ശേഖരം ഇന്ത്യയില്‍ എത്തിച്ചതെന്ന നിഗമനത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അതിവേഗം എത്തിയിരിക്കുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് അങ്ങനെ ചിന്തിക്കാനും പറയാനുമൊക്കെ അവകാശമുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഏത് കൈകളെ ലക്ഷ്യമിട്ടാണ് അത് എത്തിയതെന്നും ആരാണ് ഗുണഭോക്താക്കളെന്നും അന്വേഷിച്ച് കണ്ടെത്താതെ ഹെറോയിന്‍ വേട്ടയുടെ ചിത്രം പൂര്‍ത്തിയാകില്ല. തമിഴ്‌നാട് സ്വദേശികളായ എം. സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആഷി ട്രേഡിങ് കമ്പനിയുടെ പേരില്‍ എത്തിയിരിക്കുന്ന കണ്ടെയ്‌നറുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. കമ്പനിയുടെ കോണ്‍ടാക്ട് നമ്പര്‍ സുധാകറിന്റേതാണ്. ഡി.ആര്‍.ഐ സംഘം ഇവരെ ചോദ്യംചെയ്തുവരുന്നുണ്ട്. എട്ട് വര്‍ഷമായി ചെന്നൈയിലാണ് ദമ്പതികളുടെ താമസം. വൈശാലിയുടെ പേരിലുള്ള കമ്പനിക്ക് ഇറക്കുമതി, കയറ്റുമതി ലൈസന്‍സുണ്ട്. പക്ഷേ, ഇന്ത്യയില്‍ ഏറെയൊന്നും പ്രസിദ്ധമല്ല ഈ കമ്പനിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചെറിയൊരു കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഡോറില്‍ പതിച്ച ഒരു കടലാസില്‍ കമ്പനിയുടെ പേര് എഴുതിയിട്ടുണ്ട്. പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത വിധമാണ് ആഷി ട്രേഡിങ് കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കമ്പനി ഉടമ അറിയപ്പെട്ട ആളുമല്ല.

തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് വിറ്റഴിക്കുന്നതിന്റെ ദുരന്ത ഫലം കൂടിയാണ് മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ട. സ്വകാര്യ കമ്പനികള്‍ക്ക് ലാഭത്തില്‍ മാത്രമാണ് കണ്ണ്. അവര്‍ക്ക് രാജ്യരക്ഷയും ക്രമസമാധാനവും പ്രശ്‌നമല്ല. പണത്തിനുവേണ്ടി എന്തും വിറ്റുതുലയ്ക്കാന്‍ അവര്‍ തയാറാണ്. കണ്ടെയ്‌നറുകളില്‍ ഹെറോയിന്‍ എത്തിയതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അദാനി ഗ്രൂപ്പ് ഒഴിഞ്ഞുമാറുകയാണ്. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് അവരുടെ നിലപാട്. തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും ഷിപ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നും അവര്‍ പറയുന്നു. അത്തരമൊരു വിശദീകരണത്തോടെ ബാധ്യത തീര്‍ന്നുവെന്ന മട്ടിലാണ് അദാനി ഗ്രൂപ്പുള്ളത്. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ അവര്‍ക്ക് വിഷയമാകുന്നില്ല. ഇതൊക്കെയും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് നല്ലപോലെ അറിയാം. പക്ഷേ, അവരുടെ നിലനില്‍പ്പ് അദാനിമാരെയും അംബാനിമാരെയും സുഖിപ്പിക്കുന്നിടത്താണ്. ഗുജറാത്ത് തുറമുഖ മയക്കുമരുന്നു വേട്ടയോടൊപ്പം ലക്ഷദ്വീപും ചര്‍ച്ചയാകുന്നുണ്ട്.

ലക്ഷദ്വീപില്‍നിന്നും 90 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കന്‍ കപ്പലില്‍നിന്ന് 3000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയപ്പോഴാണ് ലക്ഷദ്വീപില്‍ പ്രത്യേക പാസും ഗുണ്ടാ ആക്ടുമൊക്കെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഗുജറാത്തുകാരനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്ന് ദ്വീപുവാസികള്‍ ചോദിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയുടെ പശ്ചാത്തലത്തില്‍ പുതിയ ഗുണ്ടാ ആക്ടുകളും ഇരട്ട പാസുകളുമൊക്കെ ഗുജറാത്തിലും കൊണ്ടുവരേണ്ടതുണ്ട്. മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വിദേശത്ത് മാത്രം ഒതുങ്ങാതെ രാജ്യത്ത് തന്നെ കേന്ദ്രീകരിക്കണം. സുതാര്യവും സത്യസന്ധവുമായ നീക്കങ്ങളിലൂടെ മാത്രമേ രാജ്യത്തെ ഞെട്ടിച്ച ഹെറോയിന്‍ കടത്തിന്റെ താഴ്‌വേരുകള്‍ കണ്ടെത്തി അറുത്തുമാറ്റാന്‍ സാധിക്കൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ദാഹമകറ്റാന്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി; മീററ്റില്‍ ഹൈദരലി തങ്ങള്‍ കുടിവെള്ള പദ്ധതി സ്വിച്ച് ഓണ്‍ ചെയ്തു

ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്

Published

on

ഉത്തർപ്രദേശിലെ മീററ്റിൽ പണി പൂർത്തിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി സ്വിച്ച് ഓൺ ചെയ്തു. ആദ്യഘട്ടത്തിൽ പള്ളി, മദ്രസ, തഹ്ഫീളുൽ ഖുർആൻ സെന്റർ, പബ്ലിക് സ്കൂൾ എന്നിവയുടെ സമീപത്തായി മൂന്ന് സ്ഥലങ്ങളിലാണ് പദ്ധതി പൂർത്തിയായത്.

