columns
മലബാര്‍ ലഹളയും സ്വാതന്ത്ര്യസമരവും
മലബാര്‍ ലഹളയെ അനേകം വീക്ഷണകോണുകളിലൂടെ നോക്കികാണാനാകുംവിധം ചരിത്രരചനകളുണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങുന്നതിനു മുമ്പ് അതിനു വര്‍ഗീയതലം ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്
അഹമ്മദ്കുട്ടി കാടാമ്പുഴ
മലബാര്‍ ലഹളയെ അനേകം വീക്ഷണകോണുകളിലൂടെ നോക്കികാണാനാകുംവിധം ചരിത്രരചനകളുണ്ടായിട്ടുണ്ടെങ്കിലും ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങുന്നതിനു മുമ്പ് അതിനു വര്‍ഗീയതലം ഇല്ലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഒരു കാലത്ത് ഏറനാട് വള്ളുവനാട് താലൂക്കുകളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹിന്ദു ജന്മിമാരുടെ കുടിയാന്മാരായ പട്ടിണിപ്പാവങ്ങളായിരുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിച്ചു ഫലഭൂയിഷ്ഠമാക്കിയെടുത്ത മണ്ണുപേക്ഷിച്ചു, നിറകണ്ണുകള് തുടയ്ച്ചു, ഉള്ളില്‍ ഏങ്ങലടിച്ചു കൃഷിഭൂമി വിട്ടുപോകേണ്ടിവന്ന കുടിയാന്മാരും അക്കൂട്ടത്തിലുണ്ട്. അവരുടെ രോദനം ജന്മിമാര്ക്കൊരു തമാശയായിരുന്നു. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ മലബാറിന്റെ മണ്ണില്‍ ആഴത്തില്‍ വേരോടിയിരുന്ന ജന്മി-കുടിയാന് ശത്രുതയുടെ സാമ്പത്തികവും കാര്‍ഷികവും ജാതീയവുമായ തലങ്ങളെ സമന്വയിപ്പിച്ചു പരസ്പരം ഇരു വിഭാഗത്തേയും പോരടിപ്പിച്ചു ഭരണസാരഥ്യത്തിന്റെ നെറുകിലേക്കുള്ള പടികള്‍ കയറിപ്പോകുന്നതില്‍ ബ്രിട്ടീഷുകാര്‍ക്ക് വിജയം കൈവരിക്കാനായപ്പോള്‍, മലബാര്‍ ലഹളയെ ചരിത്രകാരന്മാര് ത്രിമാന രൂപത്തില്‍ ചിത്രീകരിച്ചു. 1843ല്‍ ചേറൂറിലും ഏറനാട്ടിലുമുണ്ടായ മാപ്പിള കലാപത്തെ അമര്‍ച്ച ചെയ്യാന്‍ നിറതോക്കു ചൂണ്ടി നിന്ന കമ്പനി പട്ടാളക്കൂട്ടത്തിലേക്ക് നെഞ്ചുവിരിച്ച് ഓടിവന്നു ചാവേറുകളായ മാപ്പിളമാര്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്നീട് പേടിസ്വപ്നമായി മാറുകയായിരുന്നു. അവരെയൊതുക്കാന് ഏതടവും കമ്പനിപ്പടക്ക് അനീതിയായിരുന്നില്ല.
മതവിദ്വേഷമെന്ന നഞ്ചുകലക്കി സാമുദായിക സ്പര്‍ധ വളര്‍ത്തി പലരും മുതലെടുപ്പു നടത്താനാരംഭിച്ചതോടെ ലഹളയുടെ സ്വഭാവം മാറി. പാളിപ്പോയ കണക്കുകൂട്ടലിലകപ്പെട്ടു പലപ്പോഴും ബ്രിട്ടീഷുകാരും നട്ടംതിരിഞ്ഞിട്ടുണ്ട്. അഹങ്കാരവും അധികാരമോഹവുംകൊണ്ട് അന്ധരാക്കപ്പെട്ട അവര്‍ ലോകം തങ്ങളുടെ കാല്ക്കീഴിലാണെന്നഹംഭവിച്ചു പെരുമ നടിച്ചു. പൂക്കോട്ടൂരില്‍ നാലഞ്ചു വെടിവെച്ചാല്‍ തീരുന്നതാണ് ഖിലാഫത്തും കോണ്‍ഗ്രസുമെന്ന് ഒരുയര്‍ന്ന ഉദ്യോഗസ്ഥന് 1921ലെ മലബാര്‍ ലഹള പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പത്തെ ദിവസം പറഞ്ഞതും ഈ ധാര്‍ഷ്ട്യം കൊണ്ടാണ്. ‘ഒരു വെള്ളക്കാരനെ കൊന്നതിനു നിങ്ങളെപ്പോലുള്ള ആയിരം നേതാക്കളെ കൊന്നാലും എന്റെ അരിശം അടങ്ങില്ല’ എന്ന മലബാറിന്റെ ചുമതലയുള്ള ടോട്ടന്‍ഹാമിന്റെ പ്രസ്താവം ഈ ധാര്‍ഷ്ട്യത്തിനുള്ള ചെറിയൊരു ഉദാഹരണം മാത്രമാണ്. പൂക്കോട്ടൂരിലും കൊന്നറെയിലും മുസ്ലിംകള്ക്കെതിരെയുണ്ടായ ആക്രമണങ്ങള്‍ സൂപ്രണ്ട് ടോട്ടന്‍ഹാമിന്റെ നേതൃത്വത്തിലായിരുന്നു. ജാലിയന്‍ വാലാബാഗിലെ ധീരസമരനായകരെ കൂട്ടക്കൊല നടത്തിയ ജനറല്‍ ഡയറിനോടുപമിക്കാവുന്ന ക്രൂരപ്രവര്‍ത്തനങ്ങളാണ് ബ്രിട്ടീഷ് അധികാരി ടോട്ടന്‍ഹാം മലബാറില്‍ കലാപകാലത്തു നടത്തിയത്.
പല കൊലപാതകങ്ങളും ലഹളക്കാലത്തുണ്ടായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. എന്നാല്‍ ഇതൊന്നും ജാതിയെയും മതത്തെയും ആധാരമാക്കിയായിരുന്നില്ല. ലഹളക്കാരുടെ ശത്രുക്കളാണെന്ന് ബോധ്യപ്പെട്ടാല്‍ ജാതിയും മതവും നോക്കാതെ ശത്രുക്കളെ വകവരുത്തുന്ന നീതിയാണ് അന്ന് നടപ്പിലാക്കിയത്. ഏതാണ്ട് അഞ്ച് മാസക്കാലത്തോളം 1921ലെ ലഹള നീണ്ടുനിന്നു. ബഹദൂര്‍ ചേക്കുട്ടി ഇന്‍സ്പെക്ടറെ വെടിവെച്ചുകൊന്നത് ഒരു ഹിന്ദുവായിരുന്നില്ല; മറിച്ച് മറ്റൊരു മുസല്മാന് തന്നെയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ തയ്യില്‍ മൊയ്തീനെ ആയുധത്തിനിരയാക്കിയതും മുസല്‍മാനായിരുന്നു. സബ്ഇന്‍സ്പെക്ടര്‍ മൊയ്തീന്റെ ചെവി മുറിച്ചതും മുസ്ലിംകള് തന്നെയാണ്. ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള 1921ലെ മാപ്പിളമാരുടെ ഏറ്റുമുട്ടല്‍ ആദ്യ സംഭവമായിരുന്നില്ല. അതിനുമുമ്പ് എണ്‍പതോളം ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ ഗവണ്മെന്റിന് നേരെ നടന്നിട്ടുണ്ട്. 