ഏബിൾ ഗ്രൂപ്പ് സഹായത്തോടെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി റിലീഫ് വിംഗ് നേതൃത്വത്തിലാണ് ജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരലി തങ്ങൾ കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. ഹരിയാനയിലെ മേവാത്, ഹതീൻ, ഡൽഹിയിലെ ദിൽഷാദ് ഗാർഡൻ, സീമ പുരി എന്നിവിടങ്ങളിലും പണി പൂർത്തിയായി തുറന്നു കൊടുത്തിട്ടുണ്ട്.

മീററ്റിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ, പദ്ധതി കോർഡിനേറ്റർ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ശാക്കിർ, മുസ്‌ലിം ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ്‌ ഉവൈസ് പ്രസംഗിച്ചു. മീററ്റ് കോർപറേഷൻ കൗൺസിലറും സിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റുമായ റിസ്‌വാൻ അൻസാരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് യുപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ സുബൈർ സ്വാഗതവും
സിറ്റി യൂത്ത് ലീഗ് പ്രസിഡന്റ് ആഷിഖ് ഇലാഹി നന്ദിയും പറഞ്ഞു.

Continue Reading

india

ബിഹാറില്‍ ദലിതരുടെ വീടുകള്‍ തീയിട്ടത് അപലപനീയം: ദലിത് ലീഗ്‌

നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം

Published

on

ബിഹാറിൽ 21 ദലിത് കുടുംബങ്ങളുടെ വീടുകൾ അഗ്നിക്കിരയാക്കിയ സംഭവം അപലപനീയമാണന്ന് ദലിത് ലീഗ് സ്റ്റേറ്റ് കമ്മറ്റി ആരോപിച്ചു. നവാഡ ജില്ലയിലെ മുഫാസിൽ കൃഷ്ണ നഗർ മഹാ ദളിത് സെറ്റിൽമെൻ്റിലാണ് സംഭവം നടന്നത്. പ്രദേശത്ത് നിന്ന് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ഭൂമി കച്ചവടക്കാരനായ നന്ദു പാസ്വാൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിയുടെ ദലിത് വിരുദ്ധ വികാരമാണ് പ്രശ്നത്തിന് കാരണമാക്കിയത്. ഇത്തരം സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ പ്രതികരിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെയും യോഗത്തിൽ അഭിനന്ദിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഇ.പി. ബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശശിധരൻമണലായ, ട്രഷർ എസ്. കുമാരൻ ഭാരവാഹികളായ പി.ബാലൻ, പ്രകാശൻ പറമ്പൻ, സുധാകരൻ കുന്നത്തൂർ, വി. എം സുരേഷ് ബാബു, പ്രകാശൻ മൂച്ചിക്കൽ, ശ്രീദേവി പ്രാകുന്ന്, സോമൻ പുതിയാത്ത്, വേലായുധൻ മഞ്ചേരി, യു. വി മാധവൻ, ആർ. ചന്ദ്രൻ, കലാഭവൻ രാജു, സജിത വിനോദ്, ആർ. വാസു, പോൾ എം.പീറ്റർ, കെ. എ ശശി എന്നിവർ സംസാരിച്ചു.

Continue Reading

india

തമിഴ്‌നാട്ടില്‍ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെതിനെ തുടര്‍ന്ന് കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തത്‌

Published

on

തമിഴ്‌നാട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയതിന് അധിക്ഷേപം നേരിട്ടതിന് പിന്നാലെ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി. പവിത്രന്‍ (19) ആണ് മരിച്ചത്. യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയില്‍നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സാധനങ്ങള്‍ ഡെലിവറി ചെയ്യാന്‍ വൈകിയെതിനെ തുടര്‍ന്ന് കസ്റ്റമര്‍ അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നുണ്ട്. ഇത്തരം സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ഇനിയും മരണങ്ങള്‍ സംഭവിക്കുമെന്നും യുവാവ് കത്തില്‍ കുറിച്ചിട്ടുണ്ട്. മരിച്ച പവിത്രന്‍ ബികോം വിദ്യാര്‍ത്ഥിയായിരുന്നു.

സെപറ്റംബര്‍ 11നണ് സംഭവം നടന്നത്. കൊരട്ടൂര്‍ ഭാഗത്ത് ഡെലിവറിക്കെത്തിയ യുവാവ് വീട് കണ്ടെത്താന്‍ പ്രയാസം അനുഭവപ്പെട്ടതോടെ ഡെലിവറി ചെയ്യാന്‍ സമയം വൈകുകയായിരുന്നു. ഇതോടെ കസ്റ്റമര്‍ യുവാവിനോട് മോശമായി പെരുമാറുകയായിരുന്നു. പിന്നാലെ കസ്റ്റമര്‍ സേവനത്തെകുറിച്ച് പരാതി കൊടുക്കുകയും ചെയ്തു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പവിത്രന്‍ ഈ കസ്റ്റമറിന്റെ വീടിന് നേരെ കല്ലെറിയുകയുണ്ടായി. ഇതോടെ ഇവര്‍ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Continue Reading

Trending