1921ലെ ലഹള സമരക്കാര്ക്കെന്നപോലെ ഗവണ്മെന്റിനും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ലഹളക്കു നേതൃത്വം കൊടുത്തിരുന്ന വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയാകട്ടെ വളരെ നീതിപൂര്‍വ്വമായ നിലയിലായിരുന്നു ഭരണം നടത്തിയിരുന്നത്. ലഹളക്കുശേഷം നടപ്പിലാക്കിയ പൊലീസ് രാജ് ഗവണ്മെന്റ് പക്ഷക്കാരെ സംബന്ധിച്ചിടത്തോളം ഉത്സവകാലമായിരുന്നു. എന്നാല്‍ ഇരകള്ക്കത് സര്‍വ്വസ്വം നഷ്ടപ്പെടുത്തി. തെക്കേ മലബാറില്‍ കൊള്ളയടിച്ചു പലരും പ്രമാണിമാരും ധനികരുമായി. ആ ധനത്തിന്റെ യഥാര്‍ത്ഥ ഉടമകള്‍ അന്നത്തിനു വകയില്ലാത്തവരായി. കാട്ടുനീതിയുടെ ചുഴിയില്‍ക്കിടന്ന് നരകിച്ചു മരിക്കാനായിരുന്നു പലരുടെയും വിധി. 1921ലെ ലഹളമൂലം ഒരുവിധത്തിലും മലബാറിലെ ഹിന്ദുമുസ്ലിം മൈത്രി ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് മൊയ്തു മൗലവി ഗ്രന്ഥത്തില്‍ പലയിടത്തായി ഓര്‍മ്മപ്പെടുത്തുന്നു. ‘കലാപകാലത്ത് പല ഹൈന്ദവ ഗൃഹങ്ങളിലും കാവല്‍ നിന്നിരുന്നത് മുസ്ലിം ധര്മ്മഭടന്മാര് ആയിരുന്നു. കോട്ടക്കല്‍ കോവിലകത്ത് കല്പകഞ്ചേരി സ്വദേശിയായ ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ നൂറോളം മുസ്ലിംകള് കാവലുണ്ടായിരുന്നു. അതുപോലെ കോട്ടക്കല്‍ വാര്യര്‍മാരുടെ മന്ദിരവും അവര്‍ കാത്തുരക്ഷിച്ചു.’
1921ലെ ലഹളമൂലം നാട്ടില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിനു അതു പ്രചോദനം നല്‍കിയെന്ന ഒരു വശവുമുണ്ട്. ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ ഗാന്ധിജിയില്‍ വിശ്വാസമര്‍പ്പിച്ചു കോണ്‍ഗ്രസിന്റെ കോളനിവാഴ്ചക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യയിലെ നാനാജാതി മതസ്ഥരും അണിനിരന്നു പ്രവര്‍ത്തിക്കാന്‍ മലബാര്‍ കലാപം സഹായകരമായിട്ടുണ്ടെന്നു മൗലവി കലാപത്തെ വിലയിരുത്തി സാക്ഷ്യം വഹിക്കുന്നു.
1921ലെ സ്വാതന്ത്ര്യസമര പോരാട്ടത്തിനു മാപ്പിളലഹള, കര്‍ഷകലഹള, ഖിലാഫത്ത് കലാപം എന്നിങ്ങനെ പലരും പല വിധത്തിലുള്ള പേരാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ വാസ്തവത്തില്‍ അതൊരു സാമുദായിക പോരാട്ടമോ ജന്മികളുടെ നേരെയുള്ള പകപോക്കലോ ഒന്നും ആയിരുന്നില്ല. കറകളഞ്ഞ സ്വാതന്ത്ര്യസമരം തന്നെയായിരുന്നുവെന്ന് ജയിലുകളിലെ തീക്ഷ്ണമായ അനുഭവങ്ങളെ സാക്ഷിയാക്കി മൗലവി പറയുന്നത് ആത്മാഭിമാനത്തോടെ തന്നെയാണ്. 1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മാതൃകയിലുള്ള മറ്റൊരു സ്വാതന്ത്രസമരം തന്നെയായിരുന്നു അതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.
തിരൂരങ്ങാടിയില്‍ നിന്ന് തിരിച്ചു പോകുംവഴി വേങ്ങര അങ്ങാടിയില്‍ മാപ്പിള വീടുകള്‍ക്കും പീടികകള്‍ക്കും പട്ടാളക്കാര്‍ തീവെച്ചു. ആലി മുസ്ലിയാരെ പട്ടാള കോടതി വിചാരണ ചെയ്തു. പിന്നീട് കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റി. മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിനെ അറസ്റ്റ് ചെയ്തു മറ്റു തടവുകാര്‍ക്കും പട്ടാളക്കാര്‍ സഞ്ചരിക്കുന്ന കുതിരകള്‍ക്ക് പിന്നില്‍ കെട്ടിയിട്ട് ഒറ്റപ്പാലത്തുനിന്ന് ഷൊര്‍ണൂര്‍ വരെ പന്ത്രണ്ടു കിലോമീറ്ററോളം ദൂരം വലിച്ചിഴയ്ക്കുകയുണ്ടായി. ഇ. മൊയ്തുമൗലവിയാകട്ടെ ലോക്കപ്പിലും ജയിലിലും പലവിധത്തില്‍ അപമാനിക്കപ്പെട്ടു. ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ്ഭരണത്തിന്റെ അക്രമങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ലഘുലേഖ തയ്യാറാക്കിയതിന്റെ പേരിലായിരുന്നു മൗലവിയെ ശിക്ഷിച്ചത്. നിരവധി കോണ്‍ഗ്രസ്, ഖിലാഫത്ത് പ്രവര്‍ത്തകരും ലഹളക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാലത്താണ് എം.പി നാരായണ മേനോന്, കെ. കേളപ്പന്, രാവുണ്ണിമേനോന്, പി മുഹമ്മദ് ഹാജി, മണ്ണാര്‍ക്കാട് ഇളയനായര്‍ തുടങ്ങിയ ഒട്ടേറെ ദേശസ്നേഹികളായ സാമൂഹ്യ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പട്ടാളം വന്ന് ചില മാപ്പിള വീടുകള്‍ക്ക് തീയിട്ടപ്പോള്‍ നിലതെറ്റിയ ലഹളക്കാര്‍ പട്ടാളക്കാരെ സഹായിച്ച മാപ്പിള മാരുടെയും ഹിന്ദുക്കളുടെയും വീടുകള്‍ തീവെച്ചു നശിപ്പിച്ചു. ഏറനാട് ലഹളയുടെ ചരിത്രം വാര്യംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ചരിത്രം കൂടിയാണ്. കുഞ്ഞഹമ്മദാജി കൊള്ളക്കാരില്‍നിന്നും ഹിന്ദുക്കളെ രക്ഷിക്കുകയും കൊള്ളക്കാരായ മാപ്പിളമാരെ ശിക്ഷിക്കുകയും ചെയ്തു. മതപരിവര്ത്തനത്തിനോടും ഹാജിക്ക് വിയോജിപ്പായിരുന്നു. ലഹളക്കാര്‍ തങ്ങളുടെ പ്രബല കേന്ദ്രങ്ങളായ മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തല്‍മണ്ണ പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷ് അധികാര ശക്തിയെ തുടച്ചുനീക്കുന്നതിനും ആ പ്രദേശങ്ങളില്‍ തങ്ങളുടെ ഭരണം സ്ഥാപിക്കുന്നതിനും അല്പ കാലത്തേക്കെങ്കിലും വിജയിച്ചുവെന്നു പറയാം.
ഇക്കാലത്ത് വടക്കേ ഇന്ത്യയില്‍ മലബാര്‍ കലാപത്തെക്കുറിച്ച് തെറ്റായ പല കഥകളും പ്രചരിച്ചു. ഹിന്ദു-മുസ്ലിം ഐക്യം തകരാറിലാക്കുന്നതിലൂടെ ഭിന്നിപ്പിച്ചു കിരാതഭരണം ഇന്ത്യയില്‍ തങ്ങള്‍ക്കു നിലനിര്‍ത്താനാകുമെന്ന കാഴ്ചപ്പാടോടുകൂടി ബ്രിട്ടീഷുകാര്‍ കുടിലതന്ത്രങ്ങള്‍ മെനഞ്ഞു. ഭാരതത്തിലങ്ങിങ്ങായി 1922 മുതല്‍ ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനങ്ങള്‍ രൂക്ഷമായി. 1923ല്‍ സഹ്റാന്പൂരിലും 1924ല്‍ കോഹട്ടിലും 1926ല്‍ കൊല്‍ക്കത്തയിലും 1928-29 ല്‍ മുംബൈയിലും 1931ല്‍ കാണ്‍പൂരിലുമായി ധാരാളം പേര് സാമുദായിക സംഘര്‍ഷ ഇരകളായി നിഷ്ഠൂരം കൊല്ലപ്പെട്ടു. സ്വതന്ത്രാനന്തരം മലബാര്‍ ലഹള ജനം വിസ്മരിച്ചു. നാടിന്റെ പുരോഗതിയ്ക്കും സാമുദായിക ഐക്യത്തിനുംവേണ്ടി മാനവിക മൂല്യങ്ങള്‍ ഉള്‍കൊണ്ടു മലബാര്‍ ജനത തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചരിത്രത്തിന്റെ ഗതിമാറ്റി കൊളോണിയല്‍ ബുദ്ധി പ്രാവര്‍ത്തികമാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ സദാ ജാഗരൂകരായിരിക്കുക.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala15 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala13 